Month: February 2015

  • തല്ലുകൊള്ളികള്‍

    ദൈവത്തിന്‌ എവിടെയോ കണക്കു തെറ്റിയതു കൊണ്ടാണ്‌ താന്‍ ഇന്ത്യയില്‍ ജനിച്ചതെന്ന്‌ ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്ന ഒരു സ്‌നേഹിതന്‍ എനിക്കുണ്ട്‌. മൂപ്പര്‍ മലയാളിയല്ല. കിട്ടിയ ആദ്യത്തെ അവസരത്തില്‍ അദ്ദേഹം ഒരു വിദേശ രാജ്യത്തു സ്ഥിരതാമസമാക്കി. ഇടയ്‌ക്ക്‌ തിരിച്ചു വന്ന്‌ സ്‌ത്രീധനം തൊട്ട്‌ അമിതമായ ആര്‍ഭാടം വരെ ഇന്ത്യാക്കാരന്‍ കാണിക്കുന്ന സര്‍വ്വ തൊട്ടിത്തരങ്ങളുടെയും അകമ്പടിയോടെ വിവാഹിതനായി. ഭാര്യാ സമേതം വിദേശത്തു ചെന്നു വീണ്ടും തിരിച്ചു സായിപ്പായി. ജീവിതം സസന്തോഷം പോവുമ്പോള്‍ അയാള്‍ക്കൊരു കുട്ടിയുണ്ടായി. അവനു മൂന്നു നാലു വയസ്സായപ്പോള്‍ പ്രശ്‌നം തുടങ്ങി. ഒന്നാന്തരമൊരു ഇന്ത്യന്‍ പൗരനാണു കുട്ടി. കിഴക്കോട്ടു വിളിച്ചാല്‍ പടിഞ്ഞാറോട്ടു പോകും. നേരെ നടക്കാന്‍ പറഞ്ഞാല്‍ തലകുത്തി നടക്കും. ടിഷ്യൂകള്‍ച്ചര്‍ ചെയ്‌താല്‍ പോലും ഇത്ര ലക്ഷണമൊത്ത ഒരു ഇന്ത്യന്‍ കുട്ടി ഉണ്ടാവാന്‍ പാടാണ്‌. ഇതിനൊക്കെയുള്ള ഭാരതീയ പരിഹാരം അടിയാണല്ലോ. പക്ഷെ അതീക്കേസില്‍ നടപ്പില്ല. അവര്‍ താമസിക്കുന്ന രാജ്യത്തു കുഞ്ഞുങ്ങളെ തല്ലാന്‍ പാടില്ലത്രേ. പയ്യനോ, കാണികളോ പോലീസിനെ വിളിച്ചാല്‍ അച്ഛന്‍ അകത്താവും. സഹികെട്ട നാടന്‍ സായിപ്പു വീണ്ടും ഇന്ത്യക്കാരനായി. ചെറുക്കനു കുറെ ഇന്ത്യന്‍ കഥകള്‍ പറഞ്ഞു കൊടുത്തു. മഹാരാജാക്കന്‍മാര്‍, പാമ്പാട്ടികള്‍, ആനകള്‍, മേരാ ഭാരത്‌ മഹാന്‍ ഒടുവില്‍ ഒരു മഹാരാജാവ്‌, രണ്ടു പാമ്പാട്ടി, മൂന്നാന ഇങ്ങിനെ കുറെ സാധനങ്ങള്‍ ഇന്ത്യയില്‍ എത്തിയാല്‍ ഉടന്‍ വാങ്ങിച്ചു തരാമെന്നു പറഞ്ഞു മകനെ നാട്ടിലെത്തിച്ചു. ബോംബെ വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ കൊച്ചന്റെ പാസ്‌പോര്‍ട്ട്‌ വലിച്ചുകീറി ‘യൂസ്‌മീ’ എന്നെഴുതിയ ബക്കറ്റിലിട്ടു. കാറില്‍ കയറിയ പാടെ അടിയും തുടങ്ങി. പോലീസിനെ വിളിക്കണമെന്നൊക്കെ കുട്ടി സായിപ്പു പറഞ്ഞെങ്കിലും സംഗതി ഏറ്റില്ല. ‘ഇവിടെ പോലീസും പട്ടാളവുമൊക്കെ ഞാനാടാ’ എന്നു പറഞ്ഞായിരുന്നു ബാക്കി അടി. പിന്നെ എന്ത്‌ എന്നു നിങ്ങള്‍ക്കൂഹിക്കാവുന്നതല്ലേ ഉള്ളൂ.

    മലയാള ഭാഷയിലെ ഒരു അപൂര്‍വ്വ പദമാണു ‘തല്ലുകൊള്ളി’. സ്ഥിരമായി തല്ലു കൊള്ളുന്നവനോ, തല്ലുകൊള്ളാന്‍ യോഗ്യത ഉള്ളവനോ ആണു തല്ലുകൊള്ളി എന്ന്‌ ഏതു കൊച്ചു കുട്ടിക്കും അറിയാം. പക്ഷെ അത്തരം പദ പ്രേയാഗങ്ങള്‍ ഭാഷയില്‍ അധികമില്ല. കടപ്പുറത്തു കാറ്റു കൊള്ളാന്‍ പോകുന്നവനെ ‘കാറ്റുകൊള്ളി ‘എന്നോ സ്ഥിരമായി തീയ്‌ കൊള്ളന്നുവനെ ‘തീ കൊള്ളി’ എന്നോ പാതിരായ്‌ക്കു പനികൊള്ളുന്നവനെ ‘പനികൊള്ളി’ എന്നോ വിളിക്കാറില്ല. ഭാഷയില്‍ തല്ലുകൊള്ളി ഒരപൂര്‍വ്വ പ്രയോഗമാണെങ്കിലും മലയാള നാട്ടില്‍ പലതരം ‘തല്ലുകൊള്ളികള്‍’ സുലഭമാണ്‌. എന്റെ തലമുറയില്‍പ്പെട്ട അല്‌പം വികൃതികളായ കുട്ടികള്‍ക്ക്‌ ചെറുപ്പത്തില്‍ എല്ലാ ദിവസവും അടി ഉറപ്പായിരുന്നു. അന്ന്‌ കുട്ടികളെ തല്ലാന്‍ ക്വട്ടേഷന്‍ സംഘങ്ങളൊന്നു ഇല്ലായിരുന്നു. അതു കൊണ്ട്‌ രക്ഷകര്‍ത്താക്കള്‍ ആ ജോലി അധ്യാപകരെയാണ്‌ ഏല്‍പ്പിച്ചിരുന്നത്‌. “സാറെ എന്റെ മോന്‍ ഇത്തിരി ഉഴപ്പനാ, സാര്‍ എന്തു ചെയ്‌താലും വേണ്ടില്ല, അവനെ ഒന്നു നന്നാക്കിത്തരണ”മെന്നു പറഞ്ഞാല്‍ മാത്രം മതി. പൊന്നു മോന്‍ അടികൊണ്ട്‌ ഉരുളും. ഞാന്‍ നാലു ക്ലാസ്സു പൂര്‍ത്തിയാക്കിയപ്പോള്‍ എന്നെ എന്റെ അമ്മ പഠിപ്പിച്ചിരുന്ന സ്‌കൂളിലേക്കു മാറ്റി. സ്‌കൂളിന്റെ പേരു കളയാനല്ല, എന്നെ നന്നാക്കിയെടുക്കാന്‍. ആദ്യത്തെ ഒരാഴ്‌ച അമ്മ എന്നെ എല്ലാ അധ്യാപകര്‍്‌ക്കും പരിചയപ്പെടുത്തി. ‘ആഹാ ടീച്ചറിന്റെ മോനാണല്ലേ’ എന്നെല്ലാവരും ചോദിച്ചു. എനിക്കും അല്‌പം പ്രമാണിത്തരമൊക്കെ സ്വയം തോന്നി. പക്ഷെ സംഗതിയുടെ കിടപ്പ്‌ പിന്നീടാണ്‌ മനസ്സിലായത്‌. സ്‌കൂളിന്റെ ഏതു മൂലയില്‍ നിന്നു ഞാനനങ്ങിയാലും അമ്മ അറിയും. ഏതെങ്കിലും അധ്യാപകര്‍ എന്നെ ശിക്ഷിച്ചാല്‍ അടുത്തപടി വിവരം അമ്മയെ അറിയിക്കലാണ്‌. ഒരാഴ്‌ച കഴിഞ്ഞതോടെ പുതിയ സ്‌കൂളിന്റെ സര്‍വ്വ ത്രില്ലും പോയി. അടുത്ത ജന്മത്തിലെങ്കിലും ഇങ്ങിനെ ഒരു കെണിയില്‍ ചെന്നു ചാടരുതേ എന്നു ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു തുടങ്ങി. സ്‌കൂള്‍ വിട്ടു വരുന്നത്‌ ആദ്യകാലത്ത്‌ അമ്മയുടെ കൂടെയായിരുന്നു. തമാശ പറഞ്ഞും, കഥ പറഞ്ഞും, ചിരിച്ചുമൊക്കെയാണ്‌ ഞങ്ങള്‍ വരുന്നത്‌. വീടിനടുത്തുള്ള ഒരു പറമ്പിന്‌ ചെമ്പരത്തി, നീലക്കോളാമ്പി തുടങ്ങി ഒട്ടേറെ ചെടികള്‍ കൊണ്ടു തീര്‍ത്ത ഒരു വേലിയുണ്ട്‌. അവിടെ എത്തുന്നതു വരെ കാര്യങ്ങള്‍ ജോറാണ്‌. അവിടെ എത്തുന്നതോടെ അമ്മ ഒരു നല്ല കമ്പൊടിച്ചെടുക്കും. പിന്നെ വെളിച്ചപ്പാട്‌ കുളത്തില്‍ മുങ്ങി വാളുമെടുത്തു വരുന്ന പോലെയാണ്‌. സംഗതി കൈവിട്ടു പോകും. ഗേറ്റു കടന്നാലുടന്‍ നാലടിയാണ്‌. പിന്നെ ചോദ്യം വരും ‘നിന്നെ ആ സാര്‍ എന്തിനാടാ ഇന്നു തല്ലിയത്‌….’ അധ്യാപകന്‍ എന്നല്ല ആരെങ്കിലും കുട്ടികളെ തല്ലുന്നതിന്‌ ഒന്നോ രണ്ടോ കാരണങ്ങളേ ഉള്ളൂ. അടിസ്ഥാനപരമായി അവര്‍ ശിശുവൈരികളാവാം. അല്ലെങ്കില്‍ അടിയിലൂടെ കുട്ടികളെ നന്നാക്കിയെടുക്കാം എന്നൊരു തെറ്റിദ്ധാരണ അവര്‍‌ക്കു ജന്മനാ ഉണ്ടാവാം. പക്ഷെ ഇതൊന്നും ആ സാഹചര്യത്തില്‍ എനിക്കു പറയാന്‍ പറ്റില്ലല്ലോ. എന്തിനു തല്ലി എന്ന ചോദ്യത്തിന്‌ ഉത്തരം പറഞ്ഞു കഴിഞ്ഞാല്‍ ബാക്കി കൂടി തരും. സന്തോഷം.

