Category: Blog

  • ഗോപാലന്‍ വേഴ്‌സസ് ഗോകാലന്‍

    സര്‍വ്വ മലയാളികള്‍ക്കും അറിയാവുന്ന ഒരു പഴയ കഥ ഉണ്ട്. ഇനി അഥവാ ആര്‍ക്കെങ്കിലുമറിയില്ലെങ്കില്‍ അവരെ മലയാളീകരിക്കാനായി ഞാനതൊരിക്കല്‍ കൂടി പറയാം. പണ്ടു പണ്ടൊരു ഗുരുനാഥനുണ്ടായിരുന്നു. ഗുരുകുല സമ്പ്രദായത്തില്‍ കുട്ടികളെ പഠിപ്പിക്കുന്ന ഒരു വിദ്വാന്‍. ഒരു ദിവസം അദ്ദേഹം പശുവിനെക്കുറിച്ചു പഠിപ്പിക്കുകയാണ്. ‘പശു ഒരു വിശുദ്ധമൃഗമാണ്. അതിനെ മാതാവായി കാണണം. ബഹുമാനിക്കണം, ആരാധിക്കണം, പൂജിക്കണം…’ ഇതൊക്കെ കേട്ടിട്ടാവണം വഴിയെ നടന്നു പോയ ഒരു പശു രണ്ടക്ഷരം പഠിക്കാമെന്നു കരുതി ഗുരുനാഥന്റെ വേലി പൊളിച്ചകത്തു കയറി. ശരീരമനങ്ങാതെ ജീവിക്കുന്ന ഗുരുനാഥന്റെ പറമ്പില്‍ പുല്ലിനു ക്ഷാമമില്ലല്ലോ. ലേശം പുല്ലു തിന്നിട്ടാവാം പഠനമെന്നു പശു തീരുമാനിച്ചു. വേലി പൊളിച്ചു വന്ന പശുവിനെ ഗുരുനാഥനു തീരെ പിടിച്ചില്ല. അദ്ദേഹം ഒരു മടല്‍ ചവിട്ടി ഒടിച്ചു പൊതിരെ തല്ലി. പാവം പശു. ‘അയ്യോ, ഇതു സ്വാശ്രയ കോളേജായിരുന്നോ’ എന്നു ചോദിച്ചു വന്ന വഴിയേ ഇറങ്ങി ഓടി. കാഴ്ച കണ്ടു സ്തംഭിച്ചിരുന്ന ഒരു ശിഷ്യന്‍ ചോദിച്ചു, ‘ഗുരോ, പശുവിനെ തല്ലരുതെന്നല്ലേ അങ്ങു പഠിപ്പിച്ചത്?’ ഗുരു പറഞ്ഞു, ‘എടാ അത് ഏട്ടിലെ (പുസ്തകത്തിലെ) പശു. ആ പശു പുല്ലു തിന്നില്ല’. പത്തഞ്ഞൂറു വര്‍ഷം പഴക്കമുള്ള പഴഞ്ചൊല്ലായിരിക്കണം. എന്താണു കഥയുടെ ഗുണപാഠം ? ആരാധിക്കണമെന്നൊക്കെ പഠിപ്പിക്കുമായിരുന്നെങ്കിലും അന്ന് പരമ സാത്വികരായ ഗുരുനാഥന്മാര്‍ പോലും പശുവിനെ വേണ്ടി വന്നാല്‍ എടുത്തിട്ടു മെതിയ്ക്കുമായിരുന്നു. ഇന്നിപ്പോള്‍ പശുവിനെ തൊട്ടാല്‍ തൊട്ടവനെ മെതിയ്ക്കും. തീര്‍ന്നില്ല.

    പഴഞ്ചൊല്ലുകള്‍ വേറെയുമുണ്ട്. ‘വേലി ചാടി പശുവിനു കോലു കൊണ്ടു മരണം’. മരണം കോലു കൊണ്ടു തല്ലു മേടിച്ചാണോ, കോലു കുത്തിക്കയറിയാണോ എന്നു വ്യക്തമല്ല. പക്ഷെ ഒരു കാര്യം വ്യക്തമാണ്. പശുവിന് ഒരു നാട്ടു ചട്ടമ്പിയുടെ സ്ഥാനമേ പണ്ടുള്ളവര്‍ കൊടുത്തിരുന്നുള്ളൂ. പണ്ടില്ലാത്ത ഒരു ദിവ്യത്വം ഇപ്പോള്‍ പശുവിനെങ്ങനെ കിട്ടുന്നു? പൊതുവേ കേരളത്തിലെ കന്നുകാലി ഭക്ഷകരെല്ലാം കഴിക്കുന്നതോടൊപ്പം തന്നെ സ്വന്തം ആരോഗ്യത്തെക്കുറിച്ചു ചിന്താകുലരുമാണ്. അതുകൊണ്ടു കഴിക്കുന്നതിനു മുന്‍പും പിന്‍പും റെഡ്മീറ്റ് ഹെല്‍ത്തിനത്ര നല്ലതല്ല എന്ന് ഈരണ്ടു പ്രാവശ്യമെങ്കിലും പറയും. ഞാനും ആ ഗണത്തില്‍ പെടും. എന്നാല്‍ യാതൊരു കൂസലുമില്ലാതെ ബീഫിനെ ആലിംഗനം ചെയ്യുന്ന ഒരു സ്‌നേഹിതനെയും എനിക്കറിയാം. ഫൈനാര്‍ട്‌സില്‍ മാസ്റ്റര്‍ ബിരുദധാരിയായ, തികഞ്ഞ സംസ്‌കാര സമ്പന്നനായ ഒരു മനുഷ്യന്‍. ഒരു പത്തിരുപതു കൊല്ലം മുന്‍പുതന്നെ ബീഫു കഴിക്കുന്നതിന്റെ ആ ശാസ്യതയെക്കുറിച്ചു ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്. ഞാനാണു വിഷയം എടുത്തിട്ടത്. അദ്ദേഹം വളരെ ഗൗരവത്തില്‍ പറഞ്ഞു, ‘ബീഫിനെ നിങ്ങള്‍ വെറും മാംസമായി കാണുന്നതാണു പ്രശ്‌നം. അതിനെ ഒരു ജീവനായി തന്നെ കാണണം’. എനിക്കു യാതൊരു പിടിയും കിട്ടുന്നില്ലെന്നു കണ്ടപ്പോള്‍ അദ്ദേഹം വിശദീകരിച്ചു. ‘നിങ്ങള്‍ പത്തു നാനൂറു കിലോ ഭാരമുള്ള കാളയെ വിട്ടു കഷ്ടിച്ചു രണ്ടു കിലോ ഭാരമുള്ള കോഴിയെ ഭക്ഷണത്തിനായി തെരഞ്ഞെടുക്കുന്നുവെന്നു കരുതുക. കാളയുടെ ഒരു ജീവന്റെ സ്ഥാനത്ത് നിങ്ങള്‍ ഇരുന്നൂറു കോഴിയുടെ ജീവന്‍ എടുക്കേണ്ടി വരും’. എങ്കില്‍ പിന്നെ ആനയെ പുഴുങ്ങിത്തിന്നാത്തതെന്ത് എന്നു ഞാന്‍ ചോദിച്ചില്ല. ആനയെ ആവശ്യത്തിനു കിട്ടാനില്ലാത്തതു കൊണ്ട് എന്നായിരിക്കും ഉത്തരമെന്നുറപ്പുണ്ടായിരുന്നതു കൊണ്ടാണ് ചോദിക്കാതിരുന്നത്. എന്തായാലും ധൈര്യമായി ബീഫു കഴിക്കുവാനാവശ്യമായ യുക്തി പങ്കുവെച്ച ആ മഹാനോടെനിക്കു പറഞ്ഞാല്‍ തീരാത്തത്ര നന്ദിയുണ്ട്. അദ്ദേഹത്തെ ഗുരുവായി മനസ്സാ വരിച്ച ഞാന്‍ സ്വന്തമായി ഒരു സിദ്ധാന്തം കൂടി ആവിഷ്‌ക്കരിച്ചു. ഒരു മതേതരവാദി ബീഫില്‍ ഒതുങ്ങരുത്. പോര്‍ക്കും ധാരാളമായി കഴിക്കണം. ഇതൊക്കെ വൃത്തിയായി പായ്ക്കു ചെയ്തു നമുക്കെത്തിച്ചു തരാന്‍ കൂത്താട്ടുകുളത്തു സര്‍ക്കാര്‍ സംവിധാനം തന്നെയുണ്ട്. അങ്ങിനെ ഞാന്‍ മതേതരമായി, ശാന്തസുന്ദരമായി ജീവിച്ചു വരുമ്പോഴാണ് ഗോവധ നിരോധനവും പുത്തന്‍ വിവാദങ്ങളുമെല്ലാം. കൂത്താട്ടുകുളത്തുകാര്‍ കയ്യൊഴിഞ്ഞു. ഇപ്പോള്‍ ബീഫു വരുന്നില്ല. ഭാവിയില്‍ അധികമായി എടുക്കേണ്ടി വരുന്ന ജീവനുകളുടെ എണ്ണം ഒരു ചോദ്യചിഹ്നമായി മുന്നില്‍ നില്ക്കുന്നു.

    കൂട്ടത്തില്‍ പറഞ്ഞു കൊള്ളട്ടെ, ഞാന്‍ വെറുമൊരു ഗോകാലന്‍ മാത്രമല്ല, ഗോപാലന്‍ കൂടിയാണ്. മൂന്നു പശുക്കളെയും, ഒരു കാളയെയും നേരിട്ടും, മൂന്നു പശുക്കളെയും, രണ്ടു കാളകളെയും പരോക്ഷമായും വളര്‍ത്തുന്നുണ്ട്. എനിക്കു ഗോ രക്ഷകന്മാരോടുള്ള ഏക അഭ്യര്‍ത്ഥന, അവര്‍ ഓരോ പശുവിനെയെങ്കിലും സ്വന്തമായി വളര്‍ത്തി നോക്കണമെന്നാണ്. അതത്ര എളുപ്പമുള്ള പണിയല്ല. ഒരു പശുവിന് കുളിക്കാനും കുടിയ്ക്കാനുമായി ദിവസം ഇരുന്നൂറ്റന്‍പതു ലിറ്റര്‍ വെള്ളം വേണം. നാലഞ്ചു കിലോ കാലിത്തീറ്റയും. മഴ ചതിച്ചാല്‍ പാവം കര്‍ഷകനെന്തു ചെയ്യും? പുല്ലുപോലും മുളയ്ക്കാത്ത ഭൂമിയാണ് ഭാരതഖണ്ഡത്തില്‍ ഭൂരിഭാഗവും. കുടിവെള്ളത്തിനായി കിണറില്‍ തൊടുന്ന ദളിതനെ തല്ലിക്കൊല്ലുന്ന ഉത്തരേന്ത്യയിലെ ദളിത് കന്നുകാലി കര്‍ഷകന്‍ എന്തു ചെയ്യണം? അവരോടാണു കന്നുകാലിയെ സംരക്ഷിച്ചു സ്വര്‍ഗ്ഗത്തിലേക്കു പൊയ്‌ക്കോളൂ എന്നു പറയുന്നത്. മൂന്നു കിലോ കാലിത്തീറ്റ ദിവസവും സഹായ വിലയ്ക്ക് ഇരുപതു രൂപ നിരക്കില്‍ (യഥാര്‍ത്ഥ വില മുപ്പത്തഞ്ചും നാല്പതുമാണ്) കിട്ടുന്നുവെന്നു വിചാരിക്കുക. ഒരു പശുവിന് ഒരു വര്‍ഷം തീറ്റ കൊടുക്കാന്‍ മാത്രം ഇരുപതിനായിരം രൂപയിലധികം വേണ്ടി വരും. വിളനാശം സംഭവിച്ചാല്‍ ദിവസം പത്തു രൂപ പോലം കയ്യില്‍ വരാത്ത ഇന്ത്യന്‍ കര്‍ഷകനോടാണു പറയുന്നത് പശുവിനെ സംരക്ഷിച്ചു സ്വര്‍ഗ്ഗത്തില്‍ പോവൂ, അല്ലെങ്കില്‍ ഇപ്പോള്‍ തന്നെ ഉടലോടെ സ്വര്‍ഗ്ഗത്തില്‍ പൊയ്‌ക്കോളൂ എന്ന്. സ്വന്തം കുട്ടികള്‍ വിശന്നു കരയുമ്പോള്‍ അവര്‍ക്കുള്ള അവസാനത്തെ പിടിവള്ളിയാണ് പശുവിനെ കിട്ടിയ വിലയ്ക്കു വില്‍ക്കല്‍.

    കേരളത്തിലെ പല മാംസാഹാരികളുടെയും ഇഷ്ടപ്പെട്ട ഭക്ഷണമാണ് ആമയും, തവളയും, കൊക്കുമൊക്കെ. അവരുടെ വര്‍ണ്ണന കേട്ട് കൊതി മൂത്ത് ഞാനും ഇവ ഓരോ തവണ പരീക്ഷിച്ചിട്ടുണ്ട്. ആറ്റിറമ്പിലും തോട്ടു വരമ്പത്തും വലിയ പോക്കാച്ചിത്തവളകളെ കണ്ടിട്ടുള്ള ഞാന്‍ പണ്ടു കുട്ടനാട്ടിലെ ഒരു ഹോട്ടലില്‍ കോഴിക്കാലുപോലെ കൊഴുത്ത തവളക്കാലും കാത്തിരിക്കുകയാണ്. വന്നതാവട്ടെ, സൗന്ദര്യ മത്സരത്തിനു പോയി മടങ്ങി വന്ന ഏതോ ഉണക്കത്തവളകളുടെ കാലുകള്‍. എല്ലും തൊലിയും മാത്രം. ഒറ്റത്തവണ കൊണ്ട് പരിപാടി മതിയാക്കി. പിന്നൊരിക്കല്‍ പരീക്ഷിച്ചത് ആമയെയാണ്. ചപ്പാത്തി മാവു കുഴച്ചു ചരുവം കൊണ്ടു മൂടി വച്ചിരിക്കുന്നതു പോലെയാണ് ഭക്ഷണ സ്വപ്‌നങ്ങളില്‍ ഞാന്‍ ആമയെ കണ്ടിരുന്നത്. കിട്ടിയത് എല്ലും, തുകലും, ഞരമ്പുമായി എന്തോ ഒരു സാധനം കഴിച്ചു കഴിഞ്ഞപ്പോള്‍ തോന്നി ദൈവം തമ്പുരാന്‍ വെള്ളത്തില്‍ മുങ്ങാനും പൊങ്ങാനുമൊക്കെ കഴിവുള്ള ഒരു ജൈവയാത്ര സംവിധാനത്തിന് ഒരു തോടുമിട്ടു വിട്ടിരിക്കയാണെന്ന്. എന്തായാലും ലേശം മേനിക്കൊഴുപ്പുള്ള ആമയെയും തവളയെയും കൊക്കിനെയുമൊക്കെ മനുഷ്യര്‍ പണ്ടേ തിന്നു തീര്‍ത്തു. ഇപ്പോള്‍ നടക്കുന്നത് വെറും ശിശു പീഡനമാണ്. ഒരു ഇന്ത്യന്‍ തവള ഒരു ദിവസം തന്റെ ശരീരഭാരത്തിന്റെ ഇരുപതിരട്ടി ഭാരം വരുന്നത്ര ഈച്ചകളെയും പ്രാണികളെയുമാണു തിന്നു തീര്‍ക്കുന്നതത്രേ.. തവള പോയപ്പോഴാണ് കുട്ടനാട്ടില്‍ മുഞ്ഞ പെരുകിയത്. നമ്മള്‍ ആറ്റിലേക്കും, തോട്ടിലേക്കും വലിച്ചെറിയുന്ന മാലിന്യങ്ങള്‍ തിന്നു തീര്‍ത്ത് അവയെ വെടിപ്പാക്കി വെച്ചിരുന്നത് ആമച്ചാരാണ്. അവനും പോയി. പണ്ടു പരേതനായ കൃഷി വിദഗ്ധര്‍ ജോണ്‍ എബ്രഹാം കുമരകത്തെ കാണാന്‍ പോയ ഒരു സംഘത്തില്‍ ഞാനുമുണ്ടായിരുന്നു. കവണാറ്റിന്‍ കരയില്‍ മുപ്പതിനായിരം കൊക്കുകളുണ്ടെന്നും, അവ ദിവസം പത്തു പുഴുക്കളെ തിന്നുന്നുവെങ്കില്‍ ഒരു വര്‍ഷം കുട്ടനാട്ടില്‍ എത്ര പുഴുക്കള്‍ ഇല്ലാതാവുമെന്നുമാണ് അദ്ദേഹം ചോദിച്ചത്. ചുരുക്കിപ്പറഞ്ഞാല്‍ പശുവിനും കാളയ്ക്കും പുറമെ മറ്റു പല ജീവികളുമുള്ളതു കൊണ്ടാണ് നമ്മള്‍ നിന്നു പെഴയ്ക്കുന്നത്. പരാഗണത്തിന്റെ ആശാന്മാരായ തേനീച്ചകള്‍ ഭൂമി വിട്ടാല്‍ പിന്നെ നാലു വര്‍ഷമേ മനുഷ്യര്‍ കാണൂ എന്ന് ഐന്‍സ്റ്റീന്‍ തന്നെ പറഞ്ഞിട്ടുണ്ട്. കൃഷിക്കുപയോഗിക്കുന്ന കന്നുകാലികളെ കൊല്ലരുത്, അറവു കാലികള്‍ക്കായി നിങ്ങള്‍ വേറെ ഫാം നടത്തിക്കോളൂ എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതു വളരെ ലളിതമായ ഒരു നിയന്ത്രണം മാത്രമാണെന്നും പറയുന്നു. പാവം സര്‍ക്കാര്‍. ഇത്ര ശുദ്ധനായിപ്പോയല്ലോ. നമുക്കു വിരോധമുള്ള ഏതെങ്കിലുമൊരുത്തന്‍, ഏതെങ്കിലുമൊരു മാടിനെയുമായി വഴിയിലിറങ്ങിയാല്‍ അവനെ കൈകാര്യം ചെയ്യാന്‍ ഈ ഒരു നിയന്ത്രണം ധാരാളം പോരേ? മാടിന്റെ ചന്തിയില്‍ ഞാന്‍ കൃഷിയാവശ്യത്തിനെന്നോ, ഞാന്‍ ഭക്ഷണത്തിനെന്നോ ജന്മനാ ഒന്നും എഴുതി വച്ചിട്ടില്ല. ‘കൃഷിക്കുള്ള മാടിനെ അറക്കാന്‍ കൊണ്ടു പോകുന്നോടാ’ എന്നു ചോദിച്ചു നമ്മള്‍ അയാളെ പിടിച്ച് ഒന്നു പൊട്ടിച്ചാല്‍, ബാക്കി നല്ലവരായ നാട്ടുകാര്‍ ചെയ്തുകൊള്ളും. ജീവന്‍ ബാക്കിയുണ്ടെങ്കില്‍ ഒടുവില്‍ പോലീസിലുമേല്പിക്കാം. ഇങ്ങനെയൊക്കെ നടക്കാന്‍ ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ എന്നു ചോദിക്കുന്നവര്‍ കാണും. ആണല്ലോ. വെള്ളരിക്കാ മാത്രമല്ല കുമ്പളങ്ങാ, മത്തങ്ങാ, തടിയന്‍ കായ തുടങ്ങിയ എല്ലാ പട്ടണങ്ങളും ഇവിടെയുണ്ട്.

    എന്റെ കുട്ടിക്കാലത്ത് കോട്ടയം റെയ്ല്‍വേസ്‌റ്റേഷനിലെത്തിയ ഒരു യാത്രക്കാരനും, അവിടെ നിന്നിരുന്ന ഒരു പോലീസുകാരനും തമ്മില്‍ എന്തൊക്കെയോ പറഞ്ഞു വാക്കു തര്‍ക്കമായി. പോലീസുകാരന്‍ യാത്രക്കാരനെ പിടിച്ചു മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. കുറ്റപത്രത്തിന്റെ സാമ്പ്ള്‍ ഇതാണ്, ‘പ്രതി കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി വേണാട് എക്‌സ്പ്രസ് വരുന്ന സമയത്ത് റെയ്ല്‍വേസ്റ്റേഷനിലെ വെളിച്ചം കുറഞ്ഞ ഭാഗത്തു തയ്യാറെടുത്തു നില്ക്കുന്നതായി കാണപ്പെട്ടു’. കുറ്റപത്രം വായിച്ച മജിസ്ട്രറ്റു ചോദിച്ചു, ‘ഇതിപ്പോള്‍ ഞാനാ സമയത്തു വേണാടില്‍ കയറാന്‍ വന്നു നിന്നാലും താന്‍ ഇതു തന്നെ പറയില്ലേ’ എന്ന്. ഇനി ഇതിലും പഴയ ഒരു കഥയുണ്ട്. ഏതോ ദുര്‍ബ്ബലമായ പെറ്റിക്കേസില്‍ തുടര്‍ച്ചയായി ഹാജരാവാത്ത പ്രതിയെ തപ്പി പോലീസ് വീട്ടിലെത്തിയപ്പോള്‍ അയാള്‍ സാമാന്യം ഭംഗിയായി എണ്ണ തേച്ചു കുളിക്കാന്‍ നില്ക്കയാണ്. പോലീസുകാര്‍ കുറ്റപത്രത്തില്‍ ഒരു വാചകം കൂടി കൂട്ടിച്ചേര്‍ത്തു. ‘പ്രതി പോലീസിനു പിടി കൊടുക്കരുതെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി തോര്‍ത്തു മാത്രം ധരിച്ചു ദേഹമാസകലം എണ്ണ പുരട്ടി നില്ക്കുന്നതായും കാണപ്പെട്ടു…’ ഈ നാട്ടിലാണു നമ്മള്‍ പശു സംരക്ഷണ നിയമം ഇറക്കുന്നത്. പശുവിനെയുമായി (എരുമയോ, പോത്തോ, കാളയോ എന്തുമാവാം) ഒരു പാവം ഗോപാലന്‍ വഴിയിലിറങ്ങുന്നതോടെ അവന്‍ സംശയത്തിന്റെ നിഴലിലായി. ‘ഇവന്‍ ഗോകാലനാണ്. മാടിനെ കശാപ്പിനായി കടത്തിക്കൊണ്ടു വരികയാണ്. ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ എടുക്കെടാ?’ പാവം ഗോപാലന്‍ കടലാസൊക്കെ കാണിച്ച് മാടു സ്വന്തമാണെന്നു തെളിയിക്കുന്നു എന്നു വിചാരിക്കുക, പ്രശ്‌നം തീരുമോ ? ‘അതു ശരി, അപ്പോള്‍ നീ സ്വന്തം മാടിനെ ഒതുക്കത്തില്‍ കശാപ്പിനു കൊണ്ടു പോവുകയാണല്ലേ ? നിന്റെ ഉദ്ദേശ ശുദ്ധി തെളിയിക്കെടാ’. എന്റെ പൊന്നു മാളോരെ, വഴിയെ മാടിനെയും കൊണ്ടു നടക്കുന്നത് ഹരീഷ് സാല്‍വെയോ, കപില്‍ സിബലോ ഒന്നുമല്ല. അക്ഷരാഭ്യാസമില്ലാത്ത സാദാ ഇന്ത്യന്‍ പൗരനാണ്. അവന്‍ എന്തോന്നു തെളിയിക്കാന്‍ ? ഇതോടൊപ്പം കൂട്ടി വായിക്കേണ്ട ഒരു കാര്യം കൂടിയുണ്ട്. നമ്മുടെ ജയിലുകളിലെ നല്ലൊരു വിഭാഗം വിചാരണത്തടവുകാരാണ്. കുറ്റകൃത്യം ചെയ്‌തെന്ന ആരോപണത്തിന്റെ പേരില്‍ ജാമ്യം കിട്ടാതെ വിചാരണ കാത്തു ജയിലില്‍ കിടക്കുന്നവര്‍. എന്തെങ്കിലും കോടതി വഴി പുറത്തു വരാമെന്ന പ്രതീക്ഷയിലാണവര്‍ കഴിയുന്നത്.

    രണ്ടാഴ്ച മുന്‍പു റിട്ടയര്‍ ചെയ്ത രാജസ്ഥാനിലെ ഒരു ജഡ്ജി പറഞ്ഞത് പശുവിനെ കൊല്ലുന്നതിനു ജീവപര്യന്തം ശിക്ഷ കൊടുക്കേണ്ടതാണെന്നാണ്. കൂട്ടത്തില്‍ അദ്ദേഹം ഒരു ശാസ്ത്ര സത്യവും വെളിപ്പെടുത്തി. നമ്മുടെ ദേശീയ പക്ഷിയായ മയില്‍ ഒരു ബ്രഹ്മചാരി കൂടിയാണ്. അതിന്റെ പ്രത്യൂത്പാദനം നടക്കുന്നത് കണ്ണു നീരിലൂടെയാണത്രേ. പണ്ടാരോ പറഞ്ഞ ഒരു തമാശക്കഥയുണ്ട്. ഹൈഡ്രോസില്‍ ശസ്ത്രക്രിയക്കു വിധേയനായ ഒരു രോഗിയുടെ രൂപഭംഗിക്കു കോട്ടം വരാതിരിക്കാന്‍ ഡോക്ടര്‍ രണ്ടു സവാള ഉള്ളികള്‍ ചെത്തിയുരുട്ടി വൃഷണസഞ്ചിയിലിട്ടു തുന്നിച്ചേര്‍ത്തു. കാര്യങ്ങളെല്ലാം ഭംഗിയായി. പക്ഷെ സ്ത്രീകളെ കണ്ടാല്‍ പിന്നെ കണ്ണുനീര്‍ നില്ക്കില്ല പോലും. ജഡ്ജിയദ്ദേഹം കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിത്തരുന്നതു വരെ ഉള്ളിക്കഥ വെറും കള്ളക്കഥയാണെന്നാണു ഞാന്‍ കരുതിയിരുന്നത്. പണ്ടു ജസ്റ്റീസ് എച്ച്. ആര്‍. ഖന്നയും, സുബ്രഹ്മണ്യന്‍ പോറ്റിയുമൊക്കെ ഇരുന്നിരുന്ന കസേരകളില്‍ മയൂരങ്ങള്‍ പറന്നിരിക്കുമോ ദൈവമേ? എന്തായാലും വിചാരണത്തടവുകാരായി ജയിലില്‍ കഴിയുന്നതാണ് ഗോപാലന്മാര്‍ക്കഭികാമ്യം. പുറത്തു പെരുവഴിയില്‍ വിചാരണയില്ലാതെ തല്ലിക്കൊല്ലാന്‍ വടിയുമായി യമകിങ്കരന്മാര്‍ കാത്തു നില്ക്കുകയാണ്. കറവ വറ്റിയ പശുക്കളെ കശാപ്പിനു കൊടുക്കരുതെന്നു പറയുമ്പോള്‍ ഇതിനെയൊക്കെ ആരു പോറ്റുമെന്ന കാര്യം ആരും പറയുന്നില്ല. കറവ വറ്റിയ മാതാ പിതാക്കളെ പശുത്തൊഴുത്തിലും, പട്ടിക്കൂടിലും, പെരുവഴിയിലുമുപേക്ഷിക്കുന്ന ജനമാണ് ഇനി പശുവിനെ വാര്‍ധക്യ കാലത്തു നോക്കാന്‍ പോകുന്നത്. പണ്ടു നമ്മുടെ നാട്ടില്‍ നാടന്‍ പശുക്കളുണ്ടായിരുന്നു. ധവള വിപ്ലവകാലത്തു വിദേശത്തു നിന്നു സായിപ്പു കാളകളെയും, മദാമ്മ പശുക്കളെയും കൊണ്ടു വന്നു നമ്മള്‍ ഗോമാതാക്കളെയും വൃഷഭ പിതാക്കളെയും വെളുപ്പിച്ചെടുത്തു. പതിനഞ്ചു ലിറ്റര്‍ പാല്‍ തരുന്ന ആസ്‌ട്രേലിയന്‍ പശുവിനും, സ്വിസ് പശുവിനുമൊക്കെ എന്തു തിന്നാലും മതിയാവില്ല. സര്‍ക്കസില്‍ ഭാരോദ്വഹനം നടത്തുന്ന സാന്‍ഡോയുടെ അവസ്ഥയാണ്. പണി ചെയ്യുന്ന കാലത്ത് ഇരുപത്തിനാലു മണിക്കൂറും ഭക്ഷണം കഴിക്കാന്‍ പ്രോത്സാഹിപ്പിച്ചു തലകുത്തി നിര്‍ത്തി കയ്യടിക്കുന്ന സര്‍ക്കസ് മുതലാളിയും, ആരാധകരും ഒന്നും സര്‍ക്കസ് വിട്ടാല്‍ പിന്നെ തീറ്റി കൊടുക്കാന്‍ ഉണ്ടാവില്ല. പാവം സാന്‍ഡോ. അയ്യോ വിശക്കുന്നേ എന്നു നിലവിളിച്ചു നിലവിളിച്ച് ഏതെങ്കിലും കടത്തിണ്ണയിലൊടുങ്ങും. മൂന്നാം ലോകമഹായുദ്ധം മിക്കവാറും ഇന്ത്യയിലായിരിക്കും തുടങ്ങുന്നത്. ഉപേക്ഷിക്കപ്പെട്ട കറവ മാടുകളും, സംരക്ഷിക്കപ്പെട്ട തെരുവു പട്ടികളും തമ്മില്‍ ദേശീയ സംസ്ഥാന പാതകളുടെ ഉടമസ്ഥാവകാശത്തിനായി നടത്തുന്ന യുദ്ധം.

    എന്തായാലും ഞാനൊരു ഇന്ത്യന്‍ പൗരനാണ്. ഇഷ്ട ഭക്ഷണം കഴിക്കാനുള്ള അവകാശം എനിക്കു ഭരണഘടന തന്നിട്ടുണ്ട്. ഞാന്‍ ബീഫും കഴിക്കും, പോര്‍ക്കും കഴിക്കും. അതിനി പെരുമ്പാവൂരിലല്ല, കാശ്മീരിലായാലും കഴിക്കും. പക്ഷെ പെരുവഴിയില്‍ പശുവിനെയോ, പോര്‍ക്കിനെയോ കൊല്ലാനും പാചകം ചെയ്യാനും ഞാനില്ല. കാരണം പൊതു സ്ഥലങ്ങളില്‍ എല്ലാവരുടെ വികാരങ്ങളെയും മാനിക്കണം. സത്യത്തില്‍ ഈ സസ്യാഹാരികളും ബീഫ് തീറ്റക്കാരും പോര്‍ക്കു തീറ്റക്കാരും തമ്മില്‍ അത്ര വലിയ പടലപ്പിണക്കങ്ങളൊന്നുമില്ലെന്നാണ് എന്റെ അനുഭവം. മുപ്പത്തിരണ്ടു വര്‍ഷം മുന്‍പ് എന്റെ ഒരു ബന്ധുവിന് മസ്തിഷ്‌ക്ക ശസ്ത്രക്രിയക്കായി ആറു കുപ്പി ഒ നെഗറ്റീവ് രക്തം വേണ്ടി വന്നു. കേരളം മുഴുവന്‍ തപ്പിയിട്ടും ദാനികള്‍ തീരെക്കുറവ്. അന്നു ഞാന്‍ രക്തദാനം ആരംഭിച്ചതാണ്. എല്ലാ മൂന്നുമാസത്തിലും കൊടുക്കാന്‍ ശ്രമിക്കുന്നു. ഇന്റര്‍നെറ്റും മൊബൈലും വ്യാപകമായതോടെ യാതൊരു പരിചയവുമില്ലാത്തവരാണ് രക്തം തേടിയെത്തുന്നത്. ഇന്നുവരെ രക്തം ആവശ്യപ്പെട്ടു വിളിക്കുന്ന ഒരാളും എന്റെ ജാതി ചോദിച്ചിട്ടില്ല, മതം ചോദിച്ചിട്ടില്ല, രാഷ്ട്രീയം ചോദിച്ചിട്ടില്ല, എന്തൊക്കെയാണു കഴിക്കുന്നതെന്നു ചോദിച്ചിട്ടില്ല, വിശ്വാസിയാണോ എന്നും ചോദിച്ചിട്ടില്ല. മുപ്പത്തി രണ്ടു വര്‍ഷത്തിനിടയില്‍ എന്റെ രക്തം സ്വീകരിക്കാത്ത ഒരു മതവും, സമുദായവും, ജാതിയും, രാഷ്ട്രീയവും, വിശ്വാസവുമൊന്നും കേരളത്തിലുണ്ടാവില്ല. അപ്പോള്‍ ആവശ്യം വരുമ്പോള്‍ എല്ലാവരും മതേതര വാദികള്‍തന്നെ. സത്യസന്ധമായി പറഞ്ഞാല്‍ നമുക്കു വേണ്ടത് ആധുനിക കശാപ്പു ശാലകളാണ്. മൃഗങ്ങളെ കഷ്ടപ്പെടുത്താതെ, കശാപ്പു ചെയ്യുവാന്‍ പറ്റുന്ന, ആരോഗ്യകരവും വൃത്തിയുള്ളതുമായ അന്തരീക്ഷം നിലനിര്‍ത്തുന്ന പുതിയ കാലത്തിനു യോജിച്ച അറവു ശാലകള്‍. ടോയ്‌ലറ്റുകള്‍ പോലെ തന്നെ പ്രധാനമാണവ.

    യാത്രക്കിടയില്‍ ഞാനീയിടെ കുട്ടനാട്ടിലെ ഒരു ഷാപ്പില്‍ കയറി. തീപ്പെട്ടി അന്വേഷിച്ചു കയറിയതാണ്. അവിടെ ഇരുന്നു തീപ്പെട്ടി അന്വേഷിക്കുമ്പോള്‍ ആരോ ജ്ഞാനപ്പാന സ്ഫുടമായി പാടുന്നു. പരിചയമുള്ള ശബ്ദം. തപ്പി ചെല്ലുമ്പോള്‍ ഒരു പഴയ സുഹൃത്താണ്. ആള്‍ ആഢ്യബ്രാഹ്മണനാണ്. കൂടെ ഇരുന്നു താളം പിടിയ്ക്കുന്നത് അദ്ദേഹത്തിന്റെ ചങ്ങാതി മത്തായിച്ചന്‍. മുന്‍പില്‍ ഇരിക്കുന്ന വിഭവങ്ങള്‍ ഗംഭീരം. ‘വണ്ടും ഞണ്ടും വടിവൊടു കളിക്കുന്ന’ കുട്ടനാട്ടിലും ആള്‍ തനി ഗോകാലന്‍ തന്നെ. ‘ആശാനേ, ഇതൊക്കെ ഭാര്യ അറിഞ്ഞിട്ടാണോ ? ‘ ഞാന്‍ ചോദിച്ചു. ‘അറിഞ്ഞാല്‍ എന്താ കുഴപ്പം ? ബ്രഹ്മജ്ഞാനം വയറ്റിലാണോ, തലയിലാണോ ? താന്‍ കാശിയില്‍ പോയിട്ടുണ്ടോ? അഘോരികളെ കണ്ടിട്ടുണ്ടോ? അവര്‍ എന്തൊക്കെയാ കഴിക്കുന്നത്? എടോ, ജ്ഞാനികള്‍ക്കെന്തും കഴിക്കാം’. ആ നിമിഷം മത്തായിച്ചന്‍ എന്ന ജ്ഞാനി താളം പിടിയ്ക്കല്‍ നിര്‍ത്തി സംഭാഷണത്തിലിടപെട്ടു. ‘അതാണ് ജ്ഞാനികള്‍ക്കെന്തും കഴിക്കാം. ഞങ്ങടെ കര്‍ത്താവു തമ്പുരാന്‍ ഒരു ആട്ടിന്‍ കുട്ടിയെ നെഞ്ചോടു ചേര്‍ത്തു പിടിച്ചിരിക്കുന്ന പടം കണ്ടിട്ടുണ്ടോ ? എന്താണു കാര്യം ? താഴെ നിര്‍ത്തിയാല്‍ ഞങ്ങളതിനെ ഫ്രൈ ചെയ്യും. തമ്പുരാന്‍ കഴിക്കരുതെന്നു പറഞ്ഞ ആപ്പിള്‍ അന്നു കഴിച്ചില്ലായിരുന്നെങ്കില്‍ ഈ സുന്ദരമായ ഭൂമി മനുഷ്യരില്ലാതെ അനാഥമായി കിടന്നു കാടു പിടിച്ചു നശിച്ചു പോകുമായിരുന്നു. ശരിയല്ലേ ?…’ മത്തായിച്ചന്‍ പറഞ്ഞതെത്ര സത്യം !

    ‘കണ്ടാലൊട്ടറിയുന്നു ചിലരിത് കണ്ടാലും തിരിയാ ചിലര്‍ക്കേതുമേ…’

  • ഒട്ടകപ്പക്ഷികളും, ഓട്ടിന്‍പുറത്തെ കുരങ്ങന്മാരും

    പണ്ടു കോട്ടയം നഗരത്തിലെ ഏറ്റവും വലിയ പരിപാടിയായിരുന്നു തിരുനക്കര അമ്പലത്തിലെ ഉത്സവം. ഇപ്പോഴത്തെ കഥ അറിയില്ല. ടെലിവിഷന്‍ എന്ന പെട്ടി വന്നതോടെ ഉത്സവങ്ങള്‍ പലതും പെട്ടിയിലായി. ജാതിമതഭേദമെന്യേ ആളുകള്‍ ഒത്തു കൂടുന്ന ഒരു പരിപാടിയായാണ്‌ ഞാന്‍ തിരുനക്കര ഉത്സവത്തെ ഓര്‍ക്കുന്നത്‌. ഉത്സവം കാണലും, പരിചയം പുതുക്കലും തൊട്ട്‌, തൊട്ടടുത്ത മൈതാനത്തു നടക്കുന്ന കച്ചവടത്തില്‍ നിന്ന്‌ നടീലിനുള്ള കാച്ചിലും, ചേനയും വാങ്ങല്‍ വരെ വിവിധ കലാപരിപാടികള്‍ക്കായാണ്‌ ജനം എത്തിക്കൊണ്ടിരുന്നത്‌. ക്ലോക്കിനോ, ടൈംപീസിനോ കയ്യും കാലും വച്ചതു പോലെയുള്ള ഒരു മനുഷ്യനായിരുന്നു എന്റെ അച്ഛന്‍. സര്‍വ്വകാര്യങ്ങളും സമയം അനുസരിച്ചാണദ്ദേഹം ചെയ്‌തിരുന്നത്‌. അതു തെറ്റാതിരിക്കുവാന്‍ എല്ലാദിവസവും വാച്ച്‌ ആകാശവാണിയുടെ സമയവുമായി തുലനപ്പെടുത്തി കൃത്യമാക്കും. ഓരോന്നിനും സമയമുണ്ട്‌. ജോലിക്കു പോകുവാന്‍ വീട്ടില്‍ നിന്നിറങ്ങുന്ന സമയം രാവിലെ ഏഴുമണി നാലപത്തൊമ്പതു മിനിറ്റ്‌. ഏഴു നാല്‌പത്തെട്ടിനാരെങ്കിലും സന്ദര്‍ശകര്‍ കാണാന്‍ വീട്ടിലെത്തിയാല്‍ അവര്‍ കൂടെ ബസ്സ്‌ സ്‌റ്റാന്‍ഡിലേയ്‌ക്കു നടന്നു ‘കണ്ടു’ കൊള്ളണം. ഇത്തരം സഞ്ചരിക്കുന്ന നാഴികമണികള്‍ അക്കാലത്തു ധാരാളം ഉണ്ടായിരുന്നു. അതുകൊണ്ട്‌ പൊതു സമ്മേളനങ്ങള്‍ പോലും കൃത്യസമയത്തു നടക്കുമായിരുന്നു.

    അച്ഛന്‍ സമയം തെറ്റിക്കുന്ന ദിവസങ്ങളാണ്‌ തിരുനക്കര ഉത്സവം. വൈകിട്ട്‌ ഏഴര മണിയ്‌ക്ക്‌ വീട്ടിലെത്തി എട്ടര മണിക്കു കഞ്ഞികുടിക്കുന്ന അച്ഛന്‍, ഉത്സവദിവസങ്ങളില്‍ തിരുനക്കരയില്‍ എട്ടര മണി വരെ തങ്ങും. കഞ്ഞികുടി ഒന്‍പതു മണിക്കാക്കും. എന്നെ ഉത്സവം കാണിക്കാനാണീ സമയമാറ്റം. എത്ര വലിയ പരിപാടി ആണെങ്കിലും എട്ടര മണി ആകുമ്പോള്‍ തിരിഞ്ഞൊരു നടപ്പാണ്‌. എന്തു പറഞ്ഞാലും അയവില്ല. അങ്ങിനെ പോകുമ്പോള്‍ അമ്പലത്തിനടുത്തുള്ള ആനന്ദമന്ദിരം – ആര്യഭവന്‍ ഹോട്ടലുകളുടെ മുന്‍പില്‍ സാമാന്യം ഗംഭീരനായ ഒരു ജുബാധാരി കാലന്‍ കുട കുത്തി നിന്ന്‌ ആളുകളോട്‌ ഉറക്കെ സൗഹൃദ സംഭാഷണം നടത്തുന്നതു മിക്കവാറും കാണാം. ഞാന്‍ മൂന്നാം ക്ലാസ്സിലോ മറ്റോ പഠിക്കുമ്പോഴാണ്‌ അദ്ദേഹത്തെ ശ്രദ്ധിച്ചത്‌. അന്നദ്ദേഹം സുഹൃത്തുക്കളാരുമില്ലാതെ കുടയുംകുത്തി പരിചയക്കാരെ കാത്തു നില്‌ക്കുകയാണ്‌. ‘വര്‍ക്കിസാര്‍ നില്‌ക്കുന്നു, കണ്ടാല്‍ വിടില്ല, പുറകില്‍ കൂടെ വിട്ടോടാ’ എന്നു പറഞ്ഞ്‌ അച്ഛന്‍ പായുകയാണ്‌. ‘ഇതാരാ അച്ഛാ’ എന്നു ചോദിച്ചു പോയ എന്റെ വായ പൊത്തിപ്പിടിച്ചാണ്‌ പാച്ചില്‍. അപ്പുറം കടന്നപ്പോള്‍ പതുക്കെപ്പറഞ്ഞു, ‘പൊന്‍കുന്നം വര്‍ക്കി’. ‘അത്‌ ആരാണെ’ന്നായി ഞാന്‍. അച്ഛന്‍ ലേശം പുച്ഛത്തിലൊന്നു നോക്കി. അപ്പോഴേക്കു ഞങ്ങള്‍ ബെസ്റ്റോട്ടലിനടുത്തുള്ള സെന്‍ട്രല്‍ ജംഗ്‌ഷനിലെത്തി. ‘ഇതിനടിയിലെ ഓടയില്‍ അങ്ങേരു പണ്ടു പോലീസിനു പിടികൊടുക്കാതെ രണ്ടു ദിവസം ഒളിച്ചിരുന്നിട്ടുണ്ടെ’ന്നായി അച്ഛന്‍. ‘ഓ കള്ളനാരുന്നോ?’ പോലീസ്‌ ക്വാര്‍ട്ടേഴ്‌സിനും, ജില്ലാക്കോടതിക്കുമൊക്കെയടുത്തു താമസിക്കുന്ന എന്നെ സംബന്ധിച്ചിടത്തോളം അന്നു പോലീസ്‌ കൊണ്ടു പോകുന്നതെല്ലാം കള്ളന്മാരെയാണ്‌. ‘പടേ’ എന്നൊരു ചെറിയ ശബ്ദം കേട്ടു. കുറച്ചു ദൂരം വായുവിലൂടെ സഞ്ചരിച്ച ഞാന്‍ വീണ്ടും റോഡിലൂടെ സഞ്ചാരം തുടര്‍ന്നു. അപ്പോഴേക്കും പടേ ശബ്ദം എന്റെ പിടലിയില്‍ നിന്നു തന്നെയാണു കേട്ടതെന്ന്‌ എനിക്കു ബോധ്യമായി. കൂടുതല്‍ ചോദ്യങ്ങള്‍ക്കു പോയില്ല. പിറ്റേദിവസം അച്ഛന്‍ കുട്ടികള്‍ക്കായി പൊന്‍കുന്നം വര്‍ക്കി എഴുതിയ ഒരു പുസ്‌തകം കൊണ്ടു വന്നു തന്നു. ‘നല്ല അവസരങ്ങള്‍’ എന്നോ മറ്റോ ആയിരുന്നു ആ പുസ്‌തകത്തിന്റെ പേര്‌ (ഓര്‍മ്മയില്ല). ഒന്നു രണ്ടു വര്‍ഷത്തിനുള്ളില്‍ പൊന്‍കുന്നം വര്‍ക്കിയുടെ തെരഞ്ഞെടുത്ത കഥകള്‍ വായിച്ചു. കുറേ ഭാഗം മനസ്സിലായില്ല. ‘ഫാദര്‍ പാളേങ്കോടന്‍, ട്യൂഷന്‍, അന്തോണീ, നീ യുമച്ചനായോടാ?’ പോലെയുള്ള കഥകള്‍ ഒരു വശത്ത്‌, ‘അമേരിക്കന്‍ മോഡല്‍, മന്ത്രിക്കെട്ട്‌, ആര്‍ക്കു വേണ്ടി’ തുടങ്ങിയവ മറുവശത്ത്‌. പിന്നെ കുറച്ചു കാലം കഴിഞ്ഞപ്പോള്‍ അവയൊക്കെ മനസ്സിലായി തുടങ്ങി. അതിലെ ചില കഥാപാത്രങ്ങള്‍ അന്നും കോട്ടയത്തു ജീവിച്ചിരിപ്പുണ്ടായിരുന്നു. എം. പി. പോളിന്റെയും, സി. ജെ. തോമസിന്റെയുമൊക്കെ ജീവചരിത്രം വായിക്കുവാനും പൊന്‍കുന്നം വര്‍ക്കിയുടെ രചനകള്‍ പ്രേരണയായി. ക്രൈസ്‌തവ വിരുദ്ധനായ, പള്ളിയെയും പട്ടക്കാരനെയും വെല്ലു വിളിക്കുന്ന എഴുത്തുകാരന്‍ എന്ന ലേബല്‍ അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ പള്ളിയും, പട്ടക്കാരനും, ക്രൈസ്‌തവികതയും തമ്മില്‍ പലപ്പോഴും അകലം ഉണ്ടാകുമെന്നും അതിനെയാണദ്ദേഹം വിമര്‍ശിക്കുന്നതെന്നും മനസ്സിലായത്‌ പിന്നീടാണ്‌. ആത്മീയതയുടെ മറവില്‍ കച്ചവടം നടത്തുന്ന കള്ളനാണയങ്ങള്‍ എല്ലാ മതത്തിലും, എല്ലാക്കാലത്തുമുണ്ട്‌. അതാതു കാലങ്ങളിലെ യാഥാസ്ഥിതികരെ മുന്നില്‍ നിര്‍ത്തിയാണവരുടെ കച്ചവടം.

