Month: November 2014

  • ‘ജഡ്‌ജി സാര്‍’

    എന്റെ സഹപ്രവര്‍ത്തകനായ ഒരു സ്‌നേഹിതനോട്‌ എനിക്കു കടുത്ത അസൂയ ആണ്‌. സുഹൃദ്‌ബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു പോകുന്നതില്‍ അദ്ദേഹത്തിന്‌ അസാമാന്യമായ കഴിവാണ്‌. അതില്‍ കണ്‍കെട്ടു വിദ്യകളൊന്നുമില്ല. സുഹൃത്തുക്കള്‍ക്കു വേണ്ടി എന്തു ത്യാഗം ചെയ്യാനും മൂപ്പര്‍ തയ്യാറാണ്‌. ചിലപ്പോള്‍ എനിക്കു തോന്നും അങ്ങേര്‍ കഴിഞ്ഞ ജന്മം വല്ല ആംബുലന്‍സോ, ഓക്‌സിജന്‍ സിലിണ്ടറോ ഒക്കെ ആയിരുന്നു എന്ന്‌. ഇല്ലെങ്കില്‍ എങ്ങിനെയാണ്‌ 24 മണിക്കൂറും സേവനം തുടരുക? അദ്ദേഹത്തെ പോലെയാകാന്‍ ഞാനും ശ്രമിക്കുമെങ്കിലും ഒരു മൂന്നു നാലു ദിവസത്തിനകം ചെമ്പു പുറത്തു വരും. സൗഹൃദം എന്റെ രക്തത്തിലുള്ള ഒരു ഗുണമല്ല എന്ന്‌ ഒടുവില്‍ ബോധ്യമായി. കൂടുതല്‍ ശ്രമിച്ചിട്ടു കാര്യമില്ല. പക്ഷെ ചിലപ്പോഴെങ്കിലും കറകളഞ്ഞ സൗഹൃദങ്ങളോടു കാണിക്കുന്ന അവഹേളനം അല്‌പം കുറ്റബോധം ഉള്ളിലുണ്ടാക്കാറുണ്ട്‌. അച്ഛന്‍, അമ്മ, സഹോദരി എന്നിവരടങ്ങിയ ഒരു നാലംഗ അണുകുടുംബത്തിലെ അംഗമായിരുന്നു ഞാന്‍. അച്ഛനും അമ്മയും അല്‌പം കര്‍ക്കശക്കാരും ദേഷ്യക്കാരുമായിരുന്നതിനാല്‍ വീട്ടിലും പരിസരത്തും അണുവികിരണം അല്‌പം കൂടുതലായിരുന്നു. അധികം അകലെയല്ലാതെ അമ്മയുടെ കുടുംബ വീട്‌ ഉണ്ടായിരുന്നു. അവിടെ അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നതിനാല്‍ കുട്ടികള്‍ക്കു വലിയ പരിക്കു പറ്റാതെ ജീവിക്കാന്‍ പറ്റിയിരുന്നു. നിറയെ മരങ്ങളും പക്ഷികളും ഒക്കെയുള്ള ആ പറമ്പില്‍ സമയം ഒരു പ്രയാസവുമില്ല. പശു, കോഴി, പാമ്പ്‌, അരണ, ഓന്ത്‌ തുടങ്ങി ഒരുപാടു ജീവികള്‍ വളര്‍ത്തിയും വളര്‍ന്നും അതു വഴി നടന്നിരുന്നു.

    തൊട്ടയല്‍വക്കത്തെ വീടിന്റെ ഉടമസ്ഥന്‌ ഒന്നിലധികം വീടുകളുണ്ടായിരുന്നതിനാല്‍ പലതും വാടകയ്‌ക്കു കൊടുത്തിരുന്നു. അല്‌പം വലിയ പുരയിടമാണതും. വരുന്ന വാടകക്കാരെ മണിയടിച്ച്‌ കുട്ടികളുടെ കളികള്‍ അടുത്ത പറമ്പിലേക്കു കൂടി വ്യാപിപ്പിക്കുകയായിരുന്നു ഞങ്ങളുടെ വിദ്യ. ആ വഴിയിലൂടെ അന്ന്‌ ഒരു ഓട്ടേറിക്ഷ പോലും വരില്ലായിരുന്നെങ്കിലും ആ വീട്‌ വാടകയ്‌ക്കെടുത്തിരുന്നത്‌ കൂടുതലും ഡോക്ടര്‍മാരായിരുന്നു. എന്താണു കാരണമെന്നറിയില്ല. അന്നു ഡോക്ടര്‍മാര്‍ അത്ര സമ്പന്നരായിരുന്നില്ല. പാവപ്പെട്ട രോഗികളുടെ ആത്മാവും ശരീരവുമൊക്ക തുരന്നു ഒറിജിനല്‍ എടുത്തുമാറ്റി ഡ്യൂപ്ലിക്കേറ്റ്‌ വയ്‌ക്കുന്ന പണിയും സര്‍വ്വ വിഷവും മരുന്നാണെന്നു പറഞ്ഞു കൊടുത്തു കാശുമേടിക്കുന്ന വിദ്യയും അന്നു പ്രാബല്യത്തില്‍ വന്നിരുന്നില്ല. അതു കൊണ്ട്‌ ഇന്നു മെഡിക്കല്‍ കോളേജില്‍ മാന്യമായി ജോലി ചെയ്യുന്ന ഒരു ഡോക്ടറുടെ വരുമാനമേ അന്ന്‌ ഏതു ഡോക്ടര്‍ക്കും ഉണ്ടായിരുന്നുള്ളൂ. പക്ഷെ ഡോക്ടര്‍മാരോടു നാട്ടുകാര്‍ക്കു വലിയ ബഹുമാനമായിരുന്നു. അങ്ങിനെയിരിക്കുമ്പോള്‍ കുടുംബവീട്ടില്‍ താമസിക്കുന്ന അനിയത്തി മീര ഒരു വാര്‍ത്തയുമായി വരുന്നു. ഡോക്ടര്‍മാര്‍ സ്ഥലം മാറിപ്പോയി. പകരം വന്നിരിക്കുന്നതു രണ്ടു ജഡ്‌ജിമാരാണ്‌. അവള്‍ പരിചയപ്പെട്ടു എന്നു മാത്രമല്ല ഒരാള്‍ക്ക്‌ അവളുടെ പേരു തന്നെയാണു താനും. അന്നു വരെ ഞാന്‍ ഒരു ജഡ്‌ജിയെ കണ്ടിട്ടില്ല. മീര എന്നു പേരുള്ള ഒരു പുരുഷനെയും കണ്ടിട്ടില്ല. ഞാന്‍ അവളെ തന്നെ കൂട്ടു പിടിച്ചു. ജഡ്‌ജിമാര്‍ താമസിക്കുന്ന വീടിന്റെ വേലിക്കു ചുറ്റും വെറുതെ നടക്കാന്‍ തുടങ്ങി. അപ്പോള്‍ അകത്തു നിന്നൊരു ചോദ്യം “മീര, ഇതാരാണു പുതിയ കഥാപാത്രം?”. ആ ചോദ്യത്തിന്റെ വിടവിലൂടെ ഇടിച്ചകത്തു കയറി. ആദ്യ അഭിമുഖത്തില്‍ ഒരു കാര്യം മനസ്സിലായി. മീരയ്‌ക്ക്‌ പേരിന്റെ കാര്യത്തില്‍ ചെറിയ ഒരു തെറ്റു പറ്റിയിരിക്കുന്നു. ഒരക്ഷരം മാറിപ്പോയി. ഒരു ജഡ്‌ജിയുടെ പേര്‌ ഖാദര്‍ മീരാന്‍ സാഹിബ്‌ എന്നാണ്‌. മറ്റെ ജഡ്‌ജിയുടെ പേര്‌ കൃഷ്‌ണന്‍നായര്‍ എന്നും.