    ഇടവപ്പാതിയും, തുലാവര്‍ഷവും, കുംഭമഴയും, വേനല്‍ മഴയുമൊക്കെ കൃത്യമായി വരുന്ന കാലമായിരുന്നതു കൊണ്ട്‌ അമ്മ 365 ദിവസവും കമ്പൊടിച്ചിട്ടും വടിക്കു ക്ഷാമം വന്നില്ല എന്നതാണു ഏറ്റവും കഷ്ടം. നമ്മുടെ നിയമസംഹിതയുടെ അടിസ്ഥാന തത്വങ്ങളിലൊന്നു തന്നെ ഒരു കുറ്റത്തിനു രണ്ടു വിചാരണയോ, ശിക്ഷയോ പാടില്ലെന്നതാണ്‌പക്ഷെ ഇതൊക്കെ ആരോടു പറയാന്‍? അങ്ങിനെ സ്‌കൂളില്‍ നിന്ന്‌ ഒന്നു കിട്ടുമ്പോള്‍ വീട്ടില്‍ നിന്ന്‌ രണ്ട്‌ കിട്ടും എന്ന ഉറപ്പില്‍ ഞാനും ജീവിച്ചു പോന്നു. അടി കൊണ്ടാലേ കുട്ടികള്‍ നന്നാവൂ എന്ന്‌ അധ്യാപകര്‍ ഉറച്ചു വിശ്വസിച്ചിരുന്ന കാലമാ യിരുന്നു. അതിനു പറ്റിയ കുറെ പഴഞ്ചൊല്ലുകളും അവര്‍ കണ്ടു വച്ചിരുന്നു. ‘അടിയോടടുക്കുമോ അണ്ണന്‍ തമ്പി’, ‘കിട്ടാനുള്ളതു കിട്ടിയാല്‍ തോന്നാനുള്ളതു തോന്നും’, ‘പരിചയമുള്ള പോലീസുകാരന്‍ പിടിച്ചാല്‍ രണ്ടടി കൂടുതലാ’. പിന്നെ ഒറ്റമക്കള്‍ക്ക്‌ പ്രത്യേകമായി ‘ഒന്നേ ഉള്ളെങ്കില്‍ ഉലക്കകൊണ്ടടിക്കണം’. സ്‌കൂളിലെ ചട്ടമ്പികള്‍ക്കായി ‘വീട്ടുകാര്‍ കൊടുക്കേണ്ടതു കൊടുത്തില്ലെങ്കില്‍ നാളെ നാട്ടുകാര്‍ കൊടുക്കും’. ഇങ്ങനെ പോകുന്നൂ പതിരില്ലാത്ത പഴഞ്ചൊല്ലുകള്‍ അക്കാലത്തു പല സ്‌കൂളുകളിലെയും പ്രധാന ടീച്ചിംഗ്‌ എയിഡുകള്‍ തന്നെ ബോര്‍ഡില്‍ എഴുതുവാനുള്ള ചോക്കും, മായ്‌ക്കാനുള്ള ഡസ്റ്ററും, പിന്നെ പലതരം വടികളുമായിരുന്നു. ഇനി അഥവാ ക്ലാസ്സില്‍ വടിയില്ലെങ്കില്‍ സ്റ്റാഫ്‌ റൂമിലെ കോമണ്‍ പൂളില്‍ നിന്നു വടി വരും. അവിടെ ഈ അത്യന്താപേക്ഷിത അധ്യാപന സഹായിയുടെ പട തന്നെ ഉണ്ട്‌. മറ്റുള്ളവര്‍ക്ക്‌ തല്ലു കിട്ടുന്നതു കാണാന്‍ തന്നെ ഒരു രസമല്ലേ. ഇന്നത്തെപ്പോലെ ടെലിവിഷനിലും, സിനിമയിലുമൊക്കെ ആളുകള്‍ തല്ലു കൊള്ളുന്ന കാഴ്‌ച 24 മണിക്കൂറും കാണാന്‍ ഞങ്ങള്‍ക്കു സൗകര്യമുണ്ടായിരുന്നില്ല. കുട്ടികള്‍ ക്ലാസ്സ്‌ മുറികളിലെ ഏക പക്ഷീയമായ തല്ലും, മുതിര്‍ന്നവര്‍ ചായക്കടയിലെയും, കള്ളുഷാപ്പിലെയും, ഉത്സവപ്പറമ്പിലെയും അടിപിടികളും കണ്ടു തൃപ്‌തിപ്പെട്ടു പോന്നിരുന്നു. ഉള്ളതു കൊണ്ടോണം പോലെ. ഞങ്ങള്‍ക്കു മുന്നിലുള്ള തലമുറകള്‍ ഇതു കുറെക്കൂടി അനുഭവിച്ചവരാണെന്നാണ്‌ ചരിത്രം പറയുന്നത്‌. പഴയ കാല ശിക്ഷാവിധികളില്‍ ഒന്ന്‌ എഴുതുവാനുപയോഗിക്കുന്ന നാരായത്തിന്റെ കൂര്‍ത്ത അറ്റം ചേര്‍ത്തു കുട്ടികളുടെ ചന്തിയില്‍ പിച്ചുന്നതും, മറ്റൊന്ന്‌ പാഠശാലയുടെ മോന്തായത്തില്‍ കൈരണ്ടും കെട്ടിത്തൂക്കി, ചുവട്ടില്‍ നാരായം നാട്ടി നിര്‍ത്തുന്നതും ആയിരുന്നു എന്നൊക്കെ ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്‌. അങ്ങിനെ തൂങ്ങിക്കിടന്ന വിദ്യാര്‍ത്ഥികളുടെ ഗുരു സ്‌മരണകളാവണം മലയാളഭാഷയില്‍ ഇത്രയധികം തെറിവാക്കുകള്‍ ഉണ്ടാവാന്‍ കാരണം. സാരമില്ല, എല്ലാ ദിശകളിലേക്കും വളര്‍ന്നെങ്കിലല്ലേ ഭാഷകള്‍ക്കും സമ്പൂര്‍ണ്ണത കൈവരിക്കാനാവൂ. സ്‌കൂളില്‍ തല്ലുകൊണ്ട കഥകള്‍ എഴുതുവാന്‍ ലേഖനം പോര. ഒരു പുസ്‌തകം തന്നെ വേണ്ടിവരും. ഒരിക്കല്‍ ഒരു അധ്യാപിക പഠിപ്പിച്ച പാഠഭാഗങ്ങളില്‍ നിന്നു ചോദ്യം ചോദിച്ചപ്പോള്‍ പലകുട്ടികള്‍ക്കും ഉത്തരം അറിയില്ല. ടീച്ചര്‍ നോക്കിയപ്പോള്‍ തല്ലാന്‍ ക്ലാസ്സില്‍ വടിയില്ല. ഉത്തരം അറിയാത്തതു കൊണ്ട്‌ ചോദ്യം എന്റെ നേര്‍ക്കു വന്നാല്‍ പുറകെ അടിയും വരുമെന്നുറപ്പാണ്‌. ഞാന്‍ അസരത്തിനൊത്തുയര്‍ന്നു. ‘ടീച്ചര്‍, വടി ഞാന്‍ കൊണ്ടു വരാം’ എന്നൊരു വാഗാദാനം മുന്നോട്ടു വച്ചു ക്ലാസ്സില്‍ നിന്നിറങ്ങി. പിന്നെ ചോദ്യം പേടിക്കേണ്ടല്ലോ. സ്റ്റാഫ്‌ റൂമില്‍ വടിയില്ല. എന്നു വച്ചു ഇത്രയും പേരെ വെറുതെ വിടാന്‍ പറ്റുമോ? ഞാന്‍ അടുത്ത പറമ്പില്‍ കിളച്ചു കൊണ്ടു നിന്നിരുന്ന ഒരു ചേട്ടനെ മതിലിനു മുകളിലൂടെ കൈ കാട്ടി വിളിച്ചു. അദ്ദേഹത്തിന്റെ കാലു പിടിച്ച്‌ അവിടെ നിന്ന ഒരു കാപ്പിച്ചെടിയില്‍ നിന്ന്‌ ഒന്നാന്തരമൊരു വടി വെട്ടി ഇലയും ചില്ലയുമൊക്കെ കളഞ്ഞു സുന്ദരമാക്കി കൊണ്ടു ചെന്നു കൊടുത്തു. അപ്പോള്‍ ടീച്ചര്‍ ചോദിക്കുന്നു ‘താനാ ഉത്തരമൊന്നു പറഞ്ഞേ’, ചുരുക്കിപ്പറഞ്ഞാല്‍ ആദ്യ അടി എനിക്ക്‌. അതോടെ തല്ലു വാങ്ങാന്‍ ക്യൂവില്‍ ദയവായി കാത്തിരുന്ന ബാക്കിയുള്ളവര്‍ക്കെല്ലാം വലിയ സന്തോഷമായി. സ്‌കൂളില്‍ പഠിച്ചിരുന്ന ഒരു വിദ്വാന്റെ പരിഹാസപ്പേര്‌ പോസു മത്തായി എന്നായിരുന്നു. ആ പേരു വിളിച്ചാല്‍ അവന്‍ സ്‌കൂളിനു ചുറ്റു ഓടിച്ചിട്ടിടിക്കും. എന്നാലും വിളിക്കാതെ പറ്റില്ലല്ലോ. ഞങ്ങള്‍ ദൂരെ നിന്നു വിളിച്ചിട്ടോടും മുഴുവന്‍ വിളിക്കണമെന്നില്ല. ‘പോ’ എന്നു പറഞ്ഞാല്‍ മതി,. അവന്‍ ഇടി തുടങ്ങും.