    ഓര്‍മ്മിക്കേണ്ട വസ്‌തുത പൊന്‍കുന്നം വര്‍ക്കി ഒരൊറ്റപ്പെട്ട പ്രതിഭാസമായിരുന്നില്ല എന്നതാണ്‌. സാക്ഷാല്‍ ഡി. സി. കിഴക്കെമുറി ‘മെത്രാനും കൊതുകും’ എന്നൊരു പുസ്‌തകം ആയിരത്തി തൊള്ളായിരത്തി അന്‍പതുകളില്‍ തന്നെ എഴുതിയിരുന്നു. രണ്ടു കൂട്ടരും സാധാരണ മനുഷ്യന്റെ ചോരകുടിക്കുന്നു എന്നായിരുന്നു തലക്കെട്ട്‌ കൊണ്ടുദ്ദേശിച്ചത്‌. കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ രണ്ടു പ്രതിഭാശാലികള്‍ – എം. പി. പോളും, സി. ജെ. തോമസും – ഒരാള്‍ തെമ്മാടിക്കുഴിയിലും മറ്റെയാള്‍ തെമ്മാടിക്കുഴി ഒഴിവാക്കാന്‍ മറുനാട്ടിലും അവസാനിച്ച കാലം. പേരുകള്‍ എത്രവേണമെങ്കിലുമുണ്ട്‌. കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പാറപ്രം സമ്മേളനത്തില്‍ പങ്കെടുത്ത ജോര്‍ജ്ജ്‌ ചടയംമുറി തൊട്ടു ടി. വി. തോമസും, കെ. സി. ജോര്‍ജ്ജും, ജേക്കബ്‌ ഫിലിപ്പും, മുണ്ടശ്ശേരിയും, വര്‍ഗീസു വൈദ്യനും പി.റ്റി. പുന്നൂസും, കൂത്താട്ടുകുളം മേരിയും വരെ. യുക്തിവാദത്തിന്റെ തലതൊട്ടപ്പന്‍മാരായ ഏ.റ്റി. കോവൂരും, എം. സി. ജോസഫും ഇടമറുകും തൊട്ട്‌ നക്‌സലൈറ്റ്‌ പ്രസ്ഥാനത്തിലെത്തിയ വര്‍ഗീസും, ഫിലിപ്പ്‌ എം. പ്രസാദും, സ്റ്റീഫനും, കിസാന്‍ തൊമ്മനും വരെയുള്ളവര്‍. ജാതി മത വര്‍ഗ്ഗീയ കാഴ്‌ചപ്പാടുകളില്ലാത്തവര്‍ എന്നു ധൈര്യമായി പറയാവുന്ന അക്കമ്മ ചെറിയാനും, ടി. എം. വര്‍ഗീസ്സും, കുളത്തുങ്കല്‍ പോത്തനും പോലെയുള്ളവര്‍. പൗരോഹിത്യത്തിന്റെ ആധിപത്യത്തിനെതിരെ ജീവിത കാലം മുഴുവന്‍ പോരാടിയ ജോസഫ്‌ പുലിക്കുന്നേല്‍ പോലെയുള്ളവര്‍ ഇവരൊക്കെ ചേര്‍ന്നതാണ്‌ കേരളീയ ക്രൈസ്‌തവ സമൂഹം. ക്രൈസ്‌തവ സമൂഹത്തിലുള്ളില്‍ ഉള്ളതു പോലെ തന്നെ പുരോഗമനവാദം മുസ്ലീം സമൂഹത്തിലുമുണ്ടായിരുന്നു. വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയും, അബ്ദു റഹ്‌മാന്‍ സാഹിബും, മൊയ്‌തു മൗലവിയും, വൈക്കം മുഹമ്മദു ബഷീറും തൊട്ട്‌ ഇമ്പീച്ചി ബാവ വരെ ഒട്ടനവധി പേര്‍. കേരളത്തിലാദ്യമായി തൂക്കിലേറിയ സ്വാതന്ത്ര്യ സമര സേനാനി വക്കം ഖാദറാണെന്നതോര്‍ക്കുക. കയ്യൂരില്‍ തൂക്കിലേറ്റപ്പെട്ട നാലു വിപ്ലവകാരികളിലൊരാള്‍ അബൂബക്കറായിരുന്നു എന്നും. ഈ നാട്ടിലാണ്‌ നമ്മുടെ നവ കാവിധാരികള്‍, മറ്റു മതക്കാരെല്ലാം എവിടുന്നോ വന്നവരാണെന്നും, ഈ നാടിനു വേണ്ടി അവരാരും ഒന്നും ചെയ്യില്ലെന്നും, സ്വന്തം മതത്തെ അവര്‍ എന്തു വന്നാലും തള്ളിപ്പറയില്ലെന്നും ഒക്കെ ഉറഞ്ഞു തുള്ളുന്നത്‌. തല്ലിക്കൊന്നാലും ചരിത്രം പഠിക്കില്ലെന്നു പറയുന്ന ഇവരോടെന്തു പറയാന്‍? 1960 കളില്‍ കേരളത്തിലെ ഒരു പ്രമുഖ ബാങ്കു പൊളിഞ്ഞു.

    ഹൈക്കോടതി ജഡ്‌ജി ആയിരുന്ന ജസ്റ്റീസ്‌ അന്നാചാണ്ടി അന്നു രാവിലെ സ്വന്തം അക്കൗണ്ടില്‍ നിന്ന്‌ 25,000 രൂപ പിന്‍വലിച്ചിരുന്നുവത്രേ. ബാങ്ക്‌ പൊളിഞ്ഞു എന്ന വാര്‍ത്ത വന്നപ്പോള്‍ അവര്‍ ആദ്യം ചെയ്‌തത്‌ താന്‍ പിന്‍വലിച്ച പണം തിരിച്ചു ബാങ്കില്‍ നിക്ഷേപിക്കുകയാണ്‌. അന്നത്തെ 25,000 രൂപയാണെന്നോര്‍ക്കുക. അതാണു ധാര്‍മ്മികത. ഇത്രയും ഉയര്‍ന്ന മൂല്യങ്ങള്‍ കാത്തു സൂക്ഷിച്ചിരുന്ന വ്യക്തികള്‍ ഉണ്ടായിരുന്ന സമുദായങ്ങള്‍ക്ക്‌ ഇന്നു പേരുദോഷമുണ്ടാക്കുന്നതില്‍ പ്രമുഖര്‍, ചില രാഷ്ട്രീയ പാര്‍ട്ടികളും, കുറെ പുരോഹിതന്മാരുമാണ്‌. ജസ്റ്റിസ്‌ അന്നാചാണ്ടി എന്ന മഹദ്‌ വനിത തന്റെ പണം തകര്‍ന്ന ബാങ്കില്‍ തിരികെ ഒഴുക്കിക്കളഞ്ഞ്‌ പത്തു പതിനഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ മറ്റൊരു നാടകവും നമ്മള്‍ കണ്ടു. കുടിയേറ്റ കര്‍ഷകനായ, ‘അധ്വാന’ വര്‍ഗ്ഗത്തില്‍ പിറന്ന ഒരു യുവനേതാവ്‌ കുടിയേറ്റ കര്‍ഷകര്‍ക്കു പ്രാമുഖ്യമുള്ള സാമുദായിക രാഷ്ട്രീയ പാര്‍ട്ടിയിലൂടെ മന്ത്രിയായി. പ്രസ്‌തുത പാര്‍ട്ടിയിലെ ഒരു പ്രമുഖന്റെ മന്ത്രിപ്പണി കോടതി വിധിയിലൂടെ പോയപ്പോള്‍ അദ്ദേഹം മുട്ടുശാന്തിക്കൊരാളെ വച്ചതാണ്‌. തിരിച്ചു വരുമ്പോള്‍ കസേര ഒഴിഞ്ഞു കൊടുക്കും എന്നതായിരുന്നു ഏക വ്യവസ്ഥ. അങ്ങിനെ യുവ നേതാവ്‌ ഓര്‍ക്കാപ്പുറത്ത്‌ മന്ത്രിയായി. അന്ന്‌ അദ്ദേഹം ജനിച്ചു വളര്‍ന്ന ഗ്രാമത്തിലേക്കു ട്രങ്ക്‌ കോള്‍ വിളിച്ചാല്‍ അടുത്ത ദിവസമേ കണക്ഷന്‍ കിട്ടൂ. അതു കൊണ്ട്‌ മൂപ്പര്‍ മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങാന്‍ പുറപ്പെട്ടു. കാട്ടു പ്രദേശത്താണ്‌ വീട്‌. യുവനേതാവിന്റെ പിതാവിന്‌ ലേശം കള്ളത്തടി വെട്ടുന്ന പരിപാടിയുണ്ട്‌. അദ്ദേഹം വൈകിട്ട്‌ ഉമ്മറത്തു കാലും തിരുമ്മി ഇരിക്കുമ്പോള്‍ ദാ പോലീസ്‌ വണ്ടിയും കോലാഹലങ്ങളും ലൈറ്റുമിട്ടു പാഞ്ഞു വരുന്നു. ആ സാധുമനുഷ്യന്റെ ഉള്ളു കാളിപ്പോയി. കന്നു കാലിക്കൂടിന്റെ കതകു തുറന്നു പശുക്കളെ വണ്ടി വരുന്ന വഴിയിലേക്കു തള്ളി വിട്ടിട്ട്‌ മൂപ്പര്‍ റബ്ബര്‍തോട്ടത്തിലൂടെ ഓടിക്കളഞ്ഞു. പാവം പോലീസുകാര്‍. ഇരുട്ടത്തു വഴിയറിയാത്ത റബ്ബര്‍തോട്ടത്തിലൂടെ പരക്കം പാഞ്ഞ്‌ പിതാവിനെ തപ്പിയെടുത്ത്‌ അവര്‍ പുത്രന്‌ അനുഗ്രഹം വാങ്ങിക്കൊടുത്തു. ജസ്റ്റീസ്‌ അന്നാചാണ്ടി പണം ഉപേക്ഷിച്ചതിനും, കള്ളത്തടിവെട്ടു പാരമ്പര്യത്തില്‍ മന്ത്രി പിറന്നതിനും ഇടയ്‌ക്കുള്ള കാലം ഒന്നു പരിശോധിക്കേണ്ടതാണ്‌. അതിനും മുന്‍പ്‌ കേരളീയ സമൂഹത്തെ സാക്ഷരതയിലേക്കു കൈ പിടിച്ചു നടത്തിയ അന്നത്തെ അധ്യാപകരുടെ ദുരവസ്ഥ കാരൂര്‍ വരച്ചു കാണിച്ചപ്പോള്‍, അതിന്റെ ചില കാരണക്കാരിലേക്കാണു പൊന്‍കുന്നം വര്‍ക്കി വിരല്‍ ചൂണ്ടിയത്‌. അതിനു പരിഹാരമുണ്ടാക്കാനാണ്‌ 57-ലെ കമ്യൂണിസ്റ്റ്‌ ഗവണ്‍മെന്റിലൂടെ ജോസഫ്‌ മുണ്ടശ്ശേരി വിദ്യാഭ്യാസ ബില്ലു കൊണ്ടു വന്നത്‌. ആടിനെ പട്ടിയാക്കുന്ന മാധ്യമങ്ങളും, ജാതി മത സംഘടനകളും ചേര്‍ന്ന്‌ ആ സര്‍ക്കാരിനെ തന്നെ അട്ടിമറിച്ചു. അവിടെ തുടങ്ങിയതാണ്‌ സ്വകാര്യ വിദ്യാഭ്യാസ മേഖലയുടെ ‘വിശുദ്ധ പശു’വല്‌ക്കരണം. സര്‍വ്വ അഴിമതിയുടെയും കൂത്തരങ്ങായി മാറിയ സ്വകാര്യ വിദ്യാഭ്യാസ മേഖലയെ വിമര്‍ശിക്കുവാന്‍ പോലും ഇന്ന്‌ ആര്‍ക്കും അവകാശമില്ല.

    1957-ലെ സര്‍ക്കാരിനു പിന്നാലെ വന്ന ഒരു സര്‍ക്കാര്‍ സ്വകാര്യ വിദ്യാഭ്യാസ മേഖലയ്‌ക്കുള്ള ശമ്പളം പൊതു ഖജനാവിലൂടെയും, നിയമനം മാനേജരുടെ കീശയിലൂടെയുമാക്കി. അതോടെ സമുദായ നേതാക്കന്മാര്‍ക്കും, പുരോഹിതന്മാര്‍ക്കും തങ്ങളെ ചോദ്യം ചെയ്യുന്നവരെ തല്ലാന്‍ ഒന്നാന്തരം ഒരു വടി കിട്ടി. കാടു കയ്യേറാനും, മല പതിച്ചെടുക്കാനും, പള്ളിക്കൂടമെന്ന പേരില്‍ കൊള്ളക്കൂടങ്ങള്‍ കെട്ടിപ്പടുക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ ഉണ്ടായി. അവയ്‌ക്ക്‌ കൂട്ടുകക്ഷി മന്ത്രിസഭകളില്‍ സ്ഥാനം ലഭിച്ചു തുടങ്ങിയതോടെ എല്ലാ തോന്ന്യവാസങ്ങള്‍ക്കും മാന്യതയായി. ദേശീയ പാര്‍ട്ടികള്‍ക്കു വിദ്യാഭ്യാസ വകുപ്പു കണികാണാന്‍ പോലും കിട്ടില്ലെന്നായി. സര്‍ക്കാര്‍ ശമ്പളം കിട്ടുന്ന ജോലി കോഴ വാങ്ങി വില്‌ക്കുന്നത്‌ നാട്ടു നടപ്പായി. ഈ കച്ചവടത്തില്‍ ഏറ്റവുമധികം ഗുണം ലഭിച്ചതു ചില ക്രൈസ്‌തവ സഭകള്‍ക്കാണ്‌. കോഴക്കു പുറമെ അവിവാഹിതരായ പുരോഹിതരുടെയും, കന്യാസ്‌ത്രീകളുടെയും ശമ്പളവും പെന്‍ഷനും സഭകള്‍ക്കു കൂറ്റന്‍ പ്രതിമാസ വരുമാനമായി മാറി. സഭയുടെ വോട്ടു ബാങ്കിന്‌ നല്ല വില കിട്ടുന്ന മുന്നണി സംവിധാനം പിറന്നതോടെ വിലപേശല്‍ രാഷ്ട്രീയത്തിനു മാന്യതയുണ്ടായി. സമുദായ സംഘടനകള്‍ക്കു പണമുണ്ടാക്കുവാന്‍ പുതിയ മാര്‍ഗ്ഗങ്ങളുണ്ടായി തുടങ്ങി. മത ന്യൂനപക്ഷങ്ങള്‍ ദേവാലയ വളപ്പില്‍ നടത്തുന്ന കച്ചവട സ്ഥാപനങ്ങള്‍ക്കു കെട്ടിട നികുതിയിളവു തൊട്ടു കറണ്ട്‌ ചാര്‍ജിളവു വരെ ആവശ്യപ്പെടുവാന്‍ തുടങ്ങി. ശുദ്ധ തോന്ന്യാസമാണെന്നറിയാമെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇതിനെയൊന്നും പരസ്യമായെതിര്‍ത്തില്ല. വനസംരക്ഷണവും, പരിസ്ഥിതി സംരക്ഷണവും പോലെയുള്ള സുപ്രധാന വിഷയങ്ങള്‍ക്കെതിരേ സഭ പരസ്യമായി രംഗത്തു വന്നു. അവിടെയും രാഷ്ട്രീയ പാര്‍ട്ടികള്‍ മൗനം പാലിച്ചു.

    പത്തൊമ്പതാം നൂറ്റാണ്ടില്‍ ആറുമാസമോ, അതിലധികമോ കപ്പലില്‍ സഞ്ചരിച്ച്‌ ഭാഷ പോലും അറിയാതെ ഈ നാട്ടിലെത്തി പ്രവര്‍ത്തിച്ച മിഷനറിമാരായ മഹത്തുക്കളുണ്ടായിരുന്നു. വിദ്യാഭ്യാസ രംഗത്തും, ആതുര സേവനരംഗത്തും വ്യക്തി മുദ്ര പതിപ്പിച്ചവര്‍. മതപ്രചരണം അവരുടെയും ലക്ഷ്യമായിരുന്നു. എന്നാല്‍ തങ്ങളുടെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ ആളുകളുടെ ഹൃദയം കവര്‍ന്നിരുന്നു. സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉച്ചഭക്ഷണത്തിനു വകയില്ലെന്നു കാണുമ്പോള്‍ സ്വന്തം ഉച്ചഭക്ഷണത്തിന്റെ പകുതി സ്ഥിരമായി നല്‌കിക്കൊണ്ടിരുന്ന പല കഥകളും കേട്ടിട്ടുണ്ട്‌. ആ വലിയ മനുഷ്യര്‍ ആരും പൊതിച്ചോറിന്റെ പാതി ഉണ്ടതിന്റെ പേരില്‍ തന്റെ മതത്തിലേയ്‌ക്കു കൂടിക്കൊള്ളാന്‍ ആരോടും പറഞ്ഞിരുന്നില്ല. സമൂഹം ആട്ടിപ്പുറത്താക്കിയിരുന്ന കുഷ്‌ഠ രോഗികള്‍ക്കിടയിലും മറ്റും താമസിച്ച്‌ അവരെ ചികിത്സിച്ചിരുന്ന അന്നത്തെ പൗരോഹിത്യമെവിടെ, അവയവദാനം പ്രോത്സാഹിപ്പിച്ച്‌ ആശുപത്രിക്കച്ചവടം പൊടി പൊടിക്കുന്ന ഇന്നത്തെ പൗരോഹിത്യമെവിടെ ? ഞാന്‍ ആദ്യമായി ഒരു മതമേലധ്യക്ഷനെ പരിചയപ്പെടുന്നത്‌ കോട്ടയത്തു വച്ചാണ്‌. വിജ്ഞാനത്തിന്റെയും മര്യാദയുടെയും നിറകുടമായിരുന്ന അദ്ദേഹത്തെ അടുത്തു പരിചയപ്പെടുന്ന ഒരാള്‍ക്കും ‘തിരുമേനി’ എന്നു സംബോധന ചെയ്യാന്‍ ഒരു ശങ്കയും ഉണ്ടാവില്ല. അദ്ദേഹം അതൊന്നും അല്‌പം പോലും ശ്രദ്ധിച്ചിരുന്നില്ലയെങ്കില്‍ കൂടി. അക്ഷരാര്‍ത്ഥത്തില്‍ മഹാനായ ഒരു മനുഷ്യന്‍. ഏതു വിഷയത്തെക്കുറിച്ചും ആധികാരികമായി സംസാരിക്കാന്‍ കഴിയുന്ന, നിരവധി ഭാഷകളറിയാമായിരുന്ന ഒരു പണ്ഡിതന്‍. രണ്ടാമത്‌ ഒരു വിദ്വാനെ പരിചയപ്പെടുന്നത്‌ തിരുവനന്തപുരത്തു വച്ചാണ്‌. പൗരോഹിത്യ വേഷമിട്ട ഒരു പരമ കശ്‌മലന്‍. ഹൃദ്യമായ പെരുമാറ്റം. ആത്മീയത തൊട്ടു തീണ്ടിയിട്ടില്ല. വിശ്വാസികളോടു പറയുന്നതു തന്നെ ആദ്യം പണമുണ്ടാക്കൂ, ആത്മീയത പിന്നെയുമാകാമല്ലോ എന്നാണ്‌. എല്ലാ മതങ്ങളെയും പങ്കെടുപ്പിച്ചു സര്‍ക്കാര്‍ നടത്തുന്ന പ്രാര്‍ത്ഥനായോഗങ്ങളിലെ സ്ഥിരം മുഖ്യാതിഥി ആയ ഒരു മതസൗഹാര്‍ദ്ദ തൊഴിലാളി കൂടിയായിരുന്നു. കേരളത്തിലെ വിദ്യാഭ്യാസ കച്ചവടം തടസ്സപ്പെടുത്തുന്ന കാപാലികന്മാര്‍ ആണ്‌ വിദ്യാര്‍ത്ഥി സംഘടനകള്‍ എന്നു മുപ്പത്തഞ്ചു കൊല്ലം മുന്‍പേ കണ്ടെത്തിയ ദീര്‍ഘ ദര്‍ശി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ രാഷ്ട്രീയം ഒഴിവാക്കാന്‍ ഒരു പ്രസ്ഥാനം തന്നെ അദ്ദേഹം ഉണ്ടാക്കി. ഉണ്ടാക്കിയ രീതിയാണ്‌ കേമം. സംഘാടകനാകാന്‍ പറ്റിയ ഒരു കുഞ്ഞാടിനെ ‘തിരുമേനി’ കണ്ടു പിടിച്ചു. പ്രഥമ ദൃഷ്ട്യാ മറ്റൊരു മതത്തിലെ അംഗം എന്നു തോന്നിക്കുന്ന ഒരു പേരും നല്‌കി. പെന്‍ഷന്‍ പറ്റിയ സട കൊഴിഞ്ഞ പരമ ശുദ്ധന്മാരായ ചില വിദ്യാഭ്യാസ ശിങ്കങ്ങളെ പ്രസ്ഥാനത്തിനു മുന്‍പില്‍ നിര്‍ത്തി. പേരു മാറിയ വിരുതന്‍ ശങ്കുവിനെ ‘തിരുമേനി’ പക്ഷി ശാസ്‌ത്രജ്ഞന്‍ തത്തയെ കൊണ്ടു നടക്കുന്ന പോലെയാണ്‌ കൊണ്ടു നടന്നിരുന്നത്‌. ‘തിരുമേനി’ കൂടു തുറക്കുമ്പോള്‍ തത്ത ഇറങ്ങി വരും. മീറ്റിംഗു വിളിക്കും, ഉപവസിക്കും, അക്രമത്തിനെതിരെ സത്യാഗ്രഹമിരിക്കും. വീണ്ടും ഒരാംഗ്യം കാണിക്കുമ്പോള്‍ കൂട്ടില്‍ക്കയറും. കൂടുതുറക്കലിന്റെ ഉദ്‌ഘാടനം വിദ്യാഭ്യാസ വര്‍ഷത്തിന്റെ തുടക്കത്തിലായിരിക്കും. തിരുമേനി ഒളിവില്‍ തന്നെ തുടരും. മരിക്കുന്നതു വരെ മാനേജ്‌മെന്റിന്റെ അഴിമതിക്കെതിരെയോ, കള്ളത്തരത്തിനെതിരെയോ ആ ‘തത്ത’ വായ തുറന്നിട്ടില്ല. ലോകം നന്നാക്കുവാന്‍ മേല്‍പറഞ്ഞ തിരുമേനിയും തത്തയും അടക്കം പലരും കേരളത്തില്‍ ഉപദേശിച്ച മാര്‍ഗ്ഗം വിദ്യാര്‍ത്ഥി രാഷ്ട്രീയം ഒഴിവാക്കലാണ്‌. കോഴ വിദ്യാലയങ്ങളില്‍ അതിന്റെ നടത്തിപ്പുകാരന്റെ മതത്തിലോ, ജാതിയിലോ പെട്ട വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ക്കു യഥേഷ്ടം പ്രവര്‍ത്തിക്കുകയുമാവാം. സ്ഥിതി വിവരക്കണക്കെടുത്താല്‍ ലോകത്തു നിരന്തരമായി അക്രമം നടക്കുന്നതും, ഏറ്റവും കൂടുതല്‍ നിരപരാധികള്‍ കൊല്ലപ്പെടുന്നതും മതത്തിന്റെയോ, വംശീയതയുടെയോ പേരിലാണ്‌ എന്നു കൂടി ഓര്‍ക്കുക. തിരുമേനിയുടെ സ്വപ്‌നമാണ്‌ ഇന്നു നമുക്കു ചുറ്റും യാഥാര്‍ത്ഥ്യമായി വിരിഞ്ഞു നില്‌ക്കുന്ന സ്വാശ്രയ കോളേജുകള്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയമില്ല. കുട്ടികള്‍ ഉറക്കെ തുമ്മിയാല്‍ ഫൈന്‍. പെണ്‍കുട്ടികള്‍ക്കു സദാചാര ഫൈന്‍, ആണ്‍കുട്ടികള്‍ക്കു അച്ചടക്ക ഫൈന്‍, ആകെ നോക്കുമ്പോള്‍ ഫീസിനേക്കാള്‍ കൂടുതല്‍ ഫൈന്‍. അച്ചടക്കം പഠിപ്പിക്കാന്‍ ഇടിമുറികള്‍. ഇടി വിദ്യാര്‍ത്ഥികള്‍ക്കു മാത്രമായി ചുരുക്കുന്നില്ല. ആവശ്യമെങ്കില്‍ അധ്യാപകര്‍ക്കും ധാരാളമായി കിട്ടും. പണ്ടു പോലീസ്‌ സ്‌റ്റേഷനുകളറിയപ്പെട്ടിരുന്നത്‌ ഇടിയന്മാരായ പോലീസുകാരുടെ പേരിലായിരുന്നു. ഇടിയന്‍ നാറാപിള്ളയുടെ, കടുവാ മാത്തന്റെ, കഴുകന്‍ കുട്ടന്‍പിള്ളയുടെ സ്റ്റേഷനുകള്‍. നാളെ നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അറിയപ്പെടുന്നത്‌ ‘ഇടിയന്‍ ജോണി’ അല്ലെങ്കില്‍ ‘കടുവാ സന്തോഷ്‌’ മാത്ത്‌സ്‌ പഠിപ്പിക്കുന്ന കോളേജ്‌ എന്നാവാന്‍ സാധ്യതയുണ്ട്‌.

    വിദ്യാര്‍ത്ഥി രാഷ്ട്രീയമാണ്‌ ലോകത്തിലെ സകല കുഴപ്പങ്ങള്‍ക്കും കാരണമെന്നു വിശ്വസിക്കുന്നവര്‍ക്കായി രണ്ടുദാഹരണങ്ങള്‍ പറയാം. സ്വാതന്ത്ര്യ സമരകാലത്തു മദ്രാസ്‌ മെഡിക്കല്‍ കോളേജിലെ ഒരു വിദ്യാര്‍ത്ഥി തൊട്ടടുത്തുള്ള ബ്രിട്ടീഷ്‌ പട്ടാള ക്യാമ്പിലെ പതാക ഫ്‌ളാഗ്‌ പോസ്‌റ്റില്‍ കയറി വലിച്ചു താഴെയിട്ടു കളഞ്ഞു. ആ കുട്ടിയാണു ഡോ. കെ. എന്‍. പൈ. കേരളം കണ്ട ഏറ്റവും വലിയ ഭിഷഗ്വരന്‍. അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയുടെ ജില്ലാ നേതാവ്‌ ആയിരുന്ന വെങ്കിട്ട രമണനാണ്‌ ഇന്ത്യയില്‍ ആദ്യം നടത്തിയ സിവില്‍ സര്‍വ്വീസ്‌ പരീക്ഷയില്‍ ഒന്നാം റാങ്കു നേടിയത്‌. ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രമുഖ ആയുര്‍വേദ വൈദ്യന്‍ ഡോ.പി.കെ. വാര്യര്‍ വിദ്യാര്‍ത്ഥി സമരത്തിന്റെ ഭാഗമായി സ്‌കൂള്‍ ബഹിഷ്‌കരിച്ച ആളാണ്‌. ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലുമുണ്ട്‌. വിദ്യാര്‍ത്ഥികളുടെ നിലവാരം കുറയുന്നത്‌ അച്ചടക്കരാഹിത്യം കൊണ്ടല്ല. അധ്യാപകന്റെയും, വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും നിലവാരവും, മൂല്യങ്ങളും കുറയുന്നതു കൊണ്ടാണ്‌. അതു തന്നെയാണ്‌ അച്ചടക്കരാഹിത്യത്തിനു കാരണവും. വിദ്യാര്‍ത്ഥിയുടെ ബഹുമാനം നേടിയെടുക്കാന്‍ പറ്റുന്ന നിലവാരം അധ്യാപകനുമില്ലാതാവുന്നു!!! കേരളമെത്ര പുരോഗമിച്ചെന്നു നോക്കൂ. കാശു കൊടുത്താല്‍ ഏതു കോഴ്‌സും പഠിക്കാം. വീണ്ടും കാശു കൊടുത്താല്‍ ഏതു പരീക്ഷയും പാസ്സാക്കി തരും. പെണ്‍കുട്ടികള്‍ കൂടുതല്‍ സമയം ബാത്ത്‌ റൂമില്‍ ചെലവഴിക്കാതിരിക്കാന്‍ വാതിലിനു മുന്നില്‍ ക്യാമറ, സര്‍ക്കാര്‍ ഭൂമി സ്‌കൂള്‍ നടത്താനായി പതിച്ചെടുത്ത്‌ അതില്‍ ഹോട്ടല്‍ നടത്താം. പിടിക്കപ്പെടുമ്പോള്‍ ക്യാന്റീന്‍ എന്നു ബോര്‍ഡു വയ്‌ക്കാം. ദളിത്‌ കുട്ടികള്‍ക്ക്‌ ഹോട്ടലില്‍ മേശ തുടപ്പു വഴി സൗജന്യ ഹോട്ടല്‍ മാനേജ്‌മെന്റ്‌ പരിശീലനവും, ബിവറേജസ്‌ ഔട്ട്‌ലെറ്റിനു മുന്നില്‍ ബിരിയാണി നോട്ടീസ്‌ വിതരണം വഴി സൗജന്യ മാര്‍ക്കറ്റിംഗ്‌ പരിശീലനവും നിര്‍ബന്ധമായി നല്‌കാം. ഇതിനെല്ലാം കൂടിയായി പൊതു ഖജനാവില്‍ നിന്നു പണം കൊള്ളയടിയ്‌ക്കാം. ഇന്നിപ്പോള്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നു പണം ചോര്‍ത്തിയെടുക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗമായി വിദ്യാലയ നടത്തിപ്പ്‌. നൂറു രൂപ കൈക്കൂലി വാങ്ങിയ വില്ലേജ്‌ ഓഫീസറുടെ കൈ വെട്ടണമെന്നു പറയുന്ന നമ്മള്‍, മുപ്പത്തഞ്ചു ലക്ഷം രൂപ അധ്യാപക നിയമനത്തിനു കൈക്കൂലി വാങ്ങുന്ന പുരോഹിതന്റെയും, സമുദായ നേതാവിന്റെയും കയ്യിലും, കാലിലും ചുംബിക്കുന്നു.

    കേരളത്തില്‍ ഏഴായിരത്തിലധികം എയ്‌ഡഡ്‌ സ്‌കൂളുകളുണ്ടെന്നോര്‍ക്കണം. ദളിതരടക്കമുള്ള യഥാര്‍ത്ഥ പിന്നോക്ക വിഭാഗക്കാര്‍ക്കും, ഗിരിവര്‍ഗ്ഗക്കാര്‍ക്കും എയ്‌ഡഡ്‌ വിദ്യാലയങ്ങള്‍ വേണോ എന്ന്‌ ആരെങ്കിലും ഒന്നു ചോദിച്ചതായി കേട്ടു കേള്‍വി പോലും ഇല്ല. സ്‌കൂളുകള്‍ കിട്ടിയ സമുദായ നേതാക്കളും പൗരോഹിത്യവും തങ്ങളുടെ സമുദായാംഗങ്ങളെ കെട്ടി മുറുക്കാന്‍ അത്‌ ആയുധമാക്കി. കോഴ കൊടുത്താല്‍ മാത്രം പോര, സമുദായ നേതാക്കളെ ആയുഷ്‌ക്കാലം എതിര്‍ വായില്ലാതെ അനുസരിക്കുകയും വേണം. പൊതു സമൂഹത്തിന്റെ കാവലാളുകളാവേണ്ട രാഷ്ട്രീയ പാര്‍ട്ടികളുടെ മേലും, മാധ്യമങ്ങള്‍ക്കു മേലും പിടി മുറുക്കുവാന്‍ മത സാമുദായിക സ്ഥാപനങ്ങള്‍ക്ക്‌ അവസരമുണ്ടാക്കിക്കൊടുത്തതില്‍ ഈ വിദ്യാഭ്യാസ കച്ചവടത്തിനു വലിയ പങ്കുണ്ട്‌. ഇതടച്ചു പൂട്ടണമെന്നും അല്ലെങ്കില്‍ നിയമനം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഉറക്കെ വിളിച്ചു പറയേണ്ട രാഷ്ട്രീയ – സാംസ്‌കാരിക – വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ഒട്ടകപ്പക്ഷികളെപ്പോലെ തല പൂഴ്‌ത്തിയിരിക്കുന്നു. കലാലയങ്ങള്‍ പുതിയ ആശയങ്ങളുടെ കലാപ ഭൂമിയാകണം എന്നു പറഞ്ഞവനെ ഓടിച്ചിട്ടടിക്കണം. കലാലയങ്ങള്‍ അവ സ്ഥാപിക്കുന്ന പുത്തന്‍പണക്കാരനു സാമൂഹ്യ അംഗീകാരം നേടാനുള്ള നിക്ഷേപമോ, കാശില്ലാത്ത ബുദ്ധിരാക്ഷസന്മാര്‍ക്കു സര്‍ക്കാര്‍ ഭൂമി പതിച്ചെടുക്കാനും, കച്ചവടം നടത്താനുമുള്ള വിദ്യയോ ആണ്‌. ഇതിലും കഷ്ടമാണ്‌ ആതുര സേവന രംഗം. എപ്പോഴും സ്‌നേഹം, സ്‌നേഹം എന്നു നിലവിളിക്കുന്ന ആള്‍ ദൈവത്തിന്റെ ആളുകള്‍ തങ്ങളുടെ ആശുപത്രിയില്‍ സമരം ചെയ്‌ത അരപ്പട്ടിണിക്കാരി നഴ്‌സിന്റെ മുട്ടു ചിരട്ട തല്ലിപ്പൊട്ടിച്ചത്‌ നമ്മുടെ നാട്ടില്‍ ഒരു ദിവസത്തിനപ്പുറം നിലനില്‍ക്കുന്ന വാര്‍ത്ത പോലുമായില്ല.

    അടുത്തയിടെ ഒരു സ്വകാര്യ ആശുപത്രി നക്ഷത്ര ഹോട്ടലില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്കും ഓട്ടോക്കാര്‍ക്കുമായി ഫസ്റ്റ്‌ എയ്‌ഡ്‌ പരിശീലനം കൊടുത്തു. നല്ല ഭക്ഷണം, ലേശം മദ്യം, ലേശം രൂപ ഇട്ട ഒരു കവര്‍, പി.ആര്‍.ഓയുടെ വിസിറ്റിങ്ങ്‌ കാര്‍ഡും ഒരു മൊബൈല്‍ നമ്പറും, ചെവിയില്‍ ഒരുപദേശവും – വഴിയില്‍ കാശുള്ള ആരു വീണു കിടന്നാലും എടുത്തോണ്ടു പോരെ – ബില്ലിന്റെ 15% തരാം. കുട്ടിയെ അടിച്ചിരുത്തി പഠിപ്പിക്കണമെന്നും എതിര്‍ ശബ്ദം പാടില്ലെന്നും നമ്മള്‍ നാട്ടുകാരെ ബോധ്യപ്പെടുത്തി. ഏറ്റവും നന്നായി അടിച്ചിരുത്തുന്നതാണ്‌ ഏറ്റവും നല്ല കലാലയം. വിദ്യാര്‍ത്ഥികളെ വായമൂടിക്കെട്ടാന്‍ പഠിപ്പിക്കുന്നത്‌ അവരുടെ നന്മയ്‌ക്കായാണ്‌. ഇതെല്ലാം കഴിഞ്ഞിട്ടും ഫലമെന്താണ്‌? ബിരുദ ബിരുദാനന്തര തലത്തില്‍ കേരളത്തിലെ കലാലയങ്ങളില്‍ നിന്നു പഠിച്ചിറങ്ങിയ, അന്താരാഷ്ട്ര നിലവാരമുള്ള വിദഗ്‌ധര്‍ എത്ര പേരുണ്ട്‌ ? അവര്‍ ആകെ വിദ്യാര്‍ത്ഥികളുടെ എത്ര ശതമാനം വരും? രാഷ്ട്രീയമില്ലാത്ത കലാലയങ്ങളില്‍ വിദ്യാര്‍ത്ഥികളെ വിളയിച്ചെടുക്കുന്ന അച്ചടക്കത്തിന്റെ ആള്‍രൂപങ്ങളായ വൈദികരുടെയും, മദ്രസാ അധ്യാപകരുടെയുമൊക്കെ കഥകള്‍ നമ്മള്‍ കുറെ ദിവസമായി വായിച്ചു കൊണ്ടിരിക്കുകയാണ്‌. പീഡന കഥകളുടെ പ്രവാഹമാണ്‌. പന്തു കളിയുടെ സ്‌കോര്‍ പ്രസിദ്ധീകരിക്കുന്ന അതേ ആവേശത്തില്‍ വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നു… മൂന്നു വൈദിക വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച പുരോഹിതന്‍ ഓടി രക്ഷപ്പെട്ടു. നാലു വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച മദ്രസാ അധ്യാപകന്‍ വലയില്‍. എട്ടു വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച അധ്യാപകന്‍ പിടിയില്‍. പത്തു വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച അധ്യാപകന്‍ ഒളിവില്‍… പൊതു വിദ്യാലയത്തില്‍ മുതല്‍ വൈദിക സെമിനാരിയില്‍ വരെ. മുഴുവന്‍ സമയ പ്രാര്‍ത്ഥനക്കായാണ്‌ ബ്രഹ്മചര്യം എന്നാണു സങ്കല്‌പം. ഫലത്തില്‍ ബ്രഹ്മചാരിയായ ഒരു സാധാരണ പുരോഹിതന്റെ എണ്‍പതു ശതമാനം സമയവും സഭയുടെ ഭൗതിക താല്‌പര്യങ്ങള്‍ സംരക്ഷിക്കുവാനാണുപയോഗിക്കപ്പെടുന്നത്‌. നല്ല ഭക്ഷണം കഴിച്ചു നല്ല രീതിയില്‍ ജീവിക്കുന്ന പുരോഹിതനു ലൗകിക വികാരങ്ങളുമുണ്ടാവാതിരിക്കാന്‍ വഴിയില്ല. നൂറ്റാണ്ടുകളായി ലോകത്തിന്റെ പല ഭാഗങ്ങളില്‍ പുരോഹിതര്‍ നടത്തിയ ലൈംഗിക പീഡനങ്ങള്‍ക്കു സഭ ഇടയ്‌ക്കിടെ മാപ്പു പറയുന്നുമുണ്ട്‌. മദ്രസാ അധ്യാപകന്‍ കുട്ടികളെ പീഡിപ്പിക്കുന്നതും പലയിടത്തും വാര്‍ത്തകളാണ്‌. പീഡനം അവിടെ നില്‌ക്കട്ടെ. മദ്രസ അധ്യാപകര്‍ക്ക്‌ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‌കുന്നതിന്റെ യുക്തി മനസ്സിലായിട്ടില്ല. പൊതു വിദ്യാഭ്യാസം കൊടുക്കേണ്ടിടത്തു മതവിദ്യാഭ്യാസം കൊടുക്കുകയും അതിനു പൊതു ഖജനാവിലെ പണം ചെലവഴിക്കുകയും ചെയ്യുന്നതു ചോദ്യം ചെയ്യപ്പെടേണ്ടതാണ്‌. മുഴുവന്‍ പൗരന്മാര്‍ക്കും വിദ്യാഭ്യാസം കൊടുക്കുന്നതു സര്‍ക്കാരിന്റെ ആവശ്യവും ബാധ്യതയുമാണ്‌. അതൊരു മതത്തിന്റെയും കക്ഷത്തിലൂടെ ആവരുത്‌.

    1930 കളില്‍ മലപ്പുറത്ത്‌ ചങ്കുവെട്ടിയിലെയും പറപ്പൂരിലെയും ആട്ടീരിയിലെയും ഓത്തു പള്ളികളെ പള്ളിക്കൂടങ്ങളാക്കി മാറ്റിയ വളപ്പില്‍ അഹമ്മദ്‌ മുസലിയാരെക്കുറിച്ച്‌ നമ്മള്‍ ആരും കേട്ടിട്ടു പോലുമില്ല. ഒരു നൂറ്റാണ്ടു കൊണ്ടു നമ്മള്‍ പോയത്‌ പിന്നോട്ടാണ്‌!! വൈന്‍ ഒഴിച്ചുള്ള മദ്യപാനത്തിനെതിരെ ജീവന്‍ കളഞ്ഞും സമരം ചെയ്യാന്‍ കച്ചകെട്ടി നില്‌ക്കുന്ന പുരോഹിതസമിതി മാത്രം ഈ പീഡന വാര്‍ത്തകളൊന്നും അറിയുന്നില്ല. പാവങ്ങള്‍ !!! പ്രകൃതി വിരുദ്ധ പീഡന വാര്‍ത്തകളും, ശിശു പീഡനവുമാണു പുറത്തു വരുന്നത്‌. പ്രകൃതി സൗഹൃദ പ്രായപൂര്‍ത്തി പീഡന വിവരങ്ങള്‍ എത്രയെന്നതിനു കണക്കു പോലുമില്ല. പക്ഷെ പുരോഹിതന്മാര്‍ കേരളത്തില്‍ കാണുന്ന ഏക തിന്മ വൈന്‍ ഒഴിച്ചുള്ള മദ്യപാനമാണ്‌. സ്ഥിരമായി വൈന്‍ കഴിച്ചാല്‍ തൊലിക്കട്ടി കൂടുമോ ഡോക്ടര്‍ ? പാവം മദ്യശാല തൊഴിലാളികള്‍ !!! അവര്‍ക്കു വേണ്ടി സംസാരിക്കുവാന്‍ ആരുമില്ല. അതിലും കഷ്ടമാണ്‌ മദ്യപാനികളുടെ കാര്യം. അവര്‍ വൈകുന്നതുവരെ പണിയെടുത്ത്‌, ബിവറേജസിനു മുന്നില്‍ ക്യൂ നിന്ന്‌ അടക്കുന്ന പണം കൂടിയാണ്‌ ഈ പീഡകന്മാരും മദ്യവിരുദ്ധരും പുരോഹിതരും അടക്കമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ ശമ്പളമായും പെന്‍ഷനായും വിതരണം ചെയ്യുന്നതില്‍ വലിയൊരു ഭാഗം. മദ്യവ്യവസായം പൂര്‍ണ്ണമായി നിര്‍ത്തിയാല്‍ ശമ്പളം കൊടുക്കാന്‍ സര്‍ക്കാര്‍ തന്നെ ചിലപ്പോള്‍ കള്ള നോട്ടടിക്കേണ്ടി വരും. വോട്ട്‌ ബാങ്കുകളെ രാഷ്ട്രീയ പാര്‍ട്ടികള്‍ പേടിച്ചു തുടങ്ങിയിട്ട്‌ അധിക കാലമായില്ല.

    മുപ്പതു വര്‍ഷം മുന്‍പ്‌ ഒരു ആള്‍ദൈവം തന്റെ നാട്ടിലെ ഇടതു പക്ഷ രാഷ്ട്രീയ പാര്‍ട്ടികളുമായി പിണങ്ങി. അവര്‍ക്കു വോട്ടു ചെയ്യരുതെന്ന്‌ അദ്ദേഹം സ്വന്തം ശിഷ്യരെ ആഹ്വാനം ചെയ്‌തു. കഷ്ടിച്ചു 150 ശിഷ്യരേ പ്രസ്‌തുത ആള്‍ ദൈവത്തിനുള്ളൂ. പക്ഷെ ഇവര്‍ എല്ലാം ഒരു പറമ്പിലാണു താമസം. അതുകൊണ്ടു ചിലപ്പോള്‍ ആ നിയോജക മണ്ഡലത്തില്‍ ദോഷം ചെയ്‌തേക്കാം. സ്വാമിയുമായി ചര്‍ച്ച ചെയ്യാന്‍ ഒരു രാഷ്ട്രീയ കക്ഷി ഒരു വലിയ നേതാവിനെയും രണ്ടു ചെറുകിട നേതാക്കളെയും അയച്ചു. വലിയ നേതാവിനു ചെവി അല്‌പം പുറകിലാണ്‌. അതുകൊണ്ട്‌ വെടി പൊട്ടുന്ന പോലെ സംസാരിക്കും. ആശ്രമത്തിലെത്തി, സ്വാമി വന്നു, ചര്‍ച്ച തുടങ്ങി. പക്ഷെ വലിയ നേതാവുമാത്രം മിണ്ടുന്നില്ല. ഗാഢ ചിന്തയിലാണ്‌. കുറച്ചു കഴിഞ്ഞപ്പോള്‍ വെടി പൊട്ടി. “എടാ, കുട്ടപ്പാ (പേരു സാങ്കല്‌പികം), നീയോ സാമി?” അതേ എന്നു പറഞ്ഞു ‘സാമി’ ഉരുണ്ടു പിടഞ്ഞെഴുന്നേറ്റു. കൂടെ വന്ന കുട്ടി നേതാക്കള്‍ വലിയ നേതാവിന്റെ വായ പൊത്താന്‍ ശ്രമിച്ചു. നേതാവു കൈ തട്ടിക്കളഞ്ഞു, “ചുമ്മാതിരിയഡേ, ഞാന്‍ പണ്ടു ലീഡിംഗ്‌ ക്രിമിനല്‍ ലോയര്‍ ആയിരുന്നപ്പോള്‍ ഇവനെ തേങ്ങാ മോഷണത്തിനു ജാമ്യത്തിലിറക്കിയതല്ലേ?” സാമി തലകുലുക്കി സമ്മതിച്ചു. നിര്‍ഭാഗ്യവശാല്‍ ആ നേതാവിന്റെ ചങ്കൂറ്റമുള്ള നേതാക്കള്‍ ഇന്നില്ല. ഇതിലും കഷ്ടമാണ്‌ വിശ്വാസികളുടെ കാര്യം. മഹാഭൂരിപക്ഷം വിശ്വാസികളും മര്യാദക്കാരാണ്‌. പക്ഷെ പൗരോഹിത്യവുമായി ഗുസ്‌തി നടത്താന്‍ അവര്‍ക്കാവില്ല. സഭയില്‍ നടക്കുന്ന പീഡനങ്ങളും, തോന്ന്യാസങ്ങളും അവര്‍ കാണാത്തതല്ല. വളരെ സമര്‍ത്ഥമായി തന്നെ സഭ കുഞ്ഞാടുകള്‍ക്കു മുകളില്‍ സാമ്പത്തികമായും, രാഷ്ട്രീയമായും, സാമുദായികമായും പിടി മുറുക്കിയിരിക്കുന്നു. അങ്ങിനെ പിടിമുറുക്കുവാനുള്ള മാനേജ്‌മെന്റ്‌ പരിശീലനം കൂടിയാണ്‌ കാലാകാലങ്ങളായി വൈദികര്‍ക്കു നല്‌കുന്നത്‌. എന്റെ ഒരു സ്‌നേഹിതന്റെ അച്ഛന്‍ കടുത്ത റിബലായിരുന്നു. മൂപ്പരുടെ അച്ഛനും അദ്ദേഹത്തിന്റെ ഭാര്യയുടെ അച്ഛനും വക്കീലന്മാരായിരുന്നു. ഭാര്യയുടെ അച്ഛന്‍ കണ്ടമാനം കേസുള്ള വക്കീലും, റിബലിന്റെ അച്ഛന്‍ സാദാ വക്കീലും. ഒരു ദിവസം സാദാ വക്കീല്‍, മുട്ടന്‍ വക്കീലിനെ കാണാന്‍ പോയെങ്കിലും അവിടുത്തെ തിരക്കു കാരണം കാണാന്‍ പറ്റിയില്ല. അദ്ദേഹം ചെന്ന വിവരം മറ്റേ വക്കീല്‍ അറിഞ്ഞുമില്ല. പക്ഷെ അച്ഛനു കാണാന്‍ പറ്റിയില്ലെന്ന വിവരം റിബല്‍ അറിഞ്ഞു. അദ്ദേഹം അമ്മായി അച്ഛന്റെ മുറ്റത്തു ചെന്നു അവിടെ നിറയെ കക്ഷികളാണ്‌. റിബല്‍ നിന്നലറി “എടോ താനാര്‌? മോത്തിലാല്‍ നെഹ്രുവോ? തനിക്കിത്ര കേസോ? എന്റച്ഛനെ കാണാന്‍ തനിക്കു സമയമില്ല അല്ലേ” അമ്മായി അച്ഛന്‍ പുറത്തു വന്നു. അല്‌പനേരം ശാന്തമായി നോക്കി നിന്നിട്ട്‌ അദ്ദേഹം കക്ഷികളോടു പറഞ്ഞു, “എന്റെ ഓട്ടിന്‍ പുറത്തു ഒരു കുരങ്ങന്‍ ഇരുന്നു പല്ലിളിക്കുന്നു. കല്ലെറിയണമെന്നുണ്ട്‌. പക്ഷെ എറിഞ്ഞാല്‍ പൊട്ടുന്നത്‌ എന്റെ ഓടാണ്‌”. ഇതു തന്നെയാണ്‌ പാവപ്പെട്ട വിശ്വാസികളുടെയും അവസ്ഥ. പൗരോഹിത്യ കുപ്പായമിട്ട ക്രിമിനലുകളെയോ, അവരുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെയോ സംരക്ഷിയ്‌ക്കമെന്നവര്‍ക്കില്ല. പക്ഷെ എറിഞ്ഞാല്‍ പൊട്ടുന്നതു തങ്ങളുടെ മേല്‌ക്കൂരയാവാമെന്നവര്‍ പേടിക്കുന്നു. പൗരോഹിത്യം താങ്ങി നിര്‍ത്തുന്ന, എറിഞ്ഞാല്‍ പൊട്ടുന്ന ഓടല്ല ആത്മീയത എന്ന്‌ എന്നെങ്കിലും കണ്ടെത്തുമായിരിക്കും. എന്തായാലും ഒരു കാര്യം ഉറപ്പാണ്‌. വിദ്യാഭ്യാസത്തോടുള്ള നമ്മുടെ കാഴ്‌ചപ്പാടു മാറാത്തിടത്തോളം കാലം ഇതൊക്കെ തുടര്‍ന്നു കൊണ്ടേയിരിക്കും. ഈ ബഹളമൊന്നും കണ്ട്‌ ഒരു സ്വാശ്രയ കോളേജും ശരാശരി മലയാളി രക്ഷിതാവു വേണ്ടെന്നു വയ്‌ക്കില്ല. നാളെ ‘എയര്‍കണ്ടീഷന്‍ഡ്‌ ഇടിമുറിയുള്ള അത്യാധുനിക കോളേജ്‌’ എന്നൊരു പരസ്യം കൊടുത്താല്‍ മലയാളിത്തന്തയും തള്ളയും അങ്ങോട്ടോടും.