    അന്നു ഞാന്‍ മൂന്നാം ക്ലാസ്സിലാണു പഠിക്കുന്നത്‌. മീരയുടെ ചേട്ടനെന്ന പരിഗണനയില്‍ രണ്ടു ജഡ്‌ജിമാരും എന്നെ ‘ചേട്ടാ’ എന്നു വിളിക്കാന്‍ തുടങ്ങി. മിക്കവാറും വിളിക്കുന്നത്‌ ‘എടാ ചേട്ടാ’ എന്നാണ്‌. ഖാദര്‍ മീരാന്‍ സാഹിബ്‌ സാര്‍ വളരെ കുറച്ചു നാളേ അവിടെ ഉണ്ടായിരുന്നുള്ളൂ. പേരൊഴിച്ചു മറ്റൊന്നും ഓര്‍ക്കാന്‍ പറ്റുന്നില്ല. എന്നാല്‍ കൃഷ്‌ണന്‍ നായര്‍ സാറും അദ്ദേഹത്തിന്റെ പാചകക്കാരന്‍ ശശിയും – പതിനഞ്ചോ, പതിനാറോ വയസ്സു പ്രായമുള്ള ഒരു ചെറുപ്പക്കാരന്‍ – കുറെക്കാലം അവിടെ താമസിച്ചു. ഞങ്ങള്‍ സാറിനെ ജഡ്‌ജി സാറെന്നു വിളിക്കാന്‍ തുടങ്ങി. അന്നു ഞാന്‍ പഠിച്ചിരുന്ന സ്‌കൂളില്‍ മൂന്നാം ക്ലാസ്സുവരെ അരദിവസമേ ക്ലാസ്സുള്ളൂ. എന്നു മാത്രമല്ല മൂന്നാം ക്ലാസ്സുകാരെ പഠിപ്പിക്കുന്നത്‌ ഉച്ചക്കു ശേഷമാണ്‌. ഒരു മണിക്കു സ്‌കൂളിലെത്തിയാല്‍ മൂന്നരമണിക്കു തിരിച്ചു പോകാം. അച്ഛനും അമ്മയും ജോലിക്കു പോവുമായിരുന്നതു കൊണ്ട്‌ രാവിലെ തന്നെ ഞാനും പുറത്തു ചാടും. പുസ്‌തകങ്ങളും സ്‌കൂളില്‍ കൊണ്ടു പോകാനുള്ള ഷര്‍ട്ടും നിക്കറുമൊക്കെ അമ്മയുടെ വീട്ടില്‍ ഭദ്രമായി വയ്‌ക്കും. പിന്നെയങ്ങോട്ട്‌്‌ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളാണ്‌. ചുറ്റുപാടുമുള്ള പറമ്പുകള്‍ മുഴുവന്‍ അരിച്ചു പെറുക്കും. നേരെ ജഡ്‌ജി സാറിന്റെ വീട്ടിലേക്കു ചെല്ലും. അദ്ദേഹം സ്റ്റെനോഗ്രാഫര്‍ക്ക്‌ ഇംഗ്ലീഷില്‍ വിധി ന്യായങ്ങള്‍ പറഞ്ഞു കൊടുക്കുകയായിരിക്കും. ഞാന്‍ അവിടെ കിടക്കുന്ന ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ ദിനപത്രമെടുത്തു ഗൗരവത്തില്‍ വായന തുടങ്ങും. ഈ വായന കുറച്ചു നീളും. കാരണം മലയാളം മീഡിയത്തില്‍ പഠിച്ചിരുന്ന എനിക്ക്‌ ആകെ A,B,C,D എന്ന നാല്‌ ഇംഗ്ലീഷ്‌ അക്ഷരങ്ങള്‍ മാത്രമേ അറിയാവൂ. അതെവിടെയെങ്കിലും ഉണ്ടോ എന്നാണു നോക്കുന്നത്‌. കുറെക്കഴിഞ്ഞ്‌ ഞാന്‍ പത്രം താഴെ വയ്‌ക്കുമ്പോള്‍ ചോദ്യം വരും. “ചേട്ടാ നീ പത്രം വായിച്ചു കഴിഞ്ഞോ?”. വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ ചോദ്യത്തിന്റെ രഹസ്യം എനിക്കു പിടികിട്ടിയത്‌. എനിക്ക്‌ ഇംഗ്ലീഷ്‌ അക്ഷരം അറിയില്ലെന്ന കാര്യം മീര രഹസ്യമായി അദ്ദേഹത്തോട്‌ പറഞ്ഞിരുന്നു!. മീന്‍കാരന്‍ വരുമ്പോള്‍ പൂച്ച പടിക്കല്‍ ചെന്നു നില്‌ക്കുന്നതു പോലെ പതിനൊന്നു മണിയാവുമ്പോള്‍ ഞാനും ജഡ്‌ജിസാറിന്റെ അരകല്ലിന്‍ ചുവട്ടിലെത്തും. പാചകക്കാരന്‍ ശശി രാവിലെ തന്നെ അദ്ദേഹത്തിനു ദോശ ഉണ്ടാക്കി നല്‌കിയിരിക്കും. അതിനു ശേഷം ഉച്ചയൂണിനുള്ള കറികള്‍ ഉണ്ടാക്കാനുള്ള ശ്രമത്തിലായിരിക്കും. എല്ലാദിവസവും അവിയല്‍ സാമ്പാര്‍ തുടങ്ങി പല കറികളുമുണ്ടാക്കാന്‍ ശ്രമിക്കുമായിരുന്നെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയതായി അറിവില്ല. കൃത്യം പതിനൊന്നു മണിയാവുമ്പോള്‍ ശശി ഒരു ആത്മഗതം പുറപ്പെടുവിക്കും “ഇന്നത്തെ കറി ഉപ്പുമാങ്ങ കൊണ്ടായാലോ?”