    ഒരു ദിവസം എന്റെ ഒരു സഹപാഠി മത്തായിയുമായി ഒത്തു തീര്‍പ്പിലാവാന്‍ തീരുമാനിച്ചു. ഞാനും കൂട്ടു പോയി. ‘എടോ മത്തായി’ എന്നു പറഞ്ഞു തുടങ്ങിയതും അവന്‍ ചാടി രണ്ടിടി. അവന്റെ ശരിക്കുള്ള പേരു മത്തായി എന്നല്ല രാംകുമാര്‍ എന്നോ മറ്റോ ആണെന്നു ഞങ്ങള്‍ അറിയുന്നത്‌ അപ്പോഴാണ്‌. ഞാന്‍ ജീവനും കൊണ്ടോടിയെങ്കിലും എന്റെ സുഹൃത്തും മത്തായിയും തമ്മില്‍ പൊരിഞ്ഞ അടിയായി. കേസുവിചാരണയ്‌ക്കു വന്നപ്പോള്‍ മൂന്നാം പ്രതി. കൂട്ടുപോയേ ഉള്ളൂ ഞാന്‍ എന്നു വാദിച്ചപ്പോള്‍ അധ്യാപകന്‍ പറഞ്ഞത്‌ ഇന്നു കൂട്ടു പോകുന്നവനാ നാളെ അടിപിടിക്കുപോവുന്നതെന്നാണ്‌. കൃത്യമായ വീതം എനിക്കും കിട്ടി. പക്ഷേ അധ്യാപകര്‍ ഞങ്ങളെ വെറുതെ മര്‍ദ്ദിക്കുകയായിരുന്നു എന്ന്‌ ആരും തെറ്റിദ്ധരിക്കരുതേ. തല്ലു മേടിക്കാനുള്ള കാരണങ്ങള്‍ ഞങ്ങള്‍ ഉണ്ടാക്കിയിരുന്നു. ‘ചൊറിയണം’ എന്നൊരു ചെടിയുണ്ട്‌ വട്ടത്തിലുള്ള ഇലകളുമായി നില്‍ക്കുന്ന ‘ചൊറിയണം’ ദേഹത്തു തൊട്ടാല്‍ സര്‍വ്വത്ര ചൊറിയും. ആരും അതു കൈ കൊണ്ടു തൊടില്ല. എന്നാല്‍ ചൊറിയണത്തേക്കാള്‍ ചൊറിച്ചിലുണ്ടാക്കുന്നതാണ്‌ കൊടിത്തൂവ. നീളന്‍ ഇലകളുമായി നില്‌ക്കുന്ന ഒരു വള്ളിച്ചെടിയാണിത്‌. എങ്ങിനെയോ എനിക്കീ ചെടി ആരോ കാണിച്ചു തന്നിരുന്നു. പക്ഷെ അധികം പേര്‍ക്കറിയില്ല. ഒരു ദിവസം നോക്കുമ്പോള്‍ സ്‌കൂളിനടുത്തുള്ള ഒരു ഇലക്ട്രിക്‌ പോസ്റ്റിനു ചുവട്ടില്‍ കൊടിത്തൂവ ധാരാളമായി വളര്‍ന്നു നില്‍ക്കുന്നു. രണ്ടില പറിച്ചെടുത്തു ഞാന്‍ ഒരു സഹപാഠിയെ സമീപിച്ചു. കഞ്ചാവിന്റെ ഇല ആണെന്നും, ഒന്നു മണത്തു നോക്കുന്നതു നന്നായിരിക്കുമെന്നും എന്നും പറഞ്ഞു. മണത്തപ്പോള്‍ ചെറുതായി ഒന്നമര്‍ത്തി. അവന്റെ മൂക്കിനു താഴ്‌വശം ചൊറിഞ്ഞു തടിച്ചു നാശമായി. അവന്‍ തല്ലിയില്ല. പരാതിപ്പെട്ടുമില്ല. പകരം അവന്‌ ആ ഇല ഒന്നു കണ്ടാല്‍ മതി. ശല്യം സഹിക്കാതെയായപ്പോള്‍ ഞാന്‍ ചെടി കാണിച്ചു കൊടുത്തു. ഒരു പിടി ഇലയുമായി അവന്‍ ഉച്ചയൂണു കഴിഞ്ഞിറങ്ങി. മീശ കിളിര്‍ക്കാനുള്ള മരുന്നാണെന്നു പറഞ്ഞ്‌ കുട്ടികളുടെ ചുണ്ടിനു മുകളിലും, താടിയിലും അവരുടെ പൂര്‍ണ്ണ സമ്മതത്തോടെ ഉരച്ചു തുടങ്ങി. കുറച്ചു കഴിഞ്ഞു ഹെഡ്‌മാസ്റ്റര്‍ മുറിയില്‍ നിന്നു പുറത്തു വരുമ്പോള്‍ എട്ടു പത്തു കുട്ടികള്‍ അദ്ദേഹത്തിന്റെ മുറിയുടെ വാതില്‌ക്കല്‍ നിന്നു കരയുന്നു. എല്ലാവരുടേയും ചുണ്ടും താടിയും തടിച്ചു പൊങ്ങി അസ്സല്‍ കുട്ടിക്കുരങ്ങന്‍മാരെ പോലെയുണ്ട്‌. അടിയുടെ പെരുന്നാളും ആരംഭിച്ചു. കോളേജുകളിലെത്തിയതോടെ ഞങ്ങളുടെ ശനിദശ അവസാനിച്ചു.

    ഞാന്‍ പഠിച്ചതു കൂടുതലും സാദാ കോളേജുകളിലായിരുന്നു. എന്നാല്‍ ബിരുദാനന്തരതലം വരെയും വിരട്ടും, ഭീക്ഷണിയും, മര്‍ദ്ദനവുമൊക്കെയായി കുട്ടികളെ പഠിപ്പിക്കുന്ന കോളേജുകള്‍ അന്നും ഇന്നും ഈ കൊച്ചു കേരളത്തിലുണ്ട്‌.പാഠപുസ്‌തകത്തിലെ ചോദ്യവും ഉത്തരവും മനപാഠമാക്കി പരീക്ഷയ്‌ക്കു മാര്‍ക്കു വാങ്ങുന്നതാണു വിദ്യാഭ്യാസം എന്ന നിര്‍വചനം നിലനില്‍ക്കുന്നിടത്തെല്ലാം അതങ്ങിനെ തന്നെ ആയിരിക്കും. കുട്ടി സ്വന്തം ചിന്താശക്തി പുറത്തെടുക്കരുത്‌ എന്നൊരു പാഠം കൂടി അവിടെ രഹസ്യമായി പഠിപ്പിക്കപ്പെടുന്നുണ്ട്‌. ഇപ്പോള്‍ അറുപതുകളിലെത്തി നില്‍ക്കുന്ന എന്റെ ഒരു സ്‌നേഹിതന്‍ പണ്ട്‌ ഇത്തരം കോളേജുകളിലൂടെ പുറത്തു വന്ന ആളാണ്‌. അനുസരണക്കേടിന്റെ ആശാനായ അദ്ദേഹത്തെ നന്നാക്കുന്നതിനായി അച്ചടക്കത്തിനു പേരു കേട്ട ഒരു കോളേജിന്റെ ഹോസ്റ്റലിലാക്കി. പുരോഹിതന്‍ കൂടിയായ അവിടത്തെ വാര്‍ഡന്‍ കണിശക്കാരനായിരുന്നു. ഒരിക്കല്‍ സ്‌നേഹിതന്‍ തന്റെ രണ്ടു മൂന്നു കൂട്ടുകാരുമായി സെക്കന്റ്‌ ഷോ സിനിമ കഴിഞ്ഞു വന്നു മതില്‍ ചാടി അകത്തു കയറുമ്പോള്‍ വാഴക്കൂട്ടത്തിനിടയില്‍ മോഷണത്തൊഴിലാളിയെ പോലൊരാള്‍ പമ്മി നില്‍ക്കുന്നു. രണ്ടു മൂന്നു കുലകള്‍ വിളഞ്ഞു നില്‍ക്കുന്നുണ്ട്‌. കുല മോഷ്ടിക്കാന്‍ വന്നവനെ പിടിച്ചു വാര്‍ഡനെ ഏല്‍പ്പിക്കുന്നതിനപ്പുറം അദ്ദേഹത്തിന്റെ സ്‌നേഹ വാത്സല്യങ്ങള്‍ കിട്ടാന്‍ വേറെ എന്തു വേണം? ‘ആരെടാ?’ എന്ന ആക്രോശവുമായി ചെന്ന സ്‌നേഹിതനോടു മോഷണത്തൊഴിലാളി വേഷധാരി പറഞ്ഞു ‘ഞാന്‍ തന്നെയാടാ മത്തായിക്കുട്ടീ, നീ പോയി അപ്പനെയും കൊണ്ടു വന്നാല്‍ മതി. ഇപ്പോള്‍ തന്നെ മതില്‍ തിരിച്ചു ചാടിക്കോ’. രാപകല്‍ പുരോഹിത വേഷത്തില്‍ നടക്കുന്ന വാര്‍ഡന്‍ കൈലിമുണ്ടും തലേക്കെട്ടുമായി നിന്നാല്‍ പെറ്റ തള്ളയ്‌ക്കു പോലും പെട്ടെന്നു തിരിച്ചറിയാന്‍ പറ്റില്ല. പിന്നയല്ലേ കഴിയുന്നതും ക്ലാസ്സില്‍ കയറാത്ത പാവം വിദ്യാര്‍ത്ഥികള്‍ക്ക്‌. വിദ്യാര്‍ത്ഥികളെ മെരുക്കിയെടുക്കാന്‍ അടിക്കടി രക്ഷകര്‍ത്താവിനെ വിളിച്ചു വരുത്തുകയായിരുന്നു മേല്‌പറഞ്ഞ വാര്‍ഡന്റെ വിദ്യ. ഇഞ്ചിക്കു വളമിടുന്നതും, ഏലത്തിന്‌ ഇടയിളക്കുന്നതുമൊക്കെ മുടങ്ങുന്ന ദേഷ്യത്തില്‍ അപ്പന്മാര്‍ ചിലപ്പോള്‍ വാര്‍ഡന്റെ മുന്നില്‍ വച്ചു തന്നെ മക്കളുടെ പിടലിക്കു രണ്ടു പൂശും. എന്നോടു കളിച്ചാല്‍ ഇങ്ങിനെയിരിക്കുമെന്നു വാര്‍ഡന്‍ മന്ദഹസിക്കും.