  • കര്‍ഷകശ്രീ ഹരി

    എന്റെ ചെറുപ്പ കാലത്ത്‌ നാട്ടിലെമ്പാടും കേട്ടിരുന്ന ഒരു മുദ്രാവാക്യമാണ്‌ ജയ്‌ ജവാന്‍ ജയ്‌ കിസാന്‍. അക്കാലത്തു ഭീകര പ്രവര്‍ത്തനങ്ങള്‍ വ്യാപകമല്ലാതിരുന്നതു കൊണ്ടും, കര്‍ഷക ആത്മഹത്യ വാര്‍ത്തയാകാതിരുന്നതു കൊണ്ടും മുദ്രാവാക്യത്തിന്റെ അര്‍ത്ഥം ശരിക്കു മനസ്സിലായിരുന്നില്ല. ഇന്നിപ്പോള്‍ ജവാന്റെ അവസ്ഥ അത്ര മോശമല്ല. കുടുംബത്തെ പിരിഞ്ഞു ജീവിക്കണമെങ്കിലും നല്ലഭക്ഷണവും, വ്യായാമവും, ശമ്പളവും, പെന്‍ഷനും ഒക്കെയുണ്ട്‌. അപമൃത്യു സംഭവിച്ചാല്‍ കുടുംബത്തിന്റെ കാര്യം നോക്കാന്‍ സര്‍ക്കാര്‍ ഉണ്ട്‌. നേരെ തിരിച്ചാണു കിസാന്റെ സ്ഥിതി. അര്‍ധ പട്ടിണിയില്‍ ഇഴഞ്ഞു നീങ്ങി ആത്മഹത്യയില്‍ ചെന്നു നില്‌ക്കുന്ന അദ്ദേഹത്തിന്റെ കഥയില്‍ ഇപ്പോള്‍ സാഹിത്യകാരന്മാരും, സിനിമാക്കാരും പോയിട്ടു ആം ആദ്‌മിക്കാര്‍ പോലും താല്‌പര്യം കാണിക്കുന്നില്ല. ഉള്ള ലോണെല്ലാമെടുത്തു കള്ളുകുടിച്ചു കടം കേറി തൂങ്ങിച്ചത്തതാണെന്നു നാട്ടുകാര്‍ വിധിയെഴുതും. ഇനി വേറൊരു വിഭാഗമുണ്ട്‌. കൃഷി ഹോബിയായി തെരഞ്ഞെടുക്കുന്ന ഹതഭാഗ്യര്‍. മദ്യപാനത്തിനും, മയക്കുമരുന്നുപയോഗത്തിനുമുള്ളതു പോലെ ലഹരി വിമുക്തിക്കുള്ള സംവിധാനങ്ങളൊന്നുമില്ലാത്ത കൊണ്ട്‌ കൃഷിയില്‍ പെട്ടാല്‍ പെട്ടതു തന്നെയാണ്‌. ചക്കയരക്കിലോ, ചവച്ചു തുപ്പിയ ചൂയിംഗ്‌ ഗമ്മിലോ ഇരുന്നവന്റെ അവസ്ഥയാണ്‌ ഹോബി കര്‍ഷകന്റെ അവസ്ഥ. അവിടെത്തന്നെയിരുന്നാല്‍ നാണക്കേടെങ്കിലും ഒഴിവാകുമെന്നതു കൊണ്ട്‌ അവിടെയിരുന്നു നിരങ്ങുന്നു. അത്തരത്തിലൊരു ഹതഭാഗ്യന്റെ കഥയാണു പങ്കുവയ്‌ക്കാനുള്ളത്‌. പേരു ഹരി. എന്നെ ബാധിച്ചിരിക്കുന്ന ഒരു ജനിതക രോഗമാണ്‌ കൃഷി.

    എന്റെ അമ്മയുടെ അച്ഛന്‍ ശാരീരികമായി അധ്വാനിക്കാന്‍ ഒട്ടും മടിയില്ലാത്ത ഒരു മനുഷ്യനായിരുന്നു. ജോലിയില്‍ നിന്നു പിരിഞ്ഞ ശേഷം അദ്ദേഹം മുഴുവന്‍ സമയ കൃഷിക്കാരനായി മാറി. രണ്ടോ, മൂന്നോ വയസ്സുള്ളപ്പോള്‍ തന്നെ ഞാന്‍ അപ്പൂപ്പനെ കൃഷിയില്‍ സഹായിക്കാന്‍ തുടങ്ങി. ഒരു ദിവസം വീട്ടു വളപ്പിലെ മരത്തില്‍ ഏണി ചാരി കുരുമുളകു പറിക്കാന്‍ കയറിയ അപ്പൂപ്പന്‍ താഴോട്ടു നോക്കിയപ്പോള്‍ അധികം താഴെയല്ലാതെ ഞാനും ഉണ്ട്‌. പഴയ ഒറ്റക്കൊമ്പന്‍ മുളയേണിയാണ്‌. അപ്പൂപ്പനു മേലോട്ടു കയറാനും വയ്യ, താഴോട്ടിറങ്ങാനും വയ്യ. അവിടെ നിന്നദ്ദേഹം ഹൃദയത്തില്‍ തട്ടി വിളിച്ച ഓമനപ്പേരുകള്‍ കേട്ട്‌ വീട്ടുകാരെല്ലാം ഓടിയെത്തി. പിന്നെ വാഗ്‌ദാനങ്ങളുടെ പെരുമഴയാണ്‌. ഞാനൊന്നു താഴെയിറങ്ങിയാല്‍ മാത്രം മതി. അതു വിശ്വസിച്ചു താഴോട്ടു വന്ന എനിക്കു നിലം തൊട്ടതു പോലും ഓര്‍മ്മയില്ല. വാഗ്‌ദാനങ്ങളുടെ കാര്യത്തില്‍ പെറ്റ തള്ളയെപ്പോലും വിശ്വസിക്കരുതെന്ന പാഠം അന്നു ഞാന്‍ പഠിച്ചു. എന്റെ അന്നത്തെ അവസ്ഥ കണ്ടാവാം ദൈവം തമ്പുരാന്‍ പില്‍ക്കാലത്തു ബാലാവകാശ കമ്മീഷനും മറ്റും രൂപീകരിച്ചത്‌. എന്തായാലും കൃഷി ഞാന്‍ കൈവിട്ടില്ല. അത്യാവശ്യം കൃഷിപ്പണികളൊക്കെ പലരോടും ശിഷ്യപ്പെട്ടു പഠിച്ചെടുത്തു. വിദ്യാഭ്യാസാര്‍ത്ഥം നാടു വിട്ട്‌ ഒടുവില്‍ തിരുവനന്തപുരത്തു കുടികിടപ്പായ എന്നെ കൃഷിയിലേക്കു തിരിച്ചു കൊണ്ടു വന്നത്‌ എന്റെ അമ്മയാണ്‌. അമ്മ തൊഴില്‍ കൊണ്ട്‌ അധ്യാപികയായിരുന്നെങ്കിലും ഒഴിവു ദിവസങ്ങളില്‍ സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഒരു മഹതി ആയിരുന്നു. രണ്ടും മൂന്നും മുളന്തോട്ടികള്‍ ഏച്ചു കെട്ടി, അതിന്റെ അറ്റത്തു ചൂട്ടു വച്ചു കെട്ടി കത്തിച്ച്‌ തെങ്ങിന്റെ മണ്ടയിലെ ചെമ്പന്‍ ചെല്ലിയെ തീ വെച്ചു കൊല്ലാന്‍ ശ്രമിക്കുക, പ്ലാവിന്റെ ഏറ്റവും ഉയര്‍ന്ന കമ്പിലെ ഏറ്റവും വലിയ ചക്ക ചെത്തി സ്വന്തം തലയിലേക്കിടുക ഇതൊക്കെ ആയിരുന്നു അമ്മയുടെ വിനോദങ്ങള്‍.

    തിരുവനന്തപുരത്തു ഞങ്ങള്‍ ഒരു വീടിന്റെ രണ്ടാം നിലയില്‍ ദീര്‍ഘകാലം വാടകയ്‌ക്കു താമസിച്ചിരുന്നു. അമ്മയ്‌ക്കതു തീരെ പിടിച്ചില്ല. ആകാശത്തു പൊറുപ്പിക്കാനാണോ നീയെന്നെ ഇങ്ങോട്ടു കൊണ്ടു വന്നതെന്ന്‌ ഇടയ്‌ക്കിടെ ചോദിക്കും. പക്ഷെ അമ്മ അങ്ങിനെ തോറ്റു കൊടുക്കുന്ന കക്ഷിയല്ല. ഒരു മൂന്നു മാസം കഴിഞ്ഞപ്പോള്‍ മൂപ്പത്തിയാര്‍ ഒരു വെള്ളരിക്കയുമായി ആകാശത്തു നിന്നിറങ്ങി വരുന്നു. ടെറസ്സില്‍ ചെന്നു നോക്കിയപ്പോള്‍ തകര്‍പ്പന്‍ കൃഷി. ഉള്ള പൊട്ടിയ കലവും, പൊട്ടാറായ ചട്ടിയുമെല്ലാമെടുത്തു മണ്ണു നിറച്ചാണ്‌ കൃഷി. ഞാന്‍ ആദ്യമായി ടെറസ്സ്‌ കൃഷി കാണുന്നതപ്പോഴാണ്‌. ബഹിരാകാശ കര്‍ഷകയ്‌ക്ക്‌ ഞാനും മകളും ചേര്‍ന്ന്‌ ഒരോമനപ്പേരുമിട്ടു : സരസു ഗഗാറിന്‍. പക്ഷെ അതൊന്നും ആ കര്‍ഷകയെ തളര്‍ത്തിയില്ല. അധികം താമസിയാതെ ഞാനും കൃഷിയിലേക്കെടുത്തു ചാടി. അതൊരു വല്ലാത്ത ചാട്ടമായിപ്പോയി. ചാടി വീണതു പാറപ്പുറത്തേക്കായിരുന്നു. പട്ടണത്തില്‍ നിന്നു മാറി വില കുറഞ്ഞ കുറച്ചു സ്ഥലം എന്റെ ഒരു ബന്ധു ഫാക്ടറി തുടങ്ങാനായി അഡ്വാന്‍സ്‌ കൊടുത്തതാണ്‌. ത്രീ ഫേസ്‌ കണക്ഷന്‍ കിട്ടില്ലെന്നും, ഒരു കാലത്തും ലോറി കയറില്ലെന്നും ഉറപ്പായതോടെ മൂപ്പര്‍ ആ സ്ഥലം അത്‌ കണ്ടു പിടിച്ചു കൊടുത്ത എനിക്ക്‌ വിട്ടു തന്നു. ചുറ്റുമുള്ള കുറച്ചു സ്ഥലം കൂടി വാങ്ങി കൃഷി ആരംഭിച്ചതോടെ എനിക്ക്‌ ബോധ്യമായി ഇവിടെ ഒരു കൃഷിയും നടക്കില്ല എന്ന്‌. വീട്ടില്‍ നിന്ന്‌ 12 കിലോമീറ്റര്‍ അകലെയാണു സ്ഥലം. പോയി വരാന്‍ രണ്ടു മണിക്കൂര്‍ വേണം. സഹായത്തിന്‌ ഒരു ‘മണ്ണിന്റെ മകനെ’ തപ്പാന്‍ തുടങ്ങി. മണ്ണിന്റെ മരുമക്കളായ ആസാംകാരെയും ബംഗാളികളെയും ചാക്കു കണക്കിനു കിട്ടാനുണ്ട്‌. പക്ഷെ എനിക്കറിയാവുന്ന ശ്ലീലവും അശ്ലീലവുമായ മുഴുവന്‍ ആംഗ്യങ്ങളും കാണിച്ചാലും ചേമ്പ്‌, കാച്ചില്‍, ചേന, ചെറു കിഴങ്ങ്‌, മരച്ചീനി എന്നൊക്കെ അവരോടു സംവേദനം ചെയ്യാന്‍ പറ്റുമെന്നുറപ്പില്ല. അപ്പോള്‍ ദാ വരുന്നു പാറയിലും, പറമ്പിലും അധ്വാനിച്ചുണ്ടാക്കിയ സിക്‌സ്‌ പാക്കുമായി 63 ലും ചുറുചുറുക്കു നിലനിര്‍ത്തുന്ന ഒരു പ്രദേശവാസി. (ഇപ്പോള്‍ 73 ലും മൂപ്പര്‍ ചുള്ളന്‍ തന്നെ.) 20160802_075920എനിക്ക്‌ സന്തോഷമായി. ഞാന്‍ ജന്മനാ സിംഗിള്‍ പായ്‌ക്ക്‌ ആണ്‌. ഇങ്ങേരുമായി ഒരു കരാര്‍ ഒപ്പു വച്ചാല്‍ രണ്ടു പേര്‍ക്കും കൂടി സെവന്‍ പായ്‌ക്ക്‌ ഉണ്ടെന്ന്‌ ധൈര്യമായി പറയാമല്ലോ. അങ്ങിനെ പരസ്‌പരം കൈ കൊടുത്ത്‌ ഞങ്ങള്‍ ഒരു പമ്പു സ്ഥാപിച്ചു. ജലസേചനം മൂപ്പര്‍ ഏറ്റെടുത്തു. അരോഗ ദൃഢഗാത്രന്‌ അല്‌പം മറവി ഉണ്ടെന്ന്‌ ഒരാഴ്‌ചയ്‌ക്കുള്ളില്‍ ബോധ്യമായി. പമ്പ്‌ സമയത്ത്‌ ഓണ്‍ ചെയ്യാന്‍ മറന്നു പോകും. ഇനി ഓണ്‍ ചെയ്‌താല്‍ തന്നെ ഓഫ്‌ ചെയ്യാന്‍ മറന്നു പോകും. ഒന്നുകില്‍ ഫുട്ട്‌ വാല്‍വില്‍ കാറ്റു കയറും. അല്ലെങ്കില്‍ മോട്ടോര്‍ കത്തിപ്പോവും. പമ്പ്‌ ഓണ്‍ ചെയ്യുന്ന ദിവസം സന്ധ്യയാകുമ്പോള്‍ പബ്ലിക്‌ ടെലഫോണ്‍ ബൂത്തില്‍ നിന്നെനിക്കൊരു കോള്‍ വരും. ‘എന്താണെന്നറിയില്ല സാറെ, ഒരു പുക വരുന്ന കണ്ടു, പിന്നെ അനങ്ങുന്നില്ല’. ഇനി ഒരു മാര്‍ഗ്ഗമേ ഉള്ളൂ. അരോഗദൃഢഗാത്രനെ റിമോട്ട്‌ കണ്‍ട്രോള്‍ വച്ചു നിയന്ത്രിക്കുക. ഒരു വില കുറഞ്ഞ മൊബൈല്‍ ഫോണ്‍ വാങ്ങി ടി ചേട്ടനെ ആധുനിക വാര്‍ത്താ വിനിമയ ശൃംഖലയുടെ അങ്ങേ അറ്റത്തു ഘടിപ്പിച്ചു. അടുത്ത ദിവസം രാവിലെ മൊബൈലില്‍ വിളിച്ചു പമ്പ്‌ ഓണ്‍ ചെയ്യാനേല്‌പിച്ചു. അദ്ദേഹം ഓണ്‍ ചെയ്‌തു. ഓഫ്‌ ചെയ്യാന്‍ വിളിച്ചപ്പോള്‍ റിംഗ്‌ ചെയ്യുന്നുണ്ട്‌. ആരും എടുക്കുന്നില്ല. സന്ധ്യയായപ്പോള്‍ വിളി വന്നു. “സാറേ, കുളം വറ്റിപ്പോയി. പമ്പില്‍ വെള്ളം കയറുന്നില്ല. അതു നോക്കാന്‍ ചെന്നപ്പോള്‍ സാറു തന്ന ഫോണ്‍ പമ്പിന്റെ അടിയില്‍ ഇരിക്കുന്നു. ആരു വച്ചതോ എന്തോ ? സാര്‍ ഇതു വഴി എങ്ങാനും വന്നാരുന്നോ ?” എന്റെ സര്‍വ്വ ആശയും അസ്‌തമിച്ചു. രണ്ടാഴ്‌ച കഴിഞ്ഞു. സമയം പകല്‍ രണ്ടു മണി. ഞാന്‍ തിരക്കിട്ട പണിയിലാണ്‌. നമ്മുടെ ചേട്ടന്റെ മൊബൈലില്‍ നിന്നു തുരു തുരാ കോള്‍ വരുന്നു. പമ്പു കേടായിക്കാണും, അല്ലാതെന്തു സംഭവിക്കാന്‍ ? ഞാന്‍ ഫോണ്‍ എടുത്തില്ല. അഞ്ചാമതും കോള്‍ വന്നപ്പോള്‍ എടുത്തു. മറുവശത്തു ഘന ഗംഭീരമായ ഒരു ശബ്ദം. ‘നമസ്‌കാരം, പോലീസ്‌ സ്‌റ്റേഷനില്‍ നിന്നാണ്‌. ഈ മൊബൈല്‍ താങ്കളുടെ ജോലിക്കാരന്റേതാണോ ? ‘ ഞാന്‍ പറഞ്ഞു, ‘ജോലിക്കാരനല്ല, എന്റെ സുഹൃത്താണ്‌’. പോലീസുകാരന്‍ രസികനായിരുന്നു. ‘എന്നാല്‍ സുഹൃത്ത്‌ ഇവിടെ ഇരിപ്പുണ്ട്‌. അദ്ദേഹത്തിന്റെ സുഹൃത്തും ഉണ്ട്‌. പ്രശ്‌നം ഒന്നും ഇല്ല. സാര്‍ മൂന്നാമതൊരു സുഹൃത്തിനെയും കൂട്ടി കരമടച്ച രസീതുമായി വരണം’.

    സംഗതി എന്താണെന്നു വച്ചാല്‍ ചേട്ടന്‍ പതിവുപോലെ പമ്പു നന്നാക്കാന്‍ ആളെ തപ്പിയിറങ്ങുമ്പോള്‍ പഴയ ഒരു കൂട്ടുകാരന്‍ റബ്ബര്‍ ഷീറ്റു വിറ്റ കാശുമായി വരുന്നു. പുറത്തു വലിയ ചൂടായതു കൊണ്ട്‌ രണ്ടു പേരും കൂടി അടുത്തുള്ള ഒരു ബാറില്‍ കയറിയിരുന്നു കുറച്ചു നേരം സംസാരിച്ചു. അതു കഴിഞ്ഞ്‌ അടുത്തുള്ള ചെറിയ ബസ്‌ സ്റ്റാന്‍ഡില്‍ വന്നപ്പോള്‍ അവിടെ ഒരു പറ്റം സ്‌ത്രീകള്‍ മാരകായുധങ്ങളുമായി ബസുകള്‍ വളയുന്നു. അടുത്തെവിടെയോ ഉള്ള ചെറിയ അമ്പലത്തില്‍ പൊങ്കാല കഴിഞ്ഞു മടങ്ങുന്ന ജനമാണ്‌. സ്‌ത്രീപക്ഷ വാദിയായ ചേട്ടനും, കൂട്ടുകാരനും, അവര്‍ക്കു തടസ്സമുണ്ടാക്കണ്ടെന്നു കരുതി ഡ്രൈവര്‍ക്കുള്ള വാതിലിലൂടെ അകത്തു കടന്നു. കണ്ടു വന്ന ഡ്രൈവര്‍ക്കു ഹാലിളകി. അവകാശ ലംഘനം അദ്ദേഹം സഹിക്കില്ല. ഡ്രൈവറുടെ വാതിലിലൂടെ കയറിയവര്‍ അതു വഴി തന്നെ പുറത്തിറങ്ങി യാത്രക്കാരുടെ വാതിലിലൂടെ കയറിയാലേ അദ്ദേഹം വണ്ടി എടുക്കുകയുള്ളൂ. തര്‍ക്കം മൂത്തപ്പോള്‍ ജനാധിപത്യവാദിയായ ചേട്ടന്‍ ഒരു പൊതുമേഖലാ സ്ഥാപനം ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വത്തിന്റെ സ്വകാര്യ സ്വത്തല്ല എന്ന ഭരണഘടനാ തത്വം ചൂണ്ടിക്കാട്ടി. ചൂണ്ടിയതും കാട്ടിയതുമൊക്കെ തനി ഗ്രാമ്യശൈലിയിലായിരുന്നു. ‘വാതില്‍ എങ്ങിനെ നിന്റേതാകുമെടേ, വണ്ടി നിന്റെ തന്തയുടെ വകയോ ?’ ബഹളം കണ്ട്‌ ഓടി വന്ന പോലീസുകാര്‍ക്ക്‌ ചോദ്യം നന്നെ രസിച്ചു. അവര്‍ ചേട്ടനെയും സുഹൃത്തിനെയും വണ്ടിക്കാരുടെ തല്ലുകൊള്ളിക്കാതെ സ്‌റ്റേഷനിലേക്കു കൂട്ടിക്കൊണ്ടു പോന്നു. ഞാന്‍ ഒരു സുഹൃത്തിനെയും കൂട്ടി കരമടച്ച രസീതുമായി ചെല്ലുമ്പോള്‍ ചേട്ടനും, പോലീസുകാരും തമാശ പറഞ്ഞിരിക്കുന്നു. പോലീസുകാര്‍ ചായ വരുത്തി, അവര്‍ തന്നെ കാശും കൊടുത്തു. മൈക്ക്‌ സാംക്‌ഷന്‍ മുതല്‍ അപകടമരണം വരെ ഒരുപാടു കാര്യങ്ങള്‍ക്ക്‌ ഒരു പാടു പോലീസ്‌ സ്‌റ്റേഷനില്‍ കയറിയിട്ടുള്ള എനിക്ക്‌ ഇത്ര ഹാര്‍ദ്ദമായ ഒരു സ്വീകരണം ആദ്യമായിരുന്നു. സ്‌റ്റേഷന്റെ വരാന്തയില്‍ എഴുപതു കഴിഞ്ഞ ഒരു കാരണവര്‍ കൊച്ചു കുട്ടിയെപ്പോലെ മുട്ടില്‍ നീന്തുന്നു. ആനപ്പുറത്തു കമ്പളം വിരിക്കുന്ന പോലെ ഒരു പോലീസുകാരന്‍ പുറകേ നടന്ന്‌ കാരണവരുടെ മുണ്ട്‌ അദ്ദേഹത്തിന്റെ പുറത്ത്‌ വിരിക്കാന്‍ ശ്രമിക്കുന്നു. ഞാന്‍ നോക്കുന്നതു കണ്ടപ്പോള്‍ പോലീസുകാര്‍ പറഞ്ഞു, ‘ഇതും മദ്യപാനം തന്നെ സാറെ, പ്രായം കൂടിപ്പോയതു കൊണ്ട്‌ ഊരുറപ്പിച്ചു ലോക്കപ്പിലിടാന്‍ പറ്റില്ല’. ഒടുവില്‍ രേഖകളൊക്കെ പൂരിപ്പിച്ചു പുറത്തിറങ്ങുമ്പോള്‍ മുട്ടിലിഴയുന്ന കാരണവര്‍ മുമ്പേ ഉരുണ്ടു പോകുന്നു. ‘എവിടെ പോകുന്നു ?’ എന്നു ചോദിച്ച പോലീസുകാരോട്‌ എന്നെ ചൂണ്ടി അദ്ദേഹം പറഞ്ഞു, ‘എന്നെക്കൂടി ആ സാറിന്റെ കണക്കില്‍ എഴുതിക്കോ,’ കേട്ടപാടെ ഞാന്‍ ഇറങ്ങി ഓടി. സഹകര്‍ഷകനെ ഇനിയെന്തു ചെയ്യും ? ഭാവിയില്‍ എന്തൊെക്ക ഗുലുമാലാണു വരാന്‍ പോണത്‌ ? കൃഷി താത്‌കാലികമായി നിര്‍ത്തിയാലോ എന്നു പോലും ഞാന്‍ ആലോചിച്ചു. പക്ഷെ ഒന്നും സംഭവിച്ചില്ല. മൂപ്പര്‍ എവിടൊക്കെയോ ജോലി ചെയ്‌തു പണമുണ്ടാക്കി കോടതിയില്‍ പോയി അന്തസ്സായി പിഴ അടച്ചു. എന്റെ ജാമ്യം ഒഴിവായിക്കിട്ടി.

    ജാതകദോഷം വീണ്ടും വന്നത്‌ ഒരു കൃഷി ശാസ്‌ത്രജ്ഞന്റെ രൂപത്തിലാണ്‌. എന്റെ പാറ കൃഷിയിടം സന്ദര്‍ശിച്ച അദ്ദേഹം ചോദിച്ചു, ‘നിങ്ങള്‍ എന്തിനാ വിഷമിക്കുന്നത്‌ ? കൃഷി ചെയ്യാന്‍ ഭൂമി വേണ്ട, ഒരു പിടി മണ്ണു മതി. ഈ സ്ഥലം ഇസ്രായേലില്‍ ആയിരുന്നെങ്കില്‍ നമുക്കു പൊന്നു കയറ്റുമതി ചെയ്യാമായിരുന്നു’ കേട്ടു നിന്ന ‘ആറു പായ്‌ക്കറ്റ്‌’ ചേട്ടന്‌ ആലങ്കാരിക ഭാഷ പിടി കിട്ടിയില്ല. അദ്ദേഹം ഇടപെട്ടു, ‘സ്ഥലം നമ്മളെങ്ങനെ ഇസ്രായേലില്‍ കൊണ്ടു പോകും സാറെ ?’ ശാസ്‌ത്രജ്ഞന്‍ ചോദ്യം കേട്ടതായി ഭാവിച്ചില്ല. ഇസ്രായേല്‍ കിനാവു കണ്ട ഞാന്‍ അദ്ദേഹത്തിന്റെ ഉപദേശം അനുസരിച്ച്‌ ഡ്രിപ്പു ഇറിഗേഷന്‍ തുടങ്ങി. ഓരോ മരത്തിന്റെയും ചുവട്ടില്‍ കുഴലിലൂടെ തുള്ളി തുള്ളിയായി വെള്ളമെത്തും. പക്ഷെ ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ ഡ്രിപ്പ്‌ നിന്നു. കുളത്തിലെ ചെളിയും പൊടിയും കേറി കുഴല്‍ അടഞ്ഞത്രേ. ഡ്രിപ്പ്‌ ഇറിഗേഷന്റെ അരിപ്പ സ്ഥിരമായി വൃത്തിയാക്കണം. അരിപ്പ എന്നു പറയുന്നതു നട്ടും ബോള്‍ട്ടുമിട്ടു കണ്ടമാനം മുറുക്കിയ ഒരു ഇരുമ്പു ചെണ്ടക്കുറ്റിയാണ്‌. അതു സ്ഥിരമായി തുറക്കണമെങ്കില്‍ ഒരു ഗുസ്‌തിക്കാരനെക്കൂടി പറമ്പില്‍ നിയമിക്കണം. അപ്പോള്‍ വേറൊരു ഗുളികന്‍ ജലസേചന വിദഗ്‌ധന്റെ രൂപത്തില്‍ തെളിഞ്ഞു വന്നു. അദ്ദേഹം പറഞ്ഞു, ‘കുളം വൃത്തിയാക്കണം. വെള്ളം തെളിഞ്ഞാല്‍ പിന്നെ ഡ്രിപ്പിനു തടസ്സമൊന്നും വരില്ല’. അങ്ങിനെ കുളം വൃത്തിയാക്കാന്‍ തീരുമാനിച്ചു. ആദ്യം വെള്ളം വറ്റിച്ചു. പിന്നെ അടിയിലെ ചപ്പു ചവറുകള്‍ എല്ലാം വാരിക്കളഞ്ഞു. കുളത്തിന്റെ അടിഭാഗം കണ്ണാടി പോലെ ആയി. ഞങ്ങള്‍ മഴവരാന്‍ കാത്തിരുന്നു. അതാ വരുന്നു അത്യുഗ്രന്‍ മഴ. രണ്ടു ദിവസം കൊണ്ടു കുളം നിറഞ്ഞു. പക്ഷെ നാലു ദിവസം കഴിഞ്ഞപ്പോള്‍ കുളം വറ്റി. പാറപ്പുറത്തിരിക്കുന്ന കുളമാണ്‌. ചെളിയും ചവറും പോയപ്പോള്‍ പാറയ്‌ക്കിടയിലെ ദ്വാരങ്ങള്‍ തെളിഞ്ഞത്രേ. ഇനി വെള്ളം നില്‌ക്കണമെങ്കില്‍ സില്‍പ്പാളിന്‍ വിരിക്കണം. ഞങ്ങള്‍ സില്‍പ്പാളിനിട്ടു വെള്ളം പിടിച്ചു തുടങ്ങി. ഇത്രയും കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു സവിശേഷ മാനസികാവസ്ഥയിലെത്തി. നാട്ടില്‍ കിട്ടുന്ന സര്‍വ്വ കൃഷി പാഠാവലികളും വാങ്ങി. എല്ലാ കൃഷിമാസികകളുടെയും വരിക്കാരനായി. ‘കൃഷി ഒരു രോഗമാണോ സാര്‍’ എന്നു വാരികകളിലെ മനശ്ശാസ്‌ത്രജന്മാര്‍ക്കു കത്തയച്ചില്ലെന്നു മാത്രം. കൃഷി മാസിക വായിക്കുമ്പോള്‍ മനസ്സ്‌ ആനന്ദം കൊണ്ടു തുള്ളും.

    പണ്ടു കൊച്ചുന്നാളില്‍ ബോംബേ സര്‍ക്കസ്സ്‌ കാണുന്ന പ്രതീതി യാണ്‌. ‘പീരങ്കിയില്‍ നിന്ന്‌ ഒരു സുന്ദരി തെറിച്ചു സ്ലൈഡറില്‍ വീഴുന്നു. അതിന്റെ മറ്റേ അറ്റത്തിരിക്കുന്ന കോമാളി ആകാശത്തേയ്‌ക്കു പോണു. അവിടെ വവ്വാലു പോലെ തൂങ്ങിക്കിടക്കുന്ന അഭ്യാസി അവനെ കാലില്‍ തൂക്കിയെടുത്ത്‌ അടുത്ത ആള്‍ക്കെറിഞ്ഞു കൊടുക്കുന്നു. ഏതാണ്ട്‌ അതു പോലെയുള്ള കഥകളാണ്‌ കൃഷിമാസികകളിലെല്ലാം. ‘ഗള്‍ഫില്‍ നിന്ന്‌ ഓട്ടക്കീശയുമായി മടങ്ങി വന്ന ആള്‍ തെങ്ങു കിളക്കുന്നു. അതോടെ തെങ്ങില്‍ നിറയെ തേങ്ങ പിടിക്കുന്നു. തേങ്ങ പൊതിച്ചു വിറ്റിട്ടു തൊണ്ട്‌ വാഴച്ചുവട്ടില്‍ നിരത്തുമ്പോള്‍ അതില്‍ സ്വര്‍ണ്ണക്കുല വിളയുന്നു. കുല വെട്ടിയെടുത്തു വിറ്റിട്ടു ബാക്കി വാഴ തുണ്ടമാക്കി പശുവിനു കൊടുക്കുന്നു. അധികമുണ്ടാകുന്ന ചാണകമെടുത്തു കോഴിക്കു കൊടുക്കുമ്പോള്‍, കോഴി ദിവസം രണ്ടു മുട്ടയിടുന്നു—-‘ ഹൊ എന്തിനാ അയാള്‍ ഗള്‍ഫില്‍ പോയത്‌? ജനിച്ചപ്പോഴേ കൃഷിയിലേക്ക്‌ ഇറങ്ങരുതായിരുന്നോ? കൃഷിയും പ്രകൃതിയും ആയുള്ള അഭേദ്യബന്ധം ഞാന്‍ തത്വത്തില്‍ അംഗീകരിച്ചു. മൂര്‍ഖന്‍ പാമ്പു മുതല്‍ വവ്വാല്‍ വരെ എല്ലാം പ്രകൃതിയുടെ ഭാഗമാണ്‌. അവ കൃഷിയിടത്തില്‍ വിളയുകയും, വിളയാടുകയും വേണം. ഒന്നിനെയും ഉപദ്രവിക്കരുത്‌. ഇന്നു പറമ്പില്‍ നിന്നൊന്നും കിട്ടുന്നില്ല. പക്ഷെ നാളെ തികച്ചും ജൈവികമായി വിളയിച്ചെടുക്കുന്ന ഫലങ്ങള്‍ വന്നു തുടങ്ങും. ഇപ്പോള്‍ ആകെ കിട്ടുന്നത്‌ നാലു മൂടു തെങ്ങില്‍ നിന്ന്‌ ഇരുപതു തേങ്ങയാണ്‌. അത്‌ നൂറായാല്‍ തന്നെ ഭാര്യയ്‌ക്ക്‌ എന്നിലെ കര്‍ഷകനോടു ബഹുമാനമാവും. തേങ്ങ പിടിക്കാന്‍ ചുവട്ടില്‍ ചകരിച്ചോറിട്ടു വെട്ടിമൂടാന്‍ ഒരു വിദ്വാന്‍ ഉപദേശിച്ചു. തെങ്ങിനു നനവു കിട്ടാന്‍ അതിലും നല്ലൊരു മാര്‍ഗ്ഗമില്ലത്രേ. കയര്‍ ഫാക്ടറിയില്‍ ചെന്നാല്‍ കുറഞ്ഞ വിലയ്‌ക്കു ചകരിച്ചോറു കിട്ടുമെന്നും പറഞ്ഞു തന്നു. അങ്ങിനെ ഒരു മിനി ലോറി നിറയെ ചകരിച്ചോറിറക്കി തെങ്ങിനു ചുറ്റുമിട്ടു. കഷ്ടിച്ചു മൂന്നു മാസം കഴിഞ്ഞു കാണും. ഞാന്‍ ചെല്ലുമ്പോള്‍ ഒരു തെങ്ങിന്റെ മണ്ട തലകുത്തിക്കിടക്കുന്നു. കണ്ടമാനം തേങ്ങ പിടിച്ചു കാണും. പക്ഷെ അടുത്തു ചെന്നപ്പോള്‍ ഒരു തേങ്ങ പോലുമില്ല. മണ്ട ശൂന്യം. അടുത്ത ഒരാഴ്‌ചയ്‌ക്കുള്ളില്‍ മൂന്നു തെങ്ങു കൂടി മറിഞ്ഞു കഴിഞ്ഞപ്പോള്‍ നമ്മുടെ ചേട്ടന്‍ കാരണം കണ്ടു പിടിച്ചു. ‘ഇതു ചെല്ലി കുത്തുന്നതാ’. ചെമ്പന്‍ ചെല്ലിയുടെ മുട്ട ചകരിച്ചോറില്‍ തൂങ്ങി വന്നതാവണം. ഭാര്യയ്‌ക്കു സാമാന്യത്തിലധികം ബുദ്ധിയുണ്ട്‌. കടയില്‍ നിന്ന്‌ ഓരോ ചാക്കു തേങ്ങ മാസാമാസം വാങ്ങി അയാളെ പറ്റിക്കാമെന്നു വിചാരിച്ചാല്‍ നടപ്പില്ല. ഇനിയിപ്പോള്‍ ഒരു മാര്‍ഗ്ഗമേയുള്ളൂ. ചകരിച്ചോര്‍ കൊണ്ടു കയറു പിരിച്ചു ഞാനും തൂങ്ങുക. ഒടുവില്‍ ഞാന്‍ ഭാര്യയോടു മണ്ട പോയ കാര്യം പറഞ്ഞു. എങ്ങിനെ പോയെന്നു പറഞ്ഞില്ല. എന്തായാലും എന്റെ മണ്ട പോയില്ല. അതിന്‌ ഞാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തോടു നിസ്സീമമായി കടപ്പെട്ടിരിക്കുന്നു. അപ്പോള്‍ എനിക്കൊരു പുതിയ ഉപദേഷ്ടാവിനെ കിട്ടി. തിരിച്ചറിവില്ലാത്ത പ്രായത്തില്‍ ശീലിച്ചു പോയ പത്രപാരായണത്തിലൂടെ വന്ന പല അപകടങ്ങളിലൊന്നാണ്‌.

    ഏതോ ഒരു വിദ്വാന്‍ ആകെ മൂന്നു സെന്റു സ്ഥലത്തില്‍ കൃഷി നടത്തി ലക്ഷങ്ങള്‍ വിളയിക്കുന്നുവത്രേ. അദ്ദേഹം ഒരു ചെറിയ കുളത്തില്‍ മീനിനെ വളര്‍ത്തുന്നു. അതിന്റെ വിസര്‍ജ്യം കലര്‍ന്ന വെള്ളം കുഴലിലൂടെ കൊണ്ടു വന്നു ചരലിലൂടെ തിരിച്ചിറക്കും. അതു മാത്രമാണു വളം. ആ ചരലില്‍ ഗംഭീരമായി തക്കാളി വിളയുന്നു. ഒന്നും രണ്ടുമല്ല ഒന്നര ടണ്‍ തക്കാളി. പത്രക്കാര്‍ ഞെട്ടിപ്പോയി. ഉടനെ ആറു കോളം വാര്‍ത്തയും കൊടുത്തു. ഇങ്ങിനെ ഒക്കെ കേള്‍ക്കുമ്പോള്‍ നമ്മുടെ യുക്തി പ്രവര്‍ത്തിക്കേണ്ടതാണ്‌. ‘ഒന്നര ടണ്‍ തക്കാളി ഉണ്ടാവാന്‍ എത്ര വളം വേണ്ടി വരും? ഇതിനു മാത്രം വളം കിട്ടാന്‍ കുളത്തില്‍ എത്ര മീന്‍ വേണ്ടി വരും? ഇയാള്‍ എന്താ കുളത്തില്‍ സ്രാവിനെയോ, തിമിംഗലത്തിനെയോ വളര്‍ത്തുന്നുണ്ടോ ? എങ്കില്‍ പിന്നെ നാല്‌ എരുമയെ കുളത്തില്‍ ഇടുന്നതല്ലേ എളുപ്പം?’ പക്ഷെ കഷ്ടകാലത്തു ബുദ്ധി പ്രവര്‍ത്തിക്കില്ല. ശാസ്‌ത്രജ്ഞന്‍ വന്ന്‌ അല്‌പം കഴിഞ്ഞപ്പോഴെ എനിക്കു സംശയത്തിന്റെ മണമടിച്ചു. ശാസ്‌ത്രജ്ഞനു താത്‌പര്യം തക്കാളി ഉണ്ടാവുന്നതിലല്ല. അതിനുള്ള കണ്‍സള്‍ട്ടന്‍സി വിതരണത്തില്‍ മാത്രമാണ്‌. ഒരു വിധത്തില്‍ പൊത്തി പിടിച്ചു ഞാന്‍ കൊണ്ടു പോയെങ്കിലും കുന്നു പാതികയറിയപ്പോള്‍ മൂപ്പര്‍ മടങ്ങാന്‍ തുടങ്ങി. മുകളില്‍ നിറയെ അത്ഭുത ജീവികളും, അപൂര്‍വ്വ സസ്യങ്ങളുമൊക്കെയാണെന്നു പറഞ്ഞ്‌ ഒരു വിധത്തില്‍ മുകളിലെത്തിച്ചു. അവിടെ ചെന്നപ്പോള്‍ എന്റെ വാക്കുകള്‍ സത്യമായിരിക്കുന്നു. സില്‍പോളിന്‍ ഇട്ടു നിര്‍മ്മിച്ച കുളത്തില്‍ ഒരു അത്ഭുത ജീവി കിടക്കുന്നു. ഒരു മരപ്പട്ടി. അവന്‍ സില്‍പ്പോളിന്‍ മാന്തിപ്പൊളിച്ചതിനാല്‍ വെള്ളം മുക്കാലും ഒഴുകി പോയിട്ടുണ്ട്‌. വീണിട്ടു കുറച്ചു ദിവസമായിക്കാണണം. അനക്കമില്ല. ശാസ്‌ത്രജ്ഞനെ മഹസ്സര്‍ സാക്ഷിയാക്കി, ഞാനും, ചേട്ടനും കൂടി ബോഡി കരയ്‌ക്കെടുത്തു. ഏതായാലും പരീക്ഷണമൊക്കെക്കഴിഞ്ഞു ശാസ്‌ത്രജ്ഞന്‍ വിവരം പറഞ്ഞു. ‘ഇവിടെ ശരിയാവില്ല. കുളം ഏറ്റവും മുകളിലാണ്‌. അപ്പോള്‍ വെള്ളം തിരിച്ചു മുകളിലെത്തിക്കാന്‍ വലിയ പമ്പു വേണ്ടി വരും’. നമ്മുടെ കര്‍ഷകന്‍ ചേട്ടന്‍ ഇടപെട്ടു. ‘അതു സാരമില്ല സാറെ, പമ്പു ഞാന്‍ ഓടിച്ചോളാം.’ ഞാന്‍ അദ്ദേഹത്തെ നോക്കി. അദ്ദേഹം എന്നെയും. സാഹിത്യകാരന്മാരോ, നിരൂപകരോ അല്ലെങ്കിലും ആ നോട്ടത്തിലൂടെയും മൗനത്തിലൂടെയും ഞങ്ങള്‍ കൈമാറിയതു നിരവധി ചെറിയ ചെറിയ വാക്കുകളാണ്‌.

    എന്തായാലും ഞാന്‍ മത്സ്യാവതാരത്തെ ഉപേക്ഷിച്ചു. അപ്പോള്‍ വേറൊരവതാരം വന്നു. സാത്വികന്‍. ജൈവ കൃഷി ബാധിച്ചു വട്ടായതാണ്‌. അദ്ദേഹം പറമ്പിലെ മണ്ണു ചവച്ചു നോക്കല്‍ ഒഴിച്ച്‌ എല്ലാം ചെയ്‌തു. ‘ഇവിടെ ശരിയാവില്ല’. ഞാന്‍ ചോദിച്ചു ‘എന്താ കുഴപ്പം?’ ‘പണ്ട്‌ ഇവിടെ എന്തായിരുന്നു കൃഷി?’ ഞാന്‍ പറഞ്ഞു ‘പഴയ ഉടമസ്ഥന്‍ മരച്ചീനി കൃഷി ചെയ്‌തിരുന്നു’. ‘അതു തന്നെ കുഴപ്പം, മരച്ചീനി പറിച്ചപ്പോള്‍ മേല്‍ മണ്ണും വളവും എല്ലാം ഒഴുകിപ്പോയി.’ ‘മരച്ചീനി അദ്ദേഹമല്ല, പെരിച്ചാഴിയാണു പറിച്ചത്‌’ നമ്മുടെ ചേട്ടന്‍ ഇടപെട്ടു. ‘പെരിച്ചാഴി മാന്തിയെടുക്കുവാരുന്നു. വളമൊക്കെ കുഴിയില്‍ തന്നെ കാണും’. ശാസ്‌ത്രജ്ഞന്‍ അതിനു പ്രതികരിക്കാതെ ചികിത്സ പറഞ്ഞു. ‘പറമ്പു ചാണകം കൊണ്ടു മൂടുക. രണ്ടു മഴ കഴിയുമ്പോള്‍ പുല്ലും, പൂച്ചാടിയും, പുള്ളിപ്പുലിയുമെല്ലാം തിരികെ വരും’. ഞാന്‍ ഒരു ലോറി ചാണകം ഇറക്കി. അയ്യായിരം രൂപ. ലോറി കുന്നിന്‍ മുകളില്‍ കയറില്ല. ചുമന്നു കയറ്റണം. ചുമട്ടു കൂലി പതിനയ്യായിരം രൂപ. ചുമന്ന തൊഴിലാളികളുടെ കുറുക്കൊടിഞ്ഞു. അവര്‍ പറഞ്ഞു, ‘ഈ പണിക്കീ കൂലി മുതലാവില്ല. എന്നാലും പോട്ടെ, ഞങ്ങള്‍ക്കു സാറിന്റെ ആത്മാര്‍ത്ഥത ഇഷ്ടപ്പെട്ടു. പക്ഷെ സാറെന്തൊരു കോത്താഴത്തുകാരനാ ? ഈ പതിനയ്യായിരം രൂപയ്‌ക്ക്‌ ഒരു പശുവിനെ വാങ്ങിച്ചു കുന്നിന്‍ മുകളില്‍ കെട്ടിയാല്‍ പോരേ ?’ സ്വന്തം തൊഴില്‍ പോലും വേണ്ടെന്നു വച്ച്‌ അവര്‍ തന്ന ഉപദേശം എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഞാന്‍ കൃഷിഭവനിലേക്കോടി. പശു വളര്‍ത്തലിനു സബ്‌സിഡി കിട്ടും. വ്യവസ്ഥകള്‍ എല്ലാം കേട്ടു. ഒരു കാര്യം ബോധ്യമായി. ആളുകളെ മുഴുവന്‍ സമയ കൃഷിക്കാരാക്കി മാറ്റാനുള്ള മാര്‍ഗ്ഗമാണു സബ്‌സിഡി എന്നു സര്‍ക്കാര്‍ പറയുന്നതു ശരിയാണ്‌. പാര്‍ട്ട്‌ ടൈം കൃഷിക്കാരന്‍ സ്ഥിരമായി രാവിലെ പത്തു മുതല്‍ വൈകിട്ട്‌ അഞ്ചു വരെ സബ്‌സിഡിക്കായി വില്ലേജോഫീസിലും കൃഷിഭവനിലും കയറിയിറങ്ങണം. അതോടെ അവനു മുഴുവന്‍ സമയ ജോലിയാകും ! 20160710_120814എന്നെ പിന്തുടരുന്ന ഗുളികന്‍ പിന്നെ വന്നത്‌ കഠിന പരിസ്ഥിതിവാദിയുടെ രൂപത്തിലാണ്‌. ഞാന്‍ സുഭാഷ്‌ പലേക്കറില്‍ ആകൃഷ്ടനായി. 200 കിലോമീറ്റര്‍ അപ്പുറത്തു നിന്നും രണ്ടു നാടന്‍ പശുവിനെ സംഘടിപ്പിച്ചു. ജൈവ കൃഷി തുടങ്ങാം. ഒരു പശുവിനു വില 15,000 രൂപ. ലോറിക്കൂലി എണ്ണായിരം രൂപ. നാടന്‍ പശു ഗര്‍ഭിണിയായാലും കാഴ്‌ചയ്‌ക്കു വ്യത്യാസമില്ലെന്നു പറഞ്ഞാണു തന്നത്‌. പക്ഷെ പതിനഞ്ചു മാസം കഴിഞ്ഞിട്ടും പ്രസവിക്കുന്നില്ല. ഡോക്ടര്‍ സ്ഥിരമായി വന്നു കുത്തി വയ്‌ക്കുന്നു. ഒരു വരവിന്‌ 500 രൂപ. ‘കര്‍മ്മണ്യേവാധികാരസേ്‌ത, മാ ഫലേഷു കദാചന!.’ കര്‍മ്മം എത്ര ചെയ്‌തിട്ടും ഫലമില്ല, ക്ടാവിനു ചന പിടിക്കുന്നില്ല. പശുവിന്റെ വിഷാദവും ഭാര്യയുടെ തെറിയും സഹിക്കാതായപ്പോള്‍ ഞാന്‍ ഒരു കാളയെക്കൂടി വാങ്ങി. കാളയ്‌ക്കു പതിനായിരം രൂപ. ലോറിക്കൂലി എണ്ണായിരം രൂപ. പക്ഷെ ദോഷം പറയരുതല്ലോ കാളയ്‌ക്കു സ്വന്തം തൊഴിലിനോട്‌ ആത്മാര്‍ത്ഥത ഉണ്ടായിരുന്നു. പത്താം മാസം തന്നെ പശു പ്രസവിച്ചു. ഒന്നര ലിറ്റര്‍ പാലു വീതം കിട്ടും. ചേട്ടന്‍ ഒരു താല്‌ക്കാലിക പശുപാലനായി. പാല്‍ പങ്കിട്ടെടുക്കും. ആകെ ഒരു കുഴപ്പമേ ഉള്ളൂ. ഭാര്യ കാണാതെ വേണം പാല്‍ വീട്ടില്‍ കയറ്റാന്‍. ഇല്ലെങ്കില്‍ അയാള്‍ പരിഹാസം തുടങ്ങും, ‘അയ്യോ, ലിറ്ററിന്‌ അഞ്ഞൂറു രൂപ ചിലവുള്ള പാല്‍ വരുന്നു, ശകലം കുടിക്കട്ടെ’. സത്യം പറഞ്ഞാല്‍ പശുവിനെയും കാളയെയുമൊക്കെ വളര്‍ത്തി തുടങ്ങിയപ്പോഴാണ്‌ അതിന്റെ ഒരു കഷ്ടപ്പാടു മനസ്സിലായത്‌. ഒരു പശുവിനെ സ്വന്തമായി വളര്‍ത്തുന്നത്‌ 24×7 ജോലിയാണ്‌. ചെയ്യുന്നതിനു തക്ക കൂലിയുമില്ല. വെറുതെയാണോ പശു പ്രേമികള്‍ പലരും പശുവിനെ വളര്‍ത്തുന്നതിനു പകരം വല്ലവന്റെയും കയ്യും കാലും തല്ലിയൊടിക്കാന്‍ നടക്കുന്നത്‌? ചാണകം വീണപ്പോള്‍ മണ്ണിനല്‌പം മാറ്റമുണ്ടായി. കാട്ടുമരങ്ങള്‍ കൊഴുത്തു. പശുവിനെ കെട്ടുന്ന ആള്‍നടപ്പില്ലാത്ത വഴിയില്‍ നിറയെ നാട്ടു മരുന്നുകള്‍ – നില നാരകവും, നിലപ്പനയും, നറുനീണ്ടിയും ഒക്കെ പൊടിച്ചു വരുന്നു. പശു അതൊക്കെ തിന്ന്‌ ഒന്നു പച്ച പിടിച്ചു വരികയാണ്‌.