. ഭരണി തുറന്ന്‌ റെഡിമെയ്‌ഡ്‌ ഫുഡായ ഉപ്പുമാങ്ങ രണ്ടെണ്ണം പുറത്തെടുക്കും. പിന്നെ എന്നെ ഒന്നു നോക്കിയ ശേഷം ഒന്നു കൂടി പുറത്തെടുക്കും. അതെനിക്കുള്ളതാണ്‌. തുടര്‍ന്ന്‌ ഉപ്പുമാങ്ങയെ പീഡിപ്പിക്കാന്‍ തുടങ്ങും. അരകല്ലില്‍ വച്ച്‌, അമ്മിക്കല്ലു പലതരത്തില്‍ പിടിച്ചു ഇടിക്കുക, ചതക്കുക, ചരുവത്തിലിട്ടു തവി കൊണ്ടു കുത്തുക, കടുകു വറുത്ത തിളച്ച എണ്ണയിലേക്കിടുക, മുളകു പൊടി വിതറുക. പച്ചമുളകു കീറിയിടുക, പുളിച്ച മോരൊഴിക്കുക അങ്ങിനെ എത്രയെത്ര കോംബിനേഷനുകളാണ്‌.

    ഈ അധ്യായം അവസാനിക്കുന്നത്‌ എല്ലാ ദിവസവും ഒരേ രീതിയിലാണ്‌. ശശിയിലെ ശാസ്‌ത്രജ്ഞന്‍ ഒടുവില്‍ അവശേഷിക്കുന്ന തിളക്കുന്ന ദ്രാവകത്തില്‍ അല്‌പം തവി കൊണ്ടു കോരി നാക്കിലൊഴിച്ചു രണ്ടു മൂന്നു തവണ മേലോട്ടു ചാടും. കണ്ണിലും മൂക്കിലും കൂടി വരുന്ന പുകയും വെള്ളവുമൊക്കെ തുടച്ചിട്ടു പറയും “ഇന്നു കറി നന്നായിട്ടുണ്ട്‌ ഇന്നലെത്തെ പോലെയല്ല”. കൈക്കൂലിയായി കിട്ടിയ ഉപ്പുമാങ്ങ നുണഞ്ഞിറങ്ങുന്ന ഞാന്‍ തികഞ്ഞ സത്യസന്ധനായതു കൊണ്ട്‌ ഒന്നും മിണ്ടില്ല, തല കുലുക്കും. പാവം ജഡ്‌ജി സാര്‍ , അമേരിക്കയ്‌ക്ക്‌ ഇസ്രായേലിനോടുള്ള സമീപനം തന്നെ ആയിരുന്നു സാറിനു ശശിയോടും. എന്തു ചെയ്‌താലും പുഞ്ചിരിക്കും. പിന്നെ ഉപ്പുമാങ്ങയ്‌ക്ക്‌ ഒരു മിനിമം ഗ്യാരണ്ടി ഉള്ളതു കൊണ്ട്‌ പട്ടിണി മരണം സംഭവിച്ചില്ല. സ്ഥലം മാറി പോയപ്പോള്‍ അദ്ദേഹം സ്റ്റൗവ്‌, പാത്രങ്ങള്‍, ദോശക്കല്ല്‌, തുടങ്ങിയ ജംഗമ വസ്‌തുക്കളെല്ലാം ശശിക്കു നല്‍കി. അതെല്ലാം തലയില്‍ വച്ചാണ്‌ ശശി നാടു വിട്ടത്‌. പിന്നെ എന്തായെന്നറിയില്ല. ഒരു പക്ഷെ പില്‍ക്കാലത്ത്‌ 2 മിനിട്ട്‌ നൂഡില്‍സ്‌ ഇന്ത്യയില്‍ ഇറങ്ങിയതിനു പിന്നില്‍ ശശിയും ഉണ്ടായിരുന്നിരിക്കാം. അക്കാലത്ത്‌ എന്റെ അമ്മൂമ്മ ഒരു പശുവിനെ വളര്‍ത്തുന്നുണ്ട്‌. പശുവിനാണോ അമ്മൂമ്മയ്‌ക്കാണോ കൂടുതല്‍ കുറുമ്പെന്ന്‌ വീട്ടില്‍ ആര്‍ക്കും ഉറപ്പില്ല. അമ്മൂമ്മയോടും ചോദിക്കാന്‍ പറ്റില്ല, പശുവിന്റെ ഭാഷയും അറിയില്ല. ഒരിക്കല്‍ പറമ്പിന്റെ അതിരില്‍ കെട്ടിയിരുന്ന പശുവിനെ അമ്മൂമ്മ എന്തിനോ തല്ലി. പശു അമ്മൂമ്മയെ കൊമ്പില്‍ തോണ്ടി എറിഞ്ഞു. അത്രയ്‌ക്കായോ എന്നു ചോദിച്ച്‌ അമ്മൂമ്മ എഴുന്നേറ്റു വന്നു വീണ്ടും തല്ലി, പശു വീണ്ടും എടുത്തെറിഞ്ഞു. അങ്ങിനെ അമ്മൂമ്മയും പശുവും ഒത്തു ചേര്‍ന്നു ന്യൂട്ടന്റെ മൂന്നാം ചലന നിയമം ശരിയാണെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു ശബ്ദം, “പോരെ ചേച്ചി, രണ്ടു മൂന്നു തവണ ആയില്ലേ?” ജനലിലൂടെ ഈ കാഴ്‌ച കണ്ട്‌ മടുത്ത ജഡ്‌ജി സാറാണ്‌. ഏകപക്ഷീയമായി യൂദ്ധം നിര്‍ത്തി അമ്മൂമ്മ വീട്ടിലേക്കു പോയി. പശുവും ഉടമസ്ഥനുമായുള്ള തര്‍ക്കം കോടതിക്കു പുറത്തു വച്ചു രമ്യമായി തീര്‍ത്ത ഈ സംഭവമാവാം ഒരു പക്ഷെ ഇന്ത്യയില്‍ അദാലത്തുകളുടെയും നീതി മേളകളുടെയും തുടക്കം.