    അളമുട്ടിയാല്‍ ചേരയും കടിക്കുമല്ലോ. ഇതിനൊരു പരിഹാരമുണ്ടാക്കാന്‍ മത്തായിക്കുട്ടിയും കൂട്ടുകാരും തീരുമാനിച്ചു. രാത്രികാലങ്ങളില്‍ വേഷം മാറി വരുന്ന വാര്‍ഡന്‌ ഇടയ്‌ക്ക്‌ ഹോസ്റ്റല്‍ മുറികളിലൊരു മിന്നല്‍ പരിശോധന ഉണ്ട്‌. കീ ഹോളിലൂടെ നോക്കി റൂമിനുള്ളിലെ വിദ്യാര്‍ത്ഥി പഠിക്കുകയാണെന്നുറപ്പാക്കും. അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം രാത്രി കറണ്ടു പോകുന്നു. കോറിഡോറില്‍ ഒരു ബഹളം കേള്‍ക്കാം. ‘ഛീ വിടെടാ’, ഇവിടെ താടാ’, ‘കൊണ്ടു വാടാ ഇവിടെ’, ‘നിന്നെയൊന്നും ഞാന്‍ വെറുതെ വിടില്ല.’ ആരൊക്കെയോ ഓടുന്നുമുണ്ട്‌. ഒരു മിനിട്ടു കഴിഞ്ഞപ്പോള്‍ പോയ കറണ്ടു തിരിച്ചു വന്നു. കുട്ടികളെല്ലാം പുറത്തു ചാടി. കൊടും ഭീകരനായ വാര്‍ഡന്‍ രണ്ടു കൈയും കൊണ്ട്‌ നാണം മറച്ച്‌ ഇടനാഴിയിലൂടെ വട്ടം നീളം ഓടുകയാണ്‌. ഉടുത്തിരുന്ന മുണ്ട്‌ ഇരുട്ടത്താരോ പറിച്ച്‌ കൊണ്ടു പോയി. രോഷാകുലനായ വാര്‍ഡന്‍ ഒടുവില്‍ മുണ്ടില്ലാതെ തന്നെ ഓടിപ്പോയി ഗേറ്റുപൂട്ടി. മുണ്ടു പറിച്ചവന്‍ രക്ഷപ്പെടരുതല്ലോ. പിന്നെ ചെന്നു സ്ഥിരം യൂണിഫോമില്‍ തിരിച്ചുവന്ന അദ്ദേഹം ഓരോ റൂമിലും പരിശോധന തുടങ്ങി. മുണ്ടു പറിച്ചവനെ കണ്ടു പിടിക്കാന്‍. എവിടെ കിട്ടാന്‍? അടുത്തുള്ള സര്‍ക്കാര്‍ കോളേജില്‍ നിന്നും പ്രത്യേകം ക്ഷണിതാക്കളായി വന്ന രണ്ടു വിശിഷ്ടാതിഥികളാണല്ലോ മുണ്ടു പറിച്ചത്‌. അവന്‍മാര്‍ മുണ്ടും കൊണ്ട്‌ മതില്‍ ചാടി പോയിരുന്നു. ശിഷ്ടകാലം അദ്ദേഹം കുളിക്കുമ്പോള്‍ മാത്രമാണ്‌ പുരോഹിത വേഷം ഊരി യിട്ടുള്ളത്‌.

  • മോഷണത്തൊഴിലാളി

    ലോകത്തിലെ ആദ്യത്തെ തൊഴില്‍ വേശ്യാവൃത്തി ആണെന്നാണ്‌ പലരും പറയുന്നത്‌. എന്താണതിന്റെ യുക്തി എന്ന്‌ എനിക്കിതു വരെ മനസ്സിലായിട്ടില്ല. ആചാരമുണ്ടായിട്ടല്ലേ വ്യഭിചാരമുണ്ടാകൂ? കുടുംബവും കല്യാണവും ഒക്കെ വന്നു കഴിഞ്ഞിട്ടല്ലേ വേലി ചാടല്‍ വരുന്നത്‌? അതോ ആദിമ മനുഷ്യര്‍ കാണുന്നപാടേ കല്യാണം കഴിക്കുവാന്‍ തുടങ്ങിയിരുന്നോ? ഭൂമിയിലെ ആദ്യത്തെ തൊഴില്‍ മോഷണമാണെന്നു വിശ്വസിക്കാനാണ്‌ ഞാന്‍ ഇഷ്ടപ്പെടുന്നത്‌. ജീവിക്കാന്‍ വേണ്ടി ഒരാള്‍ നിരന്തരമായ ഏര്‍പ്പെടുന്ന പ്രക്രിയക്കല്ലേ തൊഴില്‍ എന്നു പറയുന്നത്‌? അതു നിയമ വിരുദ്ധമാണെന്നതു കൊണ്ടു തൊഴില്‍ അല്ലാതാവുമോ? നിയമത്തിന്റെ സംരക്ഷണം കിട്ടില്ല എന്നല്ലേ ഉളളൂ? എന്തായാലും ആദ്യം പറഞ്ഞ ആദ്യ തൊഴിലുകാര്‍ യുദ്ധം ചെയ്‌തു തങ്ങള്‍ക്ക്‌ ‘ലൈംഗിക തൊഴിലാളി’ എന്ന്‌ മാന്യമായ ഒരു പേര്‌ നേടിയെടുത്തു. ലൈംഗിക മുതലാളിമാര്‍ക്കു പിന്നെ പേരെന്തായാലും കുഴപ്പമില്ല, കാര്യങ്ങള്‍ നടന്നു പോയാല്‍ മതി. പാവം കള്ളന്റെ കാര്യമാണ്‌ കഷ്ടം. അവന്‍ പീഡിതനും പതിതനുമായി തുടരുന്നു. പുറമ്പോക്കു ഭൂമിപോലെയാണ്‌ കള്ളന്റെ മുതുക്‌. കള്ളന്‍ എന്ന പേരു വീണാല്‍ പിന്നെ ആര്‍ക്കും കയറി പുര വയ്‌ക്കാം. ഈ പേരു വീഴുന്നതിന്‌ എന്തെങ്കിലും യുക്തിയോ മര്യാദയോ ഉണ്ടോ? പറമ്പില്‍ പൊഴിഞ്ഞു വീണ തേങ്ങ എടുക്കുന്നതു മോഷണം, പറമ്പു മൊത്തമായി മാന്തി എടുക്കുന്നത്‌ അനധികൃത ഖനനം! ഭണ്ഡാരം കുത്തിപ്പൊളിച്ചു ചില്ലറ എടുക്കുന്നതു മോഷണം, അമ്പലം മൊത്തം വിഴുങ്ങുന്നതു ക്ഷേത്ര പുനരുദ്ധാരണം! ലൈബ്രറിയില്‍ നിന്നു പുസ്‌തകം അടിച്ചു മാറ്റുന്നതു മോഷണം, പുസ്‌തകത്തിന്റെ ഉള്ളടക്കം അടിച്ചു മാറ്റിയാല്‍ ഗവേഷണം അല്ലെങ്കില്‍ പകര്‍പ്പവകാശലംഘനം!. സര്‍ക്കാര്‍ കമ്പനിയുടെ പിന്നാമ്പുറത്തു കിടക്കുന്ന കാലി വീപ്പ ഉരുട്ടിക്കൊണ്ടു പോകുന്നതു മോഷണം, സ്ഥാപനം മൊത്തമായി അടിച്ചു മാറ്റുന്നത്‌ ഏറ്റെടുക്കല്‍! ആളുവില കല്ലു വില എന്നു കേട്ടിട്ടില്ലേ? ഇന്ത്യ ആരോടെങ്കിലും പണം മേടിച്ചാല്‍ വായ്‌പയെടുക്കല്‍, അമേരിക്ക ആരോടെങ്കിലും പണം മേടിച്ചാല്‍ വിദേശ നിക്ഷേപം സ്വീകരിക്കല്‍! ഭൂതം, പ്രേതം, യക്ഷി ഇതൊക്കെ കഴിഞ്ഞാല്‍ പിന്നെ മനുഷ്യര്‍ക്ക്‌ ഏറ്റവും അധികം താത്‌പര്യമുള്ള ഒരു രാത്രികാല ജീവിയാണ്‌ മോഷണത്തൊഴിലാളി. ആകെയുള്ള വ്യത്യാസം ഭൂതത്തെയോ, പ്രേതത്തെയോ നേരില്‍ കാണാന്‍ ഇടയായാല്‍ നമ്മള്‍ സ്ഥലം കാലിയാക്കാന്‍ നോക്കും. എന്നാല്‍ പാവം മോഷണത്തൊഴിലാളി നമ്മുടെ മുന്നില്‍ പെട്ടാലും, നമ്മള്‍ അദ്ദേഹത്തിന്റെ മുന്നില്‍പ്പെട്ടാലും ഒറ്റയ്‌ക്കല്ലെങ്കില്‍ നമ്മള്‍ അദ്ദേഹത്തെ നാലുപൊട്ടിക്കാന്‍ നോക്കും. മോഷണത്തൊഴിലാളി രാത്രികാല ജീവിയാണെന്നു പറഞ്ഞല്ലോ. അതത്ര ശരിയല്ല. പഴയകാല പെരും കള്ളന്‍മാരുടെ ചരിത്രത്തില്‍ നിന്നു നമ്മള്‍ കടഞ്ഞെടുത്ത ഒരു സങ്കല്‌പം മാത്രമാണത്‌. പോക്കറ്റടി, ആള്‍മാറാട്ടം തുടങ്ങിയ പല വിദ്യകളും കൂടുതലും പകല്‍ സമയത്താണ്‌ അരേങ്ങറുന്നത്‌.