    ഒരു ദിവസം ചെന്നപ്പോള്‍ ആ വഴി ദാ കഷണ്ടിത്തലയില്‍ എണ്ണ തേച്ച പോലെ മിനുങ്ങി കിടക്കുന്നു. നല്ല തവിട്ടു നിറം. കുടുംബശ്രീ ബാധിച്ചതാണത്രേ. ആ കാട്ടു വഴിയെപ്പോലും അവര്‍ വെറുതെ വിട്ടില്ല. വെട്ടുക്കിളി പറ്റത്തെ പോലെ വന്ന്‌ സര്‍വ്വ പച്ചിലയും ചുരണ്ടി മാറ്റി തൊഴിലുറപ്പാക്കി അവര്‍ പോയി. അതോടെ നമ്മുടെ ചേട്ടനും തൊഴില്‍ ഉറപ്പായി. സ്ഥിരമായി പത്തു കിലോമീറ്റര്‍ അപ്പുറം പോയി പശുവിനു വൈയ്‌ക്കോല്‍ വാങ്ങണം. സഹികെട്ട ഞാന്‍ വാഴകൃഷിയിലേക്കു തിരിഞ്ഞു. തോട്ടമാക്കാന്‍ പറ്റിയ പറമ്പല്ല. എങ്കിലും കാട്ടുമരങ്ങള്‍ക്ക്‌ ഇടയിലുള്ള ദ്വാരങ്ങളില്‍ പാളേങ്കോടന്‍ വാഴ കുഴിച്ചു വച്ചു. വാഴ വളര്‍ന്നു, കുലച്ചു. രണ്ടു സമ്പൂര്‍ണ്ണ ജൈവ കുല. ഞാന്‍ ഭാര്യയോടു പറഞ്ഞു, ‘ഒന്നു നമുക്കെടുക്കാം. മറ്റേതു വില്‌ക്കാം. സമ്പൂര്‍ണ്ണ ജൈവമല്ലേ. ആയിരം രൂപ വരെ കിട്ടും. പക്ഷെ നമുക്കഞ്ഞൂറു മതി. ഒരിക്കലും കൊള്ള പാടില്ല.’ ഭാര്യ ഒന്നും പറഞ്ഞില്ല. എന്നാല്‍ ഞാന്‍ പറഞ്ഞതില്‍ പൂര്‍ണ്ണ വിശ്വാസം ആയിട്ടില്ല എന്നു മുഖം പറയുന്നുമുണ്ട്‌. 20160706_124239ഒരു ശരാശരി മലയാളി ആയ ഞാന്‍ കുല വെട്ടുന്നതിനു മുന്‍പായി ചങ്ങമ്പുഴയുടെ വാഴക്കുല തപ്പിയെടുത്തു വായിച്ചു. കണ്ണു നിറഞ്ഞു. തുടച്ചു. പിറ്റേന്ന്‌ ചെന്ന്‌ കുല വെട്ടിയപ്പോള്‍ ഏറ്റവും മുകളിലത്തെ പടലയിലെ പീച്ചിക്കാ മുഴുവന്‍ ഇരിഞ്ഞു വാഴപാലന്‍ കൂടിയായ പശുപാലന്‍ ചേട്ടനു കൊടുത്തു. അങ്ങിനെ ചങ്ങമ്പുഴയുടെ വാഴക്കുല എന്റെ തോളില്‍ നിന്നിറക്കി. ആദ്യത്തെ ബോംബു പൊട്ടിയതു ജൈവ കൃഷിയാപ്പീസിലാണ്‌. അവര്‍ക്കു പാളേങ്കോടന്‍ കുല വേണ്ട. അതെല്ലായിടത്തും ഉണ്ടത്രേ. ഏത്തക്കുല ഉണ്ടെങ്കില്‍ എടുക്കും. അവര്‍ക്കു വേണ്ടെങ്കില്‍ വേണ്ട. പച്ചക്കറി വാങ്ങുന്ന കടയില്‍ കൊടുക്കാം. അവിടെ ചെന്നപ്പോള്‍ അദ്ദേഹം സാധനം എടുക്കാന്‍ തയ്യാറാണ്‌. കിലോയ്‌ക്ക്‌ 12 രൂപ തരും. അതെന്തു ന്യായം ? മുപ്പതു രൂപയ്‌ക്കല്ലേ ഞാന്‍ പഴം വാങ്ങുന്നത്‌ ?. മൂപ്പര്‍ക്കു കുലുക്കമില്ല. ‘സാറെ ഈ ഉണക്കക്കടയ്‌ക്കു ദിവസം മുന്നൂറു രൂപ വാടക. ചന്തയില്‍ നിന്നു സാധനം വരാന്‍ ഓട്ടോ കൂലി, ചുമട്ടു കൂലി. രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ ഞാനിവിടെ ഇരിപ്പാ. ആറു മണിക്കൂര്‍ കിളക്കാന്‍ പോകുന്നവന്‌ എണ്ണൂറു രൂപ കിട്ടും. അത്രേയെങ്കിലും എനിക്കും കിട്ടണ്ടേ? മുപ്പതിനായിരോം, നാല്‌പതിനായിരോം പോട്ടെ, ഒരു ലക്ഷം രൂപ ശമ്പളമുള്ളവനും വന്നു ചോദിക്കുന്നത്‌ അയ്യോ, അച്ചിങ്ങയ്‌ക്ക്‌ അന്‍പതു രൂപയാണോന്നാ. ഒരു സിനിമാ കാണാന്‍ നൂറു രൂപ കൊടുക്കും. മൊബൈല്‍ ഫോണ്‍ ദിവസവും നൂറു രൂപയ്‌ക്കു ചാര്‍ജ്‌ ചെയ്യും. പക്ഷെ ഒരു കിലോ അച്ചിങ്ങയ്‌ക്ക്‌ അന്‍പതു രൂപ പറ്റത്തില്ല. എന്റെ കാര്യം പോട്ടെ. ഈ അച്ചിങ്ങ നട്ടു വെള്ളം കോരുന്നവന്‌ ദിവസം ഒരു അഞ്ഞൂറു രൂപ കിട്ടാന്‍ എത്ര ടണ്‍ അച്ചിങ്ങ ഉണ്ടാവണം? പണ്ടേ കണക്കില്‍ മോശമാണെന്നു കുറ്റസമ്മതം നടത്തി ഞാന്‍ ആ കാര്‍ഷിക-സാമ്പത്തിക ശാസ്‌ത്രജ്ഞനെ വണങ്ങി തിരികെ പോന്നു. എന്തായാലും എന്റെ ജാതകം ഒന്നു നോക്കണം. ഏതോ ഒരു പോയിന്റില്‍ ‘ശേഷം ചിന്ത്യം’ എന്നെഴുതി നിര്‍ത്തിയിരിക്കുകയാണ്‌. അത്‌ അമിതമായി ജൈവ പാളേങ്കോടന്‍ കുല കഴിച്ചുള്ള മരണമായിക്കൂടാഴികയില്ല. ഇനിയും നാലു കുല കൂടി പറമ്പില്‍ നില്‌പുണ്ട്‌.. കുലയുമായി തിരിച്ചു വരുന്നതു ഭാര്യ കണ്ടാല്‍ പരിഹാസത്തിന്റെ കൂട്ടപ്പൊരിച്ചിലായിരിക്കും. കഴിയുന്നതും ശബ്ദമുണ്ടാക്കാതെ ഗേറ്റു തുറന്ന്‌ പതിയെ വീടിന്റെ പിന്നിലേക്കു നടന്നു. അപ്പോള്‍ അകത്തു ഭാര്യ മകളോടു ചോദിക്കുന്നു, ‘എന്താടീ ഗേറ്റില്‍ ഒരനക്കം ? ഇന്നു കര്‍ഷക ശ്രീ നേരത്തെ തിരിച്ചു വന്നോ ?’

  • വാധ്യാരും, കപ്യാരും, മേല്‍ശാന്തിയും

    വാധ്യാരും, കപ്യാരും, മേല്‍ശാന്തിയും തീവെട്ടിക്കൊള്ളക്കാരുടെയും, കള്ളപ്പണക്കാരുടെയും, തല്ലുകൊള്ളികളുടെയുമൊക്കെ പേരില്‍ കോളേജുകള്‍ തുടങ്ങുന്നതാണ്‌ ഇപ്പോള്‍ ഫാഷന്‍. സ്വന്തം പേരൊഴികെ മറ്റൊന്നും എഴുതാനറിയാത്ത മഹദ്‌ വ്യക്തികളുടെ പേരിലുള്ള കലാലയങ്ങളുടെ സര്‍ട്ടിഫിക്കറ്റുമായി ന്യൂജനറേഷന്‍ പറന്നു നടക്കുന്നു. ഇതിനു മുന്‍പു മഹാന്മാരുടെയും, ദേശീയ നേതാക്കളുടെയും, പുണ്യാളന്മാരുടെയും ഒക്കെ പേരില്‍ കോളേജ്‌ സ്ഥാപിക്കുന്ന ഒരു കാലം കേരളത്തിലുണ്ടായിരുന്നു. കാര്യം പേര്‌ വലിയ വലിയ ആളുകളുടെ ആയിരുന്നെങ്കിലും അകത്തു നടന്നിരുന്നതു തീവെട്ടിക്കൊള്ള തന്നെയായിരുന്നു. കാശുകൊടുക്കുന്നവര്‍ക്കും, സ്വന്തക്കാര്‍ക്കും, അധ്യാപകരായും മറ്റു ജീവനക്കാരായും നിയമനം കൊടുക്കുക. എന്നിട്ടു ശമ്പളം സര്‍ക്കാരിനെ കൊണ്ടു കൊടുപ്പിക്കുക. ഇങ്ങനെ ജോലി മേടിച്ചവരില്‍ നല്ലൊരു വിഭാഗവും കഴിവുള്ളവര്‍ തന്നെയായിരുന്നു. എന്നാല്‍ ജോലി കിട്ടിയില്ലെങ്കിലോ എന്ന പേടി കൊണ്ട്‌ എത്രയും പെട്ടെന്ന്‌ വീടും പറമ്പും പണയപ്പെടുത്തി ജോലി നേടാന്‍ ശ്രമിച്ചു എന്നു മാത്രം. മറ്റു ചിലര്‍ സ്ഥലം മാറ്റം ഒഴിവാക്കാന്‍ ഒറ്റ കോളേജോ, സ്‌കൂളോ ഉള്ളിടത്തു പണം കൊടുത്തു കയറി. ഈ ദൗര്‍ബല്യങ്ങള്‍ ഒക്കെ സ്വകാര്യ വിദ്യാഭ്യാസ മാനേജുമെന്റുകള്‍ മുതലെടുത്തു.

    ഇരുത്തഞ്ചു വര്‍ഷം മുന്‍പ്‌ ഞാനും ഭാര്യയും തൊഴിലില്ലാതെ ഗവേഷകവിദ്യാര്‍ത്ഥികളായി നടക്കുകയായിരുന്നു. അപ്പോള്‍ ദേവസ്വം ബോര്‍ഡില്‍ കോളേജ്‌ അധ്യാപകരെ വിളിക്കുന്നു. കേരളത്തിനു പുറത്ത്‌ കൂടുതല്‍ കാലം ജീവിച്ച എന്റെ ഭാര്യ, തനിക്കീ ജോലി കിട്ടുമെന്നു പറഞ്ഞു ചാടി പുറപ്പെട്ടു. ഫസ്റ്റ്‌ റാങ്കും, ഫസ്റ്റ്‌ ക്ലാസ്സും, യുജിസി ഫെലോഷിപ്പുമുള്ള താന്‍ ഇന്റര്‍വ്യൂവില്‍ നല്ല പ്രകടനം കാഴ്‌ച വച്ചാല്‍ അവര്‍ക്കെങ്ങിനെ ഒഴിവാക്കാന്‍ പറ്റുമെന്നാണ്‌ അയാളുടെ ചോദ്യം. ചില കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ പാടാണ്‌. ഈ കുഞ്ഞു ചൊറിഞ്ഞു തന്നെ അറിയട്ടെയെന്നു വിചാരിക്കുകയാവും ഭേദം. കോളേജിലേക്കു നിയമനത്തിനുള്ള ഇന്റര്‍വ്യൂ കഴിഞ്ഞപ്പോള്‍ അയാളോട്‌ അല്‌പനേരം കാത്തുനില്‍ക്കാന്‍ ഒരു നിര്‍ദ്ദേശം വന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു കുട്ടിവേഷം പാഞ്ഞു വന്നു. ‘നിങ്ങള്‍ക്കു റാങ്കും ക്ലാസ്സുമൊക്കെ ഉണ്ടല്ലോ?’ ‘ഉണ്ട്‌’ ‘അച്ഛനുണ്ടോ?’ ‘ഉണ്ട്‌’ ‘എന്തിയേ ?’ ‘നാട്ടിലാണ്‌’ ‘എന്നാല്‍ ഭര്‍ത്താവിനെ ഇങ്ങു വിളിച്ചേ’ ‘ഭര്‍ത്താവു വീട്ടിലാണ്‌’ അദ്ദേഹം അച്ഛനും ഭര്‍ത്താവുമില്ലാതെ കോളേജധ്യാപക ഇന്റര്‍വ്യൂവിനു വന്ന അത്ഭുത സൃഷ്ടിയെ അന്തം വിട്ടു നോക്കി. ‘പെട്ടെന്നു വീട്ടില്‍ ചെന്ന്‌ ഈ നമ്പറിലോട്ടു വിളിക്കാന്‍ പറയൂ’ എന്നു പറഞ്ഞ്‌ ഒരു ഫോണ്‍ നമ്പറും കൊടുത്തു വിട്ടു. ഭാര്യയ്‌ക്കു പ്രതീക്ഷയായി. ദാ തന്റെ കഴിവിനെ അവര്‍ അംഗീകരിച്ചിരിക്കുന്നു. ഉടനെ ജോലി തരാനാണ്‌ അച്ഛനെയും ഭര്‍ത്താവിനെയുമൊക്കെ തെരയുന്നത്‌. അയാള്‍ പാഞ്ഞു വീട്ടില്‍ വന്നു തുരു തുരാ മണിയടിച്ച്‌ ഉച്ചയ്‌ക്കു മനസ്സമാധാനമായി കിടന്നുറങ്ങുന്ന എന്നെ ഉണര്‍ത്തി. ഞാന്‍ ഉണര്‍ന്നു വരുമ്പോള്‍ മുറ്റത്തു ഭാര്യയാണ്‌. പുറകില്‍ ഒരു കാക്കി കുപ്പായക്കാരന്‍ പതുങ്ങി നില്‍ക്കുന്നു. ഞാന്‍ ചോദിച്ചു ‘ഇതാരാ?’ അപ്പോഴാണ്‌ ഭാര്യ അയാളെ കാണുന്നത്‌. ‘അയ്യോ ഞാന്‍ വന്ന ആട്ടോയുടെ ആളാ, കാശു കൊടുത്തില്ല’ ‘കുഞ്ഞു വെപ്രാളപ്പെട്ടു മിണ്ടാതെ ഇറങ്ങി ഓടുന്നതു കണ്ടപ്പോള്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടു പോവാനാന്നു കരുതി’ എന്ന്‌ ആട്ടോക്കാരന്‍ പറഞ്ഞു. അദ്ദേഹത്തിനു കാശു കൊടുത്തു പറഞ്ഞു വിട്ടിട്ടു ഭാര്യ പറഞ്ഞു. ‘ഉടന്‍ ഫോണ്‍ വിളിച്ചിട്ടു ചെല്ലണം. നിങ്ങള്‍ പറഞ്ഞ പോലൊന്നുമല്ല. അവര്‍ മെറിറ്റിനു വെയ്‌റ്റേജ്‌ കൊടുക്കുന്നവരാണ്‌. വെറുതേ ആളുകളെ ദുഷിക്കരുത്‌. ഒന്നുമില്ലെങ്കിലും ദൈവത്തിന്റെ പേരില്‍ നടക്കുന്ന സ്ഥാപനമല്ലേ?’ ‘എടോ കൊച്ചേ, മുപ്പതു വര്‍ഷമായി കേരളത്തില്‍ ജനിച്ചു വളര്‍ന്നു വികസിച്ചു പടര്‍ന്നു പന്തലിച്ച ഒരു മഹാനാണു ഞാന്‍, ഇവിടത്തെ സര്‍വ്വ പോക്കിരിത്തരങ്ങളും എനിക്കു നന്നായറിയാം. സാക്ഷാല്‍ ഭഗവാനോ, ഭഗവതിയോ നേരിട്ടു ചെന്നു പറഞ്ഞാല്‍ പോലും, എത്ര ഉഗ്രമൂര്‍ത്തി തന്നെ ആയാലും, കാശു വാങ്ങാതെ ദേവസ്വം ബോര്‍ഡില്‍ ആരെയും നിയമിക്കില്ല. പിന്നാ തന്റെ പെര്‍ഫോമന്‍സ്‌ കണ്ടു നിയമിക്കാന്‍ പോകുന്നത്‌!’ തര്‍ക്കം മൂത്തു വന്നപ്പോള്‍ ഫോണടിച്ചു. ഞാനെടുത്തു. വിളിച്ചയാള്‍ സ്വയം പരിചയപ്പെടുത്തി. നേരത്തെ നമ്പര്‍ തന്നു വിട്ട കുട്ടി വേഷമാണ്‌. റാങ്കും ക്ലാസ്സുമൊക്കയുള്ളവരെ തന്നെ എടുക്കണമെന്ന്‌ കഠിനമായ ആഗ്രഹം ഉണ്ടത്രേ. ‘താല്‌പര്യമുണ്ടെങ്കില്‍ നാളെ ഓഫീസില്‍ വന്നു നരേന്ദ്രന്‍ സാറിനെ കാണണം. നാളെ വൈകിട്ടെങ്കിലും കാണണം’. പിന്നെ ഒന്നു നിര്‍ത്തിയിട്ടദ്ദേഹം പറഞ്ഞു. ’30 ആണ്‌’.

    അക്കാലത്ത്‌ ടെലിഫോണും ഇസ്‌തിരിപ്പെട്ടിയും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ലായിരുന്നു. കാഴ്‌ചയ്‌ക്കൊരുപോലിരിക്കും. ഉള്ളടക്കവും ഏതാണ്ട്‌ ഒരു പോലെ തന്നെ. ഒന്നില്‍ എന്തൊക്കെയോ ശബ്ദം കേള്‍ക്കാം മറ്റേതിനല്‌പം ചൂടു കൂടുതലായിരിക്കും അത്രേയുള്ളൂ വ്യത്യാസം. ശബ്ദം റെക്കോര്‍ഡു ചെയ്യാനൊന്നും പറ്റില്ല. കേരളത്തിലാകപ്പാടെ അന്നു ഫോണ്‍ ടാപ്പു ചെയ്യുന്നത്‌ കോട്ടയം പുഷ്‌പനാഥിന്റെ കഥാപാത്രമായ ഡിറ്റക്ടീവ്‌ പുഷ്‌പരാജ്‌ മാത്രമാണ്‌. അതും കോട്ടയം നഗര പരിധിയില്‍മാത്രം. എന്തു രഹസ്യവും ആര്‍്‌ക്കും ഫോണിലൂടെ പറയാം. ഞാന്‍ ചോദിച്ചു ‘ചേട്ടാ എനിക്കും ഒരു ചെറിയ റാങ്കും ക്ലാസ്സും, യുജിസിയുമൊക്കെയുണ്ട്‌. എനിക്കൂടെ ഒരു പണി തരാമോ ?’ അദ്ദേഹം ചോദിച്ചു ‘എന്താ നിങ്ങളുടെ വിഷയം ?’ ‘ജേര്‍ണലിസം’. ‘അയ്യോ അതു ഞങ്ങളുടെ കോളേജില്‍ ഇല്ല’. ഞാന്‍ പറഞ്ഞു ‘രണ്ടു പേര്‍ക്കും ഒരിടത്താണെങ്കില്‍ സൗകര്യമായിരുന്നു. അതു കൊണ്ടു ചോദിച്ചതാണ്‌. അതില്ലെങ്കില്‍ എവിടെയെങ്കിലും മേല്‍ശാന്തിയായിട്ട്‌ ശരിയാക്കിത്തരാമോ?’ അദ്ദേഹം ചോദിച്ചു, ‘നമ്പൂതിരി ആണോ, പൂജ അറിയാമോ?’ ഞാന്‍ പറഞ്ഞു ‘നമ്പൂതിരി അല്ല, പൂജ പഠിച്ചോളാം’. ‘അയ്യോ അതു പറ്റില്ല’. ‘എന്നാല്‍ പിന്നെ ഈ ആനപാപ്പാന്മാരുടെ ചീഫ്‌ ആയിട്ട്‌ അതും പരിചയമില്ല ഞാന്‍ പഠിച്ചെടുത്തോളാം’. മറു വശത്ത്‌ ചെറിയ ഒരു മൗനം. പിന്നെ ചോദ്യം വന്നു, ‘താനെന്താ കുരങ്ങു കളിപ്പിക്കുകയാണോ’ ഞാന്‍ സത്യം പറഞ്ഞു ‘അതേ’. തുടര്‍ന്നു കേട്ടത്‌ ഇവിടെ അച്ചടിക്കാന്‍ പറ്റില്ല. എന്റെ ചെവിയുടെ കല്ല്‌ ഇളകിപ്പോയി. ഇയാള്‍ പണ്ട്‌ കൊടുങ്ങല്ലൂരോ, ചേര്‍ത്തലയോ ഭരണി സ്‌പെഷ്യല്‍ ഓഫീസര്‍ ആയിരുന്നിരിക്കണം. എനിക്കു ബോധം വന്നപ്പോള്‍ ഫോണ്‍ കട്ടായിട്ടുണ്ട്‌. ഭാര്യ ഒരു ഗ്ലാസ്സ്‌ കാപ്പിയുമായി അടുത്തു നില്‌പുണ്ട്‌. അടുത്ത ദിവസം എന്റെ ഭാര്യ സര്‍വ്വകലാശാലയിലെ മറ്റു ഗവേഷണ വിദ്യാര്‍ത്ഥികളോട്‌ ദേവസ്വം ബോര്‍ഡിന്റെ അഴിമതിയെക്കുറിച്ച്‌ ഘോരഘോരം സംസാരിക്കുകയാണ്‌. അപ്പോള്‍ ഒരു വെള്ളക്കുപ്പായക്കാരന്‍ കയറി വന്നു. ആള്‍ പണ്ട്‌ കപ്യാരായിരുന്നുവത്രേ. അദ്ദേഹത്തിന്റെ പള്ളി തന്നെ കോളേജ്‌ തുടങ്ങിയപ്പോള്‍ അവിടെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസറാക്കി. ശമ്പളം സര്‍ക്കാരാണല്ലോ കൊടുക്കുന്നത്‌. ഒരു മാതിരി പള്ളി പറഞ്ഞാല്‍ കേള്‍ക്കുന്നവനെയൊക്കെ കോളേജിന്‌ അകത്തു കയറ്റി. കുഴിവെട്ടുകാരനെ കൂടി കോളേജിലേയ്‌ക്കെടുത്താല്‍ പള്ളി പരിസരത്ത്‌ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാവാന്‍ ഇടയുള്ളത്‌ കൊണ്ട്‌ അദ്ദേഹത്തെ മാത്രം ഒഴിവാക്കി. വന്ന മാന്യദേഹം എല്ലാവരോടുമായി ചോദിച്ചു ‘ഇവിടന്നു രണ്ടു മൂന്നു പേര്‍ ഞങ്ങളുടെ കോളേജില്‍ അധ്യാപകരാകാന്‍ അപേക്ഷിച്ചിട്ടുണ്ടല്ലോ’. പിന്നെ അപേക്ഷകര്‍ ഓരോരുത്തരുടെയും പേരെഴുതിയ കവര്‍ അതാത്‌ ഉദ്യോഗാര്‍ത്ഥികള്‍ക്കു കൊടുത്തു. ‘നിങ്ങള്‍ക്കു പരമാവധി എത്ര രൂപ തരാന്‍ പറ്റുമെന്നെഴുതി ഇതിലിട്ട്‌ ഒട്ടിച്ചു തരണം. ഇടനിലക്കാര്‍ കാശടിക്കുന്ന പരിപാടിയൊന്നും ഞങ്ങളുടെ കോളേജില്‍ ഉണ്ടാവരുതെന്ന്‌ തിരുമേനിക്കു വല്യ നിര്‍ബന്ധമാ. ഏറ്റവും കൂടുതല്‍ തരുന്ന ആളിനു തന്നെ കൊടുക്കാനാ തീരുമാനം. നൂറു ശതമാനം സത്യ സന്ധമായേ ഞങ്ങള്‍ ചെയ്യൂ’. ഈ പുത്തന്‍ ദൈവശാസ്‌ത്രത്തില്‍ ‘സത്യം’ എന്ന വാക്കിന്റെ അര്‍ത്ഥം കണ്ടെത്താന്‍ സാക്ഷാല്‍ ഐന്‍സ്റ്റീനു പോലും കഴിയില്ല. അത്രയ്‌ക്ക്‌ ആപേക്ഷികമാണു സംഗതി.

    ഇരുപത്തഞ്ച്‌ വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ ഈയിടെ എന്റെ ഭാര്യയെ അധ്യാപക തെരഞ്ഞെടുപ്പു സിമിതിയിലെ വിദഗ്‌ധാംഗമായിരിക്കാന്‍ ഒരു സ്വകാര്യ മാനേജ്‌മെന്റ്‌ വിളിച്ചു. ഭാര്യയുടെ പേരിനറ്റത്തു ജാതിയുമുണ്ട്‌. അയാള്‍ ചോദിച്ചു ‘എന്റെ പേരു കണ്ടായിരിക്കും വിളിച്ചതല്ലേ’. ‘അതേ ടീച്ചറേ, പിന്നെ ടീച്ചര്‍ വരണമെന്നുള്ളത്‌ ഞങ്ങളുടെ വലിയ ഒരാഗ്രഹവുമാണ്‌’. ‘ഞാന്‍ വരാം. പക്ഷേ എനിക്കു ശരിയെന്നു തോന്നുന്നതു പോലെ ഞാന്‍ മാര്‍ക്കിടും. അതിനു വിരോധം ഇല്ലല്ലോ?’ ഒരു ചെറിയ നിശബ്ദത…’പറഞ്ഞതില്‍ സന്തോഷം, ടീച്ചര്‍ ഞങ്ങള്‍ വേറെ ഒരാളെക്കൂടി ഒന്നു നോക്കിക്കോട്ടെ’. കുറെക്കാലം മുന്‍പ്‌ ഒരു നേതാവ്‌ ദേവസ്വം മന്ത്രി ആയപ്പോള്‍ അദ്ദേഹത്തിന്റെ ഗുണ്ടാ സേനാംഗങ്ങളെ മുഴുവന്‍ ഒറ്റയടിക്കു സര്‍ക്കാരില്‍ നിന്നു ശമ്പളം വാങ്ങുന്ന ദേവസ്വം ബോര്‍ഡിലെ ആനപാപ്പാന്മാരാക്കിക്കളഞ്ഞു. ഒടുവില്‍ ഗുണ്ടകളില്ലാത്തതു കൊണ്ട്‌ നേതാവും പാപ്പാന്‍മാര്‍ ഉള്ളതു കൊണ്ട്‌ ആനകളും ഒരുപാടു വിഷമിച്ചു. അതില്‍ പലരും ഇപ്പോഴും പാപ്പാന്മാരായി സര്‍ക്കാരില്‍ നിന്നു ശമ്പളം വാങ്ങുന്നു. ഭൂരിഭാഗവും വീട്ടിലിരുന്നു പതിനായിരവും പതിനയ്യായിരവുമൊക്കെ പെന്‍ഷന്‍ വാങ്ങിക്കുന്നു. അതേ സമയം വനം വകുപ്പില്‍ പത്തും ഇരുപതും വര്‍ഷം സേവനം അനുഷ്‌ഠിച്ച യഥാര്‍ത്ഥ പാപ്പാന്‍മാര്‍ പലരും ശുപാര്‍ശക്കാളില്ലാത്തതു കൊണ്ടു ദിവസ വേതനക്കാരായി തുടരുന്നു. നമ്പൂതിരിയെ വരെ നായാടിപ്പിടിക്കുന്ന ഒരു മാനേജ്‌മെന്റ്‌ മൂന്നു മാസം മുന്‍പ്‌ 45 ലക്ഷം രൂപയാണ്‌ അധ്യാപക നിയമനത്തിന്‌ വാങ്ങിയതെന്നു കേള്‍ക്കുന്നു. ഒരു വിഷയത്തില്‍ മാത്രം പന്ത്രണ്ട്‌ ഒഴിവുകളാണ്‌ അക്ഷരാര്‍ത്ഥത്തില്‍ ‘നികത്തി’യത്‌. ദേവസ്വം നിയമനം പി.എസ്‌.സി.-യ്‌ക്കു വിടുമ്പോള്‍ ഹാലിളകുന്നവര്‍ ഇതൊന്നുമറിയാത്ത നിഷ്‌കളങ്കരാണോ ? വാല്‍ക്കഷണം : ഇപ്പോള്‍ സ്‌കൂളുകളില്‍ അധികമായുള്ളത്‌ 40,000 തസ്‌തികകളാണ്‌ എന്നു ശമ്പളക്കമീഷന്‍ പറയുന്നു. അത്രയും പേരോടു കോഴ വാങ്ങിക്കഴിഞ്ഞു. ഇനിയിപ്പോള്‍ സ്‌കൂള്‍ നടത്തിയാലും ഒന്നും തടയാനില്ല. സ്‌കൂളു പൂട്ടി കല്യാണ മണ്ഡപമോ, ആഡിറ്റോറിയമോ, ഷോപ്പിംഗ്‌ കോംപ്ലക്‌സോ പണിയാന്‍ മാനേജര്‍മാര്‍ ഓട്ടം തുടങ്ങിക്കഴിഞ്ഞുവത്രേ. സര്‍ക്കാര്‍ സ്ഥലം പതിപ്പിച്ചെടുത്ത്‌ അല്ലെങ്കില്‍ നാട്ടുകാരോട്‌ പണം പിരിച്ച്‌ അല്ലെങ്കില്‍ സ്വന്തം പട്ടിക്കാട്ടിലേയ്‌ക്ക്‌ സര്‍ക്കാര്‍ ചെലവില്‍ സരസ്വതീക്ഷേത്രമെന്നു പറഞ്ഞു റോഡും, തോടും, കറണ്ടും, വെള്ളവും കൊണ്ടു വന്ന്‌ ഉണ്ടാക്കിയെടുത്ത ഉരുപ്പടികളാണ്‌ ഒരു കൂസലുമില്ലാതെ ഓടി നടന്ന്‌ അടച്ചുപൂട്ടുന്നത്‌ !

  • ആക്ഷന്‍ ഹീറോ ബിജുവും, കമ്മീഷണര്‍ ഭരത്‌ചന്ദ്രനും പിന്നെ നിയമസഭയും

    മധ്യതിരുവിതാം കൂറിലെ ഒരു നിയമസഭാ സാമാജികനാണു ബേബിസാര്‍. നാട്ടുകാരുടെ കണ്ണിലുണ്ണി വീട്ടുകാര്‍ ഇട്ടപേരു ബേബി എന്നാണ്‌. രാഷ്ട്രീയത്തിലിറങ്ങിയപ്പോള്‍ അദ്ദേഹം സ്വയം അതു ബേബിസാര്‍ ആക്കി. ആരെക്കണ്ടാലും ചോദിക്കും ‘ബേബിസാര്‍ മോനെന്താ ചെയ്‌തു തരേണ്ടത്‌’?’. ഏതു വീട്ടിലും ഇടിച്ചുകയറി ചെല്ലും. വിദ്യ ഫലിച്ചു. ഇപ്പോള്‍ തൊട്ടിയില്‍ കിടക്കുന്ന കുട്ടി മുതല്‍ അന്ത്യ കൂദാശ കൈക്കൊള്ളുന്ന വയസ്സന്‍ വരെ ചോദിക്കുന്നത്‌ ‘ബേബിസാര്‍ വന്നില്ലേ’ എന്നാണ്‌. കല്യാണമോ, മരണമോ നടന്നാല്‍ ബേബിസാര്‍ അവിടെ എത്തിയിരിക്കും. എല്ലാത്തിനും ഒരു ചിട്ടയുണ്ട്‌. കാറില്‍ നിന്നിറങ്ങി ഓടി വീട്ടിലേക്കു കയറും. ‘എന്തിയേ കല്യാണച്ചെറുക്കന്‍’. അവന്റെ പള്ളയ്‌ക്കൊന്നു കുത്തും. ‘കൊച്ചു കള്ളാ, പതുങ്ങിയിരുന്നു പണി പറ്റിച്ചു കളഞ്ഞല്ലോ’ പിന്നെ ചെറുക്കന്റെ അപ്പന്റെ പുറത്തു ചെറുതായി ഒന്നടിക്കും ‘ഭാഗ്യവാന്‍’. അടുക്കള ഭാഗത്തേയ്‌ക്കു തല നീട്ടും ‘ചേട്ടത്തി എന്തിയേ?’ കല്യാണത്തലേന്നായിരിക്കും ഈ സന്ദര്‍ശനം. ആരെങ്കിലും ദിവ്യപാനീയം തോര്‍ത്തില്‍ പൊതിഞ്ഞു കൊണ്ടുവരുന്നത്‌ വാങ്ങി മടമടാന്നടിക്കും. ‘ടച്ചിംഗ്‌സ്‌ ഒന്നുമില്ലേ?’. രണ്ടുകഷ്‌ണം എടുത്തു വായിലിടും. അപ്പോഴാണ്‌ ചാകാറായ വല്യപ്പന്‍ കട്ടിലിലിരുന്നു വലിക്കുന്നത്‌ കാണുന്നത്‌. അയാളെ കമ്പിളിയോടെ കൂട്ടിപ്പിടിച്ചു ഞെക്കിയിട്ട്‌ ‘പോട്ടെ’ എന്നു ചോദിച്ച്‌ ഓടിയിറങ്ങി കാറില്‍ കയറും. ആര്‍ക്കും ബേബിസാറിന്റെ വീട്ടിലോ, കിടപ്പുമുറിയിലോ, അടുക്കളയിലോ കയറാം. ഏതു നേരത്തും കാണാം. ശുപാര്‍ശക്കത്തു ചോദിക്കുന്നവര്‍ക്കെല്ലാം കൊടുക്കും. കാശു കൊടുത്താല്‍ ഏതു കാര്യവും നടത്തിത്തരും. നിങ്ങളുടെ ഓട അടഞ്ഞുപോയാലോ, തെരുവു വിളക്കു കത്തായാതായാലോ, കക്കൂസു നിറഞ്ഞാലോ ആദ്യമെത്തുന്നതു ബേബിസാറായിരിക്കും. എന്തൊരു തങ്കപ്പെട്ട മനുഷ്യന്‍? ഒരഹങ്കാരവുമില്ല! നമ്മള്‍ക്കൊരാവശ്യമുണ്ടെങ്കില്‍ അവിടെയുണ്ട്‌. ഇന്നിപ്പോള്‍ ബേബി സാറിന്റെ മാതൃക അനുകരിച്ച്‌ പ്രവര്‍ത്തിക്കുന്ന പത്തറുപത്‌ എംഎല്‍എ മാരെങ്കിലുമുണ്ട്‌. വന്നുവന്നിപ്പോ എറണാകുളം ജില്ലയിലെ ഒരു മണ്ഡലത്തില്‍ പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയായാല്‍ വിവരം അതീവ രഹസ്യമായി സൂക്ഷിക്കും ഇല്ലെങ്കില്‍ ഒരു നേതാവ്‌ അഞ്ചെട്ട്‌ അനുയായികളുമായി വന്ന്‌ ‘ചേച്ചിയേ മധുരം ഒന്നും ഇല്ലേ’ എന്നു ചോദിച്ച്‌ അവിടെയും കേറിച്ചെന്നു കളയുമത്രേ!

    അടുത്ത കാലത്തിറങ്ങിയ നിവിന്‍ പോളി ചിത്രമാണ്‌ ‘ആക്ഷന്‍ ഹീറോ ബിജു’. ഒരു സബ്ബിന്‍സ്‌പെക്ടറുടെ ജോലി എന്താണെന്നും എങ്ങിനെ ചെയ്യണമെന്നും നിവിന്‍ പോളി കാണിച്ചു തരുന്നു. നിര്‍ഭാഗ്യവശാല്‍ സുരേഷ്‌ ഗോപിയുടെ കമ്മീഷണര്‍ ചിത്രങ്ങളിലെ കമ്മീഷണര്‍മാര്‍ ചെയ്യുന്നതും ഈ എസ്‌.ഐയുടെ പണിയാണ്‌. ബാക്കി സമയം തട്ടു പൊളിപ്പന്‍ പ്രസംഗങ്ങളും. അപ്പോള്‍ കമ്മീഷണര്‍ ചെയ്യേണ്ട ജോലികള്‍ ആരു ചെയ്യും? പ്രിയ സുഹൃത്തുക്കളെ പഞ്ചായത്തംഗത്തിന്റെ ജോലി കവര്‍ന്നെടുത്ത്‌ കല്യാണവീട്ടിലും, മരണവീട്ടിലും, കയറിയിറങ്ങി നടക്കുന്ന നിയമസഭാംഗങ്ങളെ വീട്ടില്‍ ഇരുത്തേണ്ട സമയം ആയില്ലേ?. ഭാവിയില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്കും ജീവിക്കാന്‍ പറ്റുന്ന ഒരു സ്ഥലമാക്കി കേരളത്തെ നിലനിര്‍ത്താന്‍ കെല്‌പുള്ള സാമാജികരെ അല്ലേ നമുക്കു വേണ്ടത്‌? നാടിന്റെ പ്രശ്‌നങ്ങള്‍ പഠിച്ച്‌ അവ നിയമസഭയില്‍ അവതരിപ്പിച്ച്‌ അവയ്‌ക്കു പരിഹാരമുണ്ടാക്കുകയാണ്‌ എം.എല്‍.എയുടെ ജോലി. അതിനു പകരം സദാസമയം മണ്‌ഡലത്തില്‍ നടന്ന്‌ ജനങ്ങളെ പല്ലിളിച്ചു കാട്ടുകയും, പഞ്ചായത്തു മെമ്പറോ, വാര്‍ഡുകൗണ്‍സിലറോ ചെയ്യേണ്ട ജോലികള്‍ ചെയ്യുകയും ചെയ്‌താല്‍ എം.എല്‍.എ.യുടെ ജോലി ആരു ചെയ്യും?. മുപ്പതു വര്‍ഷവും, നാല്‌പതു വര്‍ഷവും എം.എല്‍.എ. ആയിരുന്നവര്‍ നിയമസഭയില്‍ ഏതെങ്കിലും വിഷയത്തില്‍ ആളുകള്‍ ഓര്‍ത്തിരിക്കുന്ന തരത്തില്‍ ഒരു വിഷയം പഠിച്ചവതരിപ്പിച്ചിട്ടുണ്ടോ? കേരളത്തില്‍ ചൂട്‌ ഒരു ഡിഗ്രി കൂടി, തണ്ണീര്‍തടം മുഴുവന്‍ നികന്നു, കാടും കായലും തീരാറായി, 40,000 അധ്യാപകര്‍ പഠിപ്പിക്കാന്‍ കുട്ടികളില്ലാതെ ശമ്പളം വാങ്ങുന്നു, ആവശ്യത്തിനു പോലീസുകാര്‍ ഇല്ല, സര്‍ക്കാര്‍ സ്‌കൂളുകള്‍ ഇല്ലാതാവുന്നു, സര്‍ക്കാരാശുപത്രികളിലെ സൗകര്യങ്ങള്‍ ഇല്ലാതാവുന്നു, ആദിവാസികളും ഇല്ലാതാവുന്നു. ഇതൊന്നും നോക്കാന്‍ ആരുമില്ല!

    കേരളത്തിലെ നിയമസഭകളില്‍ പണ്ട്‌ ഇങ്ങനെ അല്ലായിരുന്നു. ഇ.എം.എസ്‌, അച്ചുതമേനോന്‍, വി.ആര്‍.കൃഷ്‌ണഅയ്യര്‍, മുണ്ടശ്ശേരി, ടി വി തോമസ്‌, ഗൗരിയമ്മ, പി. ഗോവിന്ദപ്പിള്ള, തോപ്പില്‍ഭാസി, പട്ടം താണുപിള്ള, പനമ്പള്ളി ഗോവിന്ദ മേനോന്‍, സി.കേശവന്‍, ടി.എം വര്‍ഗ്ഗീസ,്‌ പി.ടി.ചാക്കോ തൊട്ട്‌ എം.വി രാഘവവനും എന്‍.ഐ ദേവസ്സിക്കുട്ടിയും, ഇ.ചന്ദ്രശേഖരന്‍നായരും, പി.എസ്‌.ശ്രീനിവാസനും, കെ.ചന്ദ്രശേഖരനും സുധീരനും, ടി.എം ജേക്കബും, വരെ നിരവധി പ്രഗത്ഭന്മാര്‍ കാര്യങ്ങള്‍ ആഴത്തില്‍ പഠിച്ച്‌ അവതരിപ്പിച്ചിരുന്നിടത്താണ്‌ മരണവും കല്യാണവും കെട്ടിപ്പിടുത്തവും വഴി പ്രവേശനം നേടുന്നത്‌. വിവരവും വിദ്യാഭ്യാസവുമുള്ളവരാണു മലയാളി വോട്ടര്‍മാര്‍. പക്ഷെ നമ്മുടെ മൂക്കു പിഴിഞ്ഞു തരുന്നതിനും കല്യാണത്തിലും മരണത്തിലും പങ്കെടുക്കുന്നതിനുമൊപ്പം നോട്ടെണ്ണല്‍യന്ത്രം വീട്ടില്‍ സ്ഥാപിക്കുന്നതും, കായലും, കാടും പതിച്ചെടുക്കുന്നതും കേരളം ഇല്ലാതാക്കുന്നതും അവര്‍ അറിയുന്നില്ല. നാലുകോടി ജനങ്ങളെ പ്രതിനിധീകരിച്ചു തീരുമാനങ്ങളെടുക്കാനാണു നിങ്ങള്‍ നൂറ്റി നാല്‌പതു പേരെ തെരെഞ്ഞെടുക്കുന്നത്‌. മുപ്പതുവര്‍ഷത്തിനപ്പുറമുള്ള കേരളം വിഭാവനം ചെയ്‌ത്‌ തീരുമാനങ്ങളെടുക്കാന്‍ കഴിവുള്ളവര്‍ വേണോ, അതോ ഓടി വന്നു കെട്ടിപ്പിടിച്ചു പഴങ്കഞ്ഞിക്കലത്തില്‍ തലയിടുന്നവര്‍ വേണോ എന്നു നിങ്ങള്‍ തീരുമാനിക്കേണ്ട സമയമായി.

  • എന്റെ വല്യമ്മച്ചി ഇല്ലാത്ത കേരളം

    വെടിമരുന്ന്‌ കണ്ടു പിടിച്ച്‌ ലോകം ഒരു പരുവമാക്കിയ ചൈനാക്കാര്‍ അടുത്ത പത്തഞ്ഞൂറു കൊല്ലം അടങ്ങിയിരുന്നു. അതു കഴിഞ്ഞ്‌ അവര്‍ വച്ച അതിലും വലിയ വെടിയാണ്‌ ചെലവു കുറഞ്ഞ സ്‌മാര്‍ട്ട്‌ ഫോണ്‍. അതിനോട്‌ വാട്ട്‌സ്‌ ആപ്പ്‌ മെസഞ്ചര്‍ കൂടി കൂട്ടിച്ചേര്‍ക്കുമ്പോള്‍ കള്ളു കുടിച്ച കുരങ്ങന്റെ പിന്‍ഭാഗത്ത്‌ തേളു കുത്തിയ അവസ്ഥയാകും. ഈയിടെ ഒരു പഴയ സ്‌നേഹിതന്‍ കാണാന്‍ വന്നു. ഭസ്‌മ ചന്ദനാദികളും, രുദ്രാക്ഷവും, കാവി വസ്‌ത്രവും, മേല്‍മുണ്ടും ഒക്കെയായി പതിനാറാം നൂറ്റാണ്ടിലെയോ മറ്റോ ഭക്തി പ്രസ്ഥാനത്തില്‍ നിന്ന്‌ നേരിട്ട്‌ ഇറക്കുമതി ചെയ്യപ്പെട്ട തങ്കം പോലൊരു മനുഷ്യന്‍. ആധുനിക ഭൗതിക വ്യാമോഹങ്ങളൊന്നും കയ്യിലില്ല. മറ്റു മാര്‍ഗ്ഗമൊന്നുമില്ലാത്തു കൊണ്ടു ഞങ്ങള്‍ ‘ഉണ്ണുനീലി സന്ദേശ’ത്തെക്കുറിച്ചും മറ്റും സംസാരിച്ചു തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ നിലയ്‌ക്കാത്ത മണിയടി നാദം. സ്‌നേഹിതന്‍ ഇരുന്നു പരുങ്ങുന്നു. ശബ്ദം എവിടെ നിന്നാണെന്നൊരു പിടിയുമില്ല. ഇയാള്‍ ഇനി ‘സഞ്ചരിക്കുന്ന മന്ത്രവാദിയോ, പൂജാരിയോ ഒക്കെ ആയോ എന്നു ഞാന്‍ അന്തം വിട്ടിരിക്കുമ്പോള്‍ അദ്ദേഹം മടിക്കുത്തില്‍ നിന്ന്‌ ഒരു സ്‌മാര്‍ട്ട്‌ ഫോണ്‍ എടുത്തു മേല്‍ മുണ്ടു കൊണ്ടു പൊതിഞ്ഞു ശബ്ദം കുറച്ചു. ലേശം ജാള്യതയോടെ, അല്‌പം ശബ്ദം താഴ്‌ത്തി പറഞ്ഞു ‘വാട്ട്‌സ്‌ ആപ്പാണ്‌’. സ്‌മാര്‍ട്ട്‌ ഫോണ്‍ വാങ്ങി, വാട്ട്‌സ്‌ ആപ്പ്‌ കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഇതെന്താപ്പാണ്‌ എന്നദ്ദേഹത്തിനു മനസ്സിലായിരുന്നില്ല. എന്നാല്‍ നമ്മള്‍ സാധാരണ മലയാളത്തില്‍ പറയുന്ന ആപ്പു തന്നെയാണെന്ന്‌ ഒരാഴ്‌ചയ്‌ക്കകം മനസ്സിലായി. അദ്ദേഹം ഇതു വാങ്ങുന്നതിനു വളരെ മുന്‍പു തന്നെ കുടുംബക്കാരില്‍ മഹാഭൂരിപക്ഷവും ‘ആപ്പൂ’രിയിരുന്നു. ആ കുരങ്ങന്മാര്‍ ഭൂഗോളത്തിന്റെ പല ചെരിവുകളിലായാണു താമസം. പുലര്‍ച്ചെ മൂന്ന്‌ മണിക്ക്‌ ഉറക്കമുണരുന്നവര്‍ തൊട്ട്‌ നേരം വെളുത്തു തുടങ്ങിയ ശേഷം ഉറങ്ങാന്‍ കിടക്കുന്നവര്‍ വരെ പല ഇനങ്ങള്‍ ഉണ്ട്‌. അതിനും പുറമേ ചിലയിടത്ത്‌ സൂര്യനുദിക്കുമ്പോള്‍ മറ്റു ചിലയിടത്തു സൂര്യന്‍ അസ്‌തമിക്കുകയായിരിക്കും. ഇവര്‍ പരസ്‌പരമുള്ള വിനിമയത്തിന്റെ കണക്കെടുത്താല്‍ ഇന്ത്യയുടെ വിദേശ കടത്തെക്കാള്‍ വലിയ സംഖ്യ വരും. ‘ഗുഡ്‌മോര്‍ണിംഗ്‌ ചേട്ടാ’, ‘ചേച്ചീ, കുളിച്ചോ’, ‘കൊച്ചുമോന്‍ സ്‌കൂളില്‍ പോയോ’, ‘വൈകിട്ടു കഞ്ഞിയാണോ how sweet കൊതിയാവുന്നൂ,’ (പണ്ടു വൈകിട്ടത്തെ കഞ്ഞിയില്‍ പ്രതിഷേധിച്ചു നാടുവിട്ട വല്യമ്മാവന്റെ കൊച്ചു മകനാണ്‌ ഇപ്പോള്‍ കഞ്ഞി സ്വീറ്റാണെന്നു കണ്ടു പിടിച്ചിരിക്കുന്നത്‌) എല്ലാം കൂടി വലിയ ബഹളമാണ്‌. അതിനും പുറമെ അദ്ദേഹം ഒരു ഭക്തി ഗ്രൂപ്പിലും അംഗമായി. നാരായണ! നാരായണ! നിര്‍ഭാഗ്യവശാല്‍ വാട്ട്‌സ്‌ ആപ്പിന്റെ അറിയിപ്പു നിശ്ശബ്ദമാക്കുന്ന വിദ്യ ഇതുവരെ വശംവദമാക്കിയില്ല. ഇപ്പോള്‍ അലാം ടൈംപീസു വിഴുങ്ങിയ അവസ്ഥയിലാണ്‌. പോകുന്ന വഴിക്കെല്ലാം മണി അടിച്ചു കൊണ്ടിരിക്കുന്നു. ഇങ്ങിനെ നിലയ്‌ക്കാത്ത മണി നാദവുമായി ഒഴുകി നടക്കുന്ന മനുഷ്യരെ തുടര്‍ച്ചയായി കണ്ടപ്പോള്‍ സ്വന്തമായി ഗ്രൂപ്പില്ലാത്ത ഞാന്‍ ഒരു മനുഷ്യനാണോ എന്ന്‌ എനിക്കും സംശയം തുടങ്ങി. ഭാഗ്യത്തിന്‌ അതു വിഷാദ രോഗമായി വികസിക്കുന്നതിനു മുന്‍പു തന്നെ എന്റെ കുടുംബത്തിലെ ഇളയ തലമുറ ഒരു ഗ്രൂപ്പുമായി രംഗത്തു വന്നു. ചെറിയ ഗ്രൂപ്പാണ്‌. സാരമില്ല. എല്ലാരും നെല്ലുണക്കുമ്പോള്‍ കുരങ്ങന്‍ വാലെങ്കിലുമുണക്കണ്ടേ ? ഞാനും ഗ്രൂപ്പില്‍ ചേര്‍ന്നു. പക്ഷെ രണ്ടു മൂന്നാഴ്‌ച കൊണ്ടു ഗ്രൂപ്പു പെറ്റു പെരുകി പടര്‍ന്നു പന്തലിച്ചു അന്റാര്‍ട്ടിക്കാ ജംഗ്‌ഷനില്‍ നിന്ന്‌ ഒരു വാട്ട്‌സ്‌ ആപ്പ്‌ സന്ദേശം വന്നപ്പോഴാണ്‌ കുടുംബം വളര്‍ന്ന്‌ എസ്‌കിമോകളിലേക്കു വരെ വ്യാപിച്ചു എന്നറിയുന്നത്‌. വളരെ സന്തോഷമായി. എല്ലാ ഗ്രൂപ്പുകളും, കൂട്ടായ്‌മകളും അടിസ്ഥാനപരമായി അധികാരത്തോടുള്ള വെല്ലുവിളി തന്നെയാണ്‌. മക്കളുടെ ഗ്രൂപ്പാണെങ്കില്‍ ബാപ്പാന്റെ താടിയ്‌ക്കു പിടിക്കും. എന്നു പറഞ്ഞാല്‍ അച്ഛനമ്മമാരുടെ ഗുണദോഷ വിചാരണ നടത്തിക്കളയും. ഇവിടെ കൊച്ചുമക്കളുടെയും, അവരുടെ മക്കളുടെയും ഗ്രൂപ്പാണ്‌. അതു കൊണ്ട്‌ ആദ്യം കൈ വച്ചത്‌ അമ്മൂമ്മയെ ആണ്‌.