    ചെറിയ മനുഷ്യരുടെ അറിയപ്പെടാത്ത ചരിത്രങ്ങള്‍ രേഖപ്പെടുത്തുന്ന പതിവ്‌ അന്നു തുടങ്ങിയിട്ടില്ലായിരുന്നതിനാല്‍ എന്റെ അമ്മൂമ്മയും ചരിത്രത്തില്‍ നിന്നു മാഞ്ഞു പോയി. ഇടയ്‌ക്ക്‌ കുടുംബം നാട്ടില്‍ നിന്നെത്തുമ്പോളൊഴിച്ചുള്ള വൈകുന്നേരങ്ങളില്‍ ജഡ്‌ജിസാര്‍ തിരക്കില്‍ നിന്നു മുക്തനായിരുന്നു. കുട്ടികളായ ഞങ്ങളുടെ ഏതു സംശയവും വളരെ സൗമ്യമായി തീര്‍ത്തു തരുമായിരുന്നു. അങ്ങിനെ ഒന്നു രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്‌ കോഴിക്കോട്ടേക്ക്‌ സ്ഥലം മാറ്റമായി. പോകാന്‍ നേരത്ത്‌ എന്നെ വിളിച്ചു പറഞ്ഞു ‘ചേട്ടാ, നീ ഇടയ്‌ക്കിടെ എഴുത്തയക്കണം’. ഞാന്‍ ആദ്യം കത്തയക്കാന്‍ മടി കാണിച്ചു. പക്ഷെ ഒരു മാസത്തിനകം അദ്ദേഹത്തിന്റെ കത്ത്‌ എനിക്ക്‌ വന്നു. സ്‌കൂളിലേക്കാണ്‌ വന്നത്‌. പുറത്ത്‌ അയച്ച ആളിന്റെ പൂര്‍ണ്ണ മേല്‍ വിലാസം. നാലാം ക്ലാസ്സുകാരന്‌ കോഴിക്കോട്‌ ലാന്‍ഡ്‌ റിഫോംസ്‌ സബ്‌ ജഡ്‌ജി കത്തയക്കുക. അതിലും വലിയ വാര്‍ത്ത ആ വര്‍ഷം സ്‌കൂളില്‍ ഉണ്ടായിട്ടില്ല. ഞാന്‍ സ്‌കൂളില്‍ പോവുമ്പോള്‍ രാവിലെ മുടങ്ങാതെ ഐഡിന്റി കാര്‍ഡു പോലെ കത്ത്‌ എടുത്ത്‌ ഷര്‍ട്ടിന്റെ പോക്കറ്റില്‍ വയ്‌ക്കും. മൂന്നിലൊരു ഭാഗമെങ്കിലും പുറത്തേക്കു കാണുന്ന തരത്തിലാണ്‌ വയ്‌ക്കുന്നത്‌. എതിരെ വരുന്നവരെയെല്ലാം ദയനീയമായി നോക്കും ആരെങ്കിലുമൊന്നു ചോദിക്കണ്ടേ, ഇതെന്താ വല്യ എഴുത്തുമൊക്കെ ആയിട്ടെന്ന്‌. ഇല്ല ഒരു പ്രതിഭയ്‌ക്ക്‌ ഈ നാട്ടില്‍ അര്‍ഹിക്കുന്ന അംഗീകാരം കിട്ടാന്‍ വലിയ പാടാണ്‌. പിന്നീടും അപൂര്‍വ്വമായി എങ്കിലും അദ്ദേഹം ചില കല്ല്യാണങ്ങളില്‍ പങ്കെടുക്കുന്നതിനൊക്കെ ആയി ഞങ്ങളുടെ നാട്ടില്‍ വരുമായിരുന്നു. കല്യാണ സ്ഥലത്ത്‌ എന്നെ പരിചയമുണ്ടാവാന്‍ സാധ്യതയുള്ള ആരെയെങ്കിലും തപ്പിപ്പിടിച്ച്‌ അവനെ ഞാന്‍ അന്വേഷിച്ചു എന്നു പറയാന്‍ ചുമതലപ്പെടുത്തും. കുറെ വര്‍ഷം കഴിഞ്ഞു. ഞാന്‍ പ്രീഡിഗ്രിക്കു പഠിക്കുന്ന സമയത്ത്‌ അദ്ദേഹം ഞങ്ങളുടെ നാട്ടില്‍ തന്നെ തിരികെ എത്തി.