    ഞാന്‍ ആദ്യമായി ഒരു കള്ളന്റെ സാന്നിദ്ധ്യം അറിയുന്നത്‌ മൂന്നാം ക്ലാസ്സിലോ, നാലാം ക്ലാസ്സിലോ പഠിക്കുമ്പോഴാണ്‌. ഏതോ ഒരു കള്ളന്‍ ഞങ്ങളുടെ നാട്ടില്‍ വന്ന്‌ വീടുകള്‍ക്കു ചുറ്റും കിടന്നിരുന്ന പണി ആയുധങ്ങള്‍, നനച്ചിട്ടിരുന്ന തുണികള്‍, കഴുകാനിട്ടിരുന്ന പാത്രങ്ങള്‍, പശുവിനു വെളളം കൊടുക്കുന്ന ചരുവം, ഇവയൊക്കെ കൊണ്ടു പോയി. ആക്രിക്കടക്കാരന്‍ പോലും വിലക്കെടുക്കാത്ത സാധനങ്ങളാണു പോയതെങ്കിലും കള്ളന്‍ വന്നതോടെ ആളുകള്‍ ഉഷാറായി. അയല്‍വാസിയായ ജഡ്‌ജിസാര്‍ പോലീസിലറിയിച്ചു. രാത്രിയായപ്പോള്‍ ചരുവം- പഴന്തുണി മോഷണക്കേസ്‌ അന്വേഷിക്കാന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും, സബ്‌ഇന്‍സ്‌പെക്ടറും, രണ്ടു മൂന്നു പോലീസുകാരും വന്നു. ജഡ്‌ജിസാര്‍ ഇടപെട്ടതു കൊണ്ടു മാത്രമാവണം അവര്‍ വന്നത്‌. ജനത്തിനു പോലീസിനെ കണ്ടമാനം പേടിയുള്ള കാലമായിരുന്നു. പ്രമോഷന്‍ വഴിയാണ്‌ ഇന്‍സ്‌പെക്ടറും മറ്റുമാവുന്നത്‌. നന്നായി നരച്ച രണ്ടു ഭീമാകാരന്മാര്‍. സര്‍ക്കിള്‍ ഒഴിച്ചുള്ളവരുടെ വേഷം നിക്കറാണ്‌. രണ്ട്‌ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും കുടവയറിനു കുറുകെ ക്രോസ്‌ ബെല്‍റ്റുണ്ട്‌. അപകടം പറ്റാതിരിക്കാനാണ്‌ വയറിനു കുറുകെ ബൈല്‍റ്റ്‌ കെട്ടിയിരിക്കുന്നത്‌ എന്നാണ്‌ ഞങ്ങള്‍ കുട്ടികള്‍ വിചാരിച്ചത്‌. ഇല്ലെങ്കില്‍ കുടവയര്‍ താഴെ വീണു കാലിനു പരിക്കു പറ്റിയാലോ? പോലീസുകാരുടെ കൈയ്യില്‍ അഞ്ചു ബാറ്ററിയിടുന്ന, അറ്റം നാടകത്തിനും മറ്റും ഉപയോഗിക്കുന്ന സ്‌പോട്ട്‌ ലൈറ്റ്‌ പോലിരിക്കുന്ന ഒരു ടോര്‍ച്ചുമുണ്ടായിരുന്നു. മോഷണമൊഴിവാക്കാന്‍ ഭാവിയിലേക്കു കുറെ ഉപദേശങ്ങളും തന്ന്‌ അവര്‍ പോയി. പഴന്തുണിയും ചരുവുമെല്ലാം അറയ്‌ക്കുള്ളിലോ, നിലവറയ്‌ക്കുള്ളിലോ ഭദ്രമായി പൂട്ടി വെയ്‌ക്കണമെന്നായിരുന്നു പ്രധാന ഉപദേശം. താക്കോല്‍ അവിടെയും ഇവിടെയും ഇടാനും പാടില്ല. എന്തായാലും ഞങ്ങള്‍ കുട്ടികള്‍ക്കു ആ ടോര്‍ച്ചങ്ങു പിടിച്ചു.

    ഒറ്റടോര്‍ച്ചില്‍ നിന്ന്‌ ഒരു പഞ്ചായത്തിനുള്ള വെളിച്ചം കിട്ടും. അപ്പോള്‍ എന്റെ അച്‌‌ഛന്‍ ഒരു കഥ പറഞ്ഞു. അച്ഛന്റെ ചെറുപ്പത്തില്‍ അധികം ആരും ടോര്‍ച്ചു കണ്ടിട്ടില്ല. അന്ന്‌ അച്ഛന്റെ ബന്ധു ഒരു ഹെഡ്‌കോണ്‍സ്റ്റബ്‌ളിന്‌ ഇത്തരം ഒരു ടോര്‍ച്ച്‌ ഉണ്ട്‌. മൂപ്പര്‍ ഡ്യൂട്ടി കഴിഞ്ഞാല്‍ ഇരുട്ടത്തു ടോര്‍ച്ചുമായി തോട്ടിന്‍ കരയിലേക്കു പോകും. തിരക്കു പിടിച്ച ഒരു ദിവസത്തിനു ശേഷം പ്രാഥമിക ആവശ്യങ്ങള്‍ സമാധാനപരമായി നിറവേറ്റാനാണ്‌ പോകുന്നത്‌. അങ്ങിനെ മൂപ്പര്‍ തോട്ടിന്‍ കരയില്‍ ഇരുട്ടത്ത്‌ കുത്തിയിരിക്കുമ്പോള്‍ ഒരു പാവം മോഷണത്തൊഴിലാളി പതുങ്ങി പതുങ്ങി വന്നു. കുറ്റാക്കുറ്റിരുട്ടത്ത്‌ തെങ്ങിന്‍ ചുവട്ടില്‍ ഒരു ‘കടുവ’ പതുങ്ങിയിരിക്കുന്ന കാര്യം അറിയാതെ അദ്ദേഹം തോട്ടിലേക്കു ചാഞ്ഞു നില്‌ക്കുന്ന തെങ്ങില്‍ പൊത്തിപ്പിടിച്ചു കയറിത്തുടങ്ങി. ആയ്‌ക്കോട്ടെ എന്ന്‌ ‘കടുവ’യദ്ദേഹവും കരുതി. നമ്മുടെ മോഷണത്തൊഴിലാളി മുകളിലെത്തി തേങ്ങാക്കുലയില്‍ പിടിച്ചു തിരിച്ചതും, കടുവാ ടോര്‍ച്ചെടുത്തു തെങ്ങിന്റെ മുകളിലേക്കു രണ്ടു മിന്നിച്ചു. പാവം മോഷണത്തൊഴിലാളി ദാ കിടക്കുന്നു തോട്ടില്‍. പരമ രസികനായ ‘കടുവ’യദ്ദേഹം അയല്‍വാസിയെ മര്‍ദ്ദിച്ചൊന്നുമില്ല. പിടിച്ചു കയറ്റി വീട്ടില്‍ കൊണ്ടു പോയി തല തോര്‍ത്തിച്ചു, കഞ്ഞിയും കൊടുത്തു, ചെറുതായൊന്നു വിരട്ടി വിട്ടു. പോലീസുകാരില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാവണം എന്റെ വീട്ടിലും, കുടുംബ വീട്ടിലും അടുത്തുള്ള പല വീടുകളിലും ഒരാഴ്‌ചക്കുള്ളില്‍ ടോര്‍‌ച്ചു വാങ്ങി. പക്ഷെ അഞ്ചു ബാറ്ററി ഇല്ല മൂന്നു ബാറ്ററിയേ ഉള്ളൂ. എങ്കിലും ഞങ്ങള്‍ക്ക്‌ ഒരു പുതിയ വിനോദത്തിനുള്ള സാധ്യത തുറന്നു കിട്ടി. രാത്രി മുറ്റത്തിറങ്ങി മാവിലേക്കും പ്ലാവിലേക്കുമൊക്കെ ടോര്‍ച്ചടിച്ച്‌ മരക്കൊമ്പില്‍ ഉറങ്ങിക്കൊണ്ടിരിക്കുന്ന കാക്കകളെ ഉപദ്രവിച്ചുണര്‍ത്തുക! അധികം താമസിയാതെ മോഷണത്തൊഴിലാളി എന്ന്‌ പ്രഥമദൃഷ്ട്യാ സംശയിക്കാവുന്ന ഒരാള്‍ ഞങ്ങളുടെ നാട്ടുകാരുടെ വായില്‍ വന്നുപെട്ടു. വെളുപ്പാന്‍കാലത്തു വന്ന അദ്ദേഹത്തെ പട്ടികള്‍ ഓടിച്ചു തെങ്ങില്‍ കയറ്റി ചുവട്ടില്‍ കാവലിരിപ്പുമായി. പിന്നെ നാട്ടുകാര്‍ ഓരോരുത്തരായി വന്നു താഴെയിറക്കാന്‍ ശ്രമം തുടങ്ങി. വാഗ്‌ദാനങ്ങളും ഭീക്ഷണികളും ഒരു പോലെ ഒഴുകി. തെങ്ങിന്റെ മുകളിലിരുന്നു സഹായത്തിനായി ചുറ്റും നോക്കിയ മോഷണത്തൊഴിലാളിയുടെ കണ്ണില്‍ ഒരു നരച്ച തലയും തടിച്ച ഉടലും പെട്ടു. “അമ്മാവാ രക്ഷിക്കണേ” എന്നദ്ദേഹം ദയനീയമായി അഭ്യര്‍ത്ഥിച്ചു. സംഗതി ആകെ പാളി. ‘അകാല നര’ ആണു തലയില്‍ എന്ന്‌ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന അവിവാഹിതനായ ഒരു മുന്‍ കായിക താരത്തെയാണ്‌ പാവം മോഷണത്തൊഴിലാളി അമ്മാവാ എന്നു വിളിച്ചത്‌. “ഛീ ഞാന്‍ നിന്റെ അമ്മാവനാണോടാ” എന്നു ചോദിച്ച്‌ അദ്ദേഹം കയ്യില്‍ കിട്ടുന്നതെല്ലാമെടുത്ത്‌ ഏറു തുടങ്ങി. തെങ്ങില്‍ നിന്ന്‌ നാട്ടുകാരുടെ കൈയ്യിലേക്ക്‌ പറന്നിറങ്ങിയ ആ പാവത്തിനെ നാട്ടുകാര്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ്‌ പോലീസ്‌ സ്റ്റേഷന്‍ വരാന്തയില്‍ കൊണ്ടു ചെന്ന്‌ തൂണില്‍ ചാരി വച്ചു. അവശത കണ്ട്‌ പോലീസുകാര്‍ സ്റ്റേഷനിലേക്കെടുത്തില്ല. ഒരു ചൂടു ചായ വാങ്ങി വായിലൊഴിച്ചു കൊടുത്ത ശേഷം റോഡിന്റെ മറു വശത്തു കൊണ്ടു വച്ചു. രണ്ടു രൂപ പോക്കറ്റിലിട്ടു കൊടുത്തിട്ട്‌ ആശുപത്രിയില്‍ പൊയ്‌ക്കോളാന്‍ പറഞ്ഞു.