    ഇനി കഥ മുന്നോട്ടു പോകണമെങ്കില്‍ അഞ്ചെട്ടുകൊല്ലം മുന്‍പ്‌ 95-ാം വയസ്സില്‍ നിര്യാതയായ അമ്മൂമ്മയുടെ ഒരു ഏകദേശ ചിത്രം വരയ്‌ക്കണം. അമ്മൂമ്മയ്‌ക്കു ഞങ്ങള്‍ ‘അമ്മൂമ്മേ’ എന്നു വിളിക്കുന്നതില്‍ അത്ര താത്‌പര്യമില്ലായിരുന്നു. ‘വല്യമ്മച്ചീ’ എന്നു വിളിക്കുന്നതാണിഷ്ടം. ആരെങ്കിലും അമ്മൂമ്മേ എന്നു വിളിച്ചാല്‍ ഉടന്‍ സൗമ്യമായി തിരുത്തും. ‘എന്നെയീ പിള്ളേരൊക്കെ വല്യമ്മച്ചീന്നാ വിളിക്കുന്നത്‌’. വല്യമ്മച്ചി ഏഴാം ക്ലാസ്സു പാസ്സായതേ ഉള്ളൂ എന്ന്‌ ഞങ്ങള്‍ പറയും. പക്ഷെ വല്യമ്മച്ചിയുടെ കാലത്ത്‌ ‘അവള്‍ ഏഴാം ക്ലാസ്സ്‌’ പാസ്സായവളാണ്‌ എന്നാണു ജനം പറഞ്ഞിരുന്നത്‌. അന്ന്‌ അത്‌ ഇമ്മിണി ബല്യ പഠിത്തമാണ്‌. അധ്യാപികയായി ജോലി കിട്ടാന്‍ അതുമതി. പക്ഷെ കല്യാണം കഴിപ്പിച്ചാല്‍ മതിയെന്നു വീട്ടുകാരും, ജോലിക്കു പോവേണ്ടെന്നു ഭര്‍ത്താവും തീരുമാനിച്ചു. ഭര്‍ത്താവിന്റെ അനിയന്‍ അദ്ദേഹത്തിന്റെ ഏഴാം ക്ലാസ്സുകാരി ഭാര്യയെ ജോലിക്കയച്ചു. അവര്‍ യു.പി.സ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസ്സായാണ്‌ വിരമിച്ചത്‌. ജോലിക്കു പോകാന്‍ പറ്റാഞ്ഞതായിരുന്നു വല്യമ്മച്ചിയുടെ സ്വകാര്യ ദു:ഖം. കാണുന്ന സര്‍വ്വ പത്രമാസികകളും, പുസ്‌തകങ്ങളും വായിച്ചും റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ മുതല്‍ റോഡു ടാറിടാനുള്ള നിവേദനം വരെ കയ്യില്‍ കിട്ടുന്ന കടലാസ്സിലെല്ലാം ഇംഗ്ലീഷില്‍ പേരെഴുതി ഒപ്പിട്ടും വല്യമ്മച്ചി വിഷമം തീര്‍ത്തിരുന്നു. കാര്യം മുഴുവന്‍ സമയവും വീടുപണിയും അടുക്കളക്കാര്യങ്ങളും പശുവിനെ വളര്‍ത്തലുമൊക്കെ ആയിരുന്നെങ്കിലും ദേശീയ – അന്തര്‍ദ്ദേശീയ വിഷയങ്ങളില്‍ എപ്പോഴും വല്യമ്മച്ചിയുടെ ഒരു മേല്‍നോട്ടമുണ്ടായിരുന്നു. വല്യമ്മച്ചി അറിയാതെ സൂയസ്‌ കനാല്‍ അടയ്‌ക്കാനോ, ബര്‍ലിന്‍ മതില്‍ തുറക്കാനോ പറ്റില്ല. വാര്‍ത്തകള്‍ വായിക്കുന്നതിനൊപ്പം കമന്‍റും ഉണ്ടാവും. പകുതിയിലധികം വാര്‍ത്തകള്‍ക്കും കമന്റ്‌ ഒന്നു തന്നെയായിരിക്കും. ‘കഴുവേര്‍ട മോന്മാുടെ കാലേപിടിച്ചു കുത്താന്‍ ഇവിടെങ്ങും ആരുമില്ലേ?’ വല്യമ്മച്ചിയുടെ പൊതുവിജ്ഞാനം കൊണ്ട്‌ എനിക്ക്‌ ഒരു ചെറിയ പ്രയോജനമുണ്ടായി. കുടുംബ സുഹൃത്തും, അകന്ന ബന്ധുവുമായ എന്റെ ഭാര്യ ഞങ്ങളുടെ വിവാഹത്തിനു കുറച്ചു കാലം മുന്‍പ്‌ വീട്ടിലെത്തി. വിദ്യാര്‍ത്ഥിനി ആയിരുന്ന അവര്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ബ്രിട്ടനില്‍ എന്തൊക്കെയോ പരിപാടികളില്‍ പങ്കെടുത്ത്‌ തിരിച്ചു വന്നയിടയാണ്‌. പരിചയപ്പെട്ട പാടെ വല്യമ്മച്ചിയുടെ ആദ്യ വെടി ചെന്നു, ‘കോമണ്‍വെത്ത്‌ ഗെയിംസില്‍ ഇന്ത്യ പങ്കെടുക്കാത്തതിനെക്കുറിച്ച്‌ അവിടെയുള്ളവരുടെ അഭിപ്രായം എന്താണ്‌?’ പാവം ഭാവി ഭാര്യ പേടിച്ചു പോയി. കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ ഇന്ത്യ പങ്കെടുക്കാറുണ്ടെന്ന കാര്യം തന്നെ അദ്ദേഹം അപ്പോഴാണറിയുന്നത്‌. തല കറങ്ങിപ്പോയ അയാള്‍ പിന്നെ കണ്ടത്‌ എന്നെയാണ്‌. അമ്മൂമ്മ അപ്‌റ്റു ഡേറ്റാണല്ലോ എന്നയാള്‍ അല്‌പം അസൂയയോടെ പറഞ്ഞപ്പോള്‍ ഞങ്ങള്‍ പരമ്പരാഗതമായി തന്നെ ബുദ്ധിജീവികളാണെന്നു ഞാനും താങ്ങി. തീര്‍ന്നില്ല. അക്കാലത്ത്‌ എന്റെ മേശയുടെ അരികില്‍ ഒരു ബുള്‍വര്‍ക്കര്‍ ചാരി വച്ചിരുന്നു. അമ്മാവന്‍ ഗള്‍ഫില്‍ പോയപ്പോള്‍ ഉപേക്ഷിച്ചു പോയതാണ്‌. മുറിയുടെ ചുവരിന്റെ മുകളിലത്തെ മൂലയില്‍ അന്നു വേട്ടാവെളിയന്‍ ഇടയ്‌ക്കിടെ കൂടു വയ്‌ക്കും. ഞാന്‍ നോക്കിയപ്പോള്‍ ബുള്‍വര്‍ക്കര്‍ പറ്റിയ ആയുധമാണ്‌. മുളന്തോട്ടിയോ, വേലിപ്പത്തലോ മുറിയുടെ മൂലയില്‍ ചാരി വയ്‌ക്കുന്നതു പോലല്ല. കണ്ടാല്‍ ഒരു മെനയൊക്കെയുണ്ട്‌. അതു കൊണ്ട്‌ വന്ന്‌ എന്റെ മുറിയില്‍ വച്ചു. എത്തിക്കുത്തി നിന്ന്‌ ബുള്‍വര്‍ക്കര്‍ കൊണ്ട്‌ ഒരിടി കൊടുത്താല്‍ വേട്ടാവെളിയനും കൂടും ചമ്മന്തിയാവും. കുറെ നാളത്തേക്കു പിന്നെ ശല്യമില്ല. പാവം ഭാവി ഭാര്യ വിചാരിച്ചത്‌ ഹോമിയോ മരുന്നു കഴിക്കുന്നതു പോലെ ഈരണ്ടു മണിക്കൂര്‍ ഇടവിട്ടു വ്യായാമം ചെയ്യുന്ന ഒരു മനോരോഗിയാണു ഞാനെന്നാണ്‌. വല്യമ്മച്ചിയും, ഞാനും ചേര്‍ന്ന്‌ നടത്തിയ പ്രതിച്ഛായാ നാടകത്തില്‍ കാലുതെറ്റി കല്യാണത്തില്‍ വീണതാണെന്ന ആരോപണം 25 വര്‍ഷം കഴിഞ്ഞിട്ടും നിലനില്‍ക്കുന്നു. സാഹചര്യത്തെളിവുകള്‍ തെറ്റായി വ്യാഖ്യാനിച്ചതിനു നമ്മളെന്തു ചെയ്യാനാണ്‌ ? തൊണ്ണൂറ്റഞ്ചാം വയസ്സില്‍ വല്യമ്മച്ചി മരിക്കുന്നതിന്‌ ഒരു പതിനഞ്ചു ദിവസം മുന്‍പ്‌ ഞാനും ഭാര്യയും കാണാന്‍ ചെന്നു. വല്യമ്മച്ചി ലേശം അവശയാണ്‌. ഒരു ചുമയുണ്ട്‌. അധികം സംസാരിക്കാന്‍ വയ്യ. അപ്പോള്‍ കിട്ടുന്നു എനിക്ക്‌ എസ്‌.എം.എസ്സിലൂടെ ഒരു വാര്‍ത്ത. വി. എസി. നെയും പിണറായിയെയും പോളിറ്റ്‌ ബ്യൂറോയില്‍ നിന്നു സസ്‌പെന്‍ഡു ചെയ്‌തിരിക്കുന്നു. കേട്ടപാടെ അമ്മൂമ്മ പോളിറ്റ്‌ ബ്യൂറോ, അച്ചടക്കം, ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഒക്കെ പറഞ്ഞു തുടങ്ങി. ഇതിലെന്താ ഇത്ര ആനക്കാര്യം എന്നു നിങ്ങളില്‍ ചിലരെങ്കിലും ചോദിച്ചേക്കാം. ഇതിനു കൃത്യം ഒരാഴ്‌ച മുന്‍പു മാത്രമാണ്‌ ഒരു പൊളിറ്റിക്കല്‍ സയന്‍സ്‌ എം. ഫില്‍. ബിരുദധാരിണി എന്നോട്‌ മാര്‍ക്‌സിസ്‌റ്റു പാര്‍ട്ടിയുടെ പ്രസിഡന്റ്‌ ആരാണെന്നു ചോദിച്ചു കളഞ്ഞത്‌ ! ഇത്രയും പൊളിറ്റിക്‌സ്‌ പഠിച്ചിട്ടും കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കു പ്രസിഡണ്ടുണ്ടാവില്ല എന്നവര്‍ അറിഞ്ഞില്ല. ഇടയ്‌ക്കൊരു കാര്യം പറയട്ടെ വല്യമ്മച്ചിയ്‌ക്കു രാഷ്ട്രീയ പാര്‍ട്ടിയൊന്നുമില്ലായിരുന്നു. പക്ഷെ ഉറച്ച നിലപാടുകളുണ്ടായിരുന്നു. ചില വിഷയങ്ങളില്‍ കമ്മ്യൂണിസ്റ്റ്‌ ചില വിഷയത്തില്‍ കോണ്‍ഗ്രസ്സ്‌, പിന്നെ ചിലപ്പോള്‍ കടുത്ത പുരോഗമനവാദി നായര്‍, മറ്റു ചിലപ്പോള്‍ തനി മൂരാച്ചി നായരും!. വാട്ട്‌സ്‌ ആപ്പ്‌ ഗ്രൂപ്പിലെ ചര്‍ച്ച കറങ്ങിത്തിരിഞ്ഞ്‌ ഈ വല്യമ്മച്ചിയെക്കുറിച്ചായി.

    വല്യമ്മച്ചി ഒരു യാഥാസ്ഥിതിക ആയിരുന്നോ അല്ലയോ ? തുടങ്ങി വച്ചത്‌ എന്റെ ഒരു കുഞ്ഞനിയനാണ്‌. അവന്റെ ഏറ്റവുമടുത്ത സ്‌നേഹിതന്‍ മറ്റൊരു സമുദായക്കാരനാണ്‌. അയാളുടെ വീട്ടില്‍ പോയി മൂക്കറ്റം ശാപ്പാടടിച്ചു വന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിരുന്ന അനിയനോട്‌ വല്യമ്മച്ചി പോയി കുളിച്ചിട്ടു വാടാ എന്നു പറഞ്ഞതിന്റെ കലി അവന്‌ ഇപ്പോഴും മാറിയിട്ടില്ല. എനിക്ക്‌ വല്യമ്മച്ചിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഒരു നാല്‌പത്തഞ്ച്‌ – അന്‍പതു വര്‍ഷം മുന്‍പുള്ളതാണ്‌. അതിനും ഒരു നാല്‌പത്തഞ്ച്‌ – അന്‍പതു വര്‍ഷം മുന്‍പായിരുന്നു വല്യമ്മച്ചിയുടെ ബാല്യവും യൗവ്വനവുമൊക്കെ. 1930 – കള്‍ തൊട്ടു കേരളത്തില്‍ വീശിയടിക്കുന്ന മാറ്റത്തിന്റെ കാറ്റ്‌ വല്യമ്മച്ചിയെയും തഴുകിപ്പോയിട്ടുണ്ട്‌. പക്ഷെ ഇല്ലത്തു നിന്നു പോന്നു, അമ്മാത്തൊട്ടെത്തിയുമില്ല എന്നു പറഞ്ഞ സ്ഥിതിയാണ്‌. ആചാരങ്ങളും അനുഷ്‌ഠാനങ്ങളുമൊക്കെ കൃത്യമായി പാലിച്ചു പോന്നിരുന്ന വല്യമ്മച്ചി എല്ലാ മാസവും ഏകാദശി വ്രതം നോല്‌ക്കുമായിരുന്നു. വ്രതങ്ങള്‍ നോല്‌ക്കുമ്പോള്‍ ചോറ്‌ കഴിക്കരുതെന്നോ, ഒരു നേരമേ കഴിക്കാവുള്ളെന്നോ ഒക്കെ നിബന്ധനകളുണ്ട്‌. എന്തായാലും വ്രതസമയത്തു പാചകത്തിനായി വല്യമ്മച്ചിയ്‌ക്കു വേറൊരു അടുക്കള ഉണ്ട്‌. ചാണകം മെഴുകി വൃത്തിയാക്കിയിട്ടിരിക്കും. വ്രതം ഇല്ലാത്തപ്പോള്‍ അത്‌ അരി ഇടിക്കാനും പൊടിക്കാനും ഒക്കെയുള്ള സ്ഥലമാണ്‌. വ്രതം നോക്കുമ്പോള്‍ കുട്ടികള്‍ പോലും കുളിക്കാതെ അവിടെ കയറാന്‍ പാടില്ല. ഞങ്ങള്‍ക്കതില്‍ വിരോധമില്ല. വല്യമ്മച്ചിയ്‌ക്കു മുന്‍പേ ഞങ്ങള്‍ കുളിച്ചിട്ടു ചെല്ലും. കാരണം അവിടെ ഉണ്ടാക്കുന്ന പലഹാരത്തിന്റെ പങ്കു പറ്റുകയാണു നമ്മുടെ ലക്ഷ്യം. ഇത്ര നിഷ്‌ക്കര്‍ഷയോടെ ആചരിക്കുന്ന ഏകാദശി വ്രതം ആണ്ടില്‍ രണ്ടു മാസം വല്യമ്മച്ചി വേണ്ടെന്നു വയ്‌ക്കും. ഇടവപ്പാതിയ്‌ക്കും, തുലാവര്‍ഷത്തിനും. വല്യമ്മച്ചിയുടെ വീടു കഴിഞ്ഞാല്‍ പിന്നെ വയല്‍ നികത്തിയ ഒരു പ്രദേശമാണ്‌. അതു കഴിഞ്ഞാല്‍ പിന്നെ നദിയാണ്‌. നദീ തീരത്തു താമസിക്കുന്ന ദളിതരും, മറ്റു സമുദായക്കാരുമൊക്കെ വെള്ളപ്പൊക്കകാലത്ത്‌ അടുത്തുള്ള വീടുകളില്‍ ചേക്കേറും. വല്യമ്മച്ചി പരമ പവിത്രമായി സൂക്ഷിക്കുന്ന, ഏകാദശി ചായിപ്പ്‌ അവര്‍ക്കു വിട്ടുകൊടുക്കും. ഇത്‌ വല്യമ്മച്ചി മാത്രമല്ല, അടുത്തുള്ള പല വീട്ടുകാരും ചെയ്യുന്നതാണ്‌. ഒരു ചായ്‌പ്പിലോ, വരാന്തയിലോ ഒക്കെയായി ചട്ടി, കുട്ട, കലം, ആട്‌, കോഴി തുടങ്ങിയ പരാധീനതകളെല്ലാമായി വെള്ളമിറങ്ങുന്നതു വരെ ആളുകള്‍ താമസിക്കും. അപ്പോള്‍ ആര്‍ക്കും ജാതിയും മതവും ഒന്നും വിഷയമല്ല. വെള്ളപ്പൊക്കക്കാലത്ത്‌ വല്യമ്മച്ചിയ്‌ക്ക്‌ ഒറ്റ നിര്‍ദ്ദേശമേ ഉള്ളൂ. അതു ഞങ്ങള്‍ കുട്ടികളോടാണ്‌. ‘അവരു വല്ലോം ഉണ്ടാക്കുമ്പോള്‍ അവിടെപ്പോയി അവരുടെ വായില്‍ നോക്കി നിക്കരുത്‌. അതിന്റെയൊന്നും പങ്കുമേടിച്ചു കഴിക്കരുത്‌.’

    ഒരു ദിവസം ഏകാദശി ചായിപ്പില്‍ നിന്നു നല്ല മണം വരുന്നു. ഞാന്‍ അതിനു ചുറ്റും മണം പിടിച്ചു നടക്കാന്‍ തുടങ്ങി. അപ്പോള്‍ അകത്തു നിന്ന്‌ അടക്കിപ്പിടിച്ചുള്ള ശബ്ദവും മുക്കലും മൂളലുമൊക്കെ കേള്‍ക്കാം. ഞാന്‍ രണ്ടു കല്‌പിച്ചു തലയകത്തിട്ടു നോക്കി. എന്റെ ഒരനിയന്‍ വെള്ളപ്പൊക്കത്തില്‍ ഒഴുകി വരുന്ന ഗൃഹനായികയുടെ മടിയിലിരുന്ന്‌ എന്തോ രുചിയുള്ള സാധനം ശബ്ദമുണ്ടാക്കാതെ കഴിക്കുകയാണ്‌. അതിബുദ്ധിമാനായ അവന്‍ എന്നെ നോക്കി വിശാലമായി ഒന്നു ചിരിച്ചു. പിന്നെ കയ്യിലിരുന്ന സാധനത്തിന്റെ കഷണം എനിക്കും നീട്ടി. അമ്പട കള്ളാ… എന്റെ സര്‍വ്വാംഗം വിറച്ചു. വയറു നിറഞ്ഞു കഴിഞ്ഞപ്പോള്‍ ബാക്കിയുള്ളത്‌ എനിക്കു തരുന്നു. ഞാന്‍ വല്യമ്മച്ചിയെ വിളിക്കാനോടി. ‘മോനേ, ഇതു കഴിച്ചിട്ടു പോ’ എന്നു പറഞ്ഞു രണ്ടാം പ്രതി എന്നെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ട്‌. പക്ഷെ ഞാന്‍ സ്വാധീനങ്ങള്‍ക്കു വഴങ്ങുന്ന ടൈപ്പല്ല. വല്യമ്മച്ചിയെ ബുദ്ധിമുട്ടിക്കണ്ടെന്നു കരുതി നല്ലൊരു ചുള്ളിക്കമ്പും തപ്പിയെടുത്തു കൊടുത്തിട്ടാണ്‌ ഞാന്‍ കാര്യം പറഞ്ഞത്‌. ‘അവന്‍ കൊച്ചല്ലേ, നീയിതാരോടും പറയേണ്ട’ എന്നു പറഞ്ഞ്‌ വല്യമ്മച്ചി ഞാന്‍ കൊടുത്ത വടി അടുപ്പിലേക്കു വച്ചു. അതിലെ സ്വാഭാവികതയും, അഭിനയ ചാതുരിയും കണ്ടാല്‍ ഞാന്‍ കമ്പ്‌ അടുപ്പില്‍ വെയ്‌ക്കാന്‍ കൊണ്ടു വന്നതാണെന്നേ കാഴ്‌ചക്കാര്‍ പറയൂ. ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല. അവനു മൂന്നു വയസ്സാണെങ്കില്‍ എനിക്ക്‌ ആറു വയസ്സേ ഉള്ളൂ. ഞാന്‍ പറഞ്ഞു, ‘എന്നാപ്പിന്നെ എനിക്കും കിട്ടണം’. ചെറിയ ഒരു യുദ്ധത്തിനു ശേഷം അതിലും ചെറിയ ഒരു വ്യവസ്ഥയില്‍ വല്യമ്മച്ചി സമ്മതിച്ചു. ‘കഴിച്ചോ, പക്ഷെ ആ പെണ്ണുങ്ങളോടു പറയണ്ട. അതുങ്ങള്‍ വല്ല വീട്ടിലും പോയി കഴിയേണ്ടതല്ലേ, ശുദ്ധോം വൃത്തീം ഒക്കെ വേണ്ടേ ?’ ഈ പെണ്ണുങ്ങള്‍ ഞങ്ങളുടെ സഹോദരിമാരാണ്‌. അഞ്ചും എട്ടും വയസ്സുള്ള പിള്ളേര്‍. അവര്‍ വിടുമോ ? പാരമ്പര്യമായി കിട്ടിയ മൂക്കും നാക്കുമൊക്കെ അവര്‍ക്കുമുണ്ടല്ലോ. അവരും മണം പിടിച്ചെത്തി. ചുരുക്കിപ്പറഞ്ഞാല്‍ ഓരോ വെള്ളപ്പൊക്കവും ഞങ്ങള്‍ക്കാഘോഷമായി മാറി. അരപ്പട്ടിണിക്കാരായ ആ കുടുംബം മുക്കാല്‍ പട്ടിണിയാവുന്ന കാര്യം അവര്‍ ഞങ്ങളെ അറിയിച്ചില്ല, അറിയാനുള്ള പ്രായം ഞങ്ങള്‍ക്കൊട്ടായിരുന്നുമില്ല. പാവം വല്യമ്മച്ചി വെള്ളപ്പൊക്കം കഴിഞ്ഞാലുടന്‍ ചായിപ്പിന്റെ തറമുഴുവന്‍ ചാണകം മെഴുകി ശുദ്ധിയാക്കി സ്വയം തണുപ്പിച്ചു പോന്നു. താനും ഒരു ഉന്നതകുലജാതയാണെന്നു നാട്ടുകാരെ ബോധ്യപ്പെടുത്തുകയെന്നതിനപ്പുറമുള്ള ജാതിചിന്തയൊന്നും വല്യമ്മച്ചിയ്‌ക്കു ണ്ടായിരുന്നതായി തോന്നുന്നില്ല. വല്യമ്മച്ചിയുടെ അയഞ്ഞ സമീപനത്തിന്‌ ഒരു പ്രധാന കാരണം, വല്യമ്മച്ചിയുടെ സഹോദരനും, വല്യമ്മച്ചിയുടെ മകനും ആയിരുന്നു. സഹോദരന്‍ കോണ്‍ഗ്രസ്സുകാരനും, ഹിന്ദി പ്രചാരകനും ആയിരുന്നു. ഹിന്ദി പഠനത്തില്‍ അന്നുണ്ടായിരുന്ന വലിയ പരീക്ഷകളൊക്കെ പാസ്സായി. പക്ഷെ കോണ്‍ഗ്രസ്സുകാരനായതു കൊണ്ട്‌ സ്വാതന്ത്ര്യ സമരകാലത്തു ജോലി കിട്ടിയില്ല. സ്വാതന്ത്ര്യം കിട്ടിയപ്പോഴേക്കും അദ്ദേഹം കമ്യൂണിസ്‌റ്റുകാരനായി. അപ്പോള്‍ അതു കൊണ്ടു ജോലി കിട്ടാതായി. ഒടുവില്‍ ഉപജീവനാര്‍ത്ഥം ബസ്‌ ഡ്രൈവറായി. വല്യമ്മച്ചിയുടെ മകനാവട്ടെ അടിയന്തിരാവസ്ഥക്കാലത്തു ട്രേഡ്‌ യൂണിയന്‍ പ്രവര്‍ത്തനം നടത്തി ജോലിയില്‍ നിന്നു പുറത്തായി. മൂപ്പര്‍ പിന്നെ പൊങ്ങുന്നതു ഗള്‍ഫിലാണ്‌. ഇവരുടെ സന്തത സഹചാരികള്‍ പലരും പരമ്പരാഗതജാതി ശ്രേണിയുടെ താഴെനിന്നു വന്നവരായിരുന്നതിനാലാവാം വല്യമ്മച്ചിയുടെ ജാതി ബോധം തൊലിപ്പുറമെ മാത്രമാണ്‌ നിന്നിരുന്നത്‌. അതിനും പുറമെ ജാതിയിലും, മതത്തിലുമൊക്കെ ഉപരിയായി മനുഷ്യരെ കാണണം എന്ന്‌ ആളുകള്‍ വിശ്വസിച്ചു തുടങ്ങിയിരുന്ന ഒരു കാലഘട്ടത്തിലാണ്‌ വല്യമ്മച്ചിയുടെ ജീവിതത്തിന്റെ മധ്യഭാഗം.

    വളരെ ചെറിയകുട്ടിയായിരുന്ന സമയത്ത്‌ അമ്മാവന്റെ സുഹൃത്തുക്കള്‍ക്കു വല്യമ്മച്ചി ചായയുമായി പോകുമ്പോള്‍ ഞാനും കാഴ്‌ച കാണാന്‍ പുറകെ പോകുമായിരുന്നു. ചായ കൊടുക്കുന്ന കൂട്ടത്തില്‍ വല്യമ്മച്ചി മധുരമായി അതിഥിയോടു പറയും, ‘എടാ മോനേ, ചായകുടിച്ചിട്ടു നീ അതൊന്നു കഴുകി അവിടെ കമഴ്‌ത്തി വെച്ചേരെ.’ അപ്പോള്‍ അമ്മാവന്‍ ചാടി വീഴും, ‘ നീ അവിടെ വച്ചേക്ക്‌, ഞാന്‍ കഴുകിക്കോളാം.’ വീരശൂര പരാക്രമികളായ നാലു പെണ്‍മക്കള്‍ക്കു ശേഷം ആറ്റുനോറ്റുണ്ടായ ആണ്‍തരി പാത്രം കഴുകുന്നത്‌ ആലോചിക്കാന്‍ പോലും വല്യമ്മച്ചിയ്‌ക്കു പറ്റില്ല. പാത്രം വല്യമ്മച്ചി തന്നെ എടുത്തു കൊണ്ടു പോരും. തന്നത്താന്‍ കഴുകി വയ്‌ക്കും. കാലക്രമേണ വല്യമ്മച്ചിയുടെ എതിര്‍പ്പുകളും അലിഞ്ഞില്ലാതായി. ഏറ്റവും ഒടുവില്‍ ഞങ്ങളെ അമ്പരപ്പിച്ച ഒരു സംഭവമുണ്ടായി. ആര്‍ത്തവകാലത്ത്‌ സ്‌ത്രീകള്‍ ആരാധനാലയങ്ങളില്‍ നിന്നും, മംഗളകരമായ ചടങ്ങുകളില്‍ നിന്നും മാറി നില്‍ക്കുക ആയിരുന്നല്ലോ ആചാരം. പ്രത്യേകിച്ചും ചടങ്ങു വീട്ടിലോ, അമ്പലത്തിലോ ആണു നടക്കുന്നതെങ്കില്‍. അങ്ങിനെ ഏതോ വളരെ അടുത്ത ബന്ധുവിന്റെ വീട്ടില്‍ നടക്കുന്ന കല്യാണത്തിനു പോവാന്‍ പറ്റിയില്ലെന്നു പറഞ്ഞു കരയുന്ന ഒരു പെണ്‍കുട്ടിയെ വല്യമ്മച്ചി ഉപദേശിച്ചു കളഞ്ഞു. ‘നീയിതൊക്കെ വിളിച്ചു കൂവുന്നതെന്തിനാ ? മിണ്ടാതെ പോയി കല്യാണം കൂടിയിട്ടു വന്നാല്‍ പേരെ?’ ആഴത്തിലുള്ള വായനയും, സാമൂഹ്യമാറ്റങ്ങളുടെ നിരീക്ഷണവുമെല്ലാം കാലത്തിനൊപ്പം പറക്കാനെങ്കിലും വല്യമ്മച്ചിയെ സഹായിച്ചു. പക്ഷെ വല്യമ്മച്ചി പറയുന്ന കഥകളില്‍ ഇടയ്‌ക്കിടെ ജാതിയും മതവും അതിന്റെ ഭീകരതയുമൊക്കെ കടന്നു വരുമായിരുന്നു. എത്ര ക്രൂരമായ ഒരു കാലം ഉണ്ടായിരുന്നു എന്നു ഞങ്ങള്‍ക്കു പറഞ്ഞു തരുന്നതാണ്‌. ഒരു കഥ ഇതാണ്‌. വല്യമ്മച്ചിയുടെ ചെറുപ്പത്തിലോ മറ്റോ ഒരു നമ്പൂതിരി സ്‌ത്രീ അമ്പലത്തില്‍ പോയി മടങ്ങി വരികയായിരുന്നു. ഒരു മറക്കുടയും ചൂടി രണ്ടു തോഴിമാരുമായാണ്‌ വരുന്നത്‌. താണ ജാതിക്കാര്‍ മാറിപ്പോവാന്‍ വിളിച്ചു പറഞ്ഞു വേറെയും ആള്‍ കൂടെയുണ്ട്‌. പട്ടിണിക്കാരനായ ഏതോ ദളിത്‌ ബാലന്‍ കാട്ടുവഴിയിലെവിടെയോ നിന്ന ഒരു നാരകത്തില്‍ കയറി ഇരുന്നു നാരങ്ങ പറിച്ചു തിന്നുകയായിരുന്നു. അവന്‍ അറിയാതെ തുപ്പിയ കുരു വീണത്‌ ഓലക്കുടയിലാണ്‌. അതോടെ നമ്പൂതിരി സ്‌ത്രീ ജാതിയ്‌‌ക്കു പുറത്തായി. ശിക്ഷ ലളിതമായിരുന്നു. ‘ആ കുട്ടിയെ തെങ്ങില്‍ കെട്ടിയിട്ടു തല്ലിക്കൊന്നു’. നമ്പൂതിരി സ്‌ത്രീയെ പടിയടച്ചു പിണ്ഡം വച്ചു. എന്നു പറഞ്ഞാല്‍ അവരെ ഒറ്റയ്‌ക്കു വഴിയിലേക്കിറക്കി വിട്ട്‌ കതകടച്ച്‌ മരണാനന്തര ചടങ്ങുകളും നടത്തി. അവരെ ആരെങ്കിലും പിടിച്ചു കൊണ്ടു പോയിക്കാണും. അല്ലെങ്കില്‍ കൂട്ടിക്കൊണ്ടു പോയിക്കാണും. അത്ര കടുത്ത നിലയില്‍ പത്തു നൂറു വര്‍ഷം മുന്‍പു വരെ ജാതി നിലനിന്നിരുന്ന ഒരു സമൂഹമായിരുന്നു കേരളം. ഇത്തരം നൂറു കഥകള്‍ പറയുന്ന വല്യമ്മച്ചിയും, അയല്‍വാസികളും തലയ്‌ക്കു മീതേ ഇടവപ്പാതിയും തുലാവര്‍ഷവും വരുമ്പോള്‍ ജാതിയ്‌ക്കും, മതത്തിനും നേരെ കണ്ണടയ്‌ക്കുന്നതു സ്വാഭാവികം. ഇന്ന്‌ ജാതി മതാടിസ്ഥാനത്തില്‍ മനുഷ്യരെ വേര്‍തിരിച്ചു നിര്‍ത്തുന്നതില്‍ നിന്ന്‌ ഒട്ടുമുക്കാലും മുക്തമായ സംസ്ഥാനമാണ്‌ കേരളമെന്നു ധൈര്യമായി പറയാം. അത്‌ ഒരു സുപ്രഭാതത്തില്‍ സംഭവിച്ചതല്ല. ഒരു പാടാളുകളുടെ കൂട്ടായ പ്രവര്‍ത്തനം, വിദ്യാഭ്യാസപരവും, സാമൂഹ്യവുമായ മുന്നേറ്റം ഒക്കെ കൊണ്ടു സംഭവിച്ചതാണ്‌. വൈക്കം സത്യാഗ്രഹത്തിലോ മറ്റോ പങ്കെടുത്ത സവര്‍ണ്ണ ഹിന്ദുക്കളെപ്പോലും മര്‍ദ്ദിച്ച്‌ അവശരാക്കി കണ്ണില്‍ മുളകുടച്ചു കാഴ്‌ച നഷ്ടപ്പെടുത്തിയത്‌ നമ്മള്‍ വായിച്ചിറിഞ്ഞിട്ടുണ്ട്‌. അപ്പോള്‍ പിന്നെ അവര്‍ണ്ണ ഹിന്ദുവിന്റെ എഴുതപ്പെടാത്ത ചരിത്രം എന്തായിരിക്കും?

    ഏതെങ്കിലും ഒരു സമുദായക്കാരന്‍ മറ്റുള്ളവെരക്കാള്‍ മുന്‍പിലാണെന്നോ പുറകിലാണെന്നോ ഇന്നു കേരളത്തില്‍ ആരും കരുതുന്നില്ല. ഉണ്ടെങ്കില്‍ അതു മലയാള സിനിമയിലെ സൂപ്പര്‍ ഗുണ്ടകളും, അവരുടെ സ്രഷ്ടാക്കളും മാത്രമായിരിക്കും. എന്നാല്‍ ജാതി പറഞ്ഞു പച്ചയ്‌ക്കു വിലപേശുന്ന സംഘടനകളും, നേതാക്കളും, കൂടിക്കൂടി വരികയാണ്‌. സമുദായ നേതാക്കളും, മക്കളുമൊക്കെ രാജാക്കന്മാരും, യുവരാജാക്കന്മാരുമായി സ്വയം അവരോധിക്കുന്നു. സ്‌കൂളിലും, കോളേജിലും, രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ പോലും പാടില്ലെന്നു പറയുന്ന പുരോഹിതര്‍ ബാലറ്റു പെട്ടിക്കു മുകളില്‍ കയറി നിന്ന്‌ അവനെ സ്ഥാനാര്‍ത്ഥിയാക്ക്‌, ഇവനെ സ്ഥാര്‍ത്ഥിയാക്ക്‌ എന്നു ഗര്‍ജ്ജിക്കുന്നു. ഇതിനിടയിലാണ്‌ നമ്മളെ ഞെട്ടിപ്പിക്കണ്ട ഒരു വാര്‍ത്ത ശമ്പളകമ്മീഷന്‍ പുറത്തു വിട്ടത്‌. കേരളത്തില്‍ കുട്ടികളില്ലാത്ത സ്‌കൂളുകളിലെ അനാവശ്യമായ അധ്യാപക തസ്‌തികകള്‍ക്കു ശമ്പളം കൊടുക്കാനായി സര്‍ക്കാര്‍ പ്രതിവര്‍ഷം 1500 കോടി രൂപ ചെലവാക്കുന്നു. ഇത്തരത്തിലുള്ള നാല്‍പതിനായിരം തസ്‌തികകളാണ്‌ ഇപ്പോളുള്ളത്‌. ഇങ്ങനെ 40-ാം വയസ്സില്‍ സര്‍വ്വീസില്‍ കയറുന്ന ഒരു ഉദ്യോഗാര്‍ത്ഥി അമ്പത്തിയാറാം വയസ്സില്‍ വിരമിച്ച ശേഷം 90-ാം വയസ്സില്‍ അന്തരിക്കുന്നതുവരെ പെന്‍ഷനായി കൊടുക്കേണ്ട തുക എത്രയാണെന്ന്‌ ശമ്പളക്കമ്മീഷന്‍ കൂട്ടി നോക്കിയതായി കാണുന്നില്ല.. എന്തായാലും ആരു എങ്ങും ഞെട്ടിക്കണ്ടില്ല. ഇനി തസ്‌തികയില്ലാത്ത സ്‌കൂളില്‍ നിന്നും വിരമിച്ച അധ്യാപകന്‍ 89-ാം വയസ്സില്‍ ഒരു പതിനെട്ടുകാരിയെ പുനര്‍വിവാഹം ചെയ്‌താല്‍ അടുത്ത ഒരു നൂറ്റാണ്ടു കാലം അവര്‍ക്കു ഫാമിലി പെന്‍ഷനും കൊടുക്കേണ്ടി വരും. സ്‌കൂളില്‍ ഇല്ലാത്ത തസ്‌തിക ഉണ്ടെന്നു പറയുന്നത്‌ സ്‌കൂള്‍ കോളേജ്‌ മാനേജ്‌മെന്റാണ്‌. സര്‍ക്കാര്‍ കണ്ണടച്ചിരിക്കുന്നു. പാവം ഉദ്യോഗാര്‍ത്ഥിയോട്‌ 15 ലക്ഷം മുതല്‍ നാല്‌പത്തഞ്ചു ലക്ഷം വരെ കോഴ വാങ്ങി മാനേജ്‌മെന്റ്‌ നിയമനം നല്‌കുന്നു. ആ ദിവസം മുതല്‍ സര്‍ക്കാര്‍ ശമ്പളവും കൊടുക്കുന്നു.

    മാനേജ്‌മെന്റിന്‌ നിയമത്തിനു കോഴവാങ്ങാനുള്ള സൗകര്യത്തിനായി സര്‍ക്കാര്‍ ഇല്ലാത്ത തസ്‌തികയ്‌ക്കു ശമ്പളം നല്‍കി ഖജനാവു മുടിയ്‌ക്കണോ? അതിലും എളുപ്പം മാനേജര്‍മാര്‍ക്കുള്ള കോഴ സര്‍ക്കാര്‍ തന്നെ കൊടുക്കുന്നതല്ലേ? ആണ്ടില്‍ പത്തോ നൂറോ കോടി രൂപ മതിയാവും. ബാക്കി ഖജനാവിനു ലാഭമല്ലേ? ഈ തുകയ്‌ക്കു കണക്കുമില്ല, മാനേജര്‍മാര്‍ ഇതിന്‌ ആദായ നികുതിയോ, വില്‌പനനികുതിയോ, സേവനനികുതിയോ, സമ്മാന നികുതിയോ ഒന്നും കൊടുക്കുന്നുമില്ല. ഇവിടെ കള്ളന്മാരും, അക്രമികളും ധാരാളം ഉണ്ട്‌. പക്ഷേ ആവശ്യത്തിന്‌ പോലീസുകാരില്ല. നാടുമുഴുവന്‍ ചിക്കന്‍ഗുനിയ മുതല്‍ സികാ വൈറസ്‌ വരെ ഐ.എസ്‌.ഒ. മാര്‍ക്കു പോലുമുള്ള വൈറസുകള്‍ പലതും കറങ്ങി നടപ്പുണ്ട്‌. പക്ഷെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരും, നഴ്‌സുമാരുമില്ല. പിന്നെ കുട്ടികളില്ലാത്ത സ്‌കൂളുകളില്‍ മാത്രം അധ്യാപകര്‍ ഉണ്ടാവുന്നത്‌ എങ്ങനെയാണ്‌? കാരണം വളരെ ലളിതമാണ്‌. വിദ്യാഭ്യാസരംഗത്ത്‌ ഇല്ലാത്ത തസ്‌തിക ഉണ്ടാക്കി വില്‌ക്കുന്നത്‌ സംഘടിത സമുദായ നേതാക്കളും, പുരോഹിതരുമാണ്‌. പാവം ആദിവാസികള്‍ക്കും ദളിതര്‍ക്കും മാത്രം സ്‌കൂളില്ല. ആദിവാസി മേഖലയില്‍ കുട്ടികളുണ്ടെങ്കിലും സ്‌കൂളുകള്‍ ഇല്ല. ഉള്ള സ്‌കൂളിലെ നല്ലൊരു വിഭാഗം അധ്യാപകര്‍ ആനയെ പേടിയാണെന്നു പറഞ്ഞ്‌ സ്വന്തം ഹാജര്‍ പുസ്‌തകം കാടിന്‌ അന്‍പതു കിലോമീറ്റര്‍ ഇപ്പുറത്ത്‌ ഏതെങ്കിലും മരക്കൊമ്പില്‍ വച്ചിരിക്കുകയാണ്‌. ഇനി സ്‌കൂള്‍ അധികൃതര്‍ കുട്ടികളുടെ കള്ളക്കണക്കു ഹാജരാകുന്നതു കണ്ടു പിടിക്കാന്‍ ഇത്ര പ്രയാസമാണോ?

    പണ്ട്‌ എന്റെ ഒരു അനന്തിരവന്‍ പഠിച്ച സ്‌കൂളിന്‌ അംഗീകാരം വേണമായിരുന്നു. 90 കളിലാണ്‌. നാട്ടിന്‍പുറത്തെ പുതുതായി തുടങ്ങിയ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളാണ്‌. ആവശ്യത്തിന്‌ കുട്ടികളില്ല. അല്‌പം അകലെയുള്ള മറ്റൊരു സ്‌കൂളുമായി ധാരണയിലെത്തി. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന്‌ എ.ഇ.ഒ. പരിശോധനയ്‌ക്കു വരാന്‍ സാധ്യതയുള്ള ദിവസം മറ്റേ സ്‌കൂളിലെ കുട്ടികളെ ഒരു വാനില്‍ ഇവിടെ കൊണ്ടു വന്ന്‌ ഇരുത്തും. അവര്‍ക്ക്‌ ഒരു പേരും പറഞ്ഞു കൊടുക്കും. അങ്ങനെ കൊണ്ടു പോയപ്പോള്‍ അനന്തിരവനു കിട്ടിയ പേര്‍ അലക്‌സാണ്ടര്‍ ജോണ്‍. (ഇവനിപ്പോള്‍ ഒരു വിദേശ സര്‍വ്വകലാശാലയില്‍ അധ്യാപക പുലിയായി കറങ്ങി നടക്കുന്നതു കൊണ്ടു പേരു ഞാന്‍ പറയുന്നില്ല. ‘ശി’ യിലാണ്‌ തുടങ്ങുന്നത്‌്‌). എണ്ണമെടുക്കാന്‍ ക്ലാസ്സിലെത്തിയ എ. ഇ. ഒ. യേട്‌ അവന്‍ പേരു പറഞ്ഞത്‌ ‘ശിലക്‌സാണ്ടര്‍ ജോണ്‍’ എന്നാണ്‌. ‘നിന്റെ അച്ഛന്റെ പേരെന്താ?’ ‘നാരായണന്‍കുട്ടി’, ‘അപ്പൂപ്പന്റെ പേരോ?’ ‘കൃഷ്‌ണപിള്ള’ എ.ഇ.ഒ. കണ്ണുരുട്ടി ‘നീ ഈ ക്ലാസ്സിലാണോടാ പഠിക്കുന്നത്‌? ‘അല്ല’, ‘ഈ സ്‌കൂളിലാണോ?’, ‘അല്ല’. ‘ഇനിയും ഇതു പോലെ വന്നിട്ടുള്ള ബാക്കിയുള്ളവന്‍മാരൊക്കെ ഒന്നെഴുന്നേറ്റേ’ പകുതി കുട്ടികള്‍ എഴുന്നേറ്റു നിന്നു. അദ്ദേഹം വെളിയിലേക്കു കൈചൂണ്ടി പറഞ്ഞു ‘ഇറങ്ങി ഓടെടാ’. കുട്ടികള്‍ ഇറങ്ങി ഓടി. വാനില്ലാതെ തന്നെ രണ്ടു കീലോമീറ്റര്‍ അപ്പുറത്തുള്ള വീട്ടിലെത്തി. ഇത്രയും സാങ്കേതിക വിദ്യകളുളള കാലമല്ലേ. ആനയ്‌ക്കു പോലും വനം വകുപ്പു മൈക്രോചിപ്പ്‌ വയ്‌ക്കുന്നു. അതിനും വളരെ മുന്‍പു തന്നെ വെച്ചൂര്‍ ട്രസ്റ്റും പ്രൊഫസര്‍ ശോശാമ്മയും ചേര്‍ന്ന്‌ ആടിനും പശുവിനും ചിപ്പു വയ്‌ക്കാന്‍ തുടങ്ങി. എന്തു കൊണ്ട്‌ കുട്ടികള്‍ക്ക്‌ ചിപ്പു വച്ചു കൂടാ? 1500 കോടി രൂപ പ്രതിവര്‍ഷം ഖജനാവിനു മിച്ചമുണ്ടാവുന്ന കേസാണ്‌. നാല്‌പതിനായിരം ഇല്ലാത്ത തസ്‌തിക സൃഷ്ടിച്ചു വിറ്റു കാശുവാങ്ങുന്ന ജാതി-മത-പൗരോഹിത്യ മേധാവിത്തത്തോട്‌ ‘ഇറങ്ങി ഓടെടാ’ എന്നു പറയാന്‍ കെല്‌പുള്ള രാഷ്ട്രീയ നേതൃത്വമോ, സാംസ്‌കാരിക നേതൃത്വമോ, വിദ്യാഭ്യാസചിന്തകരോ ഇവിടെ ഇല്ല. അപ്പോഴാണ്‌ ഞാന്‍ എന്റെ വല്യമ്മച്ചിയെ ഓര്‍ക്കുന്നത്‌. കുറഞ്ഞപക്ഷം ഉമ്മറത്തിരുന്ന്‌ വാര്‍ത്ത വായിക്കുമ്പോള്‍ ‘ഇവനെയൊക്കെ കാലേ പിടിച്ചു കുത്താന്‍ ഇവിടെ ആരുമില്ലേ’ എന്നൊരാത്മഗതമെങ്കിലും വല്യമ്മച്ചി പുറപ്പെടുവിക്കുമായിരുന്നു. വാല്‍ക്കഷണം: ഇന്നലെ ടിവിയില്‍ ഒരു വാര്‍ത്ത കണ്ടു. മലബാറിലെ ഏതോ സര്‍ക്കാര്‍ വക ക്ഷേത്രത്തിലെ മാനേജരുടെ മേല്‍ അഴിമതി ആരോപണം വന്നു. പകരം മാനേജരെ വയ്‌ക്കാന്‍ കഴിയാത്തതു കൊണ്ട്‌ 2012 മുതല്‍ അവിടെ ചെയ്യുന്ന ജോലിക്കു പോലും പൂജാരിക്കും കഴകക്കാര്‍ക്കും സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നില്ല. എന്നു മാത്രമല്ല അവിടെ ഒരു നേരമേ പൂജയുള്ളു എങ്കിലും രണ്ടു നേരം എന്നു കണക്കാക്കി സര്‍ക്കാര്‍ ശമ്പളം പണ്ടു കൊടുത്തു പോയി. അതു മുഴുവന്‍ ഉടന്‍ തിരിച്ചടയ്‌ക്കണം. ഒരു ഗതിയും ഇല്ലാതായപ്പോള്‍ ജീവിക്കാനായി അമ്പലം അടച്ചിട്ട്‌ ജീവനക്കാര്‍ കൂലിപ്പണിക്ക്‌ ഇറങ്ങിയത്രേ. അപ്പോള്‍ ഇതിനൊന്നും വകുപ്പില്ലാഞ്ഞല്ല.