    ഒരു ദിവസം വൈകിട്ട്‌ വീടിനടുത്ത അമ്പലത്തില്‍ നിന്നൊരാള്‍ ഓടി വരുന്നു. അവിടെ ഒരു ജഡ്‌ജി വന്നിട്ടുണ്ട്‌. നിന്നെ അന്വേഷിക്കുന്നു. ഞാന്‍ ചെന്നപ്പോള്‍ നാട്ടിന്‍പുറത്തെ ആള്‍ത്തിരക്കില്ലാത്ത അമ്പലമുറ്റത്തെ ഇരുട്ടില്‍ അദ്ദേഹം ചിന്താമഗ്നനായി നില്‌പുണ്ട്‌. എന്നെക്കണ്ടു. ‘വാടാ ചേട്ടാ’ എന്നു വിളിച്ചു. സമയം പോലെ ഔദ്യോഗിക വസതിയിലേക്ക്‌ ഇറങ്ങാന്‍ എന്നെ ക്ഷണിച്ചു. പക്ഷെ എന്തോ ഒരു അസ്വസ്ഥത പോലെ എനിക്കു തോന്നി. പതിവുള്ള സംസാരം ഇല്ല. ആളുകള്‍ പിരിഞ്ഞു പോയ ശേഷം അദ്ദേഹം ക്ഷേത്ര നടയില്‍ തൊഴുതു കണ്ണുകളടച്ചു നില്‌ക്കാന്‍ തുടങ്ങി. അങ്ങിനെ എത്ര നേരം നിന്നു എന്നറിയില്ല. എന്നെ നോക്കി ‘പൊയ്‌ക്കോളൂ’ എന്നൊരാംഗ്യം കാണിച്ചിട്ട്‌ ഒന്നും മിണ്ടാതെ ഒന്നൊന്നര കിലോമീറ്റര്‍ അകലെയുള്ള ക്വാര്‍ട്ടേഴ്‌സിലേക്കദ്ദേഹം നടന്നു പോയി. മൂന്നാം ദിവസത്തെ പത്രത്തില്‍ വായിച്ചു ജില്ലാ ജഡ്‌ജി കൃഷ്‌ണന്‍ നായര്‍ ഒരു കൊലക്കേസ്‌ പ്രതിയെ തൂക്കിക്കൊല്ലാന്‍ വിധിച്ചെന്ന്‌. എഴുപതുകളുടെ അവസാനഘട്ടത്തിലാണിത്‌. അന്ന്‌ കൊലക്കുറ്റം തെളിഞ്ഞാല്‍ വധശിക്ഷ സാധാരണമാണ്‌. അതുകൊണ്ടു തന്നെ അത്തരം വാര്‍ത്തകള്‍ക്കു പത്രത്തിലും അധികം സ്ഥലമൊന്നും കൊടുക്കാറില്ല. കൊലപാതകത്തെക്കുറിച്ചും വധശിക്ഷയെക്കുറിച്ചും, അതു വിധിക്കുന്ന ന്യായാധിപനെക്കുറിച്ചുമൊക്കെ ഞാന്‍ ആദ്യമായി ആലോചിക്കുന്നതപ്പോളാണ്‌. അദ്ദേഹം ഒരു വര്‍ഷത്തോളം അവിടെ ഉണ്ടായിരുന്നു. അതിനിടെ ഇതേ സംഭവങ്ങള്‍ ഇതേ മുറയില്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു എന്നാണെന്റെ ഓര്‍മ്മ. അധികം താമസിയാതെ അദ്ദേഹം വിരമിച്ചു. എന്റെ നാട്ടില്‍നിന്ന്‌ പത്തു മുപ്പതു കിലോമീറ്റര്‍ മാത്രം ദൂരെയുള്ള അദ്ദേഹത്തിന്റെ നാട്ടില്‍ സ്ഥിരതാമസമാക്കി. പിന്നിടദ്ദേഹം എന്നെ വിളിച്ചിട്ടില്ല. ഞാന്‍ അദ്ദേഹത്തെ ചെന്നു കണ്ടുമില്ല. ഇന്നാലോചിക്കുമ്പോള്‍ അദ്ദേഹത്തിന്റെ യുക്തി എനിക്കു മനസ്സിലാവുന്നു. പതിനെട്ടു വയസ്സ്‌ ആകുന്നതുവരെ ഒരു രക്ഷിതാവിനെപ്പോലെ അദ്ദേഹം എനിക്ക്‌ സ്‌നേഹവാത്സല്യങ്ങള്‍ നല്‍കി. പിന്നീട്‌ അന്വേഷിച്ചു ചെല്ലേണ്ടത്‌ എന്റെ കടമ ആയിരുന്നു. സര്‍വ്വീസില്‍ നിന്ന്‌ വിരമിച്ചിതിനു ശേഷം ഒരു മുപ്പതു വര്‍ഷമെങ്കിലും അദ്ദേഹം ജീവിച്ചിരുന്നു. ഞാന്‍ കുറഞ്ഞത്‌ അഞ്ഞൂറു തവണയെങ്കിലും ആ ടൗണിലൂടെ കടന്നു പോയിട്ടുണ്ട്‌. ഓരോ തവണയും പിന്നെയാവാം എന്നു കരുതി മാറ്റിവച്ചു. ഒടുവില്‍ നാലോ അഞ്ചോ വര്‍ഷം മുന്‍പ്‌ അദ്ദേഹത്തിന്റെ ചരമവാര്‍ത്ത പത്രങ്ങളില്‍ കണ്ടു. എന്റെ കുറ്റം കൊണ്ടു മാത്രം നടക്കാതെ പോയ ആ കൂടിക്കാഴ്‌ച ഉള്ളിലെവിടെയോ ഒരു ചെറിയ നീറ്റല്‍ ഉണ്ടാകുന്നുണ്ട്‌. അതിനി ഒരിക്കലും മാറുമെന്നും തോന്നുന്നില്ല.

  • ഒരു പ്രേതകഥ!!!

    