    രാവിലെ സംശയാസ്‌പദമായ സാഹചര്യത്തില്‍ തെങ്ങിന്‍ മുകളില്‍ കണ്ടു എന്നതൊഴിച്ചാല്‍ ആര്‍ക്കും അദ്ദേഹത്തെക്കുറിച്ചറിയില്ല. ആരും ഒന്നും കൂടുതല്‍ അറിയാന്‍ ശ്രമിച്ചുമില്ല. നമ്മുടെ ജനത്തിന്റെ നീതി ബോധം കഠിനം തന്നെ. ശിബി ചക്രവര്‍ത്തി ഈ നാട്ടില്‍ ജീവിച്ചിരുന്നു എന്നും മറ്റും പറയുന്നത്‌ കാര്യമായ ഗവേഷണം വേണ്ട വിഷയമാണ്‌. ഏതായാലും ഞാന്‍ പരിചയപ്പെട്ടിട്ടുള്ള മോഷണത്തൊഴിലാളികള്‍ ഒട്ടുമുക്കാലും ചെറുകിട മോഷ്ടാക്കളാണ്‌. അവരുടെ മോഷണത്തിന്‌ ഒരു തമാശയുടെ പരിവേഷം എപ്പോഴും ഉണ്ടായിരുന്നു. പണ്ട്‌ സൈക്കിള്‍ യജ്ഞം എന്നൊരു പരിപാടി ഉണ്ടായിരുന്നു. ടെലിവിഷനും, വീഡിയോയുമൊക്കെ വരുന്നതിനു മുന്‍പാണ്‌. നാലഞ്ചു നാടോടികള്‍ ഒരു സുപ്രഭാതത്തില്‍ ഒരു നാട്ടിലെത്തുന്നു. ഒരു കൂടാരമടിക്കുന്നു. അവരുടെ കയ്യില്‍ ഒരു സൈക്കിള്‍ കാണും. അതിന്‌ ബെല്ല്‌, ബ്രേക്ക്‌, ലൈറ്റ്‌ ഒന്നും കാണില്ല. രണ്ടു ചക്രവും നാലു കമ്പിയും. ഇത്തരം സൈക്കിള്‍ പിന്നെ കണ്ടിട്ടുള്ളത്‌ ഡല്‍ഹി പ്രഗതി മൈതാനില്‍ ചൈനയുടെ ട്രേഡ്‌ ഫെയര്‍ സ്റ്റോളിലാണ്‌. ആകെ വ്യത്യാസം ചൈനീസ്‌ സൈക്കിളില്‍ തുരുമ്പില്ല എന്നതു മാത്രമാണ്‌. സംഘനായകന്‍ സൈക്കിള്‍ അഭ്യാസിയാണ്‌. കൂടെയുള്ള തരുണീമണി നര്‍ത്തകിയാണ്‌. പിന്നെയൊരാള്‍ ജോക്കര്‍ അഥവാ കോമാളി. സൈക്കിളിനേക്കാള്‍ പഴയ ഒരു മൈക്ക്‌ സെറ്റും അതിലും പഴയ ഒരു മൈക്ക്‌ ഓപ്പറേറ്ററും. ആ കാലത്തു മലയാള സിനിമാ ഗാനങ്ങള്‍ ‘ആദ്യസമാഗമ ലജ്ജയില്‍’ ആകെ മുങ്ങി കണ്ണും അടച്ചു നില്‍ക്കുകയാണ്‌. അതിനാല്‍ നര്‍ത്തകിക്കാവശ്യമായ ‘എന്നടീ റാക്കമ്മ’ തുടങ്ങിയ ന്യൂജനറേഷന്‍ ഗാനങ്ങള്‍ തമിഴ്‌ നാട്ടില്‍ നിന്ന്‌ ഇറക്കുമതി ചെയ്‌തിരുന്നു. ഏതെങ്കിലും ഒഴിഞ്ഞ പറമ്പിലോ, അമ്പലമുറ്റത്തോ, റോഡുവക്കത്തോ തമ്പടിച്ചാണ്‌ യജ്ഞം. സ്ഥലത്തെ മുനിസിപ്പല്‍ കൗണ്‍സിലറോ, ലൈബ്രറി പ്രസിഡന്റോ, ഹെഡ്‌മാസ്റ്ററോ ആരെങ്കിലും ഉദ്‌ഘാടനം ചെയ്യും. ഉദ്‌ഘാടനത്തിനു സൈക്കിളില്‍ കയറുന്ന യജ്ഞക്കാരന്‍ താഴെയിറങ്ങുന്നത്‌ ഏഴാം ദിവസം. ഇടയ്‌ക്കിടെ ഡാന്‍സും, കോമഡിയുമൊക്കെയുണ്ട്‌. അപ്പോഴും സൈക്കിള്‍ ഓടിക്കൊണ്ടേയിരിക്കും കുളിയും, പല്ലു തേപ്പും, ഭക്ഷണവും, ഡ്രസ്‌ മാറ്റലും ഒക്കെ സൈക്കിളില്‍ തന്നെ. ഇടയ്‌ക്കൊരു പത്തു മിനിട്ട്‌ അടുത്തുള്ള പബ്‌ളിക്‌ കംഫര്‍ട്ട്‌ സ്റ്റേഷനില്‍ പോയി, സൈക്കിള്‍ വാതില്‍ക്കല്‍ ചാരി വച്ച്‌, പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കും. ജനം ബഹുമാനത്തോടെ സൈക്കിള്‍ യജ്ഞക്കാരന്‍ അകത്തുണ്ടെന്നു പറഞ്ഞു വാതില്‍ക്കല്‍ കൂടി നില്‍ക്കും. പക്ഷെ ഞങ്ങളുടെ നാട്ടില്‍ സൈക്കിള്‍ യജ്ഞത്തിനു വന്ന വിദ്വാന്റെ തട്ടു പൊളിപ്പന്‍ സൈക്കിള്‍ പബ്ലിക്ക്‌ കംഫര്‍ട്ട്‌ സ്റ്റേഷന്റെ വാതില്‍ക്കല്‍ നിന്നു ആരോ മോഷ്ടിച്ചു കടന്നു കളഞ്ഞു. ‘ദ്‌ ഗ്രേറ്റ്‌ സൈക്കിള്‍ റോബറി’. ഈ സംഭവം മാര്‍ക്കോ പോളോയോ മറ്റോ പറഞ്ഞറിഞ്ഞായിരിക്കണം വിറ്റോറിയ ഡി സീക്ക ബൈ സൈക്കിള്‍ തീവ്‌സ്‌ എന്ന സിനിമ എടുത്തത്‌ എന്നു നാളെ ദേശ സ്‌നേഹിയായ ഏതെങ്കിലും ചലച്ചിത്ര പഠിതാവ്‌ ലേഖനമെഴുതിയാലും അത്ഭുതപ്പെടേണ്ടതില്ല.

    എന്തായാലും ഒരു ‘കുളൂ’ പോലും അവശേഷിപ്പിക്കാതെ ആ മോഷണത്തൊഴിലാളി കടന്നു കളഞ്ഞു. ഓര്‍മ്മയില്‍ വരുന്ന മറ്റൊരു പരമ രസികന്‍ മോഷ്ടാവ്‌ പൊതുമേഖലാ ട്രാന്‍സ്‌പോര്‍ട്ട്‌ സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു. ദേശീയപാതാ പരിസരത്തായിരുന്നു അദ്ദേഹത്തിന്റെ വീട്‌. രാത്രികാലങ്ങളില്‍ താന്‍ ഓടിക്കുന്ന ബസ്‌ വീടു പരിസരത്തു കൂടി പോകേണ്ടി വരുമ്പോഴൊക്കെ അദ്ദേഹം വണ്ടി ഒതുക്കി നിര്‍ത്തി ഒരു പൊതി റോഡിനടുത്തുള്ള പറമ്പിലേക്കിടും. വീടു കുറച്ചുള്ളിലാണ്‌. ആരൊക്കെയോ അസൂയക്കാര്‍ അയക്കുന്ന ഊമക്കത്തുകളുടെ എണ്ണം അനിയന്ത്രിതമായപ്പോള്‍ വിജിലന്‍സ്‌ അതീവ രഹസ്യമായി ഒരു രാത്രികാല റെയ്‌ഡ്‌ നടത്തി. ടോര്‍ച്ച്‌ വെളിച്ചത്തില്‍ കണ്ട കാഴ്‌ച അതിമനോഹരമായിരുന്നു. അദ്ദേഹത്തിന്റെ പശുക്കൂടും, കോഴിക്കൂടും, കുളിമുറിയും, കക്കൂസും ചേര്‍ന്നാല്‍ ഒരു കേരള സ്ഥല വിജ്ഞാനകോശം ആവും. വിവിധ സ്ഥലത്തേക്കുള്ള ബസിന്റെ ബോര്‍ഡുകള്‍ കൊണ്ടാണവയെല്ലാം നിര്‍മ്മിച്ചിരിക്കുന്നത്‌. ബേസ്‌മെന്റ്‌ മുതല്‍ മേല്‍ക്കൂര വരെ പല നിറങ്ങളിലുള്ള ഓര്‍ഡിനറി, ഫാസ്റ്റ്‌ പാസഞ്ചര്‍, എക്‌സ്‌ പ്രസ്‌ ബോര്‍ഡുകള്‍ ഇടകലര്‍ത്തി നിര്‍മ്മിച്ച ആ കലാ വസ്‌തുക്കള്‍ പറമ്പിന്‌ അലങ്കാരമായിരുന്നെങ്കിലും കണ്ണില്‍ ചോരയില്ലാത്ത സര്‍ക്കാര്‍ അദ്ദേഹത്തെ പിരിച്ചു വിട്ടു. പാരീസിലോ, ന്യൂയോര്‍ക്കിലോ ജനിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ അദ്ദേഹം അവിടത്തെ ഫൈന്‍ ആര്‍ട്‌സ്‌ കോളേജ്‌ പ്രിന്‍സിപ്പല്‍ ആകുമായിരുന്നു. ഏതായാലും ഇതില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട്‌ ഞാനും എന്റെ ഒരു സ്‌നേഹിതനും രാത്രികാലങ്ങളില്‍ ഊരുചുറ്റി ഒരേ തരം ബോര്‍ഡുകള്‍ കുറെയെണ്ണം ഉടമസ്ഥനറിയാതെ ശേഖരിക്കുവാന്‍ തീരുമാനിച്ചു. അഭിഭാഷകരുടെ ബോര്‍ഡുകളായിരുന്നു ഞങ്ങള്‍ക്ക്‌ എളുപ്പത്തില്‍ കിട്ടാവുന്നത്‌്‌. പത്തു നാല്‌പതെണ്ണം പെട്ടെന്നു കിട്ടിയെങ്കിലും, അവ ഉപയോഗിക്കുവാന്‍ ഒരു സ്ഥലം കിട്ടാത്തതു കൊണ്ടും വീട്ടുകാരോ നാട്ടുകാരോ കണ്ടാല്‍ തല്ലു കിട്ടുമെന്നതു കൊണ്ടും ഞങ്ങള്‍ ആ ശ്രമം പാതിവഴിയില്‍ ഉപേക്ഷിച്ചു. പിന്നെ എല്ലാത്തിന്റെയും നിറം കറുപ്പും വെളുപ്പും ആയിരുന്നു എന്നതൊഴിച്ചാല്‍ അവയ്‌ക്കു എന്തെങ്കിലും സാമ്യമോ, അല്‌പമെങ്കിലും കലാമൂല്യമോ ഇല്ലായിരുന്നു. അധികം താമസിയാതെ ഞങ്ങള്‍ രണ്ടു പേരും അഭിഭാഷകരായി എന്നതു വേറൊരു യാദൃശ്ചികത. അഭിഭാഷകരുമായി ബന്ധപ്പെട്ട മറ്റൊരു കഥയും ഓര്‍മ്മ വരുന്നു. സ്വന്തമായി അഭിഭാഷകനെ വയ്‌ക്കാന്‍ ശേഷിയില്ലാത്ത പ്രതിക്കായി കോടതി സൗജന്യമായി ഒരു അഭിഭാഷകനെ നിയോഗിക്കും. ഇങ്ങനെ നിയോഗിക്കപ്പെട്ട ഒരു അഭിഭാഷകന്‍ തനിക്കു കക്ഷിയായി കിട്ടിയ മോഷണത്തൊഴിലാളിയോടു പറഞ്ഞു “തന്നെ വെറുതെ വിട്ടില്ലെങ്കില്‍ എന്റെ പേരു പട്ടിക്കിട്ടോ”. തൊഴിലാളി പറഞ്ഞു “സാറെ, ഇത്രയും ആത്മവിശ്വാസം വേണ്ട. സൂക്ഷിച്ചു കേസു പഠിച്ചു വാദിക്ക്‌. ഞാനിതു കുറെ കണ്ടതാ ്‌” എന്നിട്ടിത്രയും കൂടി കൂട്ടിച്ചേര്‍ത്തു “പിന്നെ സാറേ, എന്നെ ശിക്ഷിച്ചാല്‍ ഞാനും എന്തെങ്കിലുമൊക്കെ ചെയ്യും”. രണ്ടു കൊല്ലത്തെ തടവു ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ അദ്ദേഹം ആദ്യം ചെയ്‌തത്‌ വക്കീലാഫീസിന്റെ ഓടിളക്കി അകത്തു കയറി അവിടിരുന്ന ടൈപ്പു റൈറ്ററും പുസ്‌തകങ്ങളുമെടുത്ത്‌ ആക്രിക്കാരനു കൊടുക്കുകയാണ്‌.