  • ‘വെക്കടാ വെടി’

    കേരളത്തില്‍ ഒരു ചര്‍ച്ച കൊടുംപിരിക്കൊണ്ടു നടക്കുകയാണ്‌. കോളേജ്‌ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളായ സ്‌ത്രീ പുരുഷന്മാര്‍ അടുത്തടുത്തിരുന്നു പഠിച്ചാല്‍ ശരിയാവുമോ? സ്‌ത്രീ പുരുഷന്‍മാര്‍ എന്നു പറഞ്ഞത്‌ അബദ്ധത്തിലല്ല. ഇവരെല്ലാം വോട്ടേഴ്‌സ്‌ ലിസ്‌റ്റില്‍ പേരുള്ളവരോ, കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ വോട്ട്‌ ചെയ്‌തവരോ ഒക്കെ ആണ്‌. ഇവരെ പിന്നെ എന്തു വിളിക്കണം ? എന്തായാലും ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു ബുദ്ധിജീവിയുടെ പ്രഖ്യാപനം ഗംഭീരമായിരുന്നു. ഇവര്‍ ഒരുമിച്ചിരിക്കുന്നതിനൊന്നും അദ്ദേഹം എതിരല്ല. പക്ഷേ ഇംഗ്ലണ്ടിലെയോ, അമേരിക്കയിലെയോ പോലെ ജാരസന്തതികളെ വളര്‍ത്താനോ അംഗീകരിക്കാനോ ഉള്ള സംവിധാനം ഈ നാട്ടിലില്ല. അതുകൊണ്ടു തത്‌കാലം ഇതിനെ എതിര്‍ക്കാന്‍ നിര്‍ബന്ധിതനാവുന്നു. എനിക്കതു പുതിയ ഒരറിവായിരുന്നു. ക്ലാസ്സു മുറികളിലെ ബഞ്ചില്‍ അടുത്തടുത്തിരുന്നാല്‍ ജാരസന്തതികള്‍ ഉണ്ടാവുന്നത്ര ഉല്‌പാദന ക്ഷമതയുള്ള സ്‌ത്രീ പുരുഷന്മാരാണ്‌ നമ്മുടെ കലാലയങ്ങളിലെത്തുന്നത്‌ എന്ന്‌ ആരും ഇതുവരെ പറഞ്ഞു തന്നിരുന്നില്ല. സത്യം പറഞ്ഞാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടു ഞാന്‍ ഞെട്ടിപ്പോയി. ഇങ്ങിനെയാണല്ലോ വലിയ വലിയ ആളുകളൊക്കെ ഇടയ്‌ക്കിടെ ഞെട്ടുന്നതെന്നു വിചാരിക്കുകയും ചെയ്‌തു. നമ്മുടെ റോഡുകളില്‍ പലയിടത്തും സമ്പൂര്‍ണ്ണ ശിശു നിര്‍മ്മാണ ആശുപത്രികളുടെ പരസ്യമുണ്ട്‌. ഡോക്ടര്‍മാര്‍ കയ്യിലും, തോളിലും, തലയിലുമൊക്കെ കുഞ്ഞുങ്ങളെ വച്ചു കൊണ്ടു നില്‌ക്കുന്നു. ഒറ്റ പ്രസവത്തിലുണ്ടാവുന്നവയാണ്‌ എല്ലാം. ഇനിയും എണ്ണം കൂടിയാല്‍ പാവം ഡോക്ടര്‍ കുഞ്ഞിനെ കഴുത്തില്‍ കടിച്ചു പിടിക്കേണ്ടിവരും. വിദേശിയും, സ്വദേശിയും, പിന്നെ ആസാമിയും ഒക്കെ ആയ പലതരം മൂലധനങ്ങള്‍ കൊണ്ടു പടുത്തുയര്‍ത്തുന്ന ആശുപത്രികള്‍. അതിനിടയിലാണ്‌ ക്ലാസ്സ്‌ മുറിയിലെ ഒരു ബെഞ്ചില്‍ ആണ്‍ – പെണ്‍ പെണ്‍കുട്ടികളിരുന്നാല്‍ കുഞ്ഞുങ്ങളുണ്ടാവുന്ന ചെലവു കുറഞ്ഞ സാങ്കേതിക വിദ്യ! കുട്ടികളില്ലാത്ത ദമ്പതികളെ കോളേജ്‌ ക്ലാസ്സുകളിലെ ബഞ്ചില്‍ ഇരുത്തിയാല്‍ പോരെ?. ഹൊ, ഇതെങ്ങാനും നാട്ടുകാര്‍ അറിഞ്ഞാല്‍ ഈ ആശുപത്രികളെല്ലാം പൂട്ടേണ്ടി വരും. ആശുപത്രികളും സ്വര്‍ണ്ണക്കടകളും കോഴിക്കടകളും ആശ്രയിച്ചു നില്‌ക്കുന്ന നമ്മുടെ കൊച്ചു കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ തന്നെ തകര്‍ന്നു തരിപ്പണമാവും. ഇരുപത്താറു വര്‍ഷത്തോളം ഞാന്‍ ഔപചാരിക വിദ്യാഭ്യാസം നടത്തിയിട്ടുണ്ട്‌. അങ്ങിനെ സംഭവിച്ചതിനു പല കാരണങ്ങളുമുണ്ട്‌. പ്രത്യേകിച്ചു പണിയൊന്നുമില്ലായിരുന്നു. ഏതു പണി തെരഞ്ഞെ ടുക്കണമെന്ന കാര്യത്തില്‍ ഒരു തീരുമാനത്തിലെത്താനും പറ്റിയില്ല. അതു കൊണ്ടു പലതും പഠിച്ചു നോക്കി. ഒടുവില്‍ യുജിസി ഫെല്ലോഷിപ്പ്‌ ഒരു നല്ല വരുമാന മാര്‍ഗ്ഗവും വലിയ മെനക്കേടില്ലാത്ത പണിയും ആയി തോന്നി. വിവാഹ ശേഷവും തുടര്‍ന്ന അഭ്യാസം നിര്‍ത്തിയത്‌ മകള്‍ക്ക്‌ ഒരു വയസ്സു തികഞ്ഞപ്പോഴാണ്‌. ഇക്കാലമത്രയും ഞാന്‍ പഠിച്ചത്‌ സഹവിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്‌. ഞാന്‍ പഠിച്ച എല്ലാ ക്ലാസ്സുകളിലും പെണ്‍കുട്ടികളുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ ആദ്യത്തെ പതിനാറു വര്‍ഷവും തൊട്ടപ്പുറത്തിരിക്കുന്ന ഒരു പെണ്‍കുട്ടിയോടു സംസാരിക്കുവാന്‍ ഞാന്‍ ധൈര്യപ്പെട്ടിട്ടില്ല. ഞാനെന്നല്ല, എന്റെ സഹപാഠികളില്‍ മഹാഭൂരിപക്ഷവും അങ്ങിനെ തന്നെ ആയിരുന്നു. എന്നാല്‍ പ്രീഡിഗ്രി തലം മുതല്‍ ആണ്‍ പെണ്‍ വിഭാഗങ്ങള്‍ക്കിടയിലെ ലിങ്കായി നിലനിന്നിരുന്ന ചിലര്‍ ഉണ്ടായിരുന്നു. ഞങ്ങളെപ്പോലെയുള്ള ഭീരുക്കള്‍ അവരെ പുറമെ പരമാവധി അപഹസിക്കുകയും അകമെ ആരാധിക്കുകയും അസൂയപ്പെടുകയും ചെയ്‌തു.

    രണ്ടു മൂന്നു വര്‍ഷം മുന്‍പ്‌ ഞാന്‍ പഠിച്ച ഹൈസ്‌കൂള്‍ ക്ലാസ്സിലെ വിദ്യാര്‍ത്ഥി – വിദ്യാര്‍ത്ഥിനികളുടെ ഒരു സംഗമം നടന്നു. സ്‌കൂള്‍ വിട്ടു മുപ്പത്തഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌. ആറു വര്‍ഷവും പത്തു വര്‍ഷവുമൊക്കെ ഒരേ ക്ലാസ്സിലിരുന്നു പഠിച്ച ആണ്‍-പെണ്‍ കുട്ടികള്‍ മഹാഭൂരിപക്ഷവും ആദ്യമായി പരസ്‌പരം സംസാരിക്കുന്നതപ്പോഴാണ്‌. പെണ്‍ കുട്ടികളില്‍ പലരും അമ്മൂമ്മയും, ആണ്‍ കുട്ടികളില്‍ ചിലരെങ്കിലും അപ്പൂപ്പനും ആയിക്കഴിഞ്ഞിരുന്നു. ഇത്‌ ഒരു ക്ലാസ്സിന്റേയോ, സ്‌കൂളിന്റേയോ, പ്രദേശത്തിന്റേയോ, പ്രശ്‌നമല്ല. ഒരു പൊതു രീതി തന്നെ ആയിരുന്നു. ഒരമ്മ പെറ്റ മക്കളല്ലാത്ത ആണ്‍-പെണ്‍ കുട്ടികള്‍ ആരും തമ്മില്‍ സ്‌കൂള്‍ മതില്‍ക്കെട്ടിനുള്ളില്‍ സംസാരിക്കില്ല. ഒരുമിച്ചു കളിച്ചു വളര്‍ന്ന അയല്‍വാസികളായ ആണ്‍-പെണ്‍ കുട്ടികള്‍ പോലും സ്‌കൂള്‍ വളപ്പിനുള്ളില്‍ കടന്നാല്‍ പിന്നെ മിണ്ടില്ല. സ്വഭാവ രൂപീകരണത്തിന്റെ ആദ്യ നാളുകളില്‍ കിട്ടുന്ന ഈ പരിശീലനം, സ്‌ത്രീ പുരുഷന്മാര്‍ക്കിടയില്‍ ഒരു സ്ഥിരം മതില്‍ ഉണ്ടാക്കാന്‍ ധാരാളം മതി. അയല്‍വാസികളും സുഹൃത്തുക്കളുമായ രണ്ടു സ്‌ത്രീ പുരുഷന്‍മാര്‍ ഒരു ഷോപ്പിംഗ്‌ കോംപ്ലക്‌സില്‍ നിന്നും പുറത്തു വരുമ്പോള്‍ കണ്ടു മുട്ടിയെന്നിരിക്കട്ടെ. അവര്‍ ഒരുമിച്ചു നടന്നു വീട്ടിലേക്കു പോവാനോ, ഒരു വാഹനത്തില്‍ പോവാനോ തയ്യാറാവുമോ? ഒരു ഓഫീസില്‍ ജോലി ചെയ്യുന്ന രണ്ടു സ്‌ത്രീ പുരുഷന്‍മാര്‍ ഒരുമിച്ചു ബസ്‌ സ്റ്റോപ്പിലേക്ക്‌ നടക്കുവാന്‍ തയ്യാറാവുമോ ? ഒരുമിച്ച്‌ ഒരു റെസ്റ്റോറന്റില്‍ പോയി ചായകുടിക്കാന്‍ ധൈര്യപ്പെടുമോ? ഈ പ്രഹേളികയുടെ ഉത്തരമാണ്‌ നമ്മുടെ ബുദ്ധിജീവി കണ്ടു പിടിച്ചു തന്നത്‌. പൊതു വഴിയേ സംസാരിച്ചു കൊണ്ടു നടക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന ജാര സന്തതികളുടെ സംരക്ഷണത്തിനു സംവിധാനമില്ലല്ലോ. മൂവായിരം പേര്‍ ജോലി ചെയ്യുന്ന ഒരു സോഫ്‌റ്റ്‌ വെയര്‍ കമ്പനിയുടെ മാനേജ്‌മെന്റ്‌ തലത്തില്‍ ജോലി ചെയ്യുന്ന ഒരു സ്‌നേഹിത പറഞ്ഞ കഥ ഉണ്ട്‌. ഇപ്പോള്‍ അവരുടെ താഴെയും, മുകളിലും, വശങ്ങളിലും, ധാരാളം പുരുഷന്‍മാര്‍ ജോലി ചെയ്യുന്നുണ്ട്‌. അവരൊക്കെയായി നിരന്തരം ഇടപെടുന്നുമുണ്ട്‌. സ്‌നേഹിത രണ്ടാം ക്ലാസ്സിലോ, മൂന്നാം ക്ലാസ്സിലോ പഠിക്കുമ്പോള്‍ ഒരു സഹപാഠി സ്‌കൂളിനടുത്തുള്ള ഒരു മതിലില്‍ ചാണകം കൊണ്ട്‌ അവരുടെ പേരും, അയാളുടെ പേരും എഴുതി ഇടയ്‌ക്ക്‌ ഒരു അധിക ചിഹ്നവുമിട്ടത്രേ. ഭാഗ്യത്തിന്‌ സ്‌കൂളിലെ തന്നെ ഒരു ടീച്ചറുടെ മതിലിലാണെഴുതിയത്‌. നായകന്‍ സ്ഥിരമായി സ്ലേറ്റില്‍ തെറ്റിച്ചെഴുതുന്ന ഒരക്ഷരം പെണ്‍കുട്ടിയുടെ പേരിലുമുണ്ട്‌. അതു കൊണ്ട്‌ പ്രതി ഉടന്‍ വലയിലായി. ബുദ്ധിമതിയായ ടീച്ചര്‍ ഒരു ചകരിത്തൊണ്ട്‌ ചെത്തിക്കൊടുത്ത്‌ പാവം രണ്ടാം ക്ലാസ്സ്‌ കാമുകനെ കൊണ്ട്‌ അക്ഷരങ്ങള്‍ക്കൊപ്പം മതിലിന്റെ മറ്റു ഭാഗങ്ങളും നന്നായി ഉരച്ചു കഴുകിച്ചു. പായല്‍ മുഴുവന്‍ പോയതു കൊണ്ട്‌ ആ വര്‍ഷം മതില്‍ വെള്ള പൂശേണ്ടി വന്നില്ല. പക്ഷെ അതോടെ നിഷ്‌കളങ്കയായ രണ്ടാം ക്ലാസ്സുകാരിയുടെ അമ്മയ്‌ക്ക്‌ ആധിയായി. ‘ഇവള്‍ പേരു കേള്‍പ്പിക്കുമോ?’. അധ്യാപിക കൂടിയായ അമ്മ, അവള്‍ കഴിയുന്നതും മുഖം കീഴോട്ടു കുനിച്ചു നടന്നു കൊള്ളണം എന്നൊരു വ്യവസ്ഥ വച്ചു കര്‍ശനമായി നടപ്പിലാക്കി.

    ബിരുദ പഠന കാലത്ത്‌ അവര്‍ക്ക്‌ രസികന്മാരായ കുറച്ചു സഹപാഠികളെക്കിട്ടി. നാല്‌ ആണ്‍കുട്ടികള്‍ക്കൊപ്പം ഒരു ബഞ്ചിലായി ഇരിപ്പ്‌. അപ്പോള്‍ ആരോ ഒരു ദിവസം ഒരു തമാശ അവതരിപ്പിച്ചു. ക്ലാസ്സിലെ സീലിംഗ്‌ ഫാനിനായി ഇട്ടിരിക്കുന്ന കൊളുത്തിലൂടെ ഒരു ചൂണ്ട നൂല്‍ ഇടുക. അധ്യാപകന്റെ തലയ്‌ക്കു മുകളില്‍ വരുന്ന അറ്റത്ത്‌ ഒരു പാളയങ്കോടന്‍ പഴം കെട്ടി വെച്ചു. മറ്റേ അറ്റം വാനരസംഘത്തിന്റെ കയ്യിലാണ്‌. അധ്യാപകന്‍ ബോര്‍ഡില്‍ എഴുതാന്‍ തിരിയുമ്പോള്‍ കൊളുത്തിലിരിക്കുന്ന പഴം ഇറങ്ങി വന്ന്‌ അദ്ദേഹത്തിന്റെ തലയ്‌ക്കു മുകളില്‍ നില്‌ക്കും. എഴുത്തു നിര്‍ത്തി തിരിയുമ്പോള്‍ പഴം മുകളിലേക്കു പോവും. ഓരോരുത്തരും നിയന്ത്രണം കൈമാറി ഒടുവില്‍ നൂലിന്റെ അറ്റം സ്‌നേഹിതയുടെ കയ്യിലായി. അപ്പോള്‍ പിന്നിലിരുന്ന ഒരു വിദ്വാന്‍ കയ്യിലിരുന്ന പേനയുടെ അറ്റം കൊണ്ട്‌ നായികയുടെ വാരിയെല്ലില്‍ ഒന്ന്‌ ചൊറിഞ്ഞു. അവര്‍ മേലോട്ടു ചാടി. പഴം അധ്യാപകന്റെ തലയില്‍. അധ്യാപകന്‍ രോഷാകുലനായെങ്കിലും വകുപ്പു മേധാവി ‘നന്നായി പഠിക്കുന്ന പിള്ളേരാ, ഇതൊക്കെ ഒരു തമാശ ആയെടുത്താല്‍ പോരേ’ എന്നു ചോദിച്ചു സംഭവമൊതുക്കി. പഠനം അവസാനിക്കാറായപ്പോഴേക്കും നമ്മുടെ ഇക്കിളി വീരന്‍ കടുത്ത സാമ്പത്തിക പ്രയാസത്തിലായി. ജോലി തേടി നാടു വിടാന്‍ പോലും കാശില്ല. സ്‌നേഹിത അച്ഛനോടു വളരെ രഹസ്യമായി വിവരം പറഞ്ഞിട്ട്‌ സാമാന്യം വലിയ ഒരു സ്വര്‍ണ്ണമാല ഊരിക്കൊടുത്തു. സുഹ്യത്തുക്കള്‍ എല്ലാം പലവഴിക്കു പിരിഞ്ഞു. പിന്നെ ആരുടേയും ഒരു വിവരവുമില്ല. ആറേഴു കൊല്ലം കഴിഞ്ഞപ്പോള്‍ ഒളിച്ചോട്ടക്കാരന്‍ മറ്റൊരു മാലയുമായി സുഹൃത്തിനെ തേടി തിരികെ വന്നു. ആ മാലയുടെ അറ്റത്ത്‌ ഒരു താലിയുണ്ടായിരുന്നോ എന്ന്‌ സ്ഥിരം മലയാള ടിവി സീരിയല്‍ പ്രേക്ഷകര്‍ ഉത്‌കണ്‌ഠാകുലരാവുന്നുണ്ടായിരിക്കും. ഒരു മാങ്ങാത്തൊലിയുമില്ലായിരുന്നു. അവര്‍ രണ്ടു കുടുംബങ്ങളായി, അടുത്ത സുഹൃത്തുക്കളായി, ലോകത്തിന്റെ രണ്ടു ഭാഗത്തു ജീവിക്കുന്നു. അന്നു വകുപ്പു മേധാവി, ആണ്‍കുട്ടികള്‍ക്കൊപ്പമിരുന്ന പെണ്ണിനെയും, അധ്യാപകന്റെ തലയില്‍ പഴമിട്ടവന്മാരെയും പുറത്താക്കാന്‍ തുനിഞ്ഞിരുന്നെങ്കില്‍, അവരുടെ ഭാവി എന്താവുമായിരുന്നു? ബസില്‍ സ്‌ത്രീകളുടെ സീറ്റ്‌ എന്നൊരു സംവിധാനം ഉണ്ടല്ലോ. നമ്മുടെ നാട്ടില്‍ ഓരോ തവണ ബസില്‍ കയറുന്നതും ഓരോ മാമാങ്കം ആണ്‌. ചാവേറുകള്‍ സര്‍വ്വതും പിന്നിലുപേക്ഷിച്ച്‌ ജീവന്‍ കളയാന്‍ തയ്യാറായി മുന്നേറി സീറ്റു കയ്യടക്കുന്നു. ഇതിനുള്ള ആരോഗ്യവും, പരിശീലനവും, ജൈവിക സാഹചര്യങ്ങളും മഹാഭൂരിപക്ഷം വനിതകള്‍ക്കുമില്ലാത്തതു കൊണ്ടാണ്‌ അവര്‍ക്കായി കുറച്ചു സീറ്റു മാറ്റി വച്ചിരിക്കുന്നത്‌. അവശേഷിക്കുന്ന സീറ്റുകളില്‍ സ്‌ത്രീകള്‍ക്കും, പുരുഷന്മാര്‍ക്കും തുല്യ അവകാശമാണ്‌. എന്നാല്‍ പലരും ധരിച്ചു വച്ചിരിക്കുന്നത്‌ അതു പുരുഷന്മാരുടെ സീറ്റാണെന്നും, പുരുഷന്മാരുടെ തലോടല്‍ ആഗ്രഹിക്കുന്ന വനിതകളാണ്‌ അവയില്‍ കയറി ഇരിക്കുന്നതുമെന്നാണ്‌. വിവാഹത്തെത്തുടര്‍ന്ന്‌ ഗവേഷണ വിദ്യാര്‍ത്ഥികളായിരുന്ന ഞാനും, ഭാര്യയും ഒരുപാടു ദീര്‍ഘദൂരയാത്രകള്‍ ബസിലും ട്രെയ്‌നിലും മൊക്കെ നടത്തിയിട്ടുണ്ട്‌. ചിലപ്പോള്‍ സ്‌ത്രീകള്‍ വരുമ്പോള്‍ ഞാന്‍ ഒന്നെഴുന്നേറ്റു കൊടുക്കും. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ഭാര്യ പറഞ്ഞു, ‘നിങ്ങള്‍ ഇടയ്‌ക്കെഴുന്നേല്‌ക്കാന്‍ പരിപാടിയുണ്ടെങ്കില്‍ നമുക്ക്‌ ഒരുമിച്ചിരിക്കേണ്ട.’ ഞാന്‍ ചോദിച്ചു, ‘ഞാന്‍ എഴുന്നേല്‍ക്കുന്നതിനു തനിക്കെന്താ കുഴപ്പം ? അയാള്‍ പറഞ്ഞു ‘ഒരു കുഴപ്പവുമില്ല. രണ്ടു സ്‌റ്റോപ്പു കഴിയുമ്പോള്‍ അവരിറങ്ങും. വല്ലവനും വന്നിരുന്നു ചൊറിയാനും മാന്താനും തുടങ്ങും. ബസില്‍ കയറുന്നവന്മാരില്‍ പകുതിയുടെയും വിചാരം ഒരു സ്‌ത്രീ ഒറ്റയ്‌ക്കു പൊതു സീറ്റിലിരിക്കുന്നത്‌ അവരെ പ്രതീക്ഷിച്ചു കൊണ്ടാണെന്നാണ്‌. പിന്നെ ഞാനവനെ ആട്ടിയിറക്കണം…’. എന്തുകൊണ്ട്‌, സ്‌കൂള്‍ തലത്തിലും കോളേജ്‌ തലത്തിലുമൊക്കെ ആണ്‍കുട്ടികളും പെണ്‍ കുട്ടികളും ഇടപെടണമെന്നു ചോദിക്കുന്നവരുണ്ട്‌. എതിര്‍ലിംഗക്കാരെ ശരിയായ രീതിയില്‍ നോക്കിക്കാണുവാനും, ശരിയായ മനോവികാസത്തിനും അത്തരം ഒരിടപെടല്‍ ആവശ്യമാണ്‌. എന്നാല്‍ ആണ്‍-പെണ്‍ കുട്ടികളുടെ ഇടപെടലുകള്‍ പ്രശ്‌നങ്ങളിലേക്കു നയിക്കാന്‍ സാധ്യതയില്ലേ ? ചിലപ്പോള്‍ പ്രശ്‌നങ്ങളുണ്ടാവാം.

    മലയാളത്തിലെ ഏറ്റവും സത്യസന്ധനായ എഴുത്തുകാരനും നാടകാചാര്യനുമായ എന്‍. എന്‍. പിള്ള അദ്ദേഹത്തിന്റെ ആത്മകഥയില്‍ ഒരനുഭവം പറയുന്നുണ്ട്‌. അദ്ദേഹം ഇന്റര്‍മീഡിയറ്റ്‌ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത്‌ വിദേശികളായ പല അധ്യാപകരും ഉണ്ടായിരുന്നു. അവരില്‍ സുന്ദരിയായ ഒരു സ്‌ത്രീ അയഞ്ഞ ഉടുപ്പുകളും ധരിച്ചാണ്‌ വരുന്നത്‌. അവര്‍ ഡസ്‌കില്‍ കൈകുത്തി നിന്നു നോട്ടുബുക്കു പരിശോധിക്കുമ്പോള്‍ പിള്ളേച്ചന്റെ കണ്ണ്‌ ബ്ലൗസിനുള്ളിലേക്കു പോവും. ഇതു കണ്ടു പിടിച്ചതോടെ അവര്‍ ക്ഷുഭിതയായി. അദ്ദേഹത്തെ ഒറ്റയ്‌ക്കു വിളിച്ച്‌, നീ എന്തുകൊണ്ടങ്ങനെ പെരുമാറി എന്നു ചോദിച്ചു. Human instinct എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അവര്‍ പിന്നെ വഴക്കു പറഞ്ഞില്ല. പക്ഷെ അടുക്കലെത്തുമ്പോള്‍ കുപ്പായം നേരെ കിടക്കുമെന്നുറപ്പു വരുത്തുമായിരുന്നത്രേ. (ഓര്‍മ്മയില്‍ നിന്നെഴുതുന്നതാണ്‌. അല്‌പസ്വല്‌പം വ്യത്യാസം വരാം.) എത്ര ലളിതമായി അവര്‍ ആ കുട്ടിയുടെ പ്രശ്‌നം കൈകാര്യം ചെയ്‌തു? കുട്ടികളുടെ കൗമാര ചാപല്യങ്ങള്‍ ഉപദേശം കൊണ്ടും, ശാസന കൊണ്ടും, താക്കീതു കൊണ്ടുമൊക്കെ ശരിയാക്കാവുന്നതാണ്‌. പക്ഷെ നമ്മള്‍ അവരെ കടുത്ത കുറ്റവാളികളായി കാണുന്നു, പ്രശ്‌നം വഷളാവുന്നു. പണ്ടു നമ്മുടെ പോലീസിനൊരേര്‍പ്പാടുണ്ടായിരുന്നു. കടല്‍ത്തീരത്തോ, പാര്‍ക്കിലോ മുട്ടിയിരുമ്മിയിരുന്നു സംസാരിക്കുന്ന കമിതാക്കളെ അല്ലെങ്കില്‍ ഹോട്ടല്‍ മുറികളില്‍ നിന്നു പിടികൂടുന്നവരെ വിവാഹം കഴിപ്പിച്ചു വിടുക. പോലീസിന്റെ വക സൗജന്യ വിവാഹ സദ്യയായി വധൂവരന്മാര്‍ക്കും ലോക്കപ്പിലും, പരിസരത്തുമുള്ള കള്ളന്മാര്‍ക്കും, പോക്കിരികള്‍ക്കുമെല്ലാം ചായയും കടിയും നല്‌കുകയും ചെയ്യും. എന്തൊരുദാരമനസ്‌കത!. നമ്മുടെ നാടായതു കൊണ്ട്‌ ഇങ്ങനെ കല്യാണം കഴിപ്പിക്കപ്പെട്ടവര്‍ക്കു പിന്നെന്തു സംഭവിച്ചു എന്നാരും ഒരു പഠനവും നടത്തിയിട്ടില്ല. പ്രായപൂര്‍ത്തിയായ രണ്ടു സ്‌ത്രീ പുരുഷന്മാര്‍ ഒരുമിച്ചു താമസിക്കുന്നതിനെതിരായ ഒരു നിയമവും ഈ നാട്ടിലില്ല എന്നു കോടതി പ്രഖ്യാപി ച്ചത്‌ അടുത്തയിെട മാത്രമാണ്‌. ഞാന്‍ ലോകോളജ്‌ വിദ്യാര്‍ത്ഥി ആയിരുന്ന കാലത്ത്‌ ഗുണ്ടാസംഘങ്ങളും, ആധുനിക ആശുപത്രികളും ഒക്കെ കുറവായിരുന്നു. സ്‌ത്രീധന സംബന്ധമായ തര്‍ക്കമുണ്ടാവുന്ന വീടുകളില്‍ സ്റ്റൗവ്‌ പൊട്ടിത്തെറിക്കുകയായിരുന്നു അന്നത്തെ പതിവ്‌. ഒരു പ്രൊഫസറോട്‌ ഞങ്ങള്‍ സംശയം ചോദിച്ചു. നിയമം മൂലം സ്‌ത്രീധനം നിരോധിക്കാന്‍ പറ്റുമോ എന്ന്‌ അദ്ദേഹം പറഞ്ഞത്‌ അവിവാഹിതയായ സ്‌ത്രീ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും, ഗര്‍ഭിണിയാവുന്നതും, ബലാല്‍സംഗം ചെയ്യപ്പെടുന്നതും, കുടുംബത്തിനു മാനക്കേടാണെന്ന ധാരണ സമൂഹത്തിലുണ്ട്‌. അതു നിലനില്‌ക്കുന്നിടത്തോളം കാലം സ്‌ത്രീധനവും നിലനില്‌ക്കും. വീട്ടില്‍ വളര്‍ന്നു വരുന്ന ഓരോ പെണ്‍കുട്ടിയും ഒരു ബോംബാണ്‌. ഈ ബോംബിനെ പൊട്ടുന്നതിനു മുന്‍പു നിര്‍വീര്യമാക്കാനുള്ള മാര്‍ഗ്ഗമാണ്‌ വിവാഹം. അപ്പോള്‍ പിന്നെ എത്രയും വേഗം കല്യാണം കഴിക്കാനുള്ള ചെറുക്കനും, അവന്റെ അച്ഛനും, അമ്മയുമെല്ലാമടങ്ങുന്ന ഒരു ബോംബ്‌ സ്‌ക്വാഡിനെ കണ്ടു പിടിച്ചു പ്രതിഫലം മുന്‍കൂറായി നല്‌കി സാധനം കയ്യൊഴിയുക. ഇതിലേറ്റവും കഷ്ടം ബലാത്സംഗത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ ധാരണകളാണ്‌. അതു സ്‌ത്രീക്കപമാനമാവുന്നതെങ്ങനെ എന്നു മനസ്സിലാവുന്നില്ല. നിങ്ങളുടെ വീട്ടില്‍ കള്ളന്‍ കയറിയാല്‍ അപമാനമാവില്ല. നിങ്ങളെ ഒരു കാര്‍ ഇടിച്ചാല്‍ അപമാനമാവില്ല, നിങ്ങളെ ഒരാള്‍ കുത്തി മുറിവേല്‍പ്പിക്കുകയോ, വെടിവയ്‌ക്കുകയോ ചെയ്‌താല്‍ അപമാനമാവില്ല. പക്ഷെ ഒരു ക്രിമിനല്‍ നിങ്ങളെ ബലാത്സംഗം ചെയ്യുന്നത്‌ നിങ്ങള്‍ക്ക്‌ തീര്‍ത്താല്‍ തീരാത്ത അപമാനമാവും. അതിനു കാരണം നേരത്തെ പറഞ്ഞ ബോംബു ഭീഷണി ആണ്‌. പെണ്ണ്‌ പേരു കേള്‍പ്പിക്കാതെ നോക്കണം. അതേ യുക്തിയുടെ ഇങ്ങേയറ്റമാണ്‌ ക്ലാസ്സില്‍ ഒരു ബഞ്ചില്‍ സ്‌ത്രീ പുരുഷന്മാര്‍ ഇരിക്കരുതെന്നു പറയുന്നതും. മധ്യതിരുവിതാംകൂറിലെ പ്രഗത്ഭനായ ഒരു പ്രിന്‍സിപ്പല്‍ ഉണ്ടായിരുന്നു. അച്ചടക്ക കാര്യത്തില്‍ കര്‍ക്കശക്കാരന്‍. ഏതു പ്രശ്‌നത്തെയും പ്രായോഗികമായി നേരിടുന്ന ആള്‍. ഒരിക്കല്‍ കോളേജ്‌ തുറന്നപ്പോള്‍ ഇംഗ്ലീഷ്‌ പാഠപുസ്‌തകം വിപണിയില്‍ എത്തിയില്ലെന്നു പറഞ്ഞു സമരം ചെയ്‌ത വിദ്യാര്‍ത്ഥികളോടു മൂപ്പര്‍ ചോദിച്ചു, ബാക്കി പുസ്‌തകമെല്ലാം പഠിച്ചു കഴിഞ്ഞോടാ ? ആണ്‍കുട്ടികളും പെണ്‍കുട്ടികളും കോളേജ്‌ വരാന്തയില്‍ നിന്നു പരസ്‌പരം സംസാരിക്കുന്നു എന്ന പരാതിയുമായി ചെന്ന അധ്യാപകനോട്‌ അപ്പോള്‍ അദ്ദേഹം ചോദിച്ചത്‌ അവര്‍ അങ്ങിനെ അടുത്തു നിന്നു സംസാരിച്ചാലെന്താ, പരാഗണം സംഭവിക്കുമോ? എന്നാണ്‌. നാല്‌പതു കൊല്ലം മുന്‍പായിരുന്നു അദ്ദേഹം അങ്ങിനെ ചോദിച്ചത്‌! എന്തായാലും ഇത്രയേറെ പരാഗണഭീതി വച്ചു പുലര്‍ത്തുന്ന മറ്റൊരു നാട്‌ ലോകത്തുണ്ടോ എന്നു സംശയമാണ്‌.

    ഒരു നൂറ്റാണ്ടോ, അതില്‍ അല്‌പം അധികമോ മുമ്പുവരെയോ മാതൃദായക്രമം നിലനിന്നിരുന്ന നാടാണിത്‌. അതില്‍ ഭര്‍ത്താവില്ല, സംബന്ധക്കാരനെ ഉള്ളൂ. വാഹനങ്ങള്‍ക്കു ടയര്‍ പോലെ കുടുംബത്തിന്‌ അഭിഭാജ്യഘടകമായിരുന്നു സംബന്ധക്കാരനും. ടയറിന്റെ കാറ്റു പോയാല്‍ നിറയ്‌ക്കും, നട്ടിളകിയാല്‍ മുറുക്കും, പഞ്ചറായാല്‍ ഒട്ടിച്ചു നോക്കും, തീരെ പറ്റാതായാല്‍ ഊരിക്കളഞ്ഞു പുതിയതെടുക്കും അതായിരുന്നു സംബന്ധക്കാരന്റെയും അവസ്ഥ. ആ സ്ഥാനത്തു ഭര്‍ത്താെവന്ന അനങ്ങാപ്പാറയെ സ്ഥാപിച്ചു തുടങ്ങിയതോടെ സ്വത്തുടമ ഭര്‍ത്താവായി. സ്‌ത്രീപുരുഷ ബന്ധത്തിന്റെ ആണിക്കല്ല്‌ തന്നെ സ്‌ത്രീധനമായി. പണംവാങ്ങി സര്‍്‌ക്കാര്‍ ജോലി വില്‌ക്കുന്ന വിദ്യാഭ്യാസ കച്ചവടം പോലെ, പുരോഗമനവാദികളായ മലയാളി സമൂഹത്തിന്റെ മറ്റൊരു കണ്ണടച്ചു പാലുകുടിക്കലാണ്‌ സ്‌ത്രീധനം. സംസ്‌കാരത്തിന്റെ അടിസ്ഥാനം കുടുംബമാണെന്നും ആ കുടുംബം നില നില്‌ക്കുന്നതു സ്‌ത്രീകളെ ആശ്രയിച്ചാണെന്നും കരുതുന്നവരാണ്‌ മഹാഭൂരിപക്ഷവും. നമ്മുടെ ഉത്സവങ്ങളുമായി ഇതിനെ താരതമ്യ പ്പെടുത്താം. ഉത്സവത്തിന്റെ ആകര്‍ഷണം തന്നെ കുളിച്ചു കുട്ടപ്പനായി സ്വര്‍ണ്ണനെറ്റിപ്പട്ടമണിഞ്ഞ്‌ അഞ്ചും പത്തും മണിക്കൂര്‍ അനങ്ങാതെ നില്‌ക്കുന്ന ആനകളാണ്‌. ‘നിനക്ക്‌ ചകരി കൊണ്ടു ദേഹം തേച്ചു കഴുകി, നെറ്റിപ്പട്ടവും കെട്ടി, പാപ്പാന്‍ തരുന്ന പഴവും ശര്‍ക്കരയും, തിന്ന്‌ ഒരു കാഴ്‌ച വസ്‌തുവായി നില്‌ക്കണോ, അതോ പാപ്പാനെ ചവിട്ടി ഒടിച്ചു കളഞ്ഞു, കാട്ടില്‍ പോയി, ആറ്റിലിറങ്ങി നീന്തി, തലവഴി മണ്ണു വാരിയിട്ട്‌, മുള പറിച്ചു തിന്നണോ’ എന്നാരും ആനയോടു ചോദിക്കാറില്ല. കാട്ടാന ആയാലും, മനുഷ്യര്‍ ആയാലും മെരുക്കുമ്പോള്‍ അവരുടെ തലച്ചോറിനെക്കൂടി മെരുക്കണം. സ്‌ത്രീകളെ മെരുക്കാനുള്ള മനശാസ്‌ത്രപരമായ ആയുധങ്ങളാണ്‌ പെഴയ്‌ക്കലും, ബലാത്സംഗ ഭീതിയുമൊക്കെ. പെഴച്ച പെണ്ണിനു വീട്ടിലോ നാട്ടിലോ ഇടമില്ല. പെഴയ്‌ക്കാതിരുന്നാല്‍ മാത്രം പോരാ, പെഴയാണ്‌ എന്നു പറയിപ്പിക്കാ തിരിക്കുകയും വേണം. പറയിപ്പിക്കാതിരിക്കാനുള്ള മുന്‍കരുതലു കള്‍ക്കായാണ്‌ സ്‌ത്രീ അവളുടെ ഊര്‍ജ്ജത്തിന്റെയും, കഴിവിന്റെയും ഭൂരിഭാഗവും ചെലവാക്കുന്നത്‌. അടങ്ങിയൊതുങ്ങി ഇരിക്കണമെന്നും, വീട്ടുജോലി അറിയാമായിരിക്കണമെന്നും, ഒരുത്തന്റെ കൂടെ പൊറുക്കണമെന്നും പറഞ്ഞു പഠിപ്പിച്ച്‌ കാട്ടാനകളെ നമ്മള്‍ നാട്ടാനകളാക്കുന്നു. വീടു വിട്ടിറങ്ങണമെന്നാഗ്രഹിച്ചു പോവുന്ന ഓരോ സ്‌ത്രീയുടേയും ഏറ്റവും വലിയ പ്രശ്‌നം എട്ടോ പത്തോ മണിക്കൂറിനുള്ളില്‍ അവള്‍ ഒരു താവളം എങ്ങനെ കണ്ടെത്തുമെന്നതാണ്‌. കടത്തിണ്ണയും, റെയില്‍വേസ്റ്റേഷനും പോയിട്ട്‌ പോലീസ്‌ സ്റ്റേഷന്റെ വരാന്തയില്‍ പോലും ആക്രമിക്കപ്പെടാം. തെറ്റെന്നു ബോധ്യമുള്ള വ്യവസ്ഥാപിത രീതികള്‍ക്കെതിരെ പോരാടാന്‍ ആവശ്യമായ സാമ്പത്തിക സ്‌ത്രോതസ്സും അവര്‍ക്കില്ല. കായികാധ്വാനം ബുദ്ധിപരമായ അധ്വാനങ്ങള്‍ക്കു വഴിമാറിക്കൊടുക്കുന്ന ഇന്‍ഫര്‍മേഷന്‍ യുഗത്തില്‍ സ്‌ത്രീകള്‍ക്കു പുരുഷന്മാര്‍ക്കും അവസരങ്ങള്‍ ഏറെക്കുറെ തുല്യമാണ്‌. നമ്മുടെ പരാഗണഭീതിയാണ്‌ അവരെ തളച്ചിടുന്നത്‌. സ്‌ത്രീ പുരുഷന്മാര്‍ക്കിടയില്‍ ലൈംഗികബന്ധമല്ലാതെ മറ്റൊരു ബന്ധവും ഉണ്ടാവില്ലെന്നൊരു സിദ്ധാന്തം നമ്മള്‍ ഉണ്ടാക്കിയെടുത്തു. കഴിയുന്നതും വീട്ടില്‍ തന്നെ ഇരിക്കുക, കുടംബത്തോടൊപ്പം മാത്രം പുറത്തിറങ്ങുക.

    ന്യൂയോര്‍ക്കിലും, ലണ്ടനിലും, മിഡില്‍ ഈസ്റ്റിലും തൊട്ട്‌ മണിപ്പൂരിലും, നാഗാലാന്റിലും, കാശ്‌മീരിലും വരെ പോയി ജോലി കണ്ടെത്തുന്ന മലയാളി വനിതയെ പക്ഷെ സൂര്യനസ്‌തമിച്ചു കഴിഞ്ഞാല്‍ പിന്നെ കേരളത്തിലെ റോഡുകളില്‍ കാണാന്‍ പറ്റില്ല. കഴിഞ്ഞ രണ്ടു ദശകങ്ങളായി നമ്മുടെ ദേശീയ നേതൃത്വം തല പുകഞ്ഞാലോചിക്കുന്ന വിഷയം ഇന്ത്യയെ എങ്ങിനെ ഒരു സാമ്പത്തിക വന്‍ശക്തിയാക്കാമെന്നതാണ്‌. ഇന്‍ഫര്‍മേഷന്‍ സൊസൈറ്റിയില്‍ പേശിബലമല്ല, തലച്ചോറാണു കാര്യം. നമ്മള്‍ കുടത്തിലടച്ചു വച്ചിരിക്കുന്ന, ജനസംഖ്യയുടെ അന്‍പതു ശതമാനം വരുന്ന വനിതാ മസ്‌തിഷ്‌കങ്ങളെ തുറന്നു വിടണം. അതുപോലെ ജാതി സമ്പ്രദായത്തില്‍ പെട്ട്‌ അടിഞ്ഞു പോയ ഭൂരിപക്ഷം പുരുഷമസ്‌തിഷ്‌കങ്ങളെയും. പുരുഷന്മാര്‍ ചെയ്യുന്ന കാര്യങ്ങളൊക്കെ ചെയ്യാന്‍ നമ്മുടെ സ്‌ത്രീകള്‍ക്കു പറ്റുമോ എന്നു ചോദിക്കുന്നവരുണ്ട്‌. കേരളത്തിലെവിടെയെങ്കിലും കമ്യൂണിസ്റ്റു പാര്‍ട്ടി ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായി ഇന്നു സ്‌ത്രീകള്‍ പ്രവര്‍ത്തിക്കുന്നതായി അറിയില്ല. എന്നാല്‍ 1948 ല്‍ സായുധ വിപ്ലവം ഉയര്‍ത്തിപ്പിടിച്ചിരുന്ന അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ കല്‌ക്കട്ടാ തീസിസ്‌ കാലത്തു ലോക്കല്‍ സെക്രട്ടറിയായിരുന്ന കൂത്താട്ടുകുളം മേരി പോലീസ്‌ കസ്റ്റഡിയില്‍ നടത്തിയ ചെറുത്തു നില്‌പ്‌ മനസ്സിലാക്കുവാന്‍ അവരുടെ ജീവചരിത്രം വായിക്കുക തന്നെ വേണം. സാമൂഹ്യമാറ്റത്തിനായി തന്റെ യൗവ്വനം ഹോമിച്ച അജിതയുടെയും, ജീവിതം മാറ്റി വച്ച ഗൗരിയമ്മയുടെയും, രാജഭരണത്തിനെതിരെയുള്ള മാര്‍ച്ചു തടഞ്ഞ കുപ്രസിദ്ധമായ തിരുവിതാംകൂര്‍ സൈന്യത്തോടും പോലീസിനോടും ‘വെക്കടാ വെടി’ എന്നു പറഞ്ഞു ചെന്ന അക്കമ്മ ചെറിയാന്റെയുമൊക്കെ പിന്മുറക്കാരോടാണ്‌ പറയുന്നത്‌ ഒരു ബെഞ്ചില്‍ ഇരിക്കരുത്‌, നിങ്ങള്‍ക്കു ജാര സന്തതികളുണ്ടായാല്‍ വളര്‍ത്താന്‍ സംവിധാനം ഇല്ലാത്തതുകൊണ്ട്‌ ബുദ്ധിമുട്ടാകുമെന്ന്‌!.