വളരെ പണ്ട്‌ എന്റെ വീട്ടിലെ പുസ്‌തക ശേഖരത്തില്‍ ‘ചോര പുരണ്ട കഠാരി’ എന്നൊരു പുസ്‌തകം ഉണ്ടായിരുന്നു. പുസ്‌തകത്തിന്റെ പേരു കേട്ടപ്പോള്‍ തന്നെ കാര്യം മനസ്സിലായില്ലേ? പുസ്‌തകം ഒരു ഡിറ്റക്ടീവ്‌ നോവല്‍ ആണ്‌. ‘ചോര പുരണ്ട കഠാരി’ എന്നാണ്‌ നോവലിലെ കുറ്റവാളി സംഘടനയുടെ പേരും. അവര്‍ അയക്കുന്ന ഭീക്ഷണി കത്തുകള്‍ അവസാനിക്കുന്നത്‌ ‘എന്ന്‌, ചോര പുരണ്ട കഠാരി’ എന്നാണ്‌. അത്യന്തം ഉദ്വേഗജനകമായിരുന്നു നോവല്‍. അതു കൊണ്ടു തന്നെ അവസാനത്തെ മൂന്നു നാലു ചാപ്‌റ്റര്‍ ഇല്ലായിരുന്നു. വീട്ടുകാരെല്ലാം വായിച്ചു തകര്‍ത്ത താണ്‌. വീട്ടിലുള്ള നൂറുകണക്കിനു പുസ്‌തകങ്ങളിലൊന്നിനും ഈ ഗതി വന്നിട്ടില്ല. എന്തായാലും അന്തമില്ലാത്ത ഉദ്വേഗം ഉള്ളില്‍ നിറച്ച ഞാന്‍ കുറച്ചു നാള്‍ കാറ്റു നിറഞ്ഞ ഒരു ബലൂണ്‍ പോലെയാണു നടന്നിരുന്നത്‌. എവിടെ തൊട്ടാലും പൊട്ടാം. ചോര പുരണ്ട കഠാരി തൊട്ടു പിന്നാലെയുണ്ടെന്നൊരു തോന്നല്‍. എന്നെപ്പോലൊരു മകനെ തട്ടിക്കൊണ്ടു പോയാല്‍ മോചനദ്രവ്യം കൊടുത്തു തിരിച്ചെടുക്കാന്‍ ഒരു രക്ഷകര്‍ത്താവും തയ്യാറാവില്ല. എന്തു വേണമെന്നറിയാതെ ആത്മരക്ഷയ്‌ക്കായി ഞാന്‍ കയ്യില്‍ കിട്ടിയ സര്‍വ്വ ഭൂത, പ്രേത മാന്ത്രിക നോവലുകളും കിളച്ചു മറിച്ചു. കുറെനാള്‍ കഴിഞ്ഞാണ്‌ എനിക്ക്‌ പ്രേതലോകത്തു നിന്നു പുറത്തു കടക്കാന്‍ കഴിഞ്ഞത്‌. സത്യത്തില്‍ പ്രേതങ്ങളുണ്ടോ? ഉയര്‍ന്ന വോള്‍ട്ടേജും ഇല്‌ക്ട്രിക്ക്‌ ലൈറ്റും തെരുവു വിളക്കും മറ്റും പ്രചാരത്തിലെത്തുന്നതിന്‌ മുന്‍പ്‌ മനുഷ്യന്‍ വളരെ അധികം ചിന്തിച്ചു വിഷമിച്ചിരുന്ന കൊണ്ടിരുന്ന ഒരു വിഷയമാണിതെന്നാണ്‌ തോന്നുന്നത്‌. ഇപ്പോള്‍ പിന്നെ പ്രേത സിനിമകള്‍ ഇറങ്ങുകയും ഓര്‍ക്കാപ്പുറത്തു കറണ്ടു പോവുകയും ചെയ്‌താല്‍ മാത്രമേ നമ്മള്‍ ഇതൊക്കെ ഓര്‍ക്കാറുള്ളു. ‘ചോര പുരണ്ട കഠാരി’ തൊട്ട്‌ ‘കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല’ വരെ വായിച്ചു വളര്‍ന്ന എനിക്ക്‌ എല്ലാ ജാതിയിലും മതങ്ങളിലും പെട്ട സര്‍വ്വ ആണ്‍ പെണ്‍ മൂന്നാം വര്‍ഗ്ഗ പിശാചുക്കളെയും പേടിയായിരുന്നു.

    അങ്ങിനെ പേടിച്ചു ജീവിക്കുന്ന കാലത്ത്‌ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ജില്ലാ യുവജനോത്സവത്തില്‍ പങ്കെടുക്കുവാന്‍ പോയി. മൂന്നാം ദിവസം രാത്രിയാണു പരിപാടികള്‍ അവസാനിച്ചത്‌. ഞാന്‍ താമസിക്കുന്ന കൊച്ചു പട്ടണത്തില്‍ നിന്നു കഷ്‌ടിച്ച്‌ ഏഴു കിലേമീറ്റര്‍ അകലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ്‌ യുവജനോത്സവം. തിരിച്ചെത്തുവാനുള്ള മാര്‍ഗ്ഗം ടാക്‌സിയാണ്‌. അംബാസഡര്‍ കാര്‍. പണ്ടുകാലത്തെ അംബാസഡര്‍ കാര്‍, പ്രത്യേകിച്ചും ടാക്‌സി, ഒരു അത്ഭുത വാഹനമായിരുന്നു. അതില്‍ എത്ര പേര്‍ക്ക്‌ ഒരേ സമയം സഞ്ചരിക്കുവാന്‍ കഴിയുമെന്ന്‌ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിനു പോലും കണക്കാക്കാന്‍ പറ്റിയിട്ടില്ല. ഗര്‍ഭിണികളെ ആശുപത്രിയില്‍ കൊണ്ടു പോകുമ്പോള്‍ മാത്രമാണ്‌ നമ്മള്‍ ആ വാഹനത്തോട്‌ അല്‌പം മര്യാദ കാണിച്ചിരുന്നത്‌. അല്ലെങ്കില്‍ ഒന്‍പതു പേരില്‍ കുറഞ്ഞ യാത്രയേ ഇല്ല. കുട്ടികള്‍ക്കാണെങ്കില്‍ എണ്ണമേ ഇല്ല. എത്ര ഉണ്ടെങ്കിലും പെറുക്കി എടുത്ത്‌ അകത്തിടാം. കൂട്ടത്തില്‍ അടുത്തുള്ള വീടുകളില്‍ നിന്നു പെറുക്കിയാലും കുഴപ്പമില്ല. എന്തായാലും യൂത്ത്‌ ഫെസ്റ്റിവല്‍ കഴിഞ്ഞു ഞങ്ങള്‍ അംബാസഡറില്‍ മടങ്ങി വരികയാണ്‌. ഹെഡ്‌മാസ്‌റ്റര്‍ക്കും ഡ്രൈവര്‍ക്കും പുറമേ പത്തു പന്ത്രണ്ടു കുട്ടികളെങ്കിലുമുണ്ട്‌. മൃദംഗം, ഹാര്‍മോണിയം തുടങ്ങിയ ജംഗമ വസ്‌തുക്കളും കുട്ടികളുടെ ബാഗുകളും ഡിക്കിയിലും കാരിയറിലുമായി നിറച്ചിരിക്കുന്നു. എന്റെ വീട്ടില്‍ നിന്നും അഞ്ഞൂറു മീറ്റര്‍ അകലെ മെയ്‌ന്‍ റോഡില്‍ വണ്ടി