    പിറ്റേന്നു രാവിലെ ചെല്ലുമ്പോള്‍ അിഭാഷകന്റെ കസേരയില്‍ ‘സാറെ ഞാന്‍ പറഞ്ഞ പോലെ ചെയ്‌തു കള്ളന്‍ ഗോപാലന്‍’. എന്ന്‌ ഒരു കുറിപ്പ്‌ മറ്റാരെയോ കൊണ്ടെഴുതി വച്ച്‌, മുകളില്‍ ഒരു കല്ലും എടുത്തു വച്ചിരിക്കുന്നു. മൈസൂറില്‍ താമസിച്ചു പഠിക്കുന്ന കാലത്താണ്‌ ഞാന്‍ മോഷണത്തിന്റെ സാമ്പത്തിക ശാസ്‌ത്രം മനസ്സിലാക്കുന്നത്‌. അതുവരെ എന്റെ ധാരണ അന്‍പതും നൂറും പവന്‍ മോഷിക്കുന്ന കള്ളന്മാര്‍ ശിഷ്ടജീവിതം സുഖമായി വാഴും എന്നായിരുന്നു. ഞാന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ ഒരു ദിവസം കുറച്ചു പോലീസുകാര്‍ വന്നു മുറി വാടകയ്‌ക്ക്‌ എടുത്തു. കട്ടിലില്‍ ഇന്‍സ്‌പെക്ടര്‍ ചാരിക്കിടക്കുന്നു. നിലത്തൊരാള്‍ ഇരിപ്പുണ്ട്‌. പുറത്ത്‌ ഒരു സ്‌ത്രീയും, ഒരു പിഞ്ചു കുട്ടിയും. അകത്തും പുറത്തും പോലീസുകാര്‍. അവര്‍ നാലഞ്ചു ദിവസം അവിടെ ഉണ്ടായിരുന്നു. പരിചയപ്പെട്ടു വന്നപ്പോള്‍ നിലത്തിരിക്കുന്ന ആള്‍ കര്‍ണ്ണാടകത്തിലെ ഏറ്റവും പ്രമുഖ മോഷണത്തൊഴിലാളികളിലൊരാള്‍ ആണ്‌. കൂടെയുള്ളതു ഭാര്യയും കുട്ടിയും. അദ്ദേഹം എവിടെയൊക്കെയോ മോഷണം നടത്തികിട്ടിയ നൂറുകണക്കിനു പവന്‍ സ്വര്‍ണ്ണം മൈസൂറിലെ ചില വ്യാപാരികള്‍ക്കു വിറ്റു. അതു വീണ്ടെടുക്കാന്‍ പോലീസ്‌ കൊണ്ടു വന്നിരിക്കുകയാണ്‌. സ്ഥിരം താമസമോ, വരുമാനമോ ഇല്ലാത്തതു കൊണ്ടു സ്ഥിരം ഭാര്യയുമില്ല. ഇതു നാലാമത്തെ ഭാര്യയാണ്‌. ജയില്‍ ജീവിതം കഴിഞ്ഞു വരുമ്പോള്‍ ഭാര്യമാര്‍ പോയിരിക്കും. താമസിക്കാനിടമില്ലാത്തതു കൊണ്ടും, കുഞ്ഞു തീരെ ചെറുതായതു കൊണ്ടും, ഈ ഭാര്യയെ കൂടെ കൂട്ടാന്‍ പോലിസുകാര്‍ അനുവദിച്ചു. സംഗതി നിയമപരമാക്കാന്‍ തൊണ്ടിമുതല്‍ വില്‍ക്കാന്‍ കൂട്ടു നിന്നു എന്നൊരു കേസ്‌ ഭാര്യയുടെ പേരിലും എടുത്തു. ഏതായാലും അദ്ദേഹം ഹോട്ടലില്‍ ഉണ്ടായിരുന്ന സമയത്ത്‌ പരിചയപ്പെടാനും സംസാരിക്കാനും എനിക്ക്‌ അവസരം കിട്ടി. ഒരാളെ കാവല്‍ നിര്‍ത്തി ബാക്കി പോലീസുകാര്‍ ഭക്ഷണം കഴിക്കാനും നഗരം ചുറ്റിക്കാണാനും ഇറങ്ങും. അപ്പോഴാണ്‌ ഞങ്ങള്‍ സംസാരിക്കുന്നത്‌. സംസാരിച്ചതിന്റെ ചുരുക്കം ഇതാണ്‌. തൊണ്ടി മുതലിന്‌ ഒരിടത്തും വിലയില്ല. 100 പവന്‍ മോഷ്ടിച്ചാലൊന്നും മോഷണത്തൊഴിലാളി രക്ഷപ്പെടില്ല. അദ്ദേഹം വില്‌ക്കാന്‍ ചെല്ലുന്നതു കാണുമ്പോഴേ സ്വര്‍ണ്ണക്കടക്കാരന്‍ ഷട്ടര്‍ ഇടാന്‍ നോക്കും. കാരണം എത്ര വര്‍ഷം കഴിഞ്ഞാലും പോലീസു പിടിച്ച്‌ ഓമനിക്കുമ്പോള്‍ തൊഴിലാളി സത്യം പറഞ്ഞു പോകും. അവര്‍ കട അന്വേഷിച്ചു ചെല്ലും. അന്നു വ്യാപാരി സാധനം സ്വന്തം കയ്യില്‍ നിന്നു തിരിച്ചു കൊടുക്കേണ്ടി വരും. വേറെ പോകാനിടമില്ലാത്ത മോഷണത്തൊഴിലാളി കടയില്‍ തന്നെ ചുറ്റിപ്പറ്റി നില്‌ക്കും. ഒടുവില്‍ വ്യാപാരിയുടെ മനസ്സലിയും. പിന്നെ വിലപേശലാണ്‌. “പോലീസു പിടിച്ചാല്‍ പകുതി സ്വര്‍ണ്ണം ഉടമസ്ഥനു തിരിച്ചു കൊടുക്കണം. പിന്നെ കേസില്‍ നിന്നൂരാന്‍ ബാക്കി പകുതി പോലീസിനും വക്കീലിനുമായി പോകും. ഞങ്ങള്‍ക്കീ മെനക്കേടിനും വല്ലതും കിട്ടണ്ടേ?. ഒരു പത്തു ശതമാനം വിലയ്‌ക്കാണേല്‍ തന്നേരെ”. അങ്ങനെ നൂറു പവന്‍ മോഷിടിക്കുന്ന നമ്മുടെ തൊഴിലാളിക്കു കിട്ടുന്നത്‌ പത്തോ പതിനഞ്ചോ പവന്റെ കാശു മാത്രമാണ്‌. ചുമ്മാതാണോ മോഷണത്തൊഴിലാളികള്‍ ഗതി പിടിക്കാത്തത്‌? ഓരോ നാട്ടിലും പ്രാദേശികമായി ഒരു കള്ളന്‍ ഉണ്ടാവാറുണ്ട്‌. പക്ഷെ മൂപ്പരുടെ വിക്രിയകള്‍ കൂടുതലും അടുത്ത പഞ്ചായത്തിലായിരിക്കും.