  • നാടകമേ ഉലകം

    അടുത്തയിടെ ഞാന്‍ ഒരു മൂന്നു നാലു ദിവസം നീണ്ട യാത്ര നടത്തി. പഴയ ഒരു പരിചയക്കാരനായിരുന്നു വണ്ടി ഓടിച്ചിരുന്നത്‌. സ്‌കൂള്‍ വിദ്യാഭ്യാസം പാതി വഴിക്കു നിര്‍ത്തിയാണ്‌ അദ്ദേഹം ഡ്രൈവിംഗിലേക്കു തിരിഞ്ഞത്‌. പഠിക്കുന്ന കാലത്ത്‌ മൂപ്പര്‍ ഒരു കലാസ്‌നേഹി ആയിരുന്നുത്രേ. സ്‌കൂള്‍ നാടകങ്ങളില്‍ അഭിനയിക്കുവാന്‍ വലിയ താത്‌പര്യമായിരുന്നു. അങ്ങിനെ ഏതോ നാടകത്തില്‍ സാക്ഷാല്‍ പരമശിവന്റെ വേഷം കെട്ടാന്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തു. റിഹേഴ്‌സല്‍ ഒക്കെ നന്നായി നടന്നു. നാടകം പഠിപ്പിക്കുന്ന അധ്യാപകന്‍ തന്നെ വേഷത്തിനുള്ള സാധനങ്ങള്‍ – ജട, താടി, പാമ്പ്‌, ചന്ദ്രക്കല – ഒക്കെ സംഘടിപ്പിച്ചു കൊടുത്തു. പക്ഷെ കഴുത്തിലണിയേണ്ട പാമ്പിനെ നമ്മുടെ നടനു തീരെ പിടിച്ചില്ല. തുണി കൊണ്ടുണ്ടാക്കിയ ഒരു കഞ്ഞി മൂര്‍ഖന്‍. നീര്‍ക്കോലിയെ തല്ലിക്കൊന്നു വേലിയില്‍ തൂക്കിയ പോലെയുണ്ട്‌. അല്ലെങ്കില്‍ നമ്മുടെ ഇംഗ്ലീഷ്‌ മീഡിയം പിള്ളേരുടെ ടൈ വൈകിട്ടു തിരിച്ചു വരുമ്പോള്‍ കിടക്കുന്നതു പോലെ. അദ്ദേഹം സ്വന്തമായി ഊര്‍ജ്ജസ്വലനായ ഒരു പാമ്പിനെ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. അച്ഛന്റെ ഷര്‍ട്ടു തൂക്കുന്ന ഒരു ഹാംഗര്‍ നിവര്‍ത്തിയെടുത്ത്‌, പൗഡര്‍ ടിന്‍ വെട്ടിയെടുത്ത്‌ ഒരു പത്തി ഉണ്ടാക്കി അറ്റത്തു പിടിപ്പിച്ചു. ഒരു ഗംഭീരന്‍ സര്‍പ്പം ! നമ്മുടെ നടന്‍ മഞ്ഞുമലകള്‍ക്കു മുമ്പില്‍ ധ്യാനത്തിലിരുന്നു കൊണ്ടാണ്‌ നാടകത്തിന്റെ തുടക്കം. പക്ഷെ കര്‍ട്ടന്‍ ഉയര്‍ന്നപ്പോള്‍ മൂര്‍ഖന്റെ പത്തി കര്‍ട്ടനില്‍ കുടുങ്ങി. മൂര്‍ഖന്‍ ഹിമാലയത്തിനും മുകളിലെത്തിയപ്പോള്‍ നമ്മുടെ നടനു ശ്വാസം മുട്ടിത്തുടങ്ങി. അദ്ദേഹം ധ്യാനത്തില്‍ നിന്നുണര്‍ന്ന്‌ കര്‍ട്ടനില്‍ പിടിച്ചു തൂങ്ങി. കര്‍ട്ടന്‍ കെട്ടിയ മുള ഒടിഞ്ഞു താഴേക്കു വന്നു. അങ്ങിനെ യുവജനോത്സവം തകര്‍ന്നു തരിപ്പണമായി. സംവിധായകനായ മാഷ്‌ ഓടി വന്നു നടനെ താങ്ങി നിര്‍ത്തി ‘തുണി മതിയെന്നു പറഞ്ഞതല്ലേടാ’ എന്നു ചോദിച്ചു പൊതിരെ പൂശി. അപമാനം സഹിക്ക വയ്യാതെ അദ്ദേഹം സ്‌കൂളിനോടു വിട പറഞ്ഞുവത്രേ. സത്യത്തില്‍ അമച്വര്‍ നാടകത്തിനു വേണ്ടി പോരാടി, ജീവിതം തന്നെ വഴിമാറിപ്പോയ ഒരുപാടു പ്രതിഭകള്‍ നമ്മുടെ നാട്ടിലുണ്ട്‌. അവരെ ആരും തിരിച്ചറിയുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ലെന്നു മാത്രം. എനിക്കു പോലും നാലഞ്ചു പേരെ നേരിട്ട്‌ അറിയാം. വിശ്വവിഖ്യാതമായ ഷേക്‌സ്‌പിയര്‍ നാടകങ്ങള്‍ക്ക്‌ ലോകമെമ്പാടും അഡാപ്‌റ്റേഷനുകള്‍ ഉണ്ടായിട്ടുണ്ട്‌. അത്യപൂര്‍വ്വമായ ഒരെണ്ണം കേരളത്തിലാണുണ്ടായത്‌. കേരളത്തിനു പുറത്തു സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഒരു വിദ്യാര്‍ത്ഥിനി കോളേജ്‌ പഠനത്തിനു നാട്ടിലെത്തി. അപ്പോഴാണ്‌ അവര്‍ താമസിക്കുന്ന ഹോസ്‌റ്റലിലെ കുട്ടികള്‍ ഒരു നാടകം അവതരിപ്പിക്കാന്‍ തീരുമാനിച്ചത്‌. എന്തിനു കുറയ്‌ക്കണം, ‘ഒഥല്ലോ’ തന്നെ കളിക്കാമെന്നു തീരുമാനിച്ചു. വിദ്യാര്‍ത്ഥിനി തുടക്കക്കാരിയാണെങ്കിലും ഇംഗ്ലീഷ്‌ ഭാഷയില്‍ നല്ല പ്രാവീണ്യമുണ്ട്‌. അതുകൊണ്ട്‌ ഡെസ്‌ഡിമോണയുടെ വേഷം അനുവദിച്ചു കിട്ടി. നാടകം വികാര തീവ്രമായ അവസാന ഭാഗത്തേക്കു കടക്കുന്നു. ഉറങ്ങിക്കിടക്കുന്ന ഡെസ്‌ഡിമോണയെ കൊല്ലാനെത്തുന്ന ഒഥല്ലോ. കഥ മുന്നോട്ടു പോവണമെങ്കില്‍ ഡെസ്‌ഡിമോണ എഴുന്നേറ്റ്‌ ഒരു വാചകം പറയണം. പക്ഷെ ഡെസ്‌ഡിമോണ ഡയലോഗു മറന്നു പോയി. അതു കൊണ്ടു കണ്ണുമടച്ച്‌ ഒറ്റ കിടപ്പാണ്‌. ഒഥല്ലോ കൊല്ലാന്‍ വരുന്നതറിഞ്ഞ്‌ ആത്മഹത്യ ചെയ്‌തതു പോലെയുണ്ട്‌. പാവം ഒഥല്ലോ അറിയാവുന്ന പണി എല്ലാം നോക്കി. സ്വരം താഴ്‌ത്തി ഡയലോഗു പറഞ്ഞു കൊടുത്തു, ചുറ്റും ഉലാത്തി തന്നത്താനെ ഡയലോഗ്‌ ഓര്‍മ്മിക്കാന്‍ സമയം കൊടുത്തു. ഒടുവില്‍ സഹികെട്ട്‌ ആരും കാണാതെ കാല്‍ വെള്ളയില്‍ ചൊറിഞ്ഞു. ഒരു രക്ഷയുമില്ല. തോറ്റു തുന്നം പാടി. ജീവച്ഛവമായ ‘ഒഥെല്ലോ’ രണ്ടു കൈയും തലയില്‍ വെച്ചു നില്‌ക്കുമ്പോള്‍, ഇതിലും നാടകീയമായ ഒരു മുഹൂര്‍ത്തം ഇനി വരില്ലെന്നുറപ്പായ സംവിധായിക കര്‍ട്ടന്‍ അഴിച്ചു വിട്ടു. പിന്നെ ജനം കാണുന്നത്‌ അണിയറയുടെ സൈഡില്‍ ചാരി വച്ചിരിക്കുന്ന കുന്തവുമായി ഡെസ്‌ഡിമോണയെ ആഡിറ്റോറിയത്തിനു ചുറ്റും തല്ലാന്‍ ഇട്ടോടിക്കുന്ന ഒഥെല്ലോയെയാണ്‌. ഷേക്‌സ്‌പിയറില്‍ തുടങ്ങി തനതു നാടകത്തില്‍ അവസാനിച്ചു. എന്റെ ഒരു സ്‌നേഹിതന്‍ നന്നായി ഓടക്കുഴല്‍ വായിക്കും. ആള്‍ കംപ്യൂട്ടര്‍ വിദഗ്‌ധനാണെങ്കിലും സംഗീതമാണദ്ദേഹത്തിന്റെ ജീവന്‍. ഒരു ദിവസം അദ്ദേഹത്തിന്റെ ഒരു സ്‌നേഹിതന്‍ തേടിയെത്തി. നാടക സംവിധായകനാണ്‌. വെറും നാടകമല്ല, പരീഷണ നാടകം. എന്നു പറഞ്ഞാല്‍ നാടകം കൊണ്ട്‌ സദസ്യരുടെ ക്ഷമയെ പരീക്ഷിക്കുന്ന പരിപാടി. അതിന്റെ ഒരു മത്സരം തന്നെ എവിടെയോ നടക്കാന്‍ പോകുന്നു. സംവിധായകന്‍ മത്സരത്തിനു നാടകം എഴുതിക്കഴിഞ്ഞു. പക്ഷെ രംഗത്ത്‌ അവതരിപ്പിക്കണമെങ്കില്‍ ഒരു സംഗീത സംവിധായകന്‍ കൂടി വേണം. ഒരുപാടു നിര്‍ബന്ധിച്ചപ്പോള്‍ നമ്മുടെ സംഗീതസംവിധായകന്‍ വഴങ്ങിയെങ്കിലും ചെയ്‌തു തുടങ്ങിയപ്പോള്‍ കുഴങ്ങി. നാടകത്തില്‍ എന്താണു നടക്കുന്നതെന്ന്‌ ഒരു പിടിയും കിട്ടുന്നില്ല. തലേക്കെട്ടുകാരന്‍, താടിക്കാരന്‍, മൊട്ടത്തലയന്‍, ദേഹം മുഴുവന്‍ ചങ്ങല ചുറ്റിയവന്‍, രണ്ടു കയ്യും ഒരു കാലും മുട്ടില്‍ വച്ചു കെട്ടി ചാടിച്ചാടി വരുന്നവന്‍ ഒക്കെ വന്നോരോന്നു പറയുന്നുണ്ട്‌. “എന്റെ ആകാശം വെട്ടിപ്പിളര്‍ന്നതാരാണ്‌ ?” ‘മഞ്ഞു മലകള്‍ക്കുള്ളില്‍ തീമഴ പെയ്യുന്നതിന്റെ ആരവം നിങ്ങള്‍ കേള്‍ക്കുന്നില്ലേ?’ “എന്തിനാണു സൂര്യാ നീ ഇനിയും ചിരിക്കുന്നത്‌” എന്നൊക്കെ ചോദിക്കുന്നുണ്ട്‌. ഒരാള്‍ കൈ രണ്ടും പൊക്കിപ്പിടിച്ച്‌ കുറ്റിക്കാടായി സങ്കല്‍പ്പിച്ച്‌ സ്റ്റേജിന്റെ നടുവില്‍ കുത്തിയിരുന്നിരുന്നു. കറുത്ത ഉടുപ്പിട്ട്‌, കണ്ണുമടച്ചു പുറകോട്ടു നടന്നു വരുന്ന ഒരുത്തന്‍ കുറ്റിക്കാടിന്റെ തലയിലേക്കു മറിഞ്ഞു വീണതോടെ എല്ലാവര്‍ക്കും ഏതാണ്ടൊരാശ്വാസമായി. പിന്നെ കറുത്ത ഉടുപ്പുകാരന്‍ നേരെ നടന്നു തുടങ്ങി. സ്‌നേഹിതന്‍ അറിയാവുന്നതും, മോഷ്ടിച്ചതും, കടം വാങ്ങിയതുമൊക്കെയായ എല്ലാ ട്യൂണുകളും പ്രയോഗിച്ചു. സംവിധായകനു തൃപ്‌തിയില്ലെങ്കിലും ഒടുവില്‍ മനസ്സില്ലാ മനസ്സോടെ ഇതൊക്കെ മതിയെന്നു സമ്മതിച്ചു. പക്ഷെ ഇഫക്ട്‌ കൂട്ടാനായി മൂന്നു കാര്യങ്ങള്‍ കൂടി ചെയ്യണം. എപ്പോഴെങ്കിലും പറ്റിയ നേരം നോക്കി ഒരു മണ്ണെണ്ണപ്പാട്ട നിലത്തിട്ടു കുത്തണം, ഒരു ചങ്ങല നിലത്തിട്ട്‌ വലിക്കണം, ഒടുവില്‍ ഒരു ചെണ്ടമേളം കൊണ്ടു വരികയും വേണം. ഈ വ്യവസ്ഥകള്‍ ഇരുകൂട്ടരും അംഗീകരിച്ചതു കൊണ്ടു ലേബര്‍ കമ്മീഷണര്‍ വരാതെ തന്നെ തര്‍ക്കം പരിഹരിക്കപ്പെട്ടു. അവസാനം ചെണ്ടമേളം കത്തിക്കയറുമ്പോഴാണ്‌ കര്‍ട്ടനിടേണ്ടത്‌. നല്ല ‘എരമ്പന്‍’ ഒരു ചെണ്ടക്കാരനെ വേണം. നാടകത്തില്‍ മറ്റെങ്ങും ചെണ്ടമേളം വേണ്ടാത്തതു കൊണ്ടു ചെണ്ടക്കാരന്‍ റിഹേഴ്‌സലിനു വരണ്ട, പരിപാടിക്കു വന്നാല്‍ മതി. നാടെങ്ങും അന്വേഷണം തുടങ്ങി. ഈ അവസരം തന്നെ തേടി വരില്ലെന്നുറപ്പുള്ള ഒരു ചെണ്ടക്കാരന്‍ അവസരത്തെ തേടി നമ്മുടെ സംഗീത സംവിധായകന്റെ മുന്നിലെത്തി. അദ്ദേഹം പറഞ്ഞത്‌ താനൊരു പാവം ചെണ്ടക്കാരനാണ്‌ ഇപ്പോള്‍ അവധിയിലാണ്‌ എന്നൊക്കെയാണ്‌. സംഗതി ഏതാണ്ടു സത്യമായിരുന്നു താനും. ഒരമ്പലത്തിലെ ചെണ്ടക്കാരനായിരുന്നു. ആകെ ഒരു കുഴപ്പമേയുള്ളൂ. ലേശം മദ്യപിക്കണം. അതുകഴിഞ്ഞാല്‍ ഒന്നുകില്‍ ഉറങ്ങണം അല്ലെങ്കില്‍ ചെണ്ട കൊട്ടണം. ഒരു ദിവസം പകല്‍ അല്‌പം മദ്യപിച്ച അദ്ദേഹം ഉച്ചയ്‌ക്ക്‌ ആരുമില്ലാത്ത നേരത്ത്‌ അമ്പലത്തില്‍ കയറി ചെണ്ട കൊട്ടി നാടു മുഴുവന്‍ ഇളക്കി സസ്‌പെന്‍ഷനിലായി. ആരും അടുപ്പിക്കുന്നില്ല. അതു കൊണ്ട്‌ ശിഷ്ടജീവിതം മലയാള നാടകവേദിക്കായി മാറ്റി വെയ്‌ക്കാന്‍ തീരുമാനിച്ചിറങ്ങിയതാണ്‌. ഒടുവില്‍ പരീഷണ സുദിനമെത്തി. ആറു നാടകങ്ങളില്‍ ആറാമത്തേതാണ്‌ നമ്മുടേത്‌. അഞ്ചാം സംഘം നാടകം കഴിഞ്ഞു പുറത്തിറങ്ങിയതോടെ നമ്മുടെ പരീക്ഷകനും ഭൂതഗണങ്ങളും സ്റ്റേജ്‌ കയ്യടക്കി. അരങ്ങിന്റെ ഒരു വശം മുഴുവന്‍ സംഗീത വിദ്വാന്‍മാരാണ്‌. അക്കാലത്ത്‌ ബംഗാളില്‍ നിന്നും, ആസാമില്‍ നിന്നുമൊന്നും കലാകാരന്മാര്‍ കേരളത്തിലേക്കു ജോലി തേടി പോന്നിരുന്നില്ല. അതു കൊണ്ടു ഓമനത്തിങ്കള്‍ക്കിടാങ്ങള്‍ മാത്രമായിരുന്നു സ്‌റ്റേജ്‌ നിറയെ. എല്ലാം സ്ഥാനത്തു വച്ചു കഴിഞ്ഞപ്പോള്‍ ഒരു പ്രശ്‌നം. സംഘത്തിന്റെ ഒത്ത നടുക്കിരിക്കുന്ന ചെണ്ടക്കാരന്‍ നന്നായി ആടുന്നുണ്ട്‌. ഏതു ദിശയിലേക്കും വീഴാം. ഒടുവില്‍ അദ്ദേഹത്തെ അരങ്ങിന്റെ മറുവശത്ത്‌ കര്‍ട്ടന്‍ വലിക്കുന്ന പയ്യന്റെ അടുത്തിരുത്തി. ‘ക്ലൂ’ തരുമ്പോള്‍ കൊട്ടുമെന്ന്‌ ചെണ്ടക്കാരന്റേയും, കൊട്ടു കേട്ടാല്‍ കര്‍ട്ടനിടാമെന്ന്‌ കര്‍ട്ടന്‍കാരന്റെയും ഉറപ്പു വാങ്ങി നാടകം തുടങ്ങി. പൊടി പൊടിപ്പന്‍ ഡയലോഗുകളാണ്‌ പറന്നു വരുന്നത്‌. ഏക്കും പൊക്കം കിട്ടാതെ പ്രേക്ഷകര്‍ വിരണ്ടിരിക്കുന്നു. എന്തോ ഭയങ്കര നാടകമാണെന്നു മാത്രം മനസ്സിലായിട്ടുണ്ട്‌. നായകന്‍ ഒരു പത്തു പതിനഞ്ചു കിലോ ഇരുമ്പു ചങ്ങലയും ചുറ്റി ആക്രി പെറുക്കാന്‍ വരുന്നവനെപ്പോലെ നിലത്ത്‌ എന്തോ തെരഞ്ഞു നടക്കുകയാണ്‌. സ്റ്റേജിന്റെ പലഭാഗത്തായി ഉത്സവപ്പറമ്പില്‍ ഭിക്ഷയാചിച്ചു നിരന്നിരിക്കുന്നവരെ പോലെ ചിലര്‍ മൂടിപ്പുതച്ചിരുന്ന്‌ അനങ്ങുകയും വിറയ്‌ക്കുകയും ഒക്കെ ചെയ്യുന്നുണ്ട്‌. അതു മരുഭൂമിയിലെ മരുപ്പച്ചകളും മുള്‍ച്ചെടികളുമൊക്കെയായി അഭിനയിക്കുന്ന നടന്മാരാണ്‌. പ്രേക്ഷകന്‍ ഭാവനയില്‍ മരുഭൂമി കണ്ടു കൊള്ളണം. പൂര്‍ണ്ണ നിശബ്ദതയാണ്‌. പക്ഷെ വികാര നിര്‍ഭരമായ നാടകത്തിലേക്ക്‌ ഒരു ഹിംസ്ര ജീവിയുടെ ശബ്ദം പതിയെ ഉയര്‍ന്നു വരാന്‍ തുടങ്ങി. അതു നാടകത്തിലുള്ളതല്ല. അതോടെ സംവിധായകനും, സംഗീത വിദ്വാന്മാരും തെരച്ചില്‍ തുടങ്ങി. ഒടുവില്‍ ആ ജീവിയെ കണ്ടു പിടിച്ചു. അതു നമ്മുടെ ചെണ്ടക്കാരനാണ്‌. തല ചെണ്ടപ്പുറത്തു വച്ച്‌ കൂര്‍ക്കം വലിച്ചുറങ്ങുകയാണ്‌. തൊട്ടടുത്ത്‌ ഒരു മൈക്കിരുപ്പുണ്ട്‌. ഭാഗ്യത്തിന്‌ പ്രേക്ഷകര്‍ക്കു ചെണ്ട വിദ്വാനെ കാണാന്‍ പറ്റുന്നില്ല. കുപിതനായ സംവിധായകന്‍ മറുവശത്തായിപ്പോയതു ഭാഗ്യം. ഉറങ്ങുന്ന മാന്യനെ കുലുക്കി വിളിച്ചുണര്‍ത്താന്‍ മൂപ്പന്‍ കര്‍ട്ടന്‍ വലിക്കുന്ന പയ്യനോട്‌ ആംഗ്യം കാണിച്ചു. പാവം പയ്യന്‍ തോളില്‍ പിടിച്ചു കുലുക്കി. ഉണര്‍ന്നതും ചെണ്ടക്കാരന്‍ തകര്‍ത്തു കൊട്ടാന്‍ തുടങ്ങി. നാടകം പകുതി ആയിട്ടേ ഉള്ളൂ. സ്റ്റേജില്‍ സ്വയം മറന്നു മനോധര്‍മ്മമാടിയിരുന്ന നായകനും സസ്യലതാദികളും, ഓര്‍ക്കാപ്പുറത്തേ ചെണ്ടമേളത്തിന്റെ പൂരത്തില്‍ വായ പൊളിച്ചു നിന്നു പോയി. മഞ്ഞു വീഴ്‌ചയില്‍ മരിച്ചവരുടെ പ്രേതങ്ങള്‍ ഒരുമിച്ചു കൂടു പൊളിച്ചിറങ്ങിയ പ്രതീതി. കര്‍ട്ടന്‍കാരന്‍ പയ്യന്‍ പിന്നൊന്നുമാലോചിച്ചില്ല. അവന്‍ കൈ വിട്ടു. അതോടെ നാടകം അവസാനിച്ചു. കര്‍ട്ടനു പിന്നില്‍ പൊരിഞ്ഞ അടി നടക്കുമ്പോള്‍ മൈക്കിലൂടെ അറിയിപ്പു വന്നു, ഒന്നാം സമ്മാനം നമ്മുടെ പരീക്ഷണ നാടകത്തിന്‌. അടുത്ത നാടകക്കാരന്‍ എന്റെ ഒരു ചേട്ടന്‍ തന്നെയാണ്‌. മൂപ്പരുടെ അച്ഛന്‍ ലേശം മദ്യപിച്ചാണ്‌ രാത്രി വീട്ടിലെത്തുക. എത്തിയാലുടന്‍ അയ്യപ്പന്‍ പാട്ടു മുതല്‍ ഭരണിപ്പാട്ടു വരെ അറിയാവുന്ന പാട്ടുകള്‍ എല്ലാം പാടും. അതു കഴിഞ്ഞ്‌ അത്താഴം കഴിക്കും. ഇതെല്ലാം കഴിഞ്ഞു പത്തു മണിക്കു കിടക്കും. പിന്നെ രാവിലെ അഞ്ചുമണി വരെ ഒരു ശല്യവുമില്ല. മകന്‌ നാടകത്തില്‍ വലിയ താല്‌പര്യമാണ്‌. പക്ഷെ അച്ഛന്‍ സമ്മതിക്കില്ല. അതുകൊണ്ട്‌ രാത്രി പത്തുമണിക്കും പുലര്‍ച്ചെ അഞ്ചു മണിക്കുമിടയിലാണദ്ദേഹത്തിന്റെ കലാസപര്യ. അങ്ങനെയിരിക്കുമ്പോള്‍ അടുത്തൊരമ്പലത്തില്‍ ഉത്സവം. സ്ഥലത്തെ അമേച്വര്‍ നാടക വേദിക്ക്‌ അരങ്ങു തകര്‍ക്കാനുള്ള അവസരമാണ്‌. ഒരു പ്രധാന ഹാസ്യ കഥാ പാത്രത്തെ അവതരിപ്പിക്കാന്‍ നറുക്കു വീണത്‌ നമ്മുടെ ചേട്ടനാണ്‌. രാത്രി പത്തു പതിനഞ്ചിന്‌ രണ്ടു തലയിണ നീളത്തില്‍ വച്ച്‌ പുതപ്പു കൊണ്ട്‌ മൂടിക്കിടത്തി മൂപ്പര്‍ റിഹേഴ്‌സലിനു പോകും. രാവിലെ തിരിച്ചു വരും. കലാഹൃദയമുള്ള അമ്മ കതക്‌ തുറക്കുകയും അടയ്‌ക്കുകയുമെക്കെ ചെയ്‌തു കൊള്ളും. എന്തായാലും നാടകം വന്‍വിജയമായി. ഏറ്റവും മികച്ച നടനായി ചേട്ടനെ അംഗീകരിക്കുവാനും അങ്ങിനെയെങ്കിലും ഒന്നു സ്‌റ്റേജില്‍ കയറുവാനും ചില നാട്ടു പ്രമാണിമാര്‍ മുന്നോട്ടു വന്നു. രണ്ടു മൂന്നു ചുവന്ന പ്ലാസ്റ്റിക്‌ മാലയും ഒരു നൂറു രൂപാ നോട്ടും പഴയ രണ്ടു ട്രോഫിയും സമ്മാനമായി കിട്ടി. തിരിച്ചു വന്ന ചേട്ടന്‍ ക്ഷീണിതനായിരുന്നു. കഥാപാത്രത്തിന്റേതായ കയറു പിരിച്ചുണ്ടാക്കിയ മീശയും, കയ്യിലുണ്ടായിരുന്ന വെട്ടു കത്തിയും, സമ്മാനമായി കിട്ടിയ ചുവന്ന മാലകളും ധരിച്ച്‌ അദ്ദേഹം അനന്തമായി ഉറങ്ങുമ്പോള്‍ പ്രഭാത പരിശോധനക്കായി അച്ഛന്‍ മുറിയിലെത്തി. നിലവിളിച്ചു കൊണ്ടോടിയ അദ്ദേഹം ഓട്ടം അവസാനിപ്പിച്ചത്‌ തൊഴുത്തിനു പിന്നിലെ ചാണകക്കുഴിയിലാണ്‌. അപകടം മണത്ത അമ്മ ഓടി വന്നു കയറു മീശ വലിച്ചു പറിച്ചും, വെട്ടുകത്തി കൊണ്ടു മാലകള്‍ മുറിച്ചെടുത്തും അടുക്കളയിലേക്കോടി. ഒരു തോര്‍ത്തു വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞു കൊണ്ടു വന്നു മുഖത്തിട്ടുരച്ചിട്ടു ശബ്ദം കുറച്ചലറി, “പോയി മുഖം കഴുകെടാ കഴുതേ”. പിന്നെ അമ്മ അച്ഛനെ വാഴച്ചുവട്ടിലും തെങ്ങിന്‍ ചുവട്ടിലുമൊക്കെ മാറി മാറി ഇരുത്തി കുളിപ്പിച്ചു. പറമ്പില്‍ ആവശ്യത്തിനു വളമിട്ട ശേഷം സംശയം തീര്‍ക്കാന്‍ അച്ഛന്‍ മടങ്ങി വന്നപ്പോള്‍, ദാ കിടക്കുന്നു സ്വന്തം മകന്‍… പണ്ട്‌ ഉണ്ടായ സമയത്ത്‌ ആശുപത്രിയില്‍ കണ്ടതിനേക്കാള്‍ കുറച്ചു കൂടി വലിപ്പമുണ്ട്‌. മുഖം നന്നായി വെളുത്തിട്ടുണ്ട്‌. നിഷ്‌കളങ്കതയും കൂടിയിട്ടുണ്ട്‌ വേറെ യാതൊരു മാറ്റവുമില്ല. അച്ഛന്‍ അടുത്തു വന്നപ്പോള്‍ ചിരിക്കാതെയും, മൂക്കുപൊത്താതെയും കിടന്നതുമായി വച്ചു നോക്കുമ്പോള്‍ നാടക സ്‌റ്റേജിലെ തന്റെ പ്രകടനം ഒന്നുമല്ലായിരുന്നു എന്നാണ്‌ ചേട്ടന്‍ പിന്നീടു പറഞ്ഞത്‌. തന്റെ നാടകപാരമ്പര്യം മാതാവിങ്കല്‍ നിന്ന്‌ തുടങ്ങുന്നു എന്നും ആ മഹാ നടന്‍ തിരിച്ചറിഞ്ഞു. ഒരിക്കല്‍ ഞാനിത്തരം ചില കഥകള്‍ പറഞ്ഞപ്പോള്‍ എന്റെ ഒരു സ്‌നേഹിതന്‍ അദ്ദേഹത്തിന്റെ നാട്ടിലെ എക്കാലവും ഓര്‍മ്മയില്‍ തങ്ങി നില്‌ക്കുന്ന ഒരവതരണത്തിന്റെ കഥ പറഞ്ഞു. അവിടെയും ഒരു അമച്വര്‍ സംഘമാണ്‌ നാടകത്തിനു പിന്നില്‍.

    നാടക ദിവസം രാവിലെ നായക വേഷക്കാരനെ അദ്ദേഹത്തിന്റെ വീട്ടുകാര്‍ സംഘം ചേര്‍ന്നു വന്നു തട്ടിക്കൊണ്ടുപോയി പത്തായപ്പുരയില്‍ പൂട്ടിയിട്ടു. ഒരുപാടു ഡയലോഗും അഭിനയവും വേണ്ട കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മറ്റാര്‍ക്കും ധൈര്യമില്ല. അപ്പോള്‍ ലേശം മന്ദബുദ്ധിയും, അതുകൊണ്ടു തന്നെ ധൈര്യശാലി എന്നു വ്യാപകമായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന ഒരു സാഹസികന്‍ മുന്നോട്ടു വന്നു. അരങ്ങിനു പിന്നില്‍ നിന്ന്‌ ആരെങ്കിലും സംഭാഷണം പറഞ്ഞു കൊടുത്താല്‍ മതി. അദ്ദേഹം അഭിനയിക്കും. മറ്റു മാര്‍ഗ്ഗമൊന്നുമില്ലാത്തതുകൊണ്ട്‌ അവസാനം ആ വഴി സ്വീകരിക്കാന്‍ തീരുമാനമായി. നാടകം തുടങ്ങി. സംവിധായകന്‍ സൈഡില്‍ നിന്ന്‌ നാടകീയമായി വായിക്കുന്നു, നടന്‍ അരങ്ങത്ത്‌ അത്‌ ആവര്‍ത്തിക്കുന്നു. വലിയ കുഴപ്പമില്ലാതെ കാര്യങ്ങള്‍ മുന്നോട്ടു പോവുമ്പോള്‍ സംവിധായകന്‍ പറയുന്നു (ഊതിക്കൊണ്ട്‌) ‘ഹാവൂ എന്തൊരു ചൂട്‌!’ ഇതിലെ ഊതിക്കൊണ്ട്‌ ബ്രാക്കറ്റിലാണ്‌. അവിടെ നടന്‍ സ്വയം നെഞ്ചിലൂതണം. എന്നിട്ടു ഡയലോഗു പറയണം. പക്ഷെ നടനു കാര്യം പിടികിട്ടിയില്ല. അദ്ദേഹം പറഞ്ഞു, “ഊതിക്കൊണ്ട്‌, ഹാവൂ എന്തൊരു ചൂട്‌” ഭാഗ്യത്തിന്‌ സദസ്യരില്‍ വളരെ കുറച്ചു പേര്‍ക്കേ കാര്യം പിടികിട്ടിയുള്ളൂ. ആ രംഗം കഴിഞ്ഞു. സംവിധായകന്‍ നടനെ ആദ്യം അഭിനന്ദിച്ചു. ആത്മവിശ്വാസം കളയരുതല്ലോ. എന്നിട്ടു പറഞ്ഞു, പിന്നെ ചില കാര്യങ്ങള്‍ ഞാന്‍ വേറൊരു ടോണില്‍ പറയും, അതു ചെയ്യാനുള്ളതാണ്‌. ‘ചിരിച്ചു കൊണ്ട്‌, ഞെട്ടുന്നു, മുന്നോട്ടു വരുന്നു’ അതൊക്കെ ചെയ്‌താല്‍ മതി, ഏറ്റു പറയണ്ട. നടന്‍ സമ്മതിച്ചു. ഒന്നു രണ്ടെണ്ണം ചെയ്‌തു കാണിച്ചു. കൊള്ളാം. കുഴപ്പമില്ല. സംവിധായകനു സമാധാനമായി. ഒന്നു രണ്ടു രംഗം കൂടി കഴിഞ്ഞു. വികാര തീവ്രത കൂടി വരികയാണ്‌. നായിക ചോദിക്കുന്നു, ‘നിങ്ങള്‍ക്കറിയില്ല അല്ലേ?’ നായകന്‍ നെഞ്ചത്തു കൈ വച്ചു മറുപടി പറയണം. സംവിധായകന്‍ തന്റെ ടോണ്‍ വ്യത്യാസപ്പെടുത്തി പറഞ്ഞു, “നെഞ്ചത്തു കൈ വയ്‌ക്ക്‌, നെഞ്ചത്തു കൈ വയ്‌ക്ക്‌” നായകന്‍ അനുസരിച്ചു. പിന്നെ കാണുന്നതും കേള്‍ക്കുന്നതും കരണം പൊട്ടുന്ന ഒരടിയാണ്‌. നായിക അണിയറയിലേക്കു പോലും പോകാതെ സദസ്യരുടെ ഇടയിലൂടെ ഇറങ്ങി നടന്നു പോയി. സംഗതിയെന്താണെന്നു വച്ചാല്‍ ആരുടെ നെഞ്ചത്തു കൈ വയ്‌ക്കണമെന്ന്‌ സംവിധായകന്‍ പറഞ്ഞില്ല. നടനാവട്ടെ അക്കാര്യത്തില്‍ ഒരു സംശയവുമുണ്ടായിരുന്നുമില്ല. അടുത്ത ഒരു ദശാബ്ദക്കാലം ആ നാട്ടില്‍ ആരും നാടകം എന്ന വാക്കു പോലും ഉച്ചരിച്ചിട്ടില്ലത്രേ.

  • ഫുട്‌ബോള്‍ ദുരന്തവും വഴിവാണിഭക്കാരും

    ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത്‌, എന്റെ അമ്മയും സഹപ്രവര്‍ത്തകരായ രണ്ടു ടീച്ചര്‍മാരും ആട്ടോ റിക്ഷയിലായിരുന്നു സ്‌കൂളില്‍ പോയി കൊണ്ടിരുന്നത്‌. അത്‌ ഒരു അത്ഭുത ഓട്ടോ റിക്ഷ ആയിരുന്നു. മൂന്നു ടീച്ചര്‍മാരും സാമാന്യത്തിലധികം വണ്ണമുള്ളവരായിരുന്നു. ഇവരില്‍ ഒരാള്‍ കയറുമ്പോള്‍ തന്നെ ഓട്ടോ റിക്ഷ നിറയും. രണ്ടാമത്തെ ആള്‍കൂടി കയറുമ്പോള്‍ ആട്ടോ റിക്ഷ ശരിക്കും നിറയും. അതിലേക്കാണ്‌ മൂന്നാമത്തെ ആള്‍ കയറുന്നത്‌. അപ്പോഴും ആട്ടോ റിക്ഷ നിറയുകയല്ലാതെ തുളുമ്പുകയില്ല. ആവശ്യാനുസരണം വികസിക്കുന്ന ഈ ആട്ടോ റിക്ഷയിലേക്ക്‌ എന്നെയും എന്റെ ചേച്ചിയെയും കൂടി വലിച്ചു കയറ്റിയാല്‍ യാത്ര തുടങ്ങും. ആട്ടോ റിക്ഷ സ്‌കൂള്‍ പടിക്കലെത്തിക്കഴിയുമ്പോള്‍ അതില്‍ കയറിയതെല്ലാം വരിവരിയായി തിരിച്ചു പുറത്തേക്കു വരും. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ഈ കാഴ്‌ച കാണാന്‍ കുട്ടികള്‍ കാത്തു നിന്നു തുടങ്ങി. അതോടെ എനിക്കു സ്വല്‌പം നാണക്കേട്‌ തോന്നി തുടങ്ങി. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന, സാമാന്യം തടിയനായ, ഞാന്‍ അമ്മയുടെ മടിയില്‍ ഇരുന്നു സ്‌കൂളില്‍ വരിക ! ഇതിനൊരു പരിഹാരമേ ഉള്ളൂ. ഭക്തിമാര്‍ഗ്ഗം. സ്‌കൂളില്‍ പോകുന്ന വഴി എനിക്ക്‌ അമ്പലത്തില്‍ കയറി തൊഴണം. ആട്ടോറിക്ഷയില്‍ പോയാല്‍ അതു പറ്റില്ലല്ലോ. അങ്ങിനെ ഞാന്‍ ഒറ്റയ്‌ക്കു നടന്നു പോവാന്‍ തുടങ്ങി. രാവിലെ കോട്ടയം പട്ടണത്തിന്റെ ഒരറ്റത്തു നിന്ന്‌ മറ്റേ അറ്റത്തേക്കുള്ള ആ യാത്ര വിശാലമായ ഒരു ലോകമാണു തുറന്നു തന്നത്‌. അന്നത്തെ കോട്ടയത്തെ പട്ടണമെന്നും പറയാമെന്നല്ലാതെ, കാര്യമായ വലിപ്പമോ, പട്ടണത്തിന്റെ ബഹളങ്ങളോ അവിടുണ്ടായിരുന്നില്ല. സത്യത്തില്‍ ചുറ്റുമുള്ള പ്രദേശങ്ങള്‍ അതിലും ചെറുതായിരുന്നു എന്നു മാത്രമേ അര്‍ത്ഥമാക്കേണ്ടതുള്ളൂ. അല്‌പം ആളും ബഹളവുമൊക്കെയുള്ളത്‌ ജില്ലാ ആശുപത്രി കഴിഞ്ഞ്‌ ചന്തക്കവലയിലെത്തുമ്പോഴാണ്‌. തിരുനക്കര അമ്പലം കഴിഞ്ഞാല്‍ വീണ്ടും ശൂന്യമാവും. ശാസ്‌ത്രി റോഡ്‌ പൂര്‍ണ്ണമായും വിജനമായിരുന്നു. പക്ഷെ ജില്ലാ ആശുപത്രി മുതല്‍ തിരുനക്കര അമ്പലം വരെയുള്ള ഭാഗം ഒരത്ഭുതലോകം തന്നെയായിരുന്നു. പാമ്പാട്ടികളും, ജാലവിദ്യക്കാരും, മരുന്നു കച്ചവടക്കാരും പ്രദേശം കയ്യടക്കിയിരുന്നു. പേന, കളിപ്പാട്ടം, ചെരിപ്പ്‌, തുണി തുടങ്ങിയവ വില്‌ക്കുന്നവരെയും, അപൂര്‍വ്വമായി വഴിയരികിലിരുന്നു പല്ലു പറിക്കുന്ന കൊടും ഭീകരന്മാരെയും കാണാം. തോര്‍ത്തു വിരിച്ച്‌ അതില്‍ ഒരു മനുഷ്യന്റെ തലയോട്ടിയും രണ്ടു മൂന്നു ചവണകളും മുന്‍പില്‍ വച്ചാണ്‌ അവര്‍ ഇരിക്കുന്നത്‌. ഇതില്‍ നിന്നാണ്‌ തലയോട്ടിയും എല്ലും ചേര്‍ത്ത്‌ അപായ ചിഹ്നം വികസിപ്പിച്ചെടുത്തതെന്നാണെന്റെ വിശ്വാസം. പാതി ഇളകിയ പല്ലുമായി ദന്തഡോക്ടറെ കാണാന്‍ വേണ്ട കാശു കയ്യിലില്ലാതെ വിഷമിച്ചു നടക്കുന്ന വൃദ്ധന്മാരായിരുന്നു ഇവരുടെ പ്രധാന ഇരകള്‍. പല്ലുപറിയന്‍മാര്‍ പാന്റുമിട്ടാണ്‌ നില്‍ക്കുന്നത്‌. (അന്ന്‌ പാന്റ്‌ അപൂര്‍വ്വമായിരുന്നു). കാഴ്‌ചയില്‍ ഒരു ഡോക്ടറാണെന്നു തോന്നുമെന്നു മാത്രമല്ല സംഗതി വശക്കേടായാല്‍ ഓടി രക്ഷപ്പെടുകയും ചെയ്യാം. മുണ്ടു പോലെ അഴിഞ്ഞു പോവുമെന്നു പേടിക്കണ്ടല്ലോ. റോഡില്‍ അവിടവിടെ ചില മുച്ചീട്ടു കളിക്കാരും, കുലുക്കികുത്തുകാരും പ്രത്യക്ഷപ്പെടുമായിരുന്നു. പ്രധാന റോഡില്‍ നിന്ന്‌ ഇടവഴികളോ, നട കെട്ടിയുണ്ടാക്കിയ വഴികളോ ഉള്ള ഭാഗത്താണ്‌ ഇവര്‍ മുളച്ചു വരുന്നത്‌. പോലീസ്‌ വണ്ടി വന്നാല്‍ ഓടിപ്പോകാന്‍ ഇടവഴി ഉണ്ടായിരിക്കണം എന്ന ലളിതമായ ആവശ്യം മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. ചീട്ടു വേണമെങ്കില്‍ പോലീസുകാര്‍ എടുത്തോട്ടെ. ഇതൊക്കെ കേട്ട്‌ പട്ടണം മുഴുവന്‍ വിനാശകാരികള്‍ മാത്രമായിരുന്നു എന്നാരും ധരിക്കരുത്‌. തികച്ചും പ്രത്യുത്‌പാദനപരമായ കാര്യങ്ങളും നടന്നിരുന്നു. ചന്തക്കവലയ്‌ക്കു സമീപം ശീമാട്ടിക്കെതിര്‍വശത്തെ കടത്തിണ്ണയില്‍ വെളുത്ത ജുബയും മുണ്ടും ധരിച്ച്‌ ഒരു കയ്യില്‍ ഒരു മുട്ടനാടിനെയും മറ്റേക്കയ്യില്‍ ഒരു പ്ലാവിലച്ചില്ലയുമായിരുന്നിരുന്ന ഒരു വൃദ്ധനെ ഓര്‍മ്മയുണ്ട്‌. സംഗീതമോ നൃത്തമോ ഒക്കെ അദ്ദേഹം അഭ്യസിച്ചിരുന്നെങ്കിലും, കലാപ്രവര്‍ത്തനത്തിന്‌ കാര്യമായ പ്രതിഫലം കിട്ടാത്ത കാലമായിരുന്നതു കൊണ്ട്‌ പകല്‍ സമയത്ത്‌ തന്റെ മുട്ടനാടിനെ ഇണ ചേര്‍ക്കാന്‍ കൊടുത്താണ്‌ ജീവിച്ചിരുന്നത്‌. അന്ന്‌ ഇലക്ട്രിക്‌ പോസ്‌റ്റും ടെലിഫോണ്‍ പോസ്‌റ്റുമൊന്നും വാടകയ്‌ക്കു കൊടുത്തു തുടങ്ങിയിരുന്നില്ല.

    രാവിലെ ആടിനെ കൊണ്ടു വന്ന്‌ ഒരു ടെലിഫോണ്‍ പോസ്‌റ്റില്‍ കെട്ടിയിടും. കയ്യിലെ പ്ലാവില ചില്ല കൊണ്ടു താളം പിടിച്ച്‌ എന്തൊക്കെയോ പാട്ടുകള്‍ മൂളിക്കൊണ്ടിരിക്കും. ഇടയ്‌ക്കു താളം തെറ്റിക്കാതെ തന്നെ പ്ലാവില ആടിനു നീട്ടിക്കൊടുക്കുകയും, കാഴ്‌ച കാണാന്‍ നില്‌ക്കുന്ന കുട്ടികളെ അതു തന്നെ വീശി ഓടിക്കുകയും ചെയ്യും. അദ്ദേഹം ഒരു പ്രമുഖ കലാകാരനായിരുന്നു എന്നല്ലാതെ ആരായിരുന്നു എന്ന്‌ ഇന്നും എനിക്ക്‌ അറിയില്ല. സ്‌കൂളിലെത്തിയ കാലത്ത്‌ അവിടുത്തെ കായിക പരിപാടികളില്‍ പങ്കെടുക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പ്രബലമായ രണ്ടു സ്‌പോര്‍ട്ട്‌സ്‌ ടീമുകള്‍ ഞങ്ങളുടെ ക്ലാസ്സിലുണ്ടായിരുന്നു. ഇവര്‍ക്കു രണ്ടു പേര്‍ക്കും ഞാന്‍ കായിക പരിപാടികളില്‍ പങ്കെടുക്കണമെന്നും വലിയ നിര്‍ബന്ധമായിരുന്നു. പക്ഷെ പങ്കെടുക്കുന്നത്‌ തങ്ങളുടെ എതിര്‍ടീമില്‍ തന്നെ ആയിരിക്കണമെന്ന്‌ അതിലും നിര്‍ബന്ധമായിരുന്നു. ഒടുവില്‍ ഒരിക്കല്‍ ഫുട്‌ബോളിന്‌ ആള്‍ തികയാതെ വന്നപ്പോള്‍ എന്നെയും ഒരു ടീമില്‍ പെടുത്തി. കിട്ടിയ അവസരം മുതലാക്കി കായികരംഗത്ത്‌ ഒരു സ്ഥാനമുറപ്പിക്കാന്‍ ഞാനും തീരുമാനിച്ചു. പക്ഷെ ടീമിന്‌ എന്നില്‍ വിശ്വാസം തീരെയില്ല. ഞാന്‍ ആദ്യമായി കളിക്കുകയാണല്ലോ. അവര്‍ പതിനൊന്നു പേരും ചേര്‍ന്ന്‌ എനിക്കൊരു മിന്നല്‍ പരിശീലനം തന്നു. ‘പന്തിന്റെ പുറകെ ഓടണം, എന്തു പ്രകോപനം ഉണ്ടായാലും കൈ കൊണ്ടു തൊടാന്‍ പാടില്ല, പന്തിനെ നമ്മുടെ നിയന്ത്രണത്തില്‍ കൊണ്ടു വരണം, അവസരം കിട്ടുമ്പോഴെല്ലാം ആഞ്ഞു തൊഴിച്ചു ഗോള്‍ പോസ്‌റ്റിലൂടെ കടത്തി വിടാന്‍ നോക്കണം’ അത്രേയുള്ളൂ. തിയറി മുഴുവന്‍ നന്നായി മനസ്സിലാക്കിയ ഞാന്‍ സര്‍വ്വ ശക്തിയുമെടുത്തു കളി തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ ടീമംഗങ്ങള്‍ കളി നിര്‍ത്തി ഒരടിയന്തിരയോഗം തുടങ്ങി. ഞാന്‍ തലങ്ങനെയും വിലങ്ങനെയും കിടന്നോടുന്നതു കൊണ്ട്‌ ഞങ്ങളുടെ ടീമിന്‌ കളിക്കാന്‍ പറ്റുന്നില്ലത്രേ. മഹാഭാരതത്തിലെ ഏതോ വിദ്വാനെ പോലെ ഫുട്‌ബോള്‍ എന്ന ലക്ഷ്യം മാത്രം കണ്ണില്‍ നിറച്ചു കളിച്ചു കൊണ്ടിരുന്ന എനിക്കതത്ര ബോധ്യമായില്ല. ഒടുവില്‍ ഒന്നിനെതിരെ പതിനൊന്നു വോട്ടിന്‌ എന്നെ ഗോളിയാക്കാന്‍ തീരുമാനമായി. ഏക എതിര്‍വോട്ട്‌ എന്റെയാണ്‌. കാരണം ഈ ഗോളി എന്താ ചെയ്യേണ്ടതെന്ന്‌ എനിക്കൊരു പിടിയുമില്ല. വീണ്ടുമൊരു മിന്നല്‍ പരിശീലനം തന്നു. ‘ഗോളിക്ക്‌ പന്ത്‌ കൈ കൊണ്ടോ, കാലു കൊണ്ടോ, കടിച്ചോ, ചാക്കിട്ടോ എങ്ങിനെ വേണമെങ്കിലും പിടിക്കാം. പക്ഷെ ആ രണ്ടു തൂണിന്റെ ഇടയ്‌ക്കു കൂടി അപ്പുറം പോവരുത്‌’. രണ്ടു തൂണിന്റെയും ഒത്ത നടുക്ക്‌ എന്നെ ആഘോഷമായി കൊണ്ടു നിര്‍ത്തി കളി തുടങ്ങി. കുറച്ചു നേരം ഉന്നം പിടിച്ചു നിന്നെങ്കിലും പന്ത്‌ ആ വഴി വരാത്തതു കൊണ്ട്‌ ഞാന്‍ സ്വപ്‌നം കാണാന്‍ തുടങ്ങി. ആര്‍ക്കറിയാം, ഒരു പക്ഷെ നാളെ ഗോളി ഹരി എന്നായിരിക്കും ലോകം എന്നെ അറിയാന്‍ പോകുന്നത്‌. ഭാവിയില്‍ ജൂവലറി ഉദ്‌ഘാടനം ചെയ്യാന്‍ പോകേണ്ടി വരും. അങ്ങിനെ സന്തോഷമായി നില്‌ക്കുമ്പോള്‍ ദേണ്ടെ പീരങ്കിയുണ്ട പോലെ ആ പന്തെന്റെ നെഞ്ചത്തേക്കു വരുന്നു ! ഇതിനിടയ്‌ക്കു കിടന്ന്‌ ഓടിക്കൊണ്ടിരുന്നവന്മാരൊക്കെ എവിടെ പോയി ? എന്റെ ഹൃദയം നിന്നു പോകുന്നതു പോലെ തോന്നി. ആലോചിക്കാന്‍ സമയമില്ല. ഞാന്‍ രണ്ടു കണ്ണും അടച്ചു നിലത്തു കുത്തിയിരുന്നു. കൂട്ടത്തില്‍ കൈ രണ്ടും തലയില്‍ വച്ച്‌ ഒരു താത്‌കാലിക ഹെല്‍മറ്റുമുണ്ടാക്കി. ഇതിനിടയ്‌ക്കെപ്പൊഴോ പന്തെന്റെ തലയ്‌ക്കു മുകളിലൂടെ കടന്നു പോയി ഗോളായി. സത്യത്തില്‍ തലയില്‍ കയ്യും വച്ചുള്ള ആ ഇരിപ്പാണെന്നെ രക്ഷിച്ചത്‌. പാമ്പിനെ പിടിച്ച കുരങ്ങനെപ്പോലെയുള്ള എന്റെ ആ ഇരിപ്പു കണ്ടപ്പോള്‍ എതിര്‍ ടീം മാത്രമല്ല, എന്റെ ടീമും ചിരിച്ചു പോയി. അല്ലായിരുന്നെങ്കില്‍ അവന്‍മാര്‍ എന്റെ കയ്യോ കാലോ തല്ലി ഒടിച്ചേനെ. ഏതായാലും അതോടെ ഞാന്‍ സജീവ ഫുട്‌ബോള്‍ രംഗം വിട്ടു. പില്‌ക്കാല ജീവിതം ഒരു ഫുട്‌ബോള്‍ നിരൂപകനായി തള്ളി നീക്കുകയാണ്‌.

    അങ്ങിനെ വെറുതെ നടക്കുമ്പോള്‍ വഴിയരികില്‍ രസമുള്ള ഒരു കാഴ്‌ച കണ്ടു. ഞങ്ങളുടെ ഒരയല്‍വാസിയുടെ വീട്ടില്‍. അല്‌പം അകലെ താമസിക്കുന്ന അദ്ദേഹത്തിന്റെ ചിറ്റപ്പന്‍ ഇടയ്‌ക്കൊക്കെ വരുമായിരുന്നു. ബഷീറിന്റെ ശൈലി കടമെടുത്താല്‍ ‘വെളുത്തു ചുവന്നു പൂവമ്പഴം’ പോലൊരു മനുഷ്യന്‍. അന്ന്‌ ഒെരഴുപതു വയസ്സു കാണും. ഹിറ്റ്‌ലര്‍ മീശ, കുടുക്കുള്ള അരക്കയ്യന്‍ കുപ്പായം, വൃത്തിയായി മടക്കി തോളിലിട്ടിരിക്കുന്ന ടര്‍ക്കി ടൗവ്വല്‍, കയ്യില്‍ കുടക്കാല്‍ പോലെ അറ്റം വളഞ്ഞ ഒരു വാക്കിംഗ്‌ സ്‌റ്റിക്കും. അക്കാലത്തെ വന്ദ്യ വയോധികരുടെ ലക്ഷണമാണ്‌. ഒരു ദിവസം ഞാന്‍ സ്‌കൂളില്‍ നിന്നു വരുമ്പോള്‍ അന്നത്തെ മാമ്മന്‍ മാപ്പിള ഹാളിന്റെ പടിഞ്ഞാറു വശത്തെ തുറക്കാതെ കിടന്നു തുരുമ്പു പിടിച്ച ഗേറ്റില്‍ ഒരു മുറിക്കയ്യന്‍ ഉടുപ്പും, ടര്‍ക്കി ടവ്വലും, വാക്കിംഗ്‌ സ്റ്റിക്കും തൂങ്ങി നില്‌ക്കുന്നു. അടുത്തൊരു പഴയ അംബാസഡര്‍ കാറുണ്ട്‌. ബോണറ്റ്‌ നിറയെ എണ്ണക്കുപ്പികളും. ചുറ്റും സാമാന്യം നല്ല ഒരാള്‍ക്കൂട്ടമുണ്ട്‌. ഞാന്‍ ഇടിച്ചു കയറി മുന്‍പില്‍ ചെല്ലുമ്പോള്‍ ദാ നമ്മുടെ പൂവമ്പഴം ഒരു മുക്കാലിയില്‍ ഇരിക്കുന്നു. ഉടുപ്പില്ല. പുറത്തു മുഴുവന്‍ എണ്ണ തേച്ചിരിക്കുകയാണ്‌. പുത്തന്‍ പിച്ചള പാത്രം തേച്ചു കഴുകി കമിഴ്‌ത്തിയതു പോലെ മുതുകു വെട്ടിത്തിളങ്ങുന്നുണ്ട്‌. വൈദ്യ ശിരോമണി നെടുങ്കണ്ടം കുട്ടപ്പന്‍ സര്‍വ്വരോഗ സംഹാരി വില്‌ക്കുകയാണ്‌. “കാശു കൊടുത്തും, കള്ളു കുടിപ്പിച്ചും, കള്ള സാക്ഷ്യം കൊടുക്കാന്‍ കൂട്ടു നില്‌ക്കുന്ന കള്ളക്കിഴവനല്ലിത്‌”, ചോദിച്ചു നോക്കണം. “അമ്മാവാ, ഇപ്പോള്‍ എങ്ങിനെയുണ്ട്‌? ആഛ്വാാാാസമില്ലേ?” “നല്ല കുറവുണ്ട്‌, നീ ആ ഉടുപ്പിങ്ങു താ കുഞ്ഞേ” ആരു കേള്‍ക്കാന്‍? പാവം പുറത്തെ എണ്ണ തുടയ്‌ക്കാതെയും ആകാശത്തു കിടക്കുന്ന ഉടുപ്പു ഭൂമിയിലേക്കു വരാതെയും മൂപ്പരെങ്ങനെ പോവും? ഇതോടെ ഞാന്‍ വഴിയോരക്കാഴ്‌ചകളുടെ സ്ഥിരം പ്രേക്ഷകനായി. ഈ തെരുവു കച്ചവടക്കാരായിരുന്നു ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും മികച്ച കഥാകാരന്മാര്‍. ആദ്യമായി കാണുന്ന നമ്മളെ വഴിയരുകിലെ സര്‍വ്വ അസൗകര്യങ്ങള്‍ക്കും നടുവില്‍ പിടിച്ചു നിര്‍ത്തി ഒന്നോ രണ്ടോ മണിക്കൂര്‍ കഥ പറഞ്ഞു കേള്‍പ്പിക്കുകയും എന്തും പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്യുന്ന അവര്‍ ചില്ലറക്കാരായിരുന്നില്ല. ഒരിക്കല്‍ ഒരു മൂര്‍ഖന്‍ പാമ്പും, രണ്ടു നീര്‍ക്കോലിക്കുഞ്ഞുങ്ങളുമായി വഴിവക്കിലിരുന്ന ഒരു വിദ്വാന്‍ പത്തു നൂറാളുകളെപിടിച്ചു നിര്‍ത്തി. ഒടുവില്‍ പാമ്പു കടിയേല്‌ക്കാതിരിക്കാനുള്ള ഒരു ഏലസ്സു വാങ്ങിപ്പിച്ചു. ചായക്കു പത്തു പൈസ വിലയുള്ള കാലത്താണ്‌ അയാള്‍ ഇരുപത്തഞ്ചു പൈസയ്‌ക്ക്‌ ഏലസ്സു വാങ്ങിപ്പിച്ചത്‌. തീര്‍ന്നില്ല. അയാള്‍ പറയുന്നു ‘മാന്യരേ, ഞാന്‍ കള്ളം പറയില്ല. നിങ്ങളുടെ കയ്യില്‍ ഇരിക്കുന്ന ഏലസ്സ്‌ ഉണ്ടാക്കിയിരിക്കുന്നത്‌ കുട്ടിക്കൂറാ പൗഡര്‍ ടിന്‍ കൊണ്ടാണ്‌. (അതാരും കണ്ടു പിടിക്കാതിരിക്കാന്‍ മൂപ്പര്‍ ടിന്നിന്റെ അകം ഏലസ്സിന്റെ പുറമാക്കിയിരുന്നു). ഇരു വശവും അടച്ചിരിക്കുന്നത്‌ ബാര്‍ സോപ്പു കൊണ്ടാണ്‌. ഇതിലേക്കു മന്ത്രശക്തി ആവാഹിക്കണം. അതിന്‌ ദാ മന്ത്രങ്ങള്‍ നിറഞ്ഞ ഈ കടലാസു ചുരുള്‍ അതിലേക്കിടണം. മന്ത്രച്ചുരുള്‍ എല്ലാവര്‍ക്കും തരാന്‍ സ്റ്റോക്കില്ല. അതു കൊണ്ട്‌ ആദ്യം രണ്ടു രൂപ തരുന്ന കുറച്ചു പേര്‍ക്കു മാത്രം അതു തരാം’.

    വിദ്യാര്‍ത്ഥിയായ ഞാന്‍ ബജറ്റ്‌ അലോക്കേഷന്‍ പൂര്‍ണ്ണമായി ചെലവഴിച്ചു കഴിഞ്ഞതു കൊണ്ട്‌ സ്വയം പിരിഞ്ഞു പോയി. ഇന്നെങ്ങാനുമാണ്‌ ജീവിച്ചിരുന്നതെങ്കില്‍ അദ്ദേഹം ടെലിഷോപ്പിംഗിലൂടെ ലോകമെമ്പാടും അറിയപ്പെടുന്ന ഒരു ജ്യോതിഷ മാന്ത്രിക രത്‌നം ആവുമായിരുന്നു. 72-ലെ ഇന്തോ-പാക്‌ യുദ്ധം കഴിഞ്ഞ കാലമായിരുന്നു. ഒരു ദിവസം നോക്കുമ്പോള്‍ ഒരു കാല്‍ മാത്രമുള്ള ഒരു വിദ്വാന്‍ റോഡരികില്‍ നിന്നു പേന വില്‌ക്കുന്നു. കൂട്ടത്തില്‍ അദ്ദേഹം തന്റെ കഥയും പറഞ്ഞു. യുദ്ധത്തില്‍ ഒരു കാല്‍ നഷ്ടപ്പെട്ട വിമുക്ത ഭടനാണ്‌. ധാരാളം ഹിന്ദി വാക്കുകള്‍ കലര്‍ത്തി, യുദ്ധത്തിന്റെ അനുഭവങ്ങളും കഷ്ടപ്പാടുകളും കെടുതികളും വിവരിച്ച്‌ കേള്‍വിക്കാരെ കരയിപ്പിച്ചു. സര്‍വ്വരും കണ്ണു തുടച്ചു കൊണ്ടു പേന വാങ്ങി. പിന്നെയും യാദൃശ്ചികമായി ഒന്നോ രണ്ടോ തവണ വഴിയില്‍ കണ്ടിട്ടുണ്ട്‌. ഒടുവില്‍ കാണുന്നത്‌ പത്തു പന്ത്രണ്ടു കൊല്ലം കഴിഞ്ഞ്‌ എറണാകുളം റെയ്‌ല്‍വേ സ്റ്റേഷനിലാണ്‌. രണ്ടു പോലീസുകാര്‍ പിടിച്ചു നിര്‍ത്തിയിരിക്കുന്നു. പൂര്‍വ്വാശ്രമത്തില്‍ അദ്ദേഹം പോക്കറ്റടിക്കാരനായിരുന്നത്രേ. അതിനിടെ ട്രെയ്‌നില്‍ നിന്നു ചാടിയ വഴിയാണു കാലു പോയത്‌. അപ്പോള്‍ അദ്ദേഹം യുദ്ധകാണ്ഡം തുടങ്ങി. ആളുകള്‍ യുദ്ധം മറന്നു കഴിഞ്ഞപ്പോള്‍ അദ്ദേഹവും ഭൂതകാലത്തിലേക്കു തിരിച്ചു പോവാന്‍ ശ്രമിച്ചു. മറന്നു തുടങ്ങിയ തന്റെ പഴയ തൊഴില്‍ തിരിച്ചെടുത്തു പൊടി തുടച്ചിറക്കിയപ്പോള്‍ പോലീസ്‌ പിടിയിലായതാണ്‌ ഞാന്‍ കണ്ട കാഴ്‌ച! സ്‌കൂളില്‍ പോകുന്നതിനും വരുന്നതിനുമൊക്കെ ചില സമയ പരിധികളുണ്ടായിരുന്നതു കൊണ്ട്‌ കാഴ്‌ച കാണലിനും ചില പരിമിതികളുണ്ടായിരുന്നു. അതു മറികടക്കാന്‍ ആവശ്യമുള്ള വീട്ടു സാധനങ്ങള്‍ ചന്തയിലും കടയിലുമൊക്കെ പോയി വാങ്ങുന്ന ജോലി ഞാനേറ്റെടുത്തു. അതോടെ അവധി ദിവസങ്ങളിലെ എന്റെ ലോകം ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായി മാറി. സമയ പരിധിയില്ലാതെ നാടു ചുറ്റാം. വീട്ടില്‍ നിന്ന്‌ ഒരു സഞ്ചിയും കൊണ്ടിറങ്ങിയാല്‍ മതി. പക്ഷെ അധികം താമസിയാതെ ഈ സഞ്ചി ഒരു പ്രശ്‌നമായി. പാമ്പുകളിക്കാരുടെയും ജാലവിദ്യക്കാരുടെയും സ്ഥിരം പ്രേക്ഷകന്‍ എന്ന നിലയില്‍ നിന്ന്‌ രാഷ്ട്രീയ-സാമൂഹ്യ-സാഹിത്യ പ്രാസംഗികരുടെ കൂടി ശ്രോതാവ്‌ എന്ന നിലയിലേക്ക്‌ ഞാന്‍ ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. അവിടെ സഞ്ചിയുമായി നിന്നാല്‍, ചന്തയ്‌ക്കു പോകുന്ന വഴി വെറുതെ വായി നോക്കി നില്‌ക്കയാണെന്ന കാര്യം വ്യക്തമാവും. ആവശ്യം സൃഷ്ടിയുടെ മാതാവാണ്‌ എന്നു പണ്ടാരോ പറഞ്ഞിട്ടുണ്ട്‌. എന്തായാലും ഞാന്‍ സഞ്ചി വളരെ ചെറുതായി ചുരുട്ടി കൈ വെള്ളയിലോ, കക്ഷത്തിലോ ഒതുക്കാന്‍ പഠിച്ചു. അങ്ങിനെ തന്നെ വച്ചു കൊണ്ടു നില്‌ക്കാനും നടക്കാനും പഠിച്ചു. ആരെങ്കിലും സഞ്ചി കണ്ടു പിടിക്കണമെങ്കില്‍ എം.ആര്‍.ഐ. സ്‌കാനിംഗ്‌ തന്നെ വേണ്ടി വരും. ഒരു ചാക്കു ചുരുട്ടി വയ്‌ക്കാന്‍ പറ്റിയ പോക്കറ്റുള്ള ബര്‍മൂഡയും, ബാഗിയും ഒക്കെ ധരിക്കുന്ന ഇന്നത്തെ തലമുറയ്‌ക്കു എന്റെ ബുദ്ധിമുട്ടു മനസ്സിലാവില്ല. ഈ സഞ്ചി അന്നു സര്‍വ്വ വ്യാപി ആയിരുന്നു. ആളുകളുടെ പരിഹാസപ്പേരു പോലും പലപ്പോഴും ചാക്കു സഞ്ചി, കാക്കി സഞ്ചി, കാലി സഞ്ചി, ഓട്ട സഞ്ചി, കായ സഞ്ചി എന്നൊക്കെ ആയിരുന്നു. എനിക്കറിയാവുന്ന ഒരു വിദ്വാന്റെ പേരു മൂന്നു സഞ്ചി എന്നായിരുന്നു. ജോലിയുടെ ഭാഗമായി പല ഓഫീസുകളിലും ദിവസവും കയറേണ്ട അദ്ദേഹം, മൂന്നു സഞ്ചിയുമായി വീട്ടില്‍ നിന്നിറങ്ങും. ഇതില്‍ രണ്ടു സഞ്ചിയും പഴയ പത്രക്കടലാസ്സ്‌ ശേഖരിക്കാനാണ്‌. ഏത്‌ ഓഫീസില്‍ ചെന്നാലും ‘ഇന്നലത്തെ പത്രം വായിച്ചു കഴിഞ്ഞോ, ഒന്നു നോയ്‌ക്കോട്ടേ’? എന്നു ചോദിക്കും. അതു വാങ്ങി ചുരുട്ടി സഞ്ചിയിലിടും. അന്നു പഴയ പത്രക്കടലാസ്സിനു പോലും വിലയുണ്ടായിരുന്നു. അങ്ങിനെ വിഷമിച്ചു നടക്കുമ്പോള്‍ എനിക്കു വേറൊരു മാര്‍ഗ്ഗം തുറന്നു കിട്ടി. നഗരഹൃദയത്തിലേക്കു കടക്കുന്നിടത്ത്‌ ഒരു വൈദ്യശാല ഉണ്ട്‌. മാസം രണ്ടു മൂന്നു തവണ എണ്ണയും മരുന്നുമൊക്കെ വാങ്ങേണ്ടി വരും. അന്നു പ്ലാസ്റ്റിക്‌ കുപ്പികളില്ല. നമ്മള്‍ കൊണ്ടു ചെല്ലുന്ന കുപ്പികളില്‍ എണ്ണ പകര്‍ന്നു തരും. ഞാന്‍ മര്യാദരാമനായി കുപ്പി കൊടുക്കും. പണവും കൊടുക്കും. ‘ധൃതിയില്ല, വച്ചാല്‍ മതി, തിരിച്ചു വരുമ്പോള്‍ കൊണ്ടു പൊക്കോളാം’. അങ്ങിനെ ഒന്നു രണ്ടു മാസം കഴിഞ്ഞപ്പോള്‍ കുപ്പിയുടെ കൂടെ ഒരു സഞ്ചി കൂടി വയ്‌ക്കാന്‍ അനുവാദമായി. പിന്നെപ്പിന്നെ കുപ്പിയില്ലെങ്കിലും സഞ്ചി സൂക്ഷിക്കാമെന്നായി. എന്തായാലും പില്‌ക്കാലത്ത്‌ ഒരു സൈക്കിള്‍ കിട്ടിയതോടെ സഞ്ചി പ്രശ്‌നത്തിനു ശാശ്വത പരിഹാരമായി. ഇന്നിപ്പോള്‍ കേരളത്തിലെ വലിയൊരു വിഭാഗം ആളുകളും ഇരുചക്രവാഹനങ്ങളിലോ, കാറുകളിലോ സഞ്ചരിക്കുന്നു. സ്ഥിരമായി ഒന്നോ രണ്ടോ ചാക്കു കൊണ്ടു നടക്കാന്‍ പോലും പ്രയാസമില്ല. എന്നാല്‍ സഞ്ചിയും, കുപ്പിയുമെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. ജനം ക്യാരി ബാഗ്‌ എന്ന ഒറ്റത്തവണ സഞ്ചിയിലേക്കു മാറിയിരിക്കുന്നു. പ്ലാസ്റ്റിക്കു കണ്ടു പിടിച്ചവന്‍ തന്നെയാണ്‌ സൂപ്പര്‍ മാര്‍ക്കറ്റും കണ്ടു പിടിച്ചതെന്നു തോന്നുന്നു. അവിടെ സര്‍വ്വ സാധനവും പ്ലാസ്റ്റിക്‌ കൂട്ടിലേ വരൂ. പ്ലാസ്റ്റിക്ക്‌ എങ്ങിനെ ഒഴിവാക്കാമെന്നാണ്‌ ചര്‍ച്ച മുഴുവന്‍. പുനരുപയോഗിക്കാവുന്ന സഞ്ചിയും കുപ്പിയുമൊക്കെയാണുത്തരമെന്നു കണ്ടെത്താന്‍ നമുക്കെത്ര കാലം വേണ്ടി വരും?

  • പക്ഷി ശാസ്‌ത്രം

    ഞാന്‍ ജോലി ചെയ്യുന്ന ഓഫീസിനടുത്ത്‌ ഒരു ചെറിയ തുണ്ടു ഭൂമി ഒഴിഞ്ഞു കിടപ്പുണ്ട്‌. പണ്ടു മുതലേ അതൊഴിഞ്ഞു കിടക്കുകയാണ്‌. ആ വശത്തെ ജനലിനു പുറം തിരിഞ്ഞായിരുന്നു എന്റെ ഇരിപ്പ്‌. അടുത്തയിടയ്‌ക്ക്‌ എനിക്ക്‌ ഒരു ഭൂതോദയമുണ്ടായി. കസേരയും മേശയും അല്‌പമൊന്നു തിരിച്ചിട്ടാല്‍ ഈ പച്ചപ്പു കണ്ടു കൊണ്ടിരിക്കാം. അങ്ങിനെ ഞാന്‍ കാഴ്‌ച കാണാന്‍ തുടങ്ങി. കഷ്ടിച്ച്‌ ആറു സെന്റ്‌ ഭൂമിയാണത്‌. എപ്പോള്‍ നോക്കിയാലും കാണാന്‍ പറ്റുന്നത്‌ കീരികളെ ആണ്‌. താക്കോല്‍ കൊടുത്തു വിട്ട കളിപ്പാട്ടങ്ങള്‍ പോലെ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരിക്കും. നല്ല തടിയന്‍ കീരികള്‍. ആണും പെണ്ണുമാണെന്നു തോന്നുന്നു. ഇടയ്‌ക്കു മതിലിന്റെ ചുവട്ടില്‍ സൊള്ളിക്കൊണ്ടിരിക്കുന്നതു കാണാം. ഭാഗ്യത്തിന്‌ സദാചാര പോലീസുകാരാരും ഇതുവഴി വന്നു തുടങ്ങിയിട്ടില്ല. ഇല്ലെങ്കില്‍ കീരിയാണെന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല. അവിടെ സ്ഥിരമായി എത്തുന്ന രണ്ടു മൂന്നതിഥികളുണ്ട്‌. ഓലേഞ്ഞാലി, ഉപ്പന്‍ എന്ന ചെമ്പോത്ത്‌, പിന്നെ ഒരു പൊന്‍മാന്‍. സര്‍വ്വ വ്യാപിയായ കാക്ക അവിടെയുമുണ്ടെങ്കിലും ആരും അതിനെ പക്ഷിയായി കൂട്ടുന്നില്ലല്ലോ. കാരണമെന്താണെന്നു ചോദിച്ചാല്‍ പറയാനൊന്നുമില്ല. മുയലിറച്ചി കാശു കൊടുത്തു വാങ്ങിക്കഴിക്കുന്നവര്‍ പെരിച്ചാഴി ഇറച്ചി വെറുതെ കിട്ടിയാലും കഴിക്കാറില്ലല്ലോ. രണ്ടും സസ്യഭുക്കുകളും മണ്ണുമാന്തികളും മാളത്തില്‍ താമസിക്കുന്നവരുമാണ്‌. പറഞ്ഞിട്ടെന്തു കാര്യം ? പ്രകൃതി നിരീക്ഷണത്തിലെ പുതുവിശ്വാസിയുടെ ആവേശം കത്തിത്തീര്‍ന്നു കഴിഞ്ഞപ്പോഴാണ്‌ എനിക്കു ചില കാര്യങ്ങളോര്‍മ്മ വന്നത്‌. എന്റെ കുട്ടിക്കാലത്ത്‌ ഇതിന്റെ പത്തിരട്ടി കിളികള്‍ എല്ലാ വീട്ടുവളപ്പിലും ഉണ്ടായിരുന്നു. ചുവന്ന ചുണ്ടും, മഞ്ഞ ഉടലും, ഇടയ്‌ക്കെവിടൊക്കെയോ കറുപ്പും ഉള്ള മഞ്ഞക്കിളിയെ ഏറ്റവും ഒടുവില്‍ കണ്ടത്‌ ഇരുപത്തഞ്ചു കൊല്ലമെങ്കിലും മുന്‍പാണ്‌. കിളിക്കു പുറമേ മഞ്ഞക്കാട്ടില്‍ പോയാലോ, മഞ്ഞക്കിളിയെക്കാണാലോ, ചട്ടീലിട്ടു പൊരിക്കാലോ എന്നൊക്കെയൊരു നാടന്‍ പാട്ടും അന്നൊക്കെ നാട്ടിലെങ്ങും ഉണ്ടായിരുന്നു. ഇപ്പോള്‍ കിളിയുമില്ല, പാട്ടുമില്ല, കിളിപ്പാട്ടുമില്ല. കിളികളെ മാത്രമല്ല, അവയോരോന്നിന്റെയും കൂടുകള്‍ കൂടി കണ്ടാണ്‌ ഞങ്ങള്‍ വളര്‍ന്നത്‌.

    പക്ഷി ശാസ്‌ത്രത്തില്‍ എന്റെ ഗുരുനാഥന്‍, അയല്‍വക്കത്തു വാടകക്കാരനായെത്തിയ ജഡ്‌ജി സാറിന്റെ ഭക്ഷ്യ വകുപ്പു സെക്രട്ടറി ശശിയായിരുന്നു. ജഡ്‌ജി സാര്‍ വീട്ടില്‍ നിന്നിറങ്ങിയാല്‍ പിന്നെ ആ സാമ്രാജ്യത്തിന്റെ അധിപന്‍ ശശിയാണ്‌. നിരീക്ഷണപടുവായ ശശിയുടെ കണ്ണെത്താത്ത സ്ഥലമില്ല. അങ്ങനെയിരിക്കെ മൂപ്പര്‍ ഒരു കാര്യം ശ്രദ്ധിച്ചു. വെള്ളം കോരാന്‍ തൊട്ടി കിണറ്റിലേക്കിടുമ്പോഴൊക്കെ ഒരു പക്ഷി അസ്‌ത്രം പോലെ മേലോട്ടു പോകുന്നു. സൂക്ഷ്‌മ നിരീക്ഷണത്തില്‍ മനസ്സിലായി, പക്ഷി കൂടു വയ്‌ക്കാനുള്ള ശ്രമത്തിലാണ്‌. കിണറ്റിന്റെ ഉള്ളിലെ ഭിത്തിയില്‍ കുറെ മരങ്ങളും ചെടികളുമൊക്കെ വളര്‍ന്നു നില്‌പുണ്ട്‌. ചില വള്ളികള്‍ അവിടെയുമിവിടെയുമൊക്കെ ചുറ്റിപ്പിണഞ്ഞും തൂങ്ങിയും കിടപ്പുണ്ട്‌. അതിലൊരു വള്ളിയിലാണ്‌ കൂടു വയ്‌പ്‌ ആരംഭിച്ചിരിക്കുന്നത്‌. കൂടൊന്നുമായിട്ടില്ല. ചിലന്തി വലയോ, മരത്തിന്റെ കറയോ എന്തൊേെക്കാ വച്ച്‌ ചില ഉണക്കയിലകളും നാരുകളും വള്ളിയില്‍ ഒട്ടിച്ചു വരികയാണ്‌. പക്ഷെ കാര്യങ്ങള്‍ മിന്നല്‍ വേഗത്തിലാണ്‌ നീങ്ങിയത്‌. സര്‍ക്കസുകാര്‍ ടെന്റടിക്കുന്നതു പോലെ. ഒരാഴ്‌ച കൊണ്ടു കൂടു റെഡി. അധികം താമസിയാതെ കൂട്ടില്‍ രണ്ടു മുട്ടയും വന്നു. മുട്ട കണ്ടപ്പോള്‍ ബുദ്ധിമാനായ ശശി ശിവാജി ഗണേശന്‍ സ്‌റ്റൈലില്‍ ഒരു ചിരി പാസാക്കി. ഒരു പ്രഖ്യാപനവും. “ഇനി എവിടെ പോവാന്‍ ? മുട്ടയും കൊത്തി പറക്കാന്‍ പറ്റുമോ?” അടയിരുപ്പു തുടങ്ങി. പക്ഷി കൂട്ടിലും, ഞാനും ശശിയും കിണറിന്റെ മതിലിലും. ഇതിനിടെ എവിടെ നിന്നോ ശശി ഒരു കൂടു സംഘടിപ്പിച്ചു. മുറുക്കാന്‍ കടക്കാര്‍ക്ക്‌ അടയ്‌ക്ക സൂക്ഷിക്കാനായി ഗോളാകൃതിയിലുള്ള കമ്പി വല കൊണ്ടു നിര്‍മ്മിക്കുന്ന ഒരു പാത്രം അക്കാലത്തു സുലഭമായിരുന്നു. ഇതില്‍ പക്ഷിക്കുഞ്ഞിനെ വച്ച ശേഷം അടപ്പ്‌ സ്ഥിരമായി കെട്ടിയുറപ്പിക്കാമെന്നായിരുന്നു ശശിയുടെ പ്ലാന്‍. ഭക്ഷണം കമ്പിയഴികള്‍ക്കിടയിലൂടെ ഇട്ടു കൊടുക്കാം. ഞങ്ങള്‍ അറിയാതെ തന്നെ ലോക ചരിത്രത്തിന്റെ ഭാഗമായിത്തീരാനുള്ള ഒരു കാല്‍വെയ്‌പായിരുന്നു അത്‌. കാരണം മണ്ണാത്തിക്കീച്ചി അല്ലെങ്കില്‍ വണ്ണാത്തിപ്പുള്ള്‌ എന്ന കറുപ്പും വെളുപ്പും നിറമുള്ള കിളി ആയിരുന്നു അവിടെ കൂടു വച്ചത്‌. അതിനു മുന്‍പോ പിന്‍പോ ആ കിളിയെ ആരും കൂട്ടിലിട്ടു വളര്‍ത്തിയതായി അറിവില്ല. തത്തയും മൈനയും സംസാരിക്കുമെങ്കില്‍ എന്തു കൊണ്ട്‌ മണ്ണാത്തിക്കീച്ചിയ്‌ക്കും സംസാരിച്ചു കൂടാ എന്നൊരു വിലപ്പെട്ട സംശയം ഞാന്‍ മുന്നോട്ടു വച്ചപ്പോള്‍ ഉത്തരമില്ലാതെ ശശിയും പരുങ്ങലിലായി.

    ആരെയും എന്തും പഠിപ്പിക്കുന്ന സെല്‍ഫ്‌ ഫിനാന്‍സ്‌ കോളേജുകള്‍ നിലവില്‍ വരുന്നതിനു മുപ്പതു കൊല്ലം മുന്‍പാണിത്‌. അതുകൊണ്ടു ഞങ്ങള്‍ തന്നെ പഠിപ്പിക്കുകയേ മാര്‍ഗ്ഗമുള്ളൂ. ഒടുവില്‍ കാത്തിരുന്ന ആ സുദിനം വന്നു. പക്ഷിക്കുഞ്ഞുങ്ങള്‍ കൂടുവിട്ടു ചാടിച്ചാടി കിണറിന്റെ മതിലില്‍ കയറി. ഒരു തോര്‍ത്തു മുണ്ടിട്ടു മൂടിയാല്‍ കാര്യം എളുപ്പമാണെന്നാണ്‌ ശശിയുടെ വാദം. പള്ളീലച്ചന്റെ പിന്നാലെ കപ്യാര്‍ ധൂപക്കുറ്റിയും കൊണ്ടു നടക്കുന്നതു പോലെ ശശിയുടെ പുറകെ, ഞാനും, കിളിക്കൂടുമായി നീങ്ങുകയാണ്‌. പക്ഷി ചാടും, തോര്‍ത്തു മൂടി കുടുക്കാന്‍ ശശി പുറകെ ചാടും, അതിന്റെ പുറകെ കൂടുമായി ഞാനും ചാടും. കിണറ്റില്‍ നിന്നും തൈത്തെങ്ങിലേക്ക്‌, അവിടെ നിന്ന്‌ വാഴക്കൈയ്യിലേക്ക്‌, അവിടെ നിന്നു തൈമാവിലേക്ക്‌… ദാ പക്ഷിക്കുഞ്ഞുങ്ങള്‍ പോയ്‌ക്കഴിഞ്ഞു. എന്തെല്ലാം സ്വപ്‌നങ്ങളാണ്‌ തകര്‍ന്നത്‌. ലോകത്തിലെ ആദ്യത്തെ സംസാരിക്കുന്ന വണ്ണാത്തിപ്പുള്ള്‌ എന്ന പദവി വേണ്ടന്നു വച്ചാണ്‌്‌ ആ വിവരദോഷികള്‍ ചാടിപ്പോയത്‌. വണ്ണാത്തിപ്പുള്ളു പോയെങ്കിലും അന്നു മുതല്‍ ഞാന്‍ പക്ഷികളെ തേടി നടക്കാന്‍ ആരംഭിച്ചു. എന്റെ അമ്മയുടെ കുടുംബവീടായിരുന്നു ഇതിനു പറ്റിയ കളരി. അന്നവിടെ രണ്ടു വലിയ കുടപ്പനകള്‍ നില്‌പുണ്ട്‌. ഈ കുടപ്പനയുടെ കവളില്‍ മൈന കൂടു വയ്‌ക്കും. മൈന എന്ന പേരു ഞങ്ങളുടെ നാട്ടില്‍ അത്ര പ്രചാരത്തിലില്ല. പനയുടെ കവിളില്‍ (ഓലയുടെ ചുവടും പനയുമായി ചേരുന്ന ഭാഗം) കൂടു വയ്‌ക്കുന്നതു കൊണ്ടാവാം, കവളന്‍ കാളി എന്നാണവ അറിയപ്പെട്ടിരുന്നത്‌. കവളന്‍ കാളി കൂടു വയ്‌ക്കാന്‍ തുടങ്ങിയാല്‍ പിന്നെ രണ്ടു മാസത്തേക്കു ഞങ്ങള്‍ക്ക്‌ ഉത്സവമാണ്‌. പനയുടെ ചുവട്ടില്‍ ഇരിപ്പു പിടിക്കും. ഇത്രയും വലിയ ഒരു സസ്‌പെന്‍സ്‌ ത്രില്ലര്‍ വേറെയില്ല. കാരണം, പക്ഷി പനയുടെ കവിളിലേക്ക്‌ ഇറങ്ങുന്നതും പുറത്തു വരുന്നതുമല്ലാതെ വേറൊന്നും കാണാനില്ല. ഒടുവില്‍ രണ്ടു പക്ഷിക്കുഞ്ഞുങ്ങള്‍ പുറത്തു വരും. കുടപ്പനയുടെ ഓലകളില്‍ ചിലത്‌ അല്‌പം മടങ്ങി ഒടിഞ്ഞ്‌ കുട പോലെ തൂങ്ങിക്കിടക്കും. അവയ്‌ക്കുള്ളിലാണ്‌ നരിച്ചീറുകളുടെ വാസം. വര്‍ഷത്തിലൊരിക്കല്‍ പശുക്കൂടു മേയുവാന്‍ പനയോല വെട്ടുമ്പോള്‍ നരിച്ചീറുകള്‍ താഴെ വീഴും. കുട്ടികളുടെ മാവോയിസ്‌റ്റ്‌ വേട്ടയില്‍ കുടുങ്ങുന്ന വേറെയും നിരവധി പ്രാണികളുണ്ടായിരുന്നു. കുഴിയാന ആണതില്‍ പ്രമുഖന്‍. വീടിന്റെ ഭിത്തിയ്‌ക്കു ചുറ്റും കുഴിയാന ഉണ്ടാക്കിയിരിക്കുന്ന കുഴികളിലേക്ക്‌ ഉറുമ്പിനെ ഇട്ടുകൊടുക്കുകയും അവയെ പിടിക്കാന്‍ വരുന്ന കുഴിയാനകളെ തീപ്പെട്ടിയിലാക്കുകയുമായിരുന്നു ഒരു പ്രധാന വിനോദം. ആയിടക്കെവിടെയോ വായിച്ചു, ചെടികളില്‍ സോപ്പു പത പോലെ ഒരു വെളുത്ത പത കണ്ടാല്‍ വിടണ്ട, അതിനുള്ളില്‍ ഒരു ചെറിയ പ്രാണി ഉണ്ടാവും എന്ന്‌. അവനെ തെരഞ്ഞു പിടിച്ച്‌ ഒരിലയില്‍ വച്ച്‌ അടുത്ത്‌ മറ്റെന്തെങ്കിലും പ്രാണികളെ എടുത്തു വച്ചാല്‍ നമ്മുടെ സോപ്പു കുട്ടന്‍ അദൃശ്യമായ ഒരു സ്‌പ്രേ നടത്തും. മറ്റവന്‍ ജീവനും കൊണ്ടോടും. പിന്നെ കുറേ നാള്‍ അതായി ജോലി.

    കാര്യം പക്ഷി ശാസ്‌ത്രജ്ഞന്‍ സലിം ആലിയെ വീട്ടുകാര്‍ക്കു ബഹുമാനം ആയിരുന്നെങ്കിലും ഞാന്‍ ഒരു സലിം ആലി ആവുന്നതില്‍ അവര്‍ക്കു തീരെ താത്‌പര്യമില്ലായിരുന്നു. അതുകൊണ്ട്‌ എന്റെ പറമ്പു ചുറ്റിയുള്ള കറക്കം അത്ര പ്രോത്സാഹിപ്പിക്കപ്പെട്ടില്ല. ഞാന്‍ മറ്റൊരു മാര്‍ഗ്ഗം തേടി. അമ്മയെ സഹായിക്കാന്‍ ഭക്ഷണം സ്‌കൂളില്‍ കൊണ്ടു പോകുന്നത്‌ വാഴയിലയിലാക്കി. പാത്രം കഴുകേണ്ടല്ലോ. ഇല മുറിച്ചു കൊണ്ടു വരുന്ന ജോലി ഞാനേറ്റെടുത്തു. അച്ഛന്‍ ജോലി സ്ഥലത്തേക്കു പുറപ്പെട്ടാല്‍ അപ്പോള്‍ ഞാന്‍ വാഴയില തപ്പിയിറങ്ങും. പരിസരത്തെ ഫാക്ടറി പറമ്പുകളിലും കുടുംബ വീട്ടിലുമൊക്കെ കറങ്ങി നടക്കാം. ഒരു മണിക്കൂര്‍ നീളുന്ന അന്വേഷണമാണ്‌. തിരിച്ചു വരുമ്പോള്‍ വാഴയിലക്കൊപ്പം ഒരു കഥയും വേണം, തല്ലുകൊള്ളാതിരിക്കണമെങ്കില്‍. ‘പശു കുത്താനിട്ടോടിച്ചു, പട്ടി കടിക്കാനിട്ടോടിച്ചു, വഴിയില്‍ പാമ്പിനെ കണ്ടു, തേങ്ങാ തലയില്‍ വീഴേണ്ടതായിരുന്നു…’ അങ്ങിനെ എന്തെങ്കിലും സമയം പോലെ പടച്ചു വിടുക. എന്തായാലും ആറേഴു വര്‍ഷം ഞാന്‍ സംസാര സാഗരം കടന്നു കൊണ്ടിരുന്നത്‌ ആ വാഴയിലക്കഷണത്തിലാണ്‌ പ്രഭാതത്തെ അതിന്റെ മുഴുവന്‍ സൗന്ദര്യത്തോടെയും ആസ്വദിച്ചതും അക്കാലത്താണ്‌. അന്നു പക്ഷികള്‍ക്കു സൈ്വരമായിരിക്കാന്‍ സര്‍പ്പക്കാവുകളും, കാട്ടുപൊന്തകളും, പൊട്ടക്കിണറുകളുമൊക്കെ ധാരാളമായുണ്ടായിരുന്നു. ഉണങ്ങി തുടങ്ങുന്ന മരത്തില്‍ മരം കൊത്തികള്‍ ദ്വാരമുണ്ടാക്കും. ആ ദ്വാരത്തില്‍ മറ്റു പല പക്ഷികളും കൂടുണ്ടാക്കും. അതു കൂടാതെ കൂടു വയ്‌ക്കാന്‍ വള്ളികളും ചെടികളും വേറെയും. ഇരട്ടത്തലച്ചി, സൂചിമുഖി, അടയ്‌ക്കാ കുരുവി, കരിയിലപ്പക്ഷി, ഉപ്പന്‍ അഥവാ ചെമ്പോത്ത്‌… എത്ര എത്ര കിളികള്‍. ഒരിക്കല്‍ മണ്ടപോയ ഒരു തെങ്ങിന്റെ തലപ്പത്ത്‌ നാലുവശത്തുമായുള്ള നിരവധി ദ്വാരങ്ങളില്‍ ഒരു പറ്റം തത്തകള്‍ താമസമാക്കി. ഒന്നു കയ്യടിച്ചു ശബ്ദമുണ്ടാക്കിയാല്‍ അവ ഒരുമിച്ചു പുറത്തേക്കു വന്നു പറന്നു പോകും. ഒരു പച്ച സില്‍ക്കു ഷാള്‍ കാറ്റില്‍ പറക്കുന്നതു പോലെ. ഇത്ര മനോഹരമായ വേറൊരു കാഴ്‌ചയും ഓര്‍മ്മ വരുന്നില്ല. ഇക്കൂട്ടത്തില്‍ അല്‌പം വേദനിക്കുന്ന ഒരു കഥയുമുണ്ട്‌. ഒരു ദിവസം പിച്ചാത്തിയും കൊണ്ടു നടക്കുന്നതിനിടയില്‍ പറമ്പില്‍ കണ്ട ഒരു കൊക്കോച്ചെടിയുടെ കമ്പില്‍ വെറുതെ ഒന്നു വെട്ടി. കമ്പ്‌ അറ്റു തൂങ്ങി. അതിനിടയില്‍ നിന്ന്‌ ഒരു പക്ഷി നിലവിളിച്ചു കൊണ്ടു പറന്നു പോയി. രണ്ടു മുട്ടകള്‍ താഴെ വീണു പൊട്ടി. നോക്കിയപ്പോള്‍ അതുവരെ കാണാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത തുന്നല്‌ക്കാരന്‍ കുരുവിയുടെ കൂടാണ്‌. അടുത്തുള്ള രണ്ട്‌ ഇലകള്‍ ചേര്‍ത്ത്‌ വച്ച്‌ അവയുടെ അരികിലൂടെ ചെറിയ കഷണം കമ്പോ, ഈര്‍ക്കിലോ കോര്‍ത്ത്‌ (നമ്മള്‍ കഞ്ഞി കുടിക്കാന്‍ പ്ലാവില മടക്കി ഈര്‍ക്കില്‍ കുത്തുന്ന വിദ്യ) പാടുപെട്ടുണ്ടാക്കിയ കൂടിരുന്ന കമ്പാണ്‌ ഞാന്‍ അരിഞ്ഞു തൂക്കിയത്‌. ആ പക്ഷി പിന്നെ വന്നിട്ടേ ഇല്ല.

    തേച്ചു മിനുക്കിയ മതിലുകളും, സിമന്റെങ്കിലും ഇട്ട ഇടവഴികളും വന്നതോടെ നാട്ടിലെ ജൈവ വൈവിധ്യം പമ്പ കടന്നു തുടങ്ങി. വേലിയില്‍ നിരന്നു നില്‌ക്കുന്ന ചെടികളും, കല്ലുകയ്യാലകളിലെയും മണ്‍കയ്യാലകളിലെയും പായലുകളും, പടര്‍പ്പുകളും അവയ്‌ക്കിടയിലെ പൊത്തുകളിലിരുന്ന ജീവികളുമെല്ലാം ഇല്ലാതായി. മഴക്കാലത്തു കയ്യാലപ്പൊത്തുകളില്‍ നിന്ന്‌ ഇടവഴിയിലേക്കൂറി വരുന്ന നീരൊഴുക്കിലൂടെ, ചരലിലൂടെ നടക്കുന്നതും ഓര്‍മ്മ മാത്രമായി… അന്നു ഞങ്ങളുടെ നഗരത്തില്‍ ഡ്രെയ്‌നേജ്‌ സംവിധാനമില്ലായിരുന്നു. മഴ പെയ്യുമ്പോള്‍ വെള്ളം ഒഴുകിപ്പോവാന്‍ ചില ഓടകള്‍ മാത്രം. അതുകൊണ്ടു റോഡിലൂടെ മലിനജലം സ്ഥിരമായി ഒഴുകിയിരുന്നില്ല. വാട്ടറിന്‌ ‘അതോറിറ്റി’ ഇല്ലാത്ത കാലമായിരുന്നതു കൊണ്ട്‌ പൈപ്പു നിറയെ വെള്ളം. വഴിയില്‍ ഇടയ്‌ക്കിടെ കാല്‍ കഴുകാന്‍ പരുവത്തിന്‌ ശുദ്ധജല വിതരണ ടാപ്പുകള്‍. പൈപ്പു പൊട്ടിയാല്‍ നന്നാക്കുന്നത്‌ ആഴ്‌ചകള്‍ കഴിഞ്ഞാണ്‌. അത്രയും കാലം വഴിയിലൂടെ ഒഴുകുന്ന വെള്ളത്തില്‍ കാല്‍ നനച്ച്‌ സ്‌കൂളിലേക്കു പോവാം. ചെരിപ്പില്ലാതെയാണല്ലോ യാത്ര. എന്തായാലും അക്കാലത്ത്‌ പക്ഷിമൃഗാദികളോട്‌ ആളുകള്‍ക്ക്‌ ആത്മാര്‍ത്ഥമായൊരു സ്‌നേഹം ഉണ്ടായിരുന്നു. ഒരു ഓണ ദിവസം രാവിലെ നോക്കുമ്പോള്‍ അമ്മയുടെ കുടുംബവീട്ടിലെ തെങ്ങില്‍ തൂങ്ങിക്കിടക്കുന്നു ഒരു 9.16 ഹാള്‍മാര്‍ക്ക്‌ കാക്ക ! ഓലമടലില്‍ നിന്ന്‌ ഒരു നൂലില്‍ തൂങ്ങിക്കിടക്കുകയാണ്‌. സംഭവിച്ചതെന്താണെന്നു വച്ചാല്‍ കുട്ടികള്‍ ആരോ പട്ടം പറപ്പിച്ചപ്പോള്‍ നൂല്‍ പൊട്ടി രണ്ടു തെങ്ങിലായി കുടുങ്ങി വലിഞ്ഞു നിന്നു. ഇടയ്‌ക്കു കൂടി പറന്നു പോയ കാക്ക എങ്ങിനെയോ നൂലില്‍ കുടുങ്ങി. നൂലിന്റെ ഒരറ്റം ഒരു തെങ്ങില്‍ നിന്ന്‌ വിട്ടു. പക്ഷേ മറ്റേതു വിടുന്നില്ല. ഫലത്തില്‍ മറ്റേ തെങ്ങില്‍ കെട്ടിത്തൂക്കിയ പോലെ കാക്ക കിടന്നു പെടയ്‌ക്കുന്നു. ഇടയ്‌ക്കു പറന്നു നോക്കും. നൂല്‍ അനുവദിച്ച ദൂരം കഴിയുമ്പോള്‍ വീണ്ടും തിരിച്ചു വന്നു തൂങ്ങിക്കിടക്കും. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പരിസരത്തുള്ള കാക്കകള്‍ ഓണാഘോഷത്തിലെ മറ്റു പരിപാടികള്‍ എല്ലാം റദ്ദു ചെയ്‌ത്‌, ചുറ്റുപാടുമുള്ള മരങ്ങളില്‍ വന്നിരുന്ന്‌ പൂവിളി ആരംഭിച്ചു. ആകെ ബഹളം. പറമ്പിന്റെ ഉടമസ്ഥനു നേര്‍ക്കാണോ, പട്ടം പറത്തിയ കുട്ടിക്കെതിരെയാണോ പൂവിളി എന്നറിയാന്‍ ഒരു മാര്‍ഗ്ഗവുമില്ല. കുറച്ചു കഴിഞ്ഞപ്പോഴാണ്‌ അമ്മൂമ്മ ശ്രദ്ധിക്കുന്നത്‌. അതൊരു ബലിക്കാക്കയാണ്‌. ദൈവമേ, തിരുവോണവുമായിട്ട്‌ പിതൃക്കളാരെങ്കിലും വന്നതാണോ ? കാക്ക കിടന്ന്‌ ആടുന്നതും പെടയ്‌ക്കുന്നതും അമ്മൂമ്മയ്‌ക്കു സഹിക്കുന്നില്ല. ഓണവുമായിട്ട്‌ ആരു തെങ്ങില്‍ക്കയറാന്‍ ? അമ്മൂമ്മ ഓരോ അമ്പലങ്ങളിലായി വഴിപാടു നേര്‍ന്നു തുടങ്ങി. കാര്യം അഞ്ചാം ക്ലാസ്സിലാണു പഠിച്ചിരുന്നതെങ്കിലും അവിവാഹിതനായ ഒരു കൊച്ചു കുട്ടിയായിരുന്നു ഞാന്‍. വിവാഹജീവിതത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച്‌ ഒരു ധാരണയും ഇല്ലായിരുന്നു. ഇന്നാണെങ്കില്‍ ഒന്നു സൂക്ഷിച്ചു നോക്കമ്മൂമ്മേ, അതിന്‌ അപ്പൂപ്പന്റെ കുടുംബത്തിലെ ഛായയാണ്‌, അവിടത്തെ ആരെങ്കിലുമായിരിക്കും, പിന്നെ അമ്മൂമ്മ വിഷമിക്കുന്നതെന്തിനാ എന്നു പറഞ്ഞു തടി ഊരുമായിന്നു. കുറേക്കഴിഞ്ഞപ്പോള്‍ നൂലെങ്ങിനെയോ അഴിഞ്ഞു. കാക്ക പറന്നും പോയി. പക്ഷെ അത്രയും നേരം അമ്മൂമ്മ കാട്ടിയ വെപ്രാളം ഒരിക്കലും മറക്കാന്‍ പറ്റില്ല. എന്റെ സ്‌കൂള്‍ ജീവിതത്തിലെ മറക്കാനാവാത്ത കാലം മൂന്നാം ക്ലാസ്സിലെ പഠനമാണ്‌. ഉച്ചയ്‌ക്ക്‌ ഒന്നരമണി മുതല്‍ മൂന്നര മണി വരെ മാത്രമായിരുന്നു ക്ലാസ്സ്‌. അച്ഛനും അമ്മയും ജോലിക്കു പോവുന്നതു കൊണ്ട്‌ രാവിലെ ഒന്‍പതു മണിയോടെ എന്നെ അമ്മയുടെ കുടുംബവീട്ടിലേക്കയക്കും. ചുറ്റുമുള്ള പറമ്പുകളിലൊക്കെ അലഞ്ഞു നടന്ന്‌ മതിയായിക്കഴിയുമ്പോള്‍ ഞാന്‍ ഒരു കുളി കൂടി പാസ്സാക്കും. വീടിനടുത്ത്‌ ചരല്‍ നിറഞ്ഞ ഒരു ഇടവഴി അവസാനിക്കുന്നു. ഒരു സൈക്കിള്‍ പോലും വരാത്ത ആ വഴിയില്‍ കിണറില്ലാത്ത ഒന്നോ രണ്ടോ വീട്ടുകാര്‍ക്കായി ഒരു പൊതു ടാപ്പുണ്ട്‌. മൂന്നു വശത്തും ഒഴിഞ്ഞ പറമ്പുകളും, പച്ചിലക്കാടുകളും, വേലികളും. അച്ഛനും അമ്മയുമറിയാതെ, അമ്മൂമ്മയുടെയും അപ്പൂപ്പന്റെയും കാലു പിടിച്ച്‌ സമ്മതം വാങ്ങി പൊതു ടാപ്പിനു ചുവട്ടിലിരുന്നു ഞാന്‍ കുളിക്കും. മുകളിലാകാശം, താഴെ ഭൂമി. ഒരഞ്ചാറു കൊല്ലം മുന്‍പതു വഴി വീണ്ടും പോകാനിടയായി. പൈപ്പു പണ്ടേ പോയി. റോഡില്‍ സിമന്റും ടാറുമൊക്കെയായി. ചുറ്റും കോണ്‍ക്രീറ്റ്‌ വീടുകളും മതിലുകളും. പോയില്ലായിരുന്നെങ്കില്‍ പഴയ ഓര്‍മ്മ എങ്കിലും മനസ്സില്‍ കിടക്കുമായിരുന്നു എന്നോര്‍ത്തു പോയി. ഇപ്പോള്‍ ഇതെല്ലാം ഓര്‍ക്കാന്‍ ഒരു കാരണം ഉണ്ട്‌. ഈയിടെ ഞാന്‍ ഒരു പ്രകൃതി സൗഹൃദ റിസോര്‍ട്ടു കാണുവാന്‍ പോയി. കോട്ടേജുകളൊക്കെ കാട്ടിത്തന്ന ശേഷം അവര്‍ നാലു ചുവരുകള്‍ക്കുള്ളില്‍ ചരല്‍ വിരിച്ചു ചുറ്റും ചെടികള്‍ വച്ചു പിടിപ്പിച്ചിരിക്കുന്ന ഒരിടം കാട്ടിത്തന്നു. മേല്‌ക്കൂര ഇല്ല. പ്രകൃതി സൗഹൃദ ശൗചാലയമാണ്‌. മുകളിലൂടെ പോകുന്ന സാറ്റലൈറ്റുകളുടെ ക്യാമറയില്‍ എന്തൊക്കെ പതിയുമോ ആവോ? അവ ഏതെങ്കിലും വിദ്വാന്‍ ‘ലീക്കി വീക്കി’യാല്‍ എന്താവും സ്ഥിതി ? എന്തായാലും ചെറിയൊരാശ്വാസത്തിനു വകയുണ്ട്‌. ഇന്ത്യാക്കാരന്‍ പൊതു വഴിയില്‍ നിന്നു മൂത്രമൊഴിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ വിശകലനം ചെയ്‌തു മടുത്ത വിദേശ രഹസ്യാന്വേഷണക്കാര്‍ ഇന്ത്യയ്‌ക്കു മുകളിലൂടെ പോവുമ്പോള്‍ ക്യാമറ അടച്ചു വയ്‌ക്കുമത്രേ. ഇന്ത്യാക്കാരന്‌ അങ്ങനെ പ്രത്യേകിച്ചു രഹസ്യമൊന്നും ബാക്കി ഇല്ലെന്നാ അവരുടെ നിഗമനം. ഇതാരും സ്ഥിരീകരിച്ചിട്ടില്ല. എന്തായാലും ശൗചാലയം ഗംഭീരം. സംഗതി പ്രകൃതി സൗഹൃദമൊക്കെ തന്നെ. പക്ഷെ കോട്ടേജിന്റെ വാടക ചോദിക്കുമ്പോള്‍ സൗഹൃദം പമ്പ കടക്കും ദിവസം മുപ്പതിനായിരം രൂപ. ഇക്കണക്കിന്‌ എത്ര ലക്ഷം രൂപയുടെ കുളി ഞാന്‍ ആ ഒരു വര്‍ഷം റോഡുവക്കിലെ പൈപ്പിന്‍ ചുവട്ടില്‍ നടത്തിക്കാണും?.