നിര്‍ത്തി. ഹെഡ്‌മാസ്‌റ്ററുടെ ചോദ്യം – ‘തനിക്ക്‌ ഒറ്റയ്‌ക്കു പോകരുതോ? പേടിയുണ്ടോ? പക്ഷെ ഇവിടെ സുന്ദരിയായ ഒരു സഹപാഠി അടക്കം അഞ്ചാറു പെണ്‍കുട്ടികള്‍ കാറിലിരിക്കുകയാണ്‌. എനിക്കു പേടിയുണ്ടെന്നു പറയാന്‍ പറ്റുമോ ?. ഞാന്‍ രണ്ടും കല്‍പ്പിച്ചു പുറത്തു ചാടി. വണ്ടി വിട്ടുപോയി. സൈറണ്‍ അടിക്കുന്ന ശബ്ദം കേട്ടു. രാത്രി കൃത്യം ഒരു മണിക്കാണ്‌ മുനിസിപ്പല്‍ സൈറണ്‍ മുഴങ്ങുന്നത്‌. ഒരു മനുഷ്യക്കുഞ്ഞും വഴിയിലില്ല. പട്ടി, പൂച്ച, പെരിച്ചാഴി, വവ്വാല്‍ തുടങ്ങി ബാക്കി സര്‍വ്വ കുഞ്ഞുങ്ങളും ഉണ്ടുതാനും. കയ്യിലുണ്ടായിരുന്ന ബാഗ്‌ തലയില്‍ വച്ചു കോമരം പോകുന്നതു പോലെ തുള്ളി കൊണ്ട്‌ ഞാന്‍ ഓടി. വഴിയില്‍ കേട്ട ഒരു ശബ്ദത്തിനും തിരിഞ്ഞു നോക്കിയില്ല. വല്ല പ്രേതവും കണ്ടിരുന്നെങ്കില്‍ തന്നെ അവര്‍ ദയ തോന്നി പോട്ടെന്നു വച്ചു കാണും. ജീവനും കയ്യില്‍ പിടിച്ചു പായുന്ന ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തിന്നാന്‍ ആത്മാഭിമാനമുള്ള ഒരു പ്രേതവും വരില്ല. വീട്ടിലെത്തിയപ്പോള്‍ സമാധാനമായി. മുറ്റത്തിരുന്നു. കിതപ്പൊക്കെ നല്ലവണ്ണം മാറിയപ്പോള്‍ ബെല്ലടിച്ചു. കതകു തുറന്ന അച്ഛന്‍ ചോദിച്ചു “ബാക്കിയുള്ളവര്‍ എവിടെ?” ഞാന്‍ പറഞ്ഞു `ഞാന്‍ കലക്ട്രേറ്റിനടുത്തിറങ്ങി, ഒറ്റയ്‌ക്കിങ്ങു പോന്നു’. ‘നിനക്കു പേടിയില്ലായിരുന്നോ?’ ‘എന്തിന്‌?’. അതോടെ വീട്ടില്‍ എനിക്കൊരു വീര നായകന്റെ പരിവേഷമായി. രാത്രി പുറത്തിറങ്ങാന്‍ പൂര്‍ണ്ണ ലൈസന്‍സുമായി. ഒരു പത്തു മുപ്പതു കിലോമീറ്ററിനുള്ളില്‍ നടക്കുന്ന സര്‍വ്വ ഉത്സവങ്ങളും കാണുവാനുള്ള ലൈസന്‍സാണ്‌ ഒറ്റ രാത്രി കൊണ്ടനുവദിച്ചു കിട്ടിയത്‌.

    ഒരിക്കല്‍ ഞാനീ കഥ പറഞ്ഞപ്പോള്‍ എന്റെ ഒരു സ്‌നേഹിതന്‍ മറ്റൊരു പ്രേത കഥ പറഞ്ഞു തന്നു. പത്തു നാലപ്‌തു വര്‍ഷം പഴയ കഥയാണ്‌. അദ്ദേഹത്തിന്റെ സ്‌നേഹിതനാണ്‌ കഥയിലെ നായകന്‍. മൂപ്പര്‍ക്ക്‌ വീട്ടില്‍ നിന്നും അധികം അകലെ അല്ലാതെ ഒരു പ്രേമം. പെണ്ണും ചെറുക്കനും ഒരുമിച്ച്‌ പഠിച്ചവരാണ്‌, പക്ഷെ സാമ്പത്തിക നിലയില്‍ രണ്ടു കുടുംബങ്ങളും തമ്മില്‍ വലിയ അന്തരമാണ്‌. കല്യാണം നടക്കാന്‍ ഒരു സാധ്യതയുമില്ല. എന്നു മാത്രമല്ല പെണ്ണിന്റെ അച്ഛന്‍ കപ്പടാ മീശക്കാരനായ ഒരു തടിമാടന്‍. അദ്ദേഹം വടക്കേ ഇന്ത്യയിലെവിടെയോ പട്ടാളത്തിലോ പോലീസിലോ ഒക്കെ ആയിരുന്നു. അവിടെ നിന്നു. പിരിഞ്ഞു പോന്നപ്പോള്‍ ബൂട്ട്‌സും, തോക്കും വാട്ടര്‍ ബോട്ടിലുമൊക്കെ തിരിച്ചു കൊടുത്തെങ്കിലും കൊമ്പന്‍മീശ കൂടെ വീട്ടിലേക്കു കൊണ്ടു പോന്നു. അദ്ദേഹത്തിന്റെ മീശ വെട്ടിയെടുത്താല്‍ മാത്രം മതി, ജന്‍മനാ പെന്‍സില്‍ മാര്‍ക്കായ നമ്മുടെ കഥാനായകനെ ജീവനോടെ ദഹിപ്പിക്കാന്‍. അതുകൊണ്ട്‌ നായികാ നായകന്‍മാര്‍ വളരെ രഹസ്യമായാണ്‌ തമ്മില്‍ കാണുന്നത്‌. പെണ്‍കുട്ടിയുടെ വീടിന്റെ കിണറ്റിന്റെ കരയിലാണ്‌ സമാഗമം. വെളുപ്പിന്‌ അഞ്ചുമണിക്ക്‌ പെണ്ണ്‌ കുടവും കലവുമൊക്കെയായി വരും. കാമുകന്‍ ഉള്ള ഊര്‍ജ്ജം മുഴുവന്‍ എടുത്തു പത്തു പതിനഞ്ച്‌ കുടം വെള്ളം കോരിക്കൊടുക്കും. പരസ്‌പരം ദുഃഖം പങ്കു വച്ചു പിരിയും. പെണ്ണിന്റെ അമ്മയ്‌ക്കു കാര്യങ്ങളറിയാം, പെണ്ണിന്‌ എന്തെങ്കിലും അസുഖമാണെങ്കിലോ, സ്ഥലത്തില്ലെങ്കിലോ ഒക്കെ വെള്ളം കോരാന്‍ ചെല്ലുന്നതവരാണ്‌. ഫയര്‍ എഞ്ചിന്‍ മണിയടിച്ചു കൊണ്ടു വരുന്നതു പോലെ ആയമ്മ ഹരിനാമകീര്‍ത്തനം അല്‌പം ഉറക്കെചൊല്ലിക്കൊണ്ടാണു ചെല്ലുക. അതോടെ ആളുമാറിയെന്നു പയ്യനും മനസ്സിലാകും. അവന്‍ മര്യാദയ്‌ക്കു വെള്ളവും കോരിക്കൊടുത്തു തിരിച്ചു പോകും. മുടങ്ങാതെ വെള്ളം കോരിക്കൊടുക്കുന്ന ചെറുക്കനോട്‌ അമ്മായിഅമ്മയ്‌ക്കു സഹതാപവുമുണ്ട്‌. പക്ഷെ എന്തു ചെയ്യാന്‍ ഭര്‍ത്താവ്‌ ഒരു രാക്ഷസനാണ്‌. വിവരമറിഞ്ഞാല്‍ തന്നെയും മകളെയും കൊന്ന്‌ വീടിന്‌ തീ വയ്‌ക്കാന്‍ പോലും മടിക്കില്ല. അങ്ങിനിരിക്കെ അടുത്ത പറമ്പില്‍ ഒരാള്‍ തൂങ്ങി മരിച്ചു. സംഗതികള്‍ ആകെ തിരിഞ്ഞു. പെണ്ണും തള്ളയും പേടിച്ച്‌ വെളിയിലിറങ്ങുന്നില്ല. പാവം കഥാനായകന്‍ സര്‍വ്വ ദൈവങ്ങളെയും വിളിച്ച്‌ കിണറ്റിന്‍ കരയില്‍ മുടങ്ങാതെ കാവലിരിക്കുന്നുണ്ട്‌. കിഴക്കു വെള്ളകീറുമ്പോള്‍ സ്ഥലം വിടും. ഒരാഴ്‌ച കഴിഞ്ഞു ഒരു ദിവസം വെളുപ്പാന്‍കാലത്തു നായകന്‍ വരുമ്പോള്‍ കിണറ്റിന്‍ കരയില്‍ കപ്പി കരയുന്ന ശബ്ദം. പശ്ചാത്തലത്തില്‍ ഹരിനാമകീര്‍ത്തനം കേള്‍ക്കുന്നുമില്ല.. ആവേശഭരിതനായ അദ്ദേഹം പതുങ്ങി പതുങ്ങി വന്ന്‌ വെള്ളം കോരുന്ന ആളിനെ പതുക്കെ ഒന്ന്‌ കെട്ടിപ്പിടിച്ചു. പിടിയിലകപ്പെട്ട ആള്‍ ഒരു കുടച്ചിലും, ‘അയ്യോ എന്നെ കൊല്ലുന്നേ’ എന്നൊരു വിളിയും കിണറ്റിലേക്കെടുത്തൊരു ചാട്ടവും ഒരുമിച്ചായിരുന്നു. അതു നമ്മുടെ മീശക്കാരന്‍ വില്ലന്‍ ആയിരുന്നു. കുടച്ചിലിലില്‍ തെറിച്ചു പോയ നായകന്‍ വെടി കൊണ്ട പന്നിയെപ്പോലെ പറമ്പില്‍ വട്ടം നീളം ഓടാന്‍ തുടങ്ങി. ശബ്ദം കേട്ട്‌ ഓടി വന്ന നായികയും മാതാവും അര്‍ധബോധാവസ്ഥയില്‍ ഓടുന്ന നായകനെ തൂക്കിയെടുത്തു അടുക്കളയില്‍ പാതകത്തിനടിയില്‍ ഒളിപ്പിച്ചു. മീശയുടെ കനം കൊണ്ടോ, ആയുസ്സിന്റെ ബലം കൊണ്ടോ വെള്ളത്തില്‍ പൊങ്ങിക്കിടന്ന മീശക്കാരന്‌ ഭാര്യ ഓടിച്ചെന്നു വെള്ളം കോരുന്ന തൊട്ടിയും കയറും കിണറ്റിലേക്കിട്ടു കൊടുത്തു. ഓടിക്കൂടിയ നാട്ടുകാര്‍ ഒരു മണിക്കൂര്‍ നീണ്ടുനിന്ന രക്ഷാ പ്രവര്‍ത്തനത്തിലൂടെ അദ്ദേഹത്തെ കരയ്‌ക്കെത്തിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഏതോ ഒരു ഘട്ടത്തില്‍ പാതകം പൊളിച്ചു പുറത്തു ചാടിയ കഥാനായകനും പങ്കാളിയായി. എന്നു മാത്രമല്ല പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം അദ്ദേഹമാണ്‌ നേതൃത്വം കൊടുത്തത്‌. കൂടുതല്‍ വിവരിക്കുന്നില്ല. അല്‌പസ്വല്‌പം ഉടക്കൊക്കെ ഉണ്ടായിരുന്നെങ്കിലും അധികം താമസിയാതെ കല്യാണം നടത്താന്‍ പ്രേതത്തിന്റെ പിടിയില്‍ നിന്നും സാഹസികമായി രക്ഷപ്പെട്ട അമ്മായിഅച്ഛന്‍ സമ്മതിച്ചു. ആറേഴു വര്‍ഷം കഴിഞ്ഞൊരിക്കല്‍ ഈ കഥ പറഞ്ഞു തന്ന സ്‌നേഹിതന്‍ സുഹൃത്തായ കഥാനായകനെയും ഭാര്യയെയും കാണാന്‍ ചെല്ലുമ്പോള്‍ അവിടെ മീശക്കാരനും ഭാര്യയും വിരുന്നു വന്നിട്ടുണ്ട്‌. പ്രേതത്തിന്റെ പിടിയില്‍ നിന്ന്‌ സ്വന്തം തന്റേടവും ബുദ്ധിശക്തിയുമുപയോഗിച്ച്‌ രക്ഷപ്പെട്ട കഥ അപ്പൂപ്പന്‍ കൊച്ചുമക്കള്‍ക്ക്‌ പറഞ്ഞു കൊടുത്തുകൊണ്ടിരിക്കുന്നു. തൊട്ടടുത്ത്‌ അമ്മൂമ്മ ഒരു പുഴുങ്ങിയ ചിരിയുമായി ഇരുന്നു തലകുലുക്കുന്നുണ്ട്‌. ഈ കഥയെടുക്കുന്നവര്‍ക്ക്‌ ഒരു ഗുണപാഠവും സൗജന്യമായുണ്ട്‌. പ്രേമകഥയും പ്രേതകഥയും തമ്മില്‍ കഷ്ടിച്ചൊരക്ഷരത്തിന്റെ അകലമേ ഉള്ളൂ. സൂക്ഷിച്ചാല്‍ ദു:ഖിക്കണ്ട.