    ഒരിക്കല്‍ എന്റെ ഒരു സുഹൃത്ത്‌ അദ്ദേഹത്തിന്റെ നാട്ടിലെ ഒരു മോഷണത്തൊഴിലാളിയെക്കുറിച്ചു പറഞ്ഞു. ‘കള്ളനമ്മാവന്‍’ എന്നാണദ്ദേഹം അറിയപ്പെട്ടിരുന്നത്‌. വേഷത്തിലും ഭാഷയിലുമൊക്കെ തികഞ്ഞ തറവാടി ആയിരുന്നു അദ്ദേഹം. പണ്ടൊക്കെ വിവാഹം കഴിഞ്ഞു വിവാഹത്തിന്റെ നാലാം ദിവസം വധുവരന്മാര്‍ വരന്റെ ഗൃഹത്തില്‍ നിന്നും വധൂഗൃഹത്തിലേക്കു പോകുന്ന ഒരു ചടങ്ങുണ്ടായിരുന്നു. പിന്നെ മൂന്നു നാലു ദിവസം അവിടെയാണു താമസം. അഞ്ചാം ദിവസം രാവിലെ ഒരു പതിനൊന്നു മണിയാകുമ്പോള്‍ നമ്മുടെ ‘അമ്മാവന്‍’ ഭര്‍ത്താവിന്റെ വീട്ടിലെത്തും. താന്‍ വധുവിന്റെ അമ്മാവനാണെന്നു സ്വയം പരിചയപ്പെടുത്തും. വധൂവരന്മാര്‍ വിരുന്നു പോയി എന്നു പറയുമ്പോള്‍ നിരാശപ്പെടും. അവര്‍ കാണുമെന്നു വിചാരിച്ചാണു താന്‍ വന്നതെന്നു പറഞ്ഞിറങ്ങാന്‍ തുടങ്ങും.പാവം വീട്ടുകാര്‍ പുതിയ ബന്ധുവിനെ നിര്‍ബന്ധപൂര്‍വ്വം പിടിച്ചിരുത്തി ഊണൊക്കെ കഴിപ്പിക്കും. സരസമായി സംസാരിക്കുന്ന അദ്ദേഹം എല്ലാവരെയും പരിചയപ്പെടും. പിന്നെ അമ്മാവന്റെ പ്രൗഢിയില്‍ അല്‌പമൊന്നു മയങ്ങും. വീട്ടുകാര്‍ ഉച്ചയുറക്കം കഴിഞ്ഞു നോക്കുമ്പോഴേക്കും അമ്മാവന്‍ പോയിരിക്കും. കൂടെ വധുവിന്റെ ആഭരണങ്ങള്‍ തൊട്ട്‌ കൈ കാല്‍ കഴുകാന്‍ വെള്ളം കൊടുക്കുവാനുപയോഗിച്ച ഓട്ടു കിണ്ടിയും, മൊന്തയും വരെ എന്തും പോകാം. കൗശലക്കാരികളായ അമ്മായിഅമ്മമാര്‍ ഭാവിയില്‍ ഇതു വലിയൊരു ആയുധമായെടുക്കും. ഏത്‌‌ അതിഥി വന്നാലും പറയും പണ്ടു സുകുമാരീടെ അമ്മാവന്‍ വന്നു കിണ്ടീം മൊന്തേം മോട്ടിച്ചോണ്ടു പോയ പിന്നെ കതകു തുറന്നിടാറേയില്ല…’ പാവം വധു! അത്‌ തന്റെ അമ്മാവനല്ലായിരുന്നു എന്ന്‌ എങ്ങിനെ തെളിയിക്കാന്‍…..? സ്‌ത്രീകളുടെ പ്‌രാക്കായിരിക്കണം, കള്ളനമ്മാവന്‌ അകാല മൃത്യു സംഭവിച്ചു. എന്തായാലും ഞങ്ങളുടെ സ്വന്തം തട്ടകത്തു വിളയാടിയിരുന്ന ഞങ്ങളുടെ സ്വന്തം മോഷണത്തൊഴിലാളിക്ക്‌ അപാരറേഞ്ച്‌ ആയിരുന്നു. കോഴിയും, തേങ്ങയും, നാരങ്ങയും മുതല്‍ ഇലക്ട്രിക്‌ പമ്പ്‌സെറ്റും, സ്വര്‍ണ്ണാഭരണങ്ങളും വരെ എന്തും മോഷ്ടിക്കുന്ന അദ്ദേഹം ഒരു ദന്തഗോപുരവാസി അല്ലായിരുന്നു. മോഷണം ഇല്ലാത്ത സമയങ്ങളില്‍ നാട്ടുകാരോട്‌ അടുത്തിടപഴകും. ഉത്സവം, വിവാഹം, മരണം തുടങ്ങിയ ഇടങ്ങളിലെല്ലാം നിത്യസാന്നിദ്ധ്യമാണ്‌. അതുകൊണ്ട്‌ ഒരു ദോഷവും പറ്റി. ആളുകള്‍ക്കു അദ്ദേഹെത്ത പേടിയില്ലാതെയായി. സമ്പന്നന്‍മാര്‍ മോഷണം നടന്നാല്‍ പട്ടാളത്തെ തന്നെ വിളിക്കാന്‍ നോക്കും. പട്ടാളം വരില്ല എന്നുറപ്പാവുമ്പോള്‍ പോലീസിനെ വിളിക്കും. എന്നാല്‍ പാവപ്പെട്ടവരും ഇടത്തരക്കാരും അങ്ങിനെയല്ലല്ലോ. അവര്‍ നാട്ടുകാരെയും വീട്ടുകാരെയും ഒക്കെ വിളിച്ചു കൂട്ടി മോഷണത്തൊഴിലാളിയുടെ വീട്ടിലേക്കു ചെല്ലും, എടാ കുട്ടപ്പാ, ഇറങ്ങി വാടാ’ അദ്ദേഹം പരമ സാധുവായി ഇറങ്ങി വരും. പക്ഷെ ആള്‍ക്കൂട്ടത്തിനു മര്യാദ ഇല്ലല്ലോ. വരുന്ന പാടെ നാല്‌ അടി പറ്റിക്കും. അതു കഴിഞ്ഞാണു ചോദ്യം ` എന്റെ പമ്പു സെറ്റെന്തിയേടാ? ‘ അദ്ദേഹം കള്ളം പറയില്ല. “ചേട്ടാ എനിക്കും ജീവിക്കേണ്ടേ ഞാന്‍ ആക്രിക്കാരനു കൊടുത്തു. നൂറുരൂപ വാങ്ങി”. “എന്നാല്‍ കാശെടുക്കെടാ”. “എന്റെ കയ്യില്‍ എവിടാ കാശ്‌?” അന്നത്തെക്കാലത്ത്‌ ആയിരം രൂപ വിലയുള്ള പമ്പു സെറ്റാണ്‌. ഒടുവില്‍ 120 രൂപ കള്ളന്റെ കയ്യില്‍ കൊടുത്തു വിടും. സാധനം തിരിച്ചു വാങ്ങി തലച്ചുമടായി വീട്ടിലെത്തിച്ചു തരും. ഇരുപതു രൂപ ചുമട്ടു കൂലിയാണ്‌. എന്റെ അനിയന്റെ സഹപാഠിയായിരുന്നു ഈ കുട്ടപ്പന്‍. ആ നിലയ്‌ക്കു ഞങ്ങള്‍ ലോഹ്യക്കാരായിരുന്നു താനും.

    കുട്ടപ്പന്‍ മോഷണം തൊഴിലാക്കിയതിനു ശേഷവും സൗഹൃദത്തിനു കുറവൊന്നും സംഭവിച്ചില്ല. എങ്കിലും അദ്ദേഹം മോഷണത്തൊഴിലാളിയായി പ്രഖ്യാപിക്കപ്പെട്ടതു ഞങ്ങള്‍ക്കൊരു ഷോക്കായിരുന്നു. വീടിനടുത്തുള്ള ഒരു കോളേജിന്റെ കെട്ടിടം പണിക്കായി കോളേജധികൃതര്‍ ഇറക്കി ഇട്ടിരുന്ന കമ്പിയും സിമന്റും ആര്‍ക്കോ വിറ്റു കൊണ്ടായിരുന്നു കുട്ടപ്പന്റെ അരങ്ങേറ്റം. സഹൃദയനായ കുട്ടപ്പന്‍ സാധനങ്ങള്‍ കൈ കൊണ്ടു തൊടുക പോലും ചെയ്യാതെയാണ്‌ ആദ്യമോഷണം നടത്തിയത്‌. കോളേജ്‌ പണി ഏറ്റെടുത്തിരിക്കുന്ന കോണ്‍‌ട്രാക്‌റ്ററുടെ മകനാണെന്നോ, പ്രിന്‍സിപ്പലിന്റെ മകനാണെന്നോ ഒക്കെ ആരെയോ പറഞ്ഞു വിശ്വസിപ്പിച്ച്‌ സാധനങ്ങള്‍ ഒന്നടങ്കം കച്ചവടം നടത്തിക്കളഞ്ഞു. കുട്ടപ്പന്‍ മോഷണം തുടങ്ങി എന്ന കാര്യം വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. പിന്നെ കാര്യം എളുപ്പമായി. വഴിയില്‍ കാണുമ്പോള്‍ സൗഹൃദ സംഭാഷണത്തിനൊടുവില്‍ ഒരു അഭ്യര്‍ത്ഥന ‘കുട്ടപ്പാ നമ്മുടെ വീട്ടിലെങ്ങും കയറിയേക്കല്ലേ’. തികഞ്ഞ മാന്യനായ കുട്ടപ്പന്‍ അതു പാലിച്ചു പോന്നു.എല്ലാ മോഷണത്തൊഴിലാളികളുടെയും ജീവിത കഥ ഏതാണ്ട്‌ ഒരു പോലെയാണ്‌. പോലീസുകാരുടെ സ്ഥാനം നോക്കിയുള്ള ഇടി. നാട്ടുകാരുടെ സ്ഥാനം നോക്കാതെയുള്ള ഇടി. ഇതൊക്കെ എക്കാലവും ശരീരം താങ്ങില്ലല്ലോ. സാധാരണ കള്ളന്മാരെല്ലാം അവസാനിക്കുന്നത്‌ പോലീസ്‌ ഇന്‍ഫോര്‍മര്‍മാരായാണ്‌. നാട്ടുകാരുടെയും പോലീസിന്‍െറയും തല്ലു സഹിക്കാന്‍ ആരോഗ്യമില്ലാതാവുമ്പോള്‍ അവര്‍ സ്വയം കണ്ടെത്തുന്ന തൊഴിലാണ്‌. മറ്റു കള്ളന്മാരെ കണ്ടെത്താന്‍ പോലീസിനെ സഹായിക്കുക എന്നത്‌. കുട്ടപ്പനും അതു തന്നെ ചെയ്‌തു. ബുദ്ധിമാനായതു കൊണ്ട്‌ മോഷണം തുടങ്ങി നാലഞ്ചു കൊല്ലത്തിനുള്ളില്‍ തന്നെ ചെയ്‌തു. അതു കൊണ്ട്‌ ശരീരത്തിന്‌ അപരിഹാര്യമായ കേടുപാടുകള്‍ സംഭവിച്ചില്ല. ഈയിടെ എന്റെ നാട്ടുകാരില്‍ ചിലരെ കണ്ടപ്പോള്‍ ഞാന്‍ കുട്ടപ്പനെക്കുറിച്ച്‌ അന്വേഷിച്ചു. അവനിപ്പോള്‍ ഒരു സ്വകാര്യ ആശുപത്രിയിലെ ചീഫ്‌ ഡോക്ടറുടെ ശിങ്കിടി ആണത്രേ. വിവരം കൈമാറിയ സുഹൃത്ത്‌ പറഞ്ഞ വാചകം ഇതാണ്‌ “അവനിപ്പോള്‍ മോഷണം നിര്‍ത്തി, പിന്നെ ആ കൊള്ളക്കാരന്റെ സഹായി ആയി പോകുന്നുണ്ട